Saturday, March 28, 2009

2008-ലെ ഇംഗ്ലീഷ്‌ സിനിമകൾ-2

2008-ലെ ഇംഗ്ലീഷ്‌ സിനിമകളെക്കുറിച്ച്‌ മുൻപ്‌ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു. ഓസ്കാറിനു മുന്നെ തന്നെ കുറെ ഇംഗ്ലീഷ്‌ സിനിമകൾ കാണാൻ അവസരമൊത്തപ്പോൾ എന്നാൽ ഇത്തവണ ഓസ്കാർ ഫോളോ ചെയ്യാമെന്നും ഒരു സീരീസായി പോസ്റ്റുകൾ എഴുതാമെന്നും, പറ്റുമെങ്കിൽ ഒരു പ്രവചനം തന്നെ നടത്താമെന്നും ഒക്കെ കരുതി. പക്ഷെ ഓസ്കാറിനു കുറെദിവസം മുന്നെ പനി പിടിച്ചു കിടപ്പിലായി, ഒന്നും നടന്നില്ല. ഇപ്പോൾ പശു ചത്തു, മോരിലെ പുളിയും പോയി...എങ്കിലും ഒന്നാം ഭാഗം എഴുതിയതുകൊണ്ട്‌ ഒരു രണ്ടാം ഭാഗം ഉണ്ടാവുന്നതല്ലേ നാട്ടുനടപ്പ്‌ എന്നു കരുതി എഴുതുന്നത്‌...

സിനിമകളെ സംബന്ധിച്ചിടത്തോളം 2008 എന്നല്ല ഒരു വർഷവും മോശമല്ല എന്നാണെനിക്കു തോന്നുന്നത്‌, കാരണം ഓരോ വർഷവും ഒരുപാടു നല്ല സിനിമകൾ പുറത്തിറങ്ങുന്നുണ്ട്‌. ആശയപരമായും സാങ്കേതികമായും ഘടനാപരമായും ഒത്തിരി പുതുമകൾ ഓരോ വർഷവും കാണാനാകുന്നു. എന്നാൽ ഇംഗ്ലീഷ്‌ സിനിമകളെക്കുറിച്ചാണ്‌ ഈ പോസ്റ്റും. മുൻ പോസ്റ്റിലേതു പോലെ സിനിമകളെക്കുറിച്ച്‌ ഷോർട്ട്‌ റിവ്യൂ എഴുതുന്നതിനു പകരം ചില പാസിംഗ്‌ കമന്റ്സ്‌ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. പതിവിനു വിപരീതമായി ചിത്രങ്ങൾക്ക്‌ റേറ്റിംഗ്‌ നൽകിയിട്ടുണ്ട്‌.


മിൽക്‌-സ്വവർഗ്ഗാനുരാഗിയായി അറിയപ്പെട്ടിരുന്നിട്ടും അമേരിക്കയിൽ ഒരു ഔദ്യോഗികസ്ഥാനത്തേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയായ ഹാർവി മിൽക്കിന്റെ ജീവിതത്തിലെ അവസാനത്തെ പത്തു വർഷങ്ങളാണ്‌ സിനിമയുടെ കഥാതന്തു. സ്വവർഗ്ഗാനുരാഗം പ്രമേയമായി മുൻപും ചിത്രങ്ങളെടുത്തിട്ടുള്ള സ്വവർഗ്ഗാനുരാഗിയായ സംവിധായകനാണ്‌ ഗുസ്‌ വാൻ സന്ത്‌. മിൽക്കിനെ വ്യത്യസ്തമാക്കുന്നത്‌ അവിശ്വസനീയമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന, ഷോൺ പെന്നിന്റെ അഭിനയ പ്രകടനമാണ്‌. ശരീരഭാഷയിലെ പ്രകടമായ മാറ്റത്തോടെ അസാധാരണമായ കൈയടക്കത്തോടെയാണ്‌ ഹാർവി മിൽക്കിനെ പെൻ അവിസ്മരണീയമാക്കുന്നത്‌.(7/10)

ദി വിസിറ്റർ-അമേരിക്കൻ സിനിമയിൽ സാധാരണമല്ലാത്ത അടക്കമുള്ള ഒരു ഡ്രാമ. ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചവർ വളരെ ഭംഗിയായി ചെയ്തു എന്നതു കൂടാതെ ചിത്രത്തിന്റെ പ്രമേയ പരിസരങ്ങളും പരിചരണവും പുതുമയുതായിരുന്നു. ആദ്യചിത്രമായ സ്റ്റേഷൻ ഏജന്റ്‌ എന്ന ചിത്രത്തിൽ തന്നെ പ്രതിഭ പ്രകടമാക്കിയ മക്കാർത്തി പ്രതീക്ഷ നൽകുന്നു. അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന ടെറെക്‌ ഖലീലിനെ വളരെ നിയന്ത്രിതമായി അവതരിപ്പിച്ച Haaz Sleiman-ന്‌ ഒരു ഓസ്കാർ നോമിനേഷൻ ഞാൻ ന്യായമായും പ്രതീക്ഷിച്ചിരുന്നു.(7/10)


ദി എസ്കേപിസ്റ്റ്‌- Rupert Wyatt സംവിധാനം ചെയ്ഹ prison break ഡ്രാമ പ്രമേയം കൊണ്ട്‌ ഷോഷാങ്ക്‌ റിഡംപ്‌ഷനെയും ഡോണി ഡാർക്കോ-യെയും ഓർമ്മിപ്പിച്ചു. എങ്കിലും കാണികളെ ആകർഷിക്കുന്ന താരങ്ങളുള്ള ഒരു ഹോളിവുഡ്‌ പ്രൊഡൿഷനായിരുന്നെങ്കിൽ ഈ സിനിമ ഒരു കൾട്ട്‌ ക്ലാസിക്ക്‌ ആയേനെ.(6/10)


ദി ബാങ്ക്‌ ജോബ്‌- Heist സിനിമകളോടുള്ള താത്പര്യം കൊണ്ടാണ്‌ ഞാൻ ഈ സിനിമ കാണുന്നത്‌. സമയം നഷ്ടമായി എന്നു തോന്നിപ്പിക്കാത്ത ഒരു ശരാശരി വിനോദചിത്രം.(5/10)


ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബെഞ്ചമിൻ ബട്ടൺ- സെവൻ, ഫൈറ്റ്‌ ക്ലബ്‌ തുടങ്ങിയ കൾട്ട്‌ ക്ലാസ്സിക്കുകൾ ഒരുക്കിയ ഡേവിഡ്‌ ഫിഞ്ചർ ഒരുക്കിയ ചിത്രം പക്ഷെ ഓസ്കാർ നോമിനേഷനുകൾ നേടിയെങ്കിലും താരതമ്യേന ദുർബലമായിരുന്നു. അവതരണം കൊണ്ടും പ്രമേയം കൊണ്ടും ദൈർഘ്യം കൊണ്ടും ഒരു ടിപ്പിക്കൽ ഓസ്കാർ ചിത്രമായിരുന്ന ബട്ടൺ എന്നെ നിരാശപ്പെടുത്തി.(4/10)


സ്ലംഡോഗ്‌ മില്ല്യണയർ- ഇന്ത്യൻ സാഹചര്യങ്ങളെയും കഥാപാത്രങ്ങളെയും ആദ്യമായി ഹോളിവുഡിന്റെ മുഖ്യധാരയിലെത്തിച്ച സ്ലംഡോഗിന്റെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു ശരാശരി എന്റർടൈനർ മാത്രമായിരുന്നെങ്കിലും 2008 സ്ലംഡോഗിന്റെ വർഷമായിരുന്നു.(6/10)


ചെ- ലാറ്റിനമേരിക്കൻ വിപ്ലവകാരിയായിരുന്ന ചെഗുവേരയെക്കുറിച്ച്‌ രണ്ടു ഭാഗങ്ങളുള്ള സോഡർബെർഗിന്റെ ചലചിത്രം. ഓസ്കാർ നോമിനേഷൻ ലഭിച്ചില്ലെങ്കിലും 2008-ന്റെ കഥാപാത്രം ചെ തന്നെ. അസാധാരണവ്ം അത്യപൂർവ്വവുമായ സൂക്ഷ്മതയോടെയാണ്‌ ഡെൽ ടോറോ ചെഗുവേരയെ സ്ക്രീനിലും അനശ്വരമാക്കുന്നത്‌.Must see എന്നു പറയാവുന്ന സിനിമകളിൽ ഒന്ന്. (8/10)


ഫ്രോസൺ റിവർ- അമേരിക്കൻ സ്വതന്ത്രസിനിമയുടെ ശക്തി പ്രകടമാക്കുന്ന, സ്ത്രീകൾ മുഖ്യകഥാപാത്രങ്ങളായുള്ള ഒരു ക്രൈം ഡ്രാമ. മെലിസ ലിയോ എന്ന നടിയുടെ മികച്ച പ്രകടനം, മികവുറ്റ തിരക്കഥ എന്നിവ കൂടാതെ ചിത്രത്തിന്റെ പ്രമേയം- ഹ്യൂമൻ ട്രാഫിക്കിംഗ്‌- സാമൂഹ്യപ്രാധാന്യമുള്ളതുമായിരുന്നു. ശ്രദ്ധിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്.(7/10)


ഹംഗർ-സ്റ്റീവ്‌ മൿക്വീൻ സംവിധാനം ചെയ്ത ആദ്യ ചിത്രം, ഐറിഷ്‌ നാഷണൽ ലിബറേഷൻ ആർമി അംഗമായിരുന്ന ബോബി സാൻഡ്‌സ്‌, IRAഅംഗങ്ങളായിരുന്ന രാഷ്ട്രീയ തടവുകാരെ മറ്റു കുറ്റവാളികൾക്കൊപ്പം പരിഗണിക്കുന്നതിനെതിരെ, 1981-ൽ ജയിലിൽ നടത്തിയ നിരാഹാര സമരമാണ്‌ ഹംഗർ എന്ന സിനിമയുടെ പ്രമേയം. ബോബിയുടെ ജീവിതത്തിലെ അവസാനത്തെ ആറ്‌ ആഴ്ചകളാണ്‌ സിനിമ കാഴ്ചപ്പെടുത്തുന്നത്‌. ചുരുക്കം സീക്വൻസുകളും ദൈർഘ്യമേറിയ ഷോട്ടുകളുമായി ഘടനാപരമായും അവതരിപ്പിക്കുന്ന വിഷയത്തിന്റെ രാഷ്ടിയ പ്രാധാന്യം കൊണ്ട്‌ പ്രമേയപരമായും ഞെട്ടിപ്പിക്കുന്ന റിയലിസമാണു ചിത്രത്തിന്റെ പ്രത്യേകത. കാനിൽ ഈ ചിത്രം പ്രദർശിപ്പിച്ചപ്പോൾ വാക്കൗട്ടുകളും പ്രതിഷേധങ്ങളും പ്രദർശ്ശനത്തിനു ശേഷം നിലയ്‌ക്കാത്ത കൈയടികളുമൊക്കെയായി പ്രതികരണം. ചിത്രത്തിലെ പ്രാധാന്യമേറിയ ഒരു രംഗം-നിരാഹാരസമരത്തിന്റെ നൈതികതയെക്കുറിച്ച്‌ ഒരു പുരോഹിതനുമായി ബോബി നടത്തുന്ന വാഗ്വാദം-17 മിനിട്ടുള്ള ഒറ്റ medium range-static ഷോട്ടാണ്‌.വ്യക്തിപരമായ അഭിപ്രായത്തിൽ 2008-ലെ ഏറ്റവും മികച്ച ഇംഗ്ലീഷ്‌ ചിത്രം.(8/10)


ബ്ലൈൻഡ്‌നെസ്‌ - നൊബേൽ ജേതാവായ സരമാഗുവിന്റെ പ്രമുഖ കൃതിയായ അന്ധതയുടെ ചലചിത്രാഖ്യാനം. പുസ്തകത്തോടുള്ള ഇഷ്ടം കൊണ്ട്‌ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും Fernando Meirellius-ന്റെ ബ്ലൈൻഡ്‌നെസ്‌ എന്നെ നിരാശപ്പെടുത്തി. ഒരു അർബൻ അനുഭവമായി നിലനിർത്തിക്കൊണ്ട്‌ അന്ധതയെ ദാർശനികമായി വിവർത്തനം ചെയ്യുന്നതിന്റെ പ്രമേയസാധ്യതകൾ പരിഗണിച്ചാലും ഒരു സിനിമയെന്ന നിലയിൽ അവതരണത്തിൽ വന്ന പിഴവുകൾ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. അധികാരം എന്ന സമസ്യയെ 'അന്ധതയുടെ വെളിച്ചത്തിൽ' പരിശോധിക്കാൻ മുതിരുന്നുണ്ടെങ്കിലും അധികാരത്തിന്റെ ആൾരൂപമായ 'മൂന്നാം വാർഡിലെ രാജാവി'നെ അവതരിപ്പിച്ച ഗായേൽ ഗാർസിയ ബർണാൽ ദയനീയമായി പരാജയെപ്പെടുന്നു. കഥാപാത്ര സൃഷ്ടിയിലും കാസ്റ്റിംഗിലുമെല്ലാം ഗുരുതരമായ പിഴവുകൾ വന്നിട്ടുണ്ട്‌. ഇത്‌ ഒരു അമേരിക്കൻ പ്രൊഡൿഷൻ ആയതു തന്നെ ആദ്യത്തെ തെറ്റ്‌. ഹാനേക്കിന്റെ സംവിധാനത്തിലുള്ള ഒരു യൂറോപ്പ്യൻ ഫിലിമായിരുന്നു ഇതെങ്കിലെന്ന് വെറുതെ ആശിച്ചു പോകുന്നു. (5/10)

ഇവിടെ പരാമർശിച്ചവയിൽ കൂടാതെ Valkyrie, Indiana Jones, Vicky Cristina Barcelona, Burn after Reading, Body of Lies, Revolutionary Road തുടങ്ങിയ സിനിമകൾ കണ്ടു എങ്കിലും പരാമർശയോഗ്യമെന്നു തോന്നാത്തതിനാൽ പറയാതെ വിടുന്നു.

(സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ്‌ ആയ ഡാർക്ക്‌ നൈറ്റ്‌ പോലും കാണാതെ എഴുതുന്ന ഈ കുറിപ്പ്‌ ഒട്ടും സമഗ്രവും ആധികാരികവും അല്ലെന്നും തികച്ചും വ്യക്തിപരമായ ചില അഭിപ്രായങ്ങൾ മാത്രമാണെന്നുമുള്ള അവകാശവാദങ്ങളുടെ ആവശ്യമില്ലല്ലോ..!)