Sunday, March 09, 2008

ഫാസിസം സിനിമയില്‍: എലൈറ്റ്‌ സ്‌ക്വാഡ്‌ (2007)

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന്‌ സമാപിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡെന്‍ ബെയര്‍' പുരസ്കാരം നേടിയ ബ്രസീലിയിയന്‍ ചിത്രമാണ്‌ എലൈറ്റ്‌ സ്‌ക്വാഡ്‌. ബസ്‌-174 എന്ന ഒറ്റ ഡോക്യുമെന്ററിയിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടിയ Jose Padilha എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമ.




സാമ്പത്തികമായും സാമൂഹ്യപരമായും സാമ്യമുള്ളതാണ്‌ ഇന്ത്യയിലെയും ബ്രസീലിലെയും നഗരങ്ങള്‍. ലോകത്തില്‍ ഏറ്റവും അധികം ചേരിനിവാസികളുള്ള നഗരങ്ങളാണ്‌ റിയോ ഡി ജനീറോയും ചെന്നൈയും. റിയോയിലെ ദരിദ്രരുടെ ദുരിതങ്ങളും മയക്കുമരുന്ന് കച്ചവടവും കഴിവു കെട്ടതും അക്രമാസക്തവുമായ പോലീസിന്റെ ഇടപെടലുകളും മാധ്യമങ്ങളുടെ നിഷ്ക്രിയത്വവുമെല്ലാം ഫലപ്രദമായി വരച്ചുകാണിച്ച ബസ്‌-174 ഒരു ഗംഭീര ചലചിത്രസൃഷ്‌ടി തന്നെയായിരുന്നു. ഫവേല(slum എന്നതിന്റെ ബ്രസീലിലെ വാക്ക്‌)കളിലെ മയക്കുമരുന്ന് വ്യാപാരത്തെയും അനുബന്ധമായ ആയുധ വ്യാപാരത്തെയും മറ്റു കുറ്റകൃത്യങ്ങളെയും ഒരു ചേരിനിവാസിയുടെ കാഴ്‌ചയിലൂടെ അനാവരണം ചെയ്ത സിറ്റി ഓഫ്‌ ഗോഡ്‌ ഈ പതിറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. യാദൃശ്ചികമെന്നോണം സിറ്റി ഓഫ്‌ ഗോഡ്‌ നിര്‍ത്തിയിടത്തു നിന്നുമാണ്‌ എലൈറ്റ്‌ സ്ക്വാഡ്‌ തുടങ്ങുന്നത്‌. പക്ഷെ ഇവിടെ വീക്ഷണകോണ്‍ പോലീസിന്റെ ഭാഗത്തുനിന്നുമാണ്‌.

BOPE(ബ്രസീലിലെ പ്രത്യേക പോലീസ്‌ സേനാ വിഭാഗം)-ലെ ക്യാപ്റ്റനായ നാസിമെന്റോ തന്റെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിരമിക്കാനാഗ്രഹിക്കുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്തിയാല്‍ മാത്രമേ ക്യാപ്റ്റന്‌ വിരമിക്കാനാകൂ എന്നതിനാല്‍ പുതിയ റിക്രൂട്ട്‌മെന്റില്‍ പെട്ട മത്തിയാസ്‌, നെറ്റോ എന്നിവര്‍ ആഖ്യാനത്തിന്റെ മുഖ്യധാരയിലെത്തുന്നു. BOPE-ലെ അഴിമതികളും, കൈക്കൂലിയും മറ്റ്‌ ദുഷ്‌പ്രവണതകളും ദൃശ്യപ്പെടുത്താനായി തന്നെ സിനിമ കുറച്ച്‌ സമയം ചെലവഴിക്കുന്നുണ്ട്‌. പരിശീലനത്തിനിടയില്‍ മത്തിയാസ്‌ ഒരു നിയമപഠന കോഴ്‌സില്‍ വിദ്യാര്‍ഥിയായി ചേരുകയും ഫവേലകളില്‍ നിന്നുള്ള ചില വിദ്യാര്‍ഥികളുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. 1997-ല്‍ ബ്രസീലിലെ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയുടെ ഒരാഗ്രഹം റിയോയിലെ ചേരികളിലൊന്നില്‍ താമസിക്കണമെന്നതായിരുന്നു. ഇതിനായി ചേരികളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട നാസിമെന്റോ അതു സാധിക്കുന്നത്‌ മത്തിയാസിന്റെയും നെറ്റോയുടെയും കാര്യമായ സഹായത്തോടെയായിരുന്നു. BOPE-ലെ നിയമന-പരിശീലന പ്രക്രിയകള്‍ മുഴുവന്‍ വിശദമായി തന്നെ സിനിമ പ്രതിപാദിക്കുന്നുണ്ട്‌. ചുരുക്കം പറഞ്ഞാല്‍ എലൈറ്റ്‌ സ്‌ക്വാഡ്‌, പേരു സൂചിപ്പിക്കുന്നതു പോലെ ഒരു 'പോലീസ്‌ സിനിമ' തന്നെയാണ്‌.

ഔദ്യോഗിക റിലീസിനു മുന്‍പ്‌ ഇന്റര്‍നെറ്റിലൂടെ ഈ ചിത്രം പുറത്താകുകയും ദശലക്ഷക്കണക്കിനാളുകള്‍ ഈ ചിത്രം കാണുകയും ചെയ്തു. റിലീസായതിനു ശേഷവും ബ്രസീലില്‍ ചിത്രത്തിനു വലിയ സ്വീകരണമാണു കിട്ടിയത്‌. ബ്രസീലിലെ ഏറ്റവും വലിയ ഹിറ്റ്‌ എന്നു വരെ വിളിക്കാം. നാസിമെന്റോ എന്ന പോലീസ്‌ ഓഫീസറെ അവതരിപ്പിച്ച വാഗ്‌നര്‍ മോറ(Wagner Moura)യ്ക്ക്‌ ഒരു ദേശീയനായകന്റെ പരിവേഷമാണിന്ന്‌. മയക്കുമരുന്നിനും കുറ്റകൃത്യങ്ങള്‍ക്കും ഏകപരിഹാരമായി BOPE-നെ അവതരിപ്പിച്ചത്‌ മധ്യവര്‍ഗത്തിനു രുചിച്ചു എന്നര്‍ത്‌ഥം. ഈ ചിത്രത്തെ ഫാസിസ്റ്റ്‌ എന്നു വിശേഷിപ്പിച്ച നിരൂപകര്‍ക്ക്‌ ഫാസിസം എന്തെന്നറിയില്ല എന്നായിരുന്നു സംവിധായകന്റെ മറുപടി. ഫാസിസം ആത്യന്തികമായി പുതിയൊരു വ്യവസ്ഥിതിയുടെ സൃഷ്‌ടിയെ ഉന്നം വെയ്ക്കുന്നുവെന്നുവെങ്കില്‍ ഈ ചിത്രം നിലവിലുള്ള വ്യവസ്ഥിതിയുടെ പരിണാമത്തിനായി ഒരു കണ്‍വെന്‍ഷണല്‍ ഫോഴ്‌സിനെ ഉപയോഗിക്കുന്നു എന്നൊക്കെ സങ്കേതിക ന്യായം പറയാമെങ്കിലും ഈ ചിത്രം ഫാസിസത്തിന്റെ അതിരില്‍ നില്‍ക്കുന്ന ഒരു തീവ്ര-വലതുപക്ഷ ചിത്രം തന്നെ. എലൈറ്റ്‌ സ്‌ക്വാഡ്‌ മയക്കുമരുന്നുകള്‍ നിയമാനുസൃതമാക്കുന്നതിനായാണു വാദിക്കുന്നതെന്നും സംവിധായകന്‍ പറയുന്നുണ്ട്‌-ചിത്രത്തിനു പുറമെയാണെന്നു മാത്രം. ഇനി BOPE-ലെ അഴിമതിയും ക്രൂരതയും ദൃശ്യവത്‌കരിച്ചതിലൂടെ തീരുമാനമെടുക്കാനുള്ള ഒരു open space ഉണ്ടാക്കുകയാണു ചെയ്തതെന്നൊക്കെ വാദിക്കുന്നുവെങ്കിലും ഇത്തരം സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രക്ഷേപണം ചെയ്യുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. മത്തിയാസിന്റെ സഹപാഠികളും അധ്യാപകരുമായ ലിബറല്‍ അകാദമിക്‌ സമൂഹത്തെ സാമൂഹികയാഥാര്‍ത്‌ഥ്യങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരായോ തെറ്റായ അറിവുള്ളവരായോ ആണ്‌ സിനിമ ചിത്രീകരിക്കുന്നത്‌. ചിത്രത്തിലൊരിക്കല്‍ സമൂഹത്തിലെ വയലന്‍സിനെതിരായുള്ള ഒരു പൗരജാഥയെ മത്തിയാസ്‌ ആക്രമിക്കുന്നുമുണ്ട്‌.

പരാമര്‍ശവിധേയമായ വിഷയം, ആഖ്യാനരീതി എന്നിവയിലെ സാമ്യം കൊണ്ട്‌ ഏറ്റവുമാദ്യം താരതമ്യം ചെയ്യപ്പെടുന്നത്‌ സിറ്റി ഓഫ്‌ ഗോഡുമായാണ്‌. വാര്‍ഫിലിം, ഡോകുമെന്ററി, മെലോഡ്രാമ എന്നിങ്ങനെ വ്യത്യസ്തശൈലികളുടെ മിശ്രിതമാണെങ്കിലും സാങ്കേതികമായി സിറ്റി ഓഫ്‌ ഗോഡിനു വളരെ താഴെയാണ്‌ എലൈറ്റ്‌ സ്‌ക്വാഡിനു സ്ഥാനം. തികച്ചും പ്രതിലോമകരമായ രാഷ്ട്രീയം അവതരിപ്പിക്കുന്ന, സാങ്കേതികമായി ശരാശരി മാത്രമായ ഒരു ചിത്രം ബെര്‍ലിന്‍ പോലെ അംഗീകരിക്കപ്പെടുന്ന ഒരു ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത്‌ ആശങ്കയോടെ മാത്രമേ കാണാനാകുകയുള്ളൂ...പ്രത്യേകിച്ചും ഇടതുപക്ഷ സ്വഭാവമുള്ള പൊളിറ്റിക്കല്‍ ത്രില്ലറുകളിലൂടെ പ്രശസ്തനായ സംവിധായകന്‍ 'കോസ്റ്റ ഗാവ്‌ര' ജൂറി അധ്യക്ഷനായിരിക്കുമ്പോള്‍. ഈ ചിത്രത്തിന്റെ വടക്കേ അമേരിക്കയിലെ വിതരണാവകാശം ഹാര്‍വി വിന്‍സ്റ്റീന്‍ നേടിയിട്ടുള്ളതിനാല്‍ അവാര്‍ഡും അദ്ദേഹത്തിന്റെ തീരുമാനമായിരിക്കാമെന്ന്‌ അരോപണങ്ങളുണ്ട്‌. ഏതായാലും തെറ്റായ ഇത്തരം തെരഞ്ഞെടുപ്പുകള്‍ ബെര്‍ലിന്‍ ചലചിത്രോത്‌സവത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

Saturday, March 01, 2008

സിനിമാഭിനയത്തെക്കുറിച്ചും ഡാനിയെല്‍ ഡേ ലൂയിസിനെക്കുറിച്ചും

സിനിമ കാണുമ്പോള്‍ നിങ്ങളെന്താണു ശ്രദ്ധിക്കുക...കഥ, സംഭാഷണം, സംവിധാനശൈലി, ചിത്രീകരണത്തിലെ പ്രത്യേകതകള്‍, സിനിമയുടെ രാഷ്ട്രീയം, അഭിനയം...? അഭിനയത്തിന്‌ മറ്റു മേഖലകളിലേതിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നവര്‍ക്കാണ്‌ ഈ പോസ്റ്റ്‌.

സിനിമയിലെ അഭിനയം തിയറ്റര്‍ അഭിനയത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌ എന്നതു കൊണ്ടു തന്നെ സിനിമാഭിനയത്തിലെ പല രീതികളും തിയറ്ററിനോടു കടപ്പെട്ടിരിക്കുന്നു. സിനിമാഭിനയത്തില്‍ പ്രധാനമായി രണ്ട്‌ രീതികളാണുള്ളത്‌.
1.Substitution
കഥാപാത്രത്തിന്റെ സ്വഭാവത്തിലെ പ്രധാനഘടന മനസ്സിലാക്കി, ഒരു പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രം എങ്ങനെ പ്രതികരിക്കുമെന്നത്‌ സമാനമായ സ്വന്തം ജീവിതാനുഭവങ്ങള്‍കഥാപാത്രത്തിലാരോപിക്കുന്ന രിതി. മലയാളത്തിലെ കഴിവുറ്റ നടന്മാരെല്ലാം ഈ രീതിയായിരുന്നു പിന്തുടര്‍ന്നത്‌. ഇവിടെ നടന്‍ കഥാപാത്രത്തെ സംബന്ദ്ധിച്ചിടത്തോളം ഒരു പുറംകാഴ്ചക്കാരന്‍ മാത്രമാകുന്നു.

2.Method Acting
ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ കഥാപാത്രമായി ജീവിക്കുക. കഥാപാത്രം ജീവിക്കെന്നതെന്നു കരുതുന്ന വൈകാരിക-ഭൗതിക സാഹചര്യങ്ങളില്‍ നടന്‍ പ്രവേശിച്ച്‌ കഥാപാത്രം തന്നെയാകുന്ന രീതി. ഒരുപാട്‌ അധ്യാപകരിലൂടെയും തിയറ്റര്‍ സംഘങ്ങളിലൂടെയും നടന്മാരിലൂടെയും ഈ സങ്കേതത്തിന്‌ ഒരുപാട്‌ മാറ്റങ്ങളും വളര്‍ച്ചയും കൈവന്നിട്ടുണ്ട്‌.

മര്‍ലിന്‍ ബ്രാണ്ടോ, ജാക്ക്‌ നിക്കോള്‍സണ്‍, റോബര്‍ട്ട്‌ ഡി നിറോ, അല്‍ പചിനോ തുടങ്ങിയ പ്രമുഖരിലൂടെയാണ്‌ സിനിമയിലെ മെത്തേഡ്‌ ആക്റ്റിംഗിന്‌ ഇന്നുള്ള പ്രാധാന്യവും പദവിയും ലഭിക്കുന്നത്‌. റേജിംഗ്‌ ബുള്‍ എന്ന ചിത്രത്തില്‍ ബോക്‌സിംഗ്‌ ലോകചാമ്പ്യനായിരുന്ന 'ല മോട്ട'യെ അവതരിപ്പിക്കാന്‍ ബോക്സിംഗ്‌ പരിശീലിക്കുകയും , ഷൂട്ടിംഗിനിടെ ചില ബോക്സിംഗ്‌ മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയിക്കുകയും ചെയ്തു ഡി നിറോ. ഇതേ ചിത്രത്തിലെ അവസാന രംഗങ്ങള്‍ക്കായി പിന്നീട്‌ ശരീരഭാരം 60 പൗണ്ട്‌ കൂട്ടുകയും ചെയ്തപ്പോള്‍ അതു മെതേഡ്‌ അക്‌ടിംഗിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമായി. ഗാന്ധിയെ അവതരിപ്പിച്ച കിംഗ്‌സ്‌ലി വെജിറ്റേറിയനാകുകയും, ഗാന്ധിയെപ്പോലെ വസ്ത്രധാരണരീതികള്‍ ശീലിക്കുകയും, ചര്‍ക്ക ഉപയോഗിക്കാന്‍ പഠിക്കുകയും, നിലത്തു കിടന്നുറങ്ങാന്‍ ശീലിക്കുകയും ഗാന്ധിയുടെ മുഴുവന്‍ പുസ്തകങ്ങളും വായിക്കുകയും ചെയ്തു സിനിമയ്ക്കു വേണ്ടി.


എണ്‍പതുകളുടെ മധ്യത്തോടെയാണ്‌ ഡാനിയേല്‍ ഡേ ലൂയിസ്‌ സിനിമയില്‍ സജീവമാകുന്നത്‌. മിലന്‍ കുന്‌ദേരയുടെ Unbearable lightness of being ഫിലിപ്പ്‌ കോഫ്‌മാന്‍ ചലച്ചിത്രമാകിയപ്പോള്‍ സങ്കീര്‍ണ്ണമായ ലൈംഗികജീവിതത്തിനുടമയായ തോമാസിനെ അവതരിപ്പിച്ചത്‌ ലൂയിസായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ്‌ കഥാപാത്രത്തെ 'ബ്രേക്ക്‌' ചെയ്യാതിരിക്കാന്‍ അദ്ദേഹം ശീലിക്കുന്നത്‌. ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ക്കായി പ്രേഗില്‍ രണ്ടുമാസം വിന്‍ഡോ ക്ലീനറായി ജോലിചെയ്ത്‌ പരിശീലിക്കുകയുമുണ്ടായി. അടുത്ത ചിത്രം ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത My left foot ആയിരുന്നു. cerebral palsy എന്ന രോഗത്താല്‍ ഇടതുകാലൊഴികെ മറ്റൊരവയവവും നിയന്ത്രണവിധേയമല്ലാതിരുന്ന ക്രിസ്റ്റി ബ്രൗണ്‍ എന്ന എഴുത്തുകാരനെ-അദ്ദേഹം ചിത്രകാരനുമായിരുന്നു-അവതരിപ്പിക്കുമ്പോളാണ്‌ ലൂയിസിന്റെ മെത്തേഡ്‌ ആക്‌ടിംഗ്‌ പരീക്ഷണങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്‌. ഷൂട്ടിംഗ്‌ കാലത്തുടനീളം വീല്‍ചെയറില്‍ നിന്നും സ്വമേധയ എഴുന്നേല്‍ക്കുകയോ നടക്കുകയോ ചെയ്തില്ല ലൂയിസ്‌. രണ്ടാംനിലയിലെ രംഗങ്ങള്‍ ചിത്രീകരിക്കാനയി അദ്ദേഹത്തെ വീല്‍ചെയറോടെ എടുത്തുകൊണ്ടു-പോകണമായിരുന്നത്രേ. ഏതായാലും ആഴ്‌ചകളോളം വീല്‍ചെയറില്‍ കുന്തിച്ചിരുന്നതു കാരണം രണ്ടു വാരിയെല്ലൊടിഞ്ഞതു മിച്ചം.

ലൂയിസിന്റെ അടുത്ത ചിത്രം ജെയിംസ്‌ കൂപ്പറുടെ ക്ലാസിക്‌ നോവലിന്റെ ചലചിത്രാവിഷ്‌കാരമായ Last of the Mohicans ആയിരുന്നു. 'ഹോക്‌ ഐ' എന്ന കാനനവാസിയെ അവതരിപ്പിക്കാന്‍ ഷൂട്ടിംഗിനു മുന്‍പ്‌ മാസങ്ങളോളം വനത്തില്‍ താമസിക്കുകയുണ്ടായി അദ്ദേഹം. സ്വയം വേട്ടയാടിയ മൃഗങ്ങളും മീനും മാത്രമായിരുന്നത്രേ ഭക്ഷണം. ഓടുന്നതിനിടയില്‍ ഒരു കെന്റക്കി റൈഫിള്‍ തിര നിറക്കാനും നിറെയൊഴിക്കാനും ശീലിച്ചു അദ്ദേഹം. മാര്‍ട്ടിന്‍ സ്കോര്‍സേസിയുടെ സംവിധാനത്തില്‍ age of innocence ആയിരുന്നു അടുത്ത ചിത്രം. വൈകാരികമായ വയലന്‍സ്‌ നിറഞ്ഞ ഈ ചിത്രത്തിലെ സങ്കീര്‍ണ്ണമായ മുഖ്യകഥാപാത്രത്തെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചു ലൂയിസ്‌. പിന്നീടു വന്ന In the name of the father, Crucible എന്നീ സിനിമകളെക്കുറിച്ച്‌ ഞാന്‍ മുന്‍പൊരു പോസ്റ്റിലെഴുതിയിരുന്നു. In the name of the father എന്ന ചിത്രത്തില്‍ ജയിലിലടക്കപ്പെട്ട ജെറിയെ അവതരിപ്പിക്കാനായി നാലു മാസത്തോളം ജയിലില്‍ കഴിഞ്ഞു അദ്ദേഹം. ഈ കാലത്ത്‌ പുറമെയുള്ളവരോട്‌ തന്നെ തെറി പറയാനും ദേഹത്ത്‌ തണുത്ത വെള്ളം ഒഴിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രെ. ഐറിഷ്‌ പൗരനായ ജെറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഐറിഷ്‌ പൗരത്വം സ്വീകരിക്കുകയുമുണ്ടായി. അടുത്ത ചിത്രമായ ക്രൂസിബിളിനു വേണ്ടി മസാചുസെറ്റ്‌സിലെ ജനവാസമില്ലാത്ത ഒരു ദ്വീപില്‍ പതിനേഴാം നൂറ്റാണ്ടിലെ കൃഷിരീതികളുമായി അദ്ദേഹം കുറെക്കാലം ജീവിക്കുകയുണ്ടായി. ഈ ചിത്രത്തില്‍ ജോണ്‍ പ്രോക്ടര്‍ എന്ന ഡാനിയലിന്റെ കഥാപാത്രം ജീവിക്കുന്ന വീട്‌ ഒരു ആശാരി കൂടിയായ ഡാനിയെല്‍ നിര്‍മ്മിച്ചതായിരുന്നു. ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത ബോക്‌സര്‍ ആയിരുന്നു അടുത്ത ചിത്രം. ഈ വേഷത്തിനായി രണ്ടുവര്‍ഷത്തിലധികം ബോക്സിംഗ്‌ പരിശീലിച്ചു ലൂയിസ്‌.
സംവിധായകര്‍ പ്രഗത്‌ഭരാകുമ്പോള്‍ അഭിനേതാക്കള്‍ 'മാസ്‌ക്‌' ചെയ്യപ്പെടുക സ്വഭാവികം. കുറസോവ ചിത്രങ്ങളില്‍ Mifune-ഉം തകാഷി ഷിമുറയും തിളങ്ങിയിരുന്നതായി കാണാം. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും മികച്ച കഥാപാത്രങ്ങളെല്ലാം കുറസോവ ചിത്രങ്ങളില്‍ തന്നെയായിരുന്നു. അന്റോണ്യോണിയുടെയും ഫെല്ലിനിയുടെയും ചില സിനിമകളില്‍ Marcello Mastroianniയും ചില ബെര്‍ഗ്‌മാന്‍ സിനിമകളില്‍ Erland Josephson, Liv Ulman എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ അപവാദങ്ങള്‍ വിരളം. ഇവരിലാരും സംവിധായകനെ മാസ്‌കു ചെയ്യാനായിട്ടില്ല എന്നതും ശ്രദ്ധേയം. സ്കോര്‍സെസി എന്ന സംവിധായകന്റെ മികച്ച സംവിധാനവും, ഡികാപ്രിയോ പോലെ വലിയൊരു താരവുമുണ്ടായിട്ടും Gangs of NewYork എന്ന ബ്രഹ്‌മാണ്ഡചിത്രത്തെ രക്ഷിക്കുന്നത്‌ ഡാനിയലിന്റെ ബില്‍ എന്ന കശാപ്പുകാരന്‍ തന്നെ. ഈ ചിത്രത്തോടെ ഡാനിയലിന്റെ മെത്തേഡ്‌ ആക്‌ടിംഗ്‌ പുതിയ തലങ്ങളിലെത്തി. ഇറ്റലിയിലെ കൊടും ശൈത്യത്തിലും ഷൂട്ടിംഗിനിടെ 'കോട്ട്‌' ധരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ന്യൂയോര്‍ക്കില്‍ കോട്ട്‌ നിര്‍മ്മിച്ച വസ്തുക്കള്‍ ഇല്ലായിരുന്നു എന്നതു തന്നെ. ഒടുവില്‍ ന്യുമോണിയ വന്നപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കാനും തയ്യാറായില്ല. കാരണം മേല്‍പറഞ്ഞതു തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആന്റിബയോട്ടിക്കുകള്‍ ഇല്ലായിരുന്നു...അക്ഷരാര്‍ഥത്തില്‍ കഥാപാത്രമായി ജിവിക്കുകയായിരുന്നു അദ്ദേഹം ഈ ചിത്രത്തിലും.

ഭാര്യ റെബേക്ക മില്ലറുടെ സംവിധാനത്തില്‍ വന്ന Ballad of Jack and Rose ആയിരിക്കും ഡാനിയലിന്റെ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം. പ്രകൃതിയെക്കുറിച്ചും സാംസ്കാരിക-വ്യതിയാനങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട്‌ വാചാലമായ ഈ ചിത്രം ആശയപരമായും വൈകാരികമായും സങ്കീര്‍ണ്ണമായ ഒന്നായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടനുള്ള അകാദമി അവാര്‍ഡ്‌ ഡാനിയലിനു നേടിക്കൊടുത്തത്‌ P.T.Andersonന്റെ സംവിധാനത്തില്‍ എണ്ണവേട്ടയുടെയും വെറുപ്പിന്റെയും ദുരയുടെയും കഥ പറഞ്ഞ There will be Blood എന്ന ചിത്രത്തിലെ മനുഷ്യവിരോധിയായ ഡാനിയല്‍ പ്ലെയിന്‍വ്യൂ എന്ന കഥാപാത്രമാണ്‌. ചിലയിനം നായ്ക്കളെ വളര്‍ത്തുമ്പോള്‍ ശൗര്യവും ആക്രമവീര്യവും വരാനായി ദീര്‍ഘകാലം അടച്ചിടുമെന്നു കേട്ടിട്ടുണ്ട്‌. ആരോടും സ്നേഹമില്ലാത്ത, ദുരയും വിദ്വേഷവും നിറഞ്ഞ ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി ഏഴുമാസത്തോളം ഒരു മുറിയില്‍ തനിച്ചു താമസിക്കുകയുമുണ്ടായി ലൂയിസ്‌.
അഭിനയം വെറും അനുകരണമോ പ്രകടനമോ അല്ലെന്ന് തെളിയിക്കാന്‍, മെത്തേഡ്‌ ആക്‌ടിംഗില്‍ പുതിയ അധ്യായങ്ങള്‍ എഴുതാന്‍ ഇറ്റലിയിലെ ഒരു ചെറുപട്ടണത്തില്‍ ഒരു ചെരുപ്പുകുത്തിയായി ആരുമറിയാതെ ജീവിക്കുന്ന ഈ മനുഷ്യന്‍ ഇനിയും വരുമെന്നു പ്രതീക്ഷിക്കാം.

എഡിറ്റ്: ഏപ്രിൽ 20, 2013

ലിങ്കൺ(2012) എന്ന ചിത്രത്തിലെ ഡേ ലൂയിസിന്റെ ചില ചിത്രങ്ങൾ കൂടി ചേർക്കുന്നു.
അടിമത്തം അവസാനിപ്പിക്കാനുള്ള ബിൽ കോൺഗ്രസിൽ പാസാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ക്ഷീണിതനും stressed out-മായ ലിങ്കണെ ഡേ ലൂയിസ് അവതരിപ്പിക്കുന്ന രീതി കുടുതൽ subtle and feel oriented ആണെന്ന് പറയാം. (മേക്കപ്പിന്റെ സഹായം മാറ്റിനിർത്താവുന്നതല്ലെങ്കിലും മുഖത്തെ ചുളിവുകൾ എങ്ങനെ ലിങ്കന്റെ മാനസിക-ശാരീരികാവസ്ഥകളെ അവതരിപ്പിക്കുന്നു എന്നു ശ്രദ്ധിക്കുക.)















എഡിറ്റ് : 12 മെയ് 2015
അഭിനയത്തിന്റെ ചരിത്രത്തെക്കുറിച്ചും മെത്തേഡ് ആക്ടിംഗിനെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്തവിവരണം ഈ വീഡിയോയിൽ കാണാം.


The Origins of Acting and "The Method" from FilmmakerIQ.com on Vimeo.