Thursday, November 05, 2015

പൾപ്പ് ഫിക്ഷനിലെ പൾപ്പ് !!

ടരന്റീനോയുടെ പൾപ്പ് ഫിക്ഷനാരംഭിക്കുന്നത്, ‘പൾപ്പ്’ എന്ന പ്രയോഗത്തിന്റെ നിഘണ്ടു വിശദീകരണം നൽകിക്കൊണ്ടാണ്.


ഈ സിനിമയിൽ നമ്മൾ കാണുന്നതാകട്ടെ, ആദ്യത്തെ അർത്ഥത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, ഏതാണ്ടൊരു ‘shapeless mass of matter’ ആണെന്നു പറയാം. ഉള്ളടക്കത്തിന്റെ ഘടന പെട്ടെന്നു തിരിച്ചറിയാത്ത ഒന്നായി നിലനിർത്തുന്നതിൽ ഇതിന്റെ നോൺ-ലീനിയർ നറേറ്റീവ് സഹായിച്ചിട്ടുമുണ്ട്. അസാധാരണമായ വയലൻസും, കുറെ കഥാപാത്രങ്ങളും, അവരുൾപ്പെടുന്ന രസകരമായ കുറെ സംഭവങ്ങളും ചേർന്നൊരു ഗാംഗ്‌‌സ്റ്റർ മൂവി എന്നതിലധികം, പൾപ്പ് ഫിക്ഷന്റെ ഉള്ളടക്കം എന്തായിരുന്നു? അമേരിക്കൻ പോപ് കൾച്ചറിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന വർക്ക്, അമേരിക്കൻ പോപ് കൾച്ചർ (any pop-culture for that matter) പോലെ അർത്ഥമില്ലാത്ത ശബ്ദം മാത്രമായിരുന്നോ? എന്തു മെസ്സേജാണ് ആ സിനിമയിലുണ്ടായിരുന്നത്? Was it just pulp, or something with substance?

പൾപ്പ് ഫിക്ഷനൊരു മെസ്സേജുണ്ടായിരുന്നു എന്നു തന്നെയാണു ഞാൻ മനസ്സിലാക്കുന്നത്. 
               It was a story of redemption, of two unlikely characters, from a world devoid of any values.

ഇവിടെ മനസ്സിലാക്കേണ്ടത്, 'world devoid of any values’ എന്ന പ്രയോഗമാണ്. ശരിക്കും ‘ദൈവം മരിച്ചു’ എന്നു പറഞ്ഞ നീത്ഷേയിൽ നിന്നു തുടങ്ങണം. മൂല്യങ്ങളില്ലാതാകുന്ന/അർത്ഥങ്ങളില്ലാതാകുന്ന ലോകത്തെക്കുറിച്ചുള്ള വിലാപമായിരുന്നു നീത്ഷേയുടേത്. അർത്ഥമില്ലായ്മയെ വിശേഷിപ്പിക്കുന്ന ‘നിഹിലിസം’ എന്ന വാക്കിൽ നിന്നു തന്നെ തുടങ്ങണം.


1. പൾപ്പ് ഫിക്ഷനിലൊരു സാമൂഹ്യക്രമമുണ്ട്.

ജൂൾസ്, വിൻസെന്റ്, ബുച്ച് എന്നിവരാണു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെല്ലാം മാഴ്സെലസ് വാലസ് എന്ന ക്രൈം ബോസുമായി ബന്ധപ്പെട്ട ആളുകളാണ്. ബുച്ച് വാലസിനു വേണ്ടി ഫൈറ്റ് ചെയ്യുന്പോൾ, ജൂൾസും വിൻസെന്റും വാലസിന്റെ ഗുണ്ടകളാണ്. നറേറ്റീവ് ഏറെനേരം മുന്നോട്ടു പോകുന്നത് ജൂൾസ്, വിൻസെന്റ് എന്നിവരെ ചുറ്റിപ്പറ്റിയാണ്. മാഴ്സെലസ് വാലസ് എന്ന കഥാപാത്രമാണു ഈ ലോകത്തെ അധിനായകൻ. അയാളാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. അയാൾ പറയുന്നതെന്തും അനുസരിക്കുക എന്നതല്ലാതെ ജൂൾസിനും വിൻസെന്റിനും മറ്റു പർപ്പസൊന്നുമില്ല.

അയാൾക്കു വേണ്ടി ഒരു പെട്ടി വീണ്ടെടുക്കാൻ പോകുന്നിടത്താണ് ജൂൾസിനെയും വിൻസെന്റിനെയും നമ്മളാദ്യം കാണുന്നത്. ആ പെട്ടിയിലെന്താണെന്നു നമ്മളൊരിക്കലുമറിയുന്നില്ല. അറിയേണ്ട കാര്യവുമില്ല എന്നാണു ജൂൾസിന്റെയും വിൻസെന്റിന്റെയും നിലപാടും. മാഴ്സലസ് വാലസ് പറയുന്നു ആ പെട്ടി വിലപിടിച്ചതാണെന്ന്, അതുകൊണ്ട് ആ പെട്ടി അവർക്കു വിലപിടിച്ചതാണ്. മാഴ്സലസ് വാലസിന്റെ താത്പര്യം സംരക്ഷിക്കാനായി കൊലപാതകം വരെ അവർ ചെയ്യുന്നു. എന്നാൽ ആ പെട്ടിയ്‌‌ക്ക് ആളുകളുടെ ജീവനെക്കാൾ വിലയുണ്ടോ എന്നവർ ആലോചിക്കുന്നില്ല. ഇതാകട്ടെ ഈ സാമൂഹ്യക്രമത്തിലെ വാല്യൂ സിസ്റ്റത്തിന്റെ പ്രത്യേകതയാണ്.

മിയ വാലസിനു ഡ്രഗ് ഓവർഡോസാകുന്പോൾ എന്തു വിലകൊടുത്തും അവളെ സംരക്ഷിക്കണമെന്നു മാത്രമേ വിൻസെന്റ് ആലോചിക്കുന്നുള്ളൂ. അതിനു കാരണമാകട്ടെ, അവൾ അയാൾക്ക് ആരെന്കിലുമായതുകൊണ്ടല്ല, മറിച്ച് വാലസിന് അവൾ പ്രധാനപ്പെട്ടയാളായതുകൊണ്ടാണ്. വാലസിന്റെ ഇഷ്ടങ്ങൾക്കപ്പുറം തങ്ങളുടെ ഇഷ്ടങ്ങൾക്ക് എന്തെന്കിലും പ്രാധാന്യമുണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല.

2. ഈ സാമൂഹ്യക്രമത്തിൽ പോലീസുകാരില്ല.

ഒരു സാധാരണ, റിയലിസ്റ്റിക് സമൂഹമാണെന്കിൽ, പോലീസു വരേണ്ട പല സിറ്റ്വേഷനുകളുണ്ട് ഈ സിനിമയിൽ. അവിടെയെല്ലാം പോലീസ് സംശയകരമെന്നോണം absent ആയിരിക്കുന്നു. പോലീസ്, സമൂഹത്തിലെ law & order എന്നതിന്റെ പ്രത്യക്ഷ ബിംബമാണെന്നിരിക്കെ, പോലീസിന്റെ അസാന്നിദ്ധ്യം സൂചിപ്പിക്കുന്നത്, ഈ സാമൂഹ്യക്രമത്തിൽ law & order ഇല്ലെന്നും, ഉള്ളത് വാലസിന്റെ നിയമം മാത്രമാണെന്നുമാണ്.
അഥവാ, ഈ value-less, nihilistic സാമൂഹ്യക്രമത്തിലെ ദൈവമാണു മാഴ്സലസ് വാലസ്. (ഈ ദൈവത്തെ പോലും സോദോമൈസ് ചെയ്യുന്നതിലൂടെ അങ്ങേയറ്റത്തെ നിഹിലിസമാണു ടരന്റീനോ സൂചിപ്പിക്കുന്നത്).

3. പോപ് കൾച്ചർ - അർത്ഥമില്ലാത്ത ലോകത്തെ ശബ്ദകോലാഹലങ്ങൾ

ആദ്യഭാഗത്ത്  ജൂൾസും വിൻസെന്റും കാറിൽ പോകുന്പോൾ അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. Quarter punder with cheese, Big mac, beer in a movie theater, pilot episode, burger...they don’t mean anything. പ്രത്യേകിച്ച് ഒരർത്ഥവുമില്ലാത്ത, പോപ്പുലർ കൾച്ചറുമായി ബന്ധപ്പെട്ട കാര്യങ്ങളാണതെല്ലാം. ഇങ്ങനെ substance ഇല്ലാതെ പോപ് കൾച്ചറിനെക്കുറിച്ച് സംസാരിക്കുന്നതാണ് അവർ തമ്മിലെ ഇന്ററാക്ഷനുകൾ. ('കത്തി വെക്കുക' എന്ന രീതിയിൽ മിക്കവരും ചെയ്യുന്ന കാര്യം !) അവരുടെ ശൂന്യമായ ജീവിതങ്ങൾ അവർ നിറയ്‌‌ക്കാൻ ശ്രമിക്കുന്നത് ഇതുപോലുള്ള അർത്ഥമില്ലാത്ത സംഭാഷണങ്ങളിലൂടെയാണ്. പോപ് കൾച്ചർ അവരുടെ ശൂന്യജീവിതങ്ങളിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്നറിയാൻ വിൻസെന്റും മിയയും പോകുന്ന ‘Jack Rabbit slims’ ´എന്ന ഭക്ഷണശാലയൊന്ന് ശ്രദ്ധിച്ചാൽ മതി.

ചുവരുകളിലെന്പാടുമുള്ള സിനിമാപോസ്റ്ററുകൾ


ഭക്ഷണം വിളന്പുന്ന മർലിൻ മൺറോയും സോറോയും മറ്റും

കൌണ്ടറിൽ നിൽക്കുന്ന എഡ് സള്ളിവൻ

പാട്ടു പാടുന്ന റിക്കി നെൽസൺ
 എന്നിങ്ങനെ ഒരു പോപ് കൾച്ചർ ആഘോഷമാണവിടം.

4. പേരുകളുടെ ലോകം

പൾപ്പ് ഫിക്ഷനിലെ ലോകത്ത് കഥാപാത്രങ്ങളെപ്പോഴും എന്തിനെയും പേരിട്ടു വിളിച്ചു മനസ്സിലാക്കുന്നു എന്നതാണൊരു പ്രത്യേകത. ആദ്യഭാഗത്ത് ജൂൾസും വിൻസെന്റും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക. ബിഗ് മാക്കിനും ക്വാർട്ടർ പൌണ്ടറിനും വൂപ്പറിനും എന്തു പറയുന്നു എന്നാണവർ സംസാരിക്കുന്നത്.


തിരക്കിനിടയിലും ചോപ്പറിനെ ചോപ്പർ എന്നു തന്നെ പറയണമെന്നും മോട്ടോർ സൈക്കിളെന്നു പറയരുതെന്നും ബുച്ച് കാമുകിയെ തിരുത്തുന്നുണ്ട്.

സ്ഥായിയായ, വസ്തുനിഷ്ഠമായ അർത്ഥങ്ങളുടെയും ആശയങ്ങളുടെയും അഭാവത്തിൽ വാക്കുകൾക്ക് പ്രത്യക്ഷത്തിൽ അവ എന്തിനെ സൂചിപ്പിക്കുന്നുവോ അതിനപ്പുറത്തേക്ക് പ്രാധാന്യമൊന്നുമില്ല. അർത്ഥരഹിതമായ ഒരു ലോകത്ത് അവിടത്തെ മനുഷ്യർ തങ്ങളുടെ ജീവിത്തിനു അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതു ഇതുപോലെ നിത്യജീവിതഉപഭോഗവസ്തുക്കളുമായുള്ള ബന്ധത്തിലൂടെ തങ്ങളുടെ ജീവിതത്തെ തന്നെ നിർവചിക്കാൻ ശ്രമിച്ചുകൊണ്ടാകണം. ഈ അർത്ഥരാഹിത്യം ബുച്ചിന്റെ ഒരു ഡയലോഗിലൂടെ സിനിമയിൽ സൂചിപ്പിക്കുന്നുണ്ട്.


5. ജൂൾസും ബുച്ചും

‘ദൈവം മരിച്ചു’ എന്നു പറയുന്പോൾ സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യബോധം നിർണയിക്കുന്നതിൽ മതം പരാജയപ്പെട്ടു എന്നാണു നീത്ഷെ ഉദ്ദേശിച്ചതെന്ന് പറയാം. മതമല്ലാതെ, മൂല്യബോധം രൂപപ്പെടുത്താനുള്ള വേറെയും standard നമുക്കുണ്ട്. യുക്തിബോധമാണ് അവയിലൊന്ന്. ഇതിലേതിനെ ആശ്രയിച്ചുള്ളതായാലും പ്രത്യേകിച്ചൊരു മൂല്യബോധവുമില്ലാത്തവരാണ് ജൂൾസും ബുച്ചും. പൾപ്പ് ഫിക്ഷനിൽ പരസ്പരം ഇടപെടാത്ത രണ്ടു കഥാപാത്രങ്ങൾ കൂടിയാണു ജൂൾസും ബുച്ചും.

ജൂൾസ് തുടക്കത്തിൽ ബ്രെറ്റിനെയും മാർവിനേയുമൊക്കെ കൊല്ലുന്നതിനു മുൻപ് എസെക്കികേലിന്റെ പുസ്തകത്തിലെ ഒരു വാക്യം പറയുന്നുണ്ട്.
The path of the righteous man is beset on all sides by the iniquities of the selfish and the tyranny of evil men. Blessed is he, who in the name of charity and good will, shepherds the weak through the valley of darkness, for he is truly his brother’s keeper and the finder of lost children.
And I will strike down upon thee with great vengeance and furious anger those who attempt to poison and destroy my brothers. And you will know my name is The Lord when I lay my vengeance upon thee.

ജൂൾസിത് അർത്ഥം മനസ്സിലാക്കി പറയുന്നതൊന്നുമല്ല എന്ന് സിനിമയിൽ പിന്നീടു പറയുന്നുണ്ട്. He just thinks this is some cool shit..!
എന്നാൽ മാർവിന്റെ കൂടെയുള്ള ഒരാൾ വെടിവെച്ചിട്ട് അതു തന്നെ കൊള്ളാതെ പോകുന്പോൾ അതെന്തോ divine intervention ആണെന്നു കരുതുന്ന ജൂൾസ് കുറ്റകൄത്യങ്ങളുടെയും അർത്ഥമില്ലായ്‌‌മയുടെയും ലോകത്തു നിന്നും സ്വയം redeem ചെയ്യാൻ തീരുമാനിക്കുന്നു. അപ്പോൾ താനിത്രനാളും പറഞ്ഞ ബൈബിൾ വാക്യത്തെ തികച്ചും വ്യത്യസ്ഥമായൊരു തലത്തിൽ വ്യാഖ്യാനിക്കാനും ശ്രമിക്കുന്നു. അതുകൊണ്ടാണ്, ‘ഷെപ്പേർഡ്’ ആകാൻ തീരുമാനിക്കുന്ന അയാൾ, ടിം റോത്തിന്റെ പംപ്‌‌കിനോട് തന്റെ വാലറ്റിലെ കാശെടുത്ത് രക്ഷപെടാൻ പറയുന്നത്.

ബുച്ചിന്റെ കഥയും ഏറെ വ്യത്യസ്ഥമല്ല. തന്നെ കൊല്ലാൻ വരുന്ന വിൻസെന്റിൽ നിന്നും ഭാഗ്യത്തിന്റെ പേരിൽ മാത്രം രക്ഷപെടുന്നതാണു ബുച്ചിന്റെ ജീവിതത്തിലെ ആകസ്മികത. ഇതാകട്ടെ കുട്ടിക്കാലം മുതൽ തന്റേതായ, തന്റെ മുതുമുത്തച്ഛൻ മുതൽ കൈമാറി വരുന്ന ഒരു വാച്ച് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണതു സംഭവിക്കുന്നത്. ഈ വാച്ച് ആകട്ടെ ബുച്ചിന്റെ value system-ത്തെ പ്രതിനിധീകരിക്കുന്നു. അതിനൊരു കഥയുണ്ട്. ബുച്ചിന്റെ പിതാവും സുഹൄത്തും യുദ്ധത്തടവിലായിരുന്നപ്പോൾ അവരവരുടെ ആസനത്തിൽ വെച്ചായിരുന്നു ആ വാച്ചിനെ സംരക്ഷിച്ചത്. That means, it’s like shit. His value system is worth less.
മാഴ്സലസ് വാലസിൽ നിന്നു രക്ഷപെടാൻ ശ്രമിക്കുന്ന ബുച്ച് ആദ്യം വാലസിനെ വണ്ടി കയറ്റിക്കൊല്ലാൻ ശ്രമിക്കുകയും പിന്നീട് വാലസിനെ രക്ഷിക്കുകയും ചെയ്യുന്നു. 

വാലസിനെ രക്ഷിക്കാനായി ആയുധം തിരയുന്ന ബുച്ച് ആദ്യമൊരു ചുറ്റികയും ബേസ് ബോൾ ബാറ്റും ചെയിൻസോയും എടുത്തുനോക്കുന്നെന്കിലും ഒരു സാമുറായ് വാൾ തെരഞ്ഞെടുക്കുന്നു.

ബുച്ച് ഉപേക്ഷിക്കുന്നതെല്ലാം അമേരിക്കൻ പോപ് കൾച്ചറുമായും അമേരിക്കൻ സംസ്കാരവുമായും അഭേദ്യമായ ബന്ധമുള്ളവയാണെന്കിൽ, ബുച്ച് തെരഞ്ഞെടുക്കുന്ന സാമുറായ് വാളാകട്ടെ കൄത്യമായ മൂല്യബോധത്തെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന ഒരു സംസ്കാരത്തിന്റെ തിരുശേഷിപ്പാണെന്നു പറയാം. വാച്ചിൽ നിന്നു വ്യത്യസ്ഥമായി, ഈ വാൾ ബുച്ചിന്റെ മുൻ‌‌തലമുറയിലുള്ള പോരാളികളുടെ (പട്ടാളക്കാർ) പാരന്പര്യവുമായി അയാളെ ബന്ധിപ്പിക്കുന്നു. അങ്ങനെ ജൂൾസിനെ പോലെ തന്റേതായൊരു വാല്യൂ സിസ്റ്റവും അർത്ഥവും കണ്ടെത്തി മാഴ്സലസ് വാലസിന്റെ ലോകത്തു നിന്നും രക്ഷപ്പെടുകയാണയാൾ.

പൾപ്പ് ഫിക്ഷൻ, (അമേരിക്കൻ) പോപ്പ് കൾച്ചർ സംസ്കാരത്തിനെതിരെയുള്ള ശക്തമായൊരു വിമർശനവും രണ്ടു കഥാപാത്രങ്ങൾ അവരുടെ ജീവിതത്തിനർത്ഥം കണ്ടെത്തുന്നതിന്റെ (redemption) കഥയാണ്. ഈ വിമർശനമാണു പൾപ്പ് ഫിക്ഷന്റെ സന്ദേശം.

ഫോർമലായി നോക്കിയാൽ, ഹോളിവുഡ് സിനിമകളിലെ average shot length വെച്ച് നോക്കിയാൽ ഇരട്ടിയിലധികം നീളമുള്ള ഷോട്ടുകളൂം മൂന്നിരട്ടി നീളമുള്ള സീനുകളുമായി MTV തലമുറയിലെ attention span കുറഞ്ഞ പ്രേക്ഷകർക്കൊരു വെല്ലുവിളിയായിരിക്കേണ്ട ഈ സിനിമ, ഇരുപതു വർഷങ്ങൾക്കിപ്പുറം അമേരിക്കൻ പോപ്പ് കൾച്ചറിലെ നാഴികക്കല്ലുകളിലൊന്നായെന്നത് വിരോധാഭാസം തന്നെയല്ലേ?

Shoah (1985)

ക്ലോദ് ലാൻസ്മാൻ സംവിധാനം ചെയ്ത 9.5 മണിക്കൂർ ഹോളോകോസ്റ്റ് ഡോക്യുമെന്ററി.
സാധാരണ ഞാൻ ഡോക്യുമെന്ററികൾ കാണാറില്ലെങ്കിലും, ഇതൊന്ന് കാണണമെന്ന് ഏറെനാളായി കരുതിയിരുന്നു. ഏതാണ്ട് രണ്ടാഴ്ച കൊണ്ടാണ് മുഴുവൻ കണ്ടുതീർന്നത്...and this makes me proud and sad at the same time. It was an intense experience.

Shoah പൂർത്തിയാക്കാൻ ലാൻസ്മാൻ 11 വർഷങ്ങളെടുത്തു. ഒൻപതര മണിക്കൂർ ദൈർഘ്യത്തിൽ ഒരൊറ്റ ഫ്രെയിം പോലും archive footage ഉപയോഗിച്ചിട്ടില്ല. ഹോളോകോസ്റ്റ് സ്ഥലങ്ങൾ സന്ദർശിച്ചും, കോൺ‌സെൻ‌ട്രേഷൻ ക്യാമ്പുകളിൽ നിന്നും രക്ഷപ്പെട്ടവരും, ക്യാമ്പുകൾക്ക് സമീപം ജീവിച്ചിരുന്നവരും, ചരിത്രകാരന്മാരും, ജീവിച്ചിരുന്ന നാസി ഒദ്യോഗസ്ഥന്മാരുമടക്കമുള്ള ഒന്നാം‌നിര സാക്ഷികളിൽ നിന്നുള്ള first person account-കളാണ് ഈ സിനിമ. Chełmno, ക്യാമ്പിൽ നിന്നു രക്ഷപ്പെട്ട Simon Srebnik-ന്റെ അഭിമുഖത്തോടെയാണു തുടങ്ങുന്നത്. നാസികളെ എന്റർടയിൻ ചെയ്യിക്കാനായി മിലിട്ടറി പാട്ടുകൾ പാടാൻ നിർബന്ധിക്കപ്പെട്ട 13 വയസ്സുകാരനായിരുന്നു Srebnik അന്ന്. ഒടുവിൽ, വധിക്കപ്പെടാനുള്ള ദിവസം, തലയ്ക്ക് വെടികൊണ്ടെങ്കിലും, മരിക്കാതെ ഇഴഞ്ഞ് ഒരു പന്നിക്കൂട്ടിലെത്തി. അവിടുന്ന് ആരൊക്കെയോ ചേർന്ന് ഒരു സോവിയറ്റ് ഡോക്ടറുടെ പക്കലെത്തിച്ചു. അങ്ങനെയാണു Srebnik രക്ഷപ്പെടുന്നത്.

Chełmno-യിലെ ക്യാമ്പിൽ നിന്നും, ഏതാണ്ട് 10 മൈൽ ദൂരെയുള്ള വലിയൊരു ശവക്കുഴിയിലേക്ക് ആളുകളെ ട്രക്കുകളിൽ കൊണ്ടുപോകുകയായിരുന്നു പതിവ്. ട്രക്കിന്റെ exhaust മൂടിക്കെട്ടിയ വാഹനത്തിനുള്ളിലേക്ക് തന്നെ തിരിച്ചുവിടുന്നു. വണ്ടി 10 മൈൽ ഓടിയെത്തുമ്പോഴേയ്ക്കും അതിനുള്ളിലെ ആളുകൾ ശ്വാസം മുട്ടി മരിച്ചിരിക്കും. ആളുകൾക്ക് മരിക്കാനുള്ള സമയം കണക്കാക്കി, അതനുസരിച്ചാണ് വണ്ടിയുടെ സ്പീഡ് കാൽക്കുലേറ്റ് ചെയ്തിരുന്നത്. വോഡ്കയുടെ ലഹരിയിൽ ഈ ട്രക്കോടിച്ചിരുന്ന ഒരാളുമായും വണ്ടിയിൽ നിന്നും ശവക്കുഴിയിലേക്ക് ശവങ്ങൾ വലിച്ചിട്ടിരുന്ന ആളുകളുമായെല്ലാം ലാൻസ്മാൻ ഈ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ജീവനോടെ അവശേഷിക്കുന്നവരെയും കുഴിയിലിട്ടു മൂടുകയാണു പതിവ്. മാസങ്ങൾ കഴിയുമ്പോൾ ആദ്യം മൂടിയ ഇടം തുറന്ന്, പുതിയ ശരീരങ്ങൾ ഇടും. ഒരു വിന്ററിൽ ഇങ്ങനെയൊരു ശവക്കുഴി തുറന്നപ്പോൾ തണുപ്പിൽ അഴുകാതെ അവശേഷിച്ച ശരീരങ്ങളിൽ സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞ ഒരാൾ ആ അനുഭവം വിവരിക്കുന്നുണ്ട്.

ആ ശവക്കുഴികൾക്കുമേൽ ഇന്ന് പൈൻ‌മരങ്ങൾ വളർന്നു നിൽക്കുന്നു. അതിനിടയിലൂടെ ദീർഘനേരം നിശബ്ദമായി നടന്നതിനുശേഷം ലാൻസ്മാൻ അയാളോട് ചോദിക്കുന്നു,
"Was the weather too cold?"
കണ്ടിരുന്ന ഞാൻ, തണുത്തുറഞ്ഞുപോയിരുന്നെങ്കിലെന്ന് ആശിച്ചു പോയ നിമിഷം. ഇത്രമേൽ ഭീതിയുടെ തണുപ്പ് പേറുന്നൊരു നിമിഷം മറ്റൊരു സിനിമയിലുമുണ്ടാവില്ല.

======================================
ഹോളോകോസ്റ്റിന്റെ ഭാഗമായി, തിയറിയിലുള്ള ഇന്നൊവേഷനൊന്നും നാസികൾ നടത്തിയില്ല എന്നാണ് ഹോളോകോസ്റ്റ് ചരിത്രകാരൻ Raul Hilberg, പറയുന്നത്. ജുതവിദ്വേഷത്തിന്റെ നട്ടെല്ലായ ആശയങ്ങളെല്ലാം, കത്തോലിക്കാസഭ അടക്കമുള്ള institution-കളിൽ നിന്നും നാസികൾക്ക് ലഭിച്ചതാണെന്നാണ് ഹിൽബെർഗ് പറയുന്നത്. ഇത്രയും മാസീവ് സ്കെയിലിൽ ജുതന്മാരെ ഇല്ലായ്മ ചെയ്യാനുള്ള ലോജിസ്റ്റിക്സ് (Final solution) മാത്രമാണ് ഇതിൽ നാസികളുടെ കണ്ടുപിടിത്തമെന്നും ഹിൽബെർഗ് പറയുന്നു.
അറുപതുകളിലും എഴുപതുകളിലും പ്രായമുള്ള, ജീവിതമേറെക്കണ്ട മനുഷ്യർ പോലും ഹോളോകോസ്റ്റിന്റെ ഓർമ്മകളിൽ വർഷങ്ങൾക്കുശേഷം പൊട്ടിക്കരയുന്നത്, അവരാവശ്യപ്പെട്ടിട്ടും ക്യാമറ കട്ടു ചെയ്യാതെ അവരെത്തന്നെ ചിത്രീകരിക്കുന്നത്...Shoah മറക്കാനാകാത്തൊരു കാഴ്ചയാണ്.
=======================================

നാസി ഓപ്പറേഷന്റെ ഭാഗമായിരുന്ന, അന്നും ജീവിച്ചിരുന്ന ചില നാസി ഉദ്യോഗസ്ഥന്മാരുമായും ലാൻസ്മാർ സംസാരിക്കുന്നുണ്ട്. അവരിൽ പലരും ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ശബ്ദം മാത്രമേ നൽകിയുള്ളൂ. എന്നാൽ ലാൻസ്മാൻ ഒളിക്യാമറ വെച്ച് അവരെയും രഹസ്യമായി ചിത്രീകരിക്കുന്നുണ്ട്.
ട്രെബ്ലിങ്കയിലേത് ഒരു primitive production plant ആയിരുന്നെന്നാണ് ഒരു നാസി ഉദ്യോഗസ്ഥൻ പറയുന്നത്. മരണം ഉത്പാദിപ്പിച്ചിരുന്ന ഒരു ഫാക്ടറിയായാണ് അയാൾ കോൺസെൻ‌ട്രേഷൻ ക്യാമ്പിനെ കാണുന്നത്.
കോൺസെൻ‌ട്രേഷൻ ക്യാമ്പിനു സമീപത്തുകൂടെ ദിവസവും സ്വന്തം കൃഷിസ്ഥലത്തേക്ക് പോയിരുന്ന ഒരാളുമായി ലാൻസ്മാൻ സംസാരിക്കുന്നുണ്ട്. അയാളുടെ കാഴ്ചകൾ അയാൾ വിശദീകരിക്കുന്നു. എന്തുകൊണ്ട് അതിനെതിരെ പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് “മരണഭയം കാരണം” എന്നായിരുന്നു അയാളുടെ മറുപടി.
എന്നാൽ ജൂതന്മാരെപ്രതി, ജൂതന്മാരല്ലാത്ത പോളണ്ടുകാർക്ക് ഭയം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ആ സാധാരണക്കാരന്റെ മറുപടി ഇതായിരുന്നു.
"Let me put it this way. When you cut your finger, does it hurt me?"
======================================

പോളണ്ടിൽ തന്നെയുള്ള സാധാരണ ആളുകളോട് സംസാരിക്കുമ്പോൾ ആന്റൈ-സെമിറ്റിസവും വംശിയതയും 80-കളിലെ സമൂഹത്തിലും എത്ര തീക്ഷ്ണമായി നിലനിൽക്കുന്നു എന്നും ലാൻസ്മാൻ കാണിച്ചു തരുന്നു.
ജൂത സ്ത്രീകൾ സുന്ദരികളായിരുന്നെന്നും അവർ മറ്റു പുരുഷന്മാരെ വശീകരിച്ചിരുന്നെന്നുമാണ് ഒരു സ്ത്രീ പറയുന്നത്. ജൂതന്മാർക്ക് (തുകൽ‌പ്പണി ചെയ്യുന്നതിനാൽ) വൃത്തികെട്ട ഒരു മണമുണ്ടായിരുന്നെന്ന് മറ്റൊരാൾ. എന്നാലും ജൂതന്മാരെ കൊല്ലേണ്ടിയിരുന്നോ എന്ന ചോദ്യത്തിന്,
“കൊല്ലണ്ടായിരുന്നു, അവർ സ്വയം ഇസ്രയേലിലേക്ക് പോയാൽ മതിയായിരുന്നെന്ന്” ഒരാൾ.
“Are you better off without the Jews?” എന്ന ചോദ്യത്തിന് അറിയില്ല എന്ന് മറുപടി പറഞ്ഞൊഴിയുന്നു.
ഇതേ വംശീയത ഇതേ രൂപത്തിൽ നമ്മുടെ സമൂഹത്തിലും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് കൂട്ടത്തിൽ ഏറ്റവും ഭീതിദമായി തോന്നിയത്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍ എന്നൊക്കെ കേട്ടാല്‍ നറും നെയ്യിന്റെ ഗന്ധവും ചെറുമക്കളെന്ന് കേട്ടാൽ ചേറിന്റെ മണവും ഓർമ്മവരുന്നവർ നമ്മുടെയിടയിലുമുണ്ടല്ലോ.

(2013 ഡിസംബർ 8-ന് ഫേസ്‌‌ബുക്കിലെഴുതിയത്)