Showing posts with label ആന്തോളജി. Show all posts
Showing posts with label ആന്തോളജി. Show all posts

Thursday, October 14, 2010

ടേൽസ് ഫ്രം ദി ഗോൾഡൻ ഏജ് (2009)

4 Months, 3 Weeks and 2 Days എന്ന സിനിമയ്ക്ക്, 2007-ൽ കാൻസ് ഫിലിം ഫെസ്റ്റിവലിലെ പാം ഡി’ഓർ നേടിയ റുമേനിയൻ സംവിധായകൻ ക്രിസ്റ്റ്യൻ മുങ്‌ജുവിന്റെ രചനയിൽ, അദ്ദേഹമടക്കം 5 സംവിധായകർ ചേർന്ന് ഒരുക്കിയ, ആറു ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ് ടേൽ‌സ് ഫ്രം ദി ഗോൾഡൻ ഏജ് (2009). റുമേനിയയിലെ ചൗഷസ്ക്യു കാലഘട്ടത്തെ പരിഹസിക്കുന്ന അർബൻലെജണ്ടുകളാണ് ഈ കഥകൾക്കാധാരം. ചരിത്ര-സാമൂഹ്യവിമർശനം എന്നതു പോയിട്ട് പരിഹാസം പോലുമാകാതെ അടുക്കളപരദൂഷണത്തിന്റെ ലെവലിൽ നിൽക്കുന്നതാണു ആറുകഥകളും എന്നതിനാൽ, ഹാസ്യത്തിന്റെ ലഘുത്വത്തിലൂടെ ഒരു കാലഘട്ടത്തിന്റെ വിമർശനമാണു സിനിമ ഉദ്ദേശിക്കുന്നതെന്ന് സംവിധായകർ പറയുന്നതു കേട്ടു വേണം മനസ്സിലാക്കാൻ. കമ്യൂണിസ്റ്റ് വിരുദ്ധപ്രചാരണത്തോടടുക്കുന്ന സിനിമ, ദൃശ്യപരതയിലോ ആഖ്യാനത്തിലോ പുതുമ പുലർത്തുന്നില്ല എന്ന കാരണത്താൽ വർത്തമാനകാലസിനിമയുടെ ലോകത്ത് എന്തുമാത്രം പ്രസക്തമാണെന്ന ചോദ്യം ഉയരുന്നുണ്ട്.


The Legend of the Official Visit, The Legend of the Party Photographer, The Legend of the Enthusiastic Activist, The Legend of the Greedy Policeman എന്നിങ്ങനെ നാലുകഥകളാണ്, ‘അധികാരത്തിന്റെ കഥകൾ’ എന്ന ആദ്യഭാഗത്ത്. അക്കാലത്തെ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തകർക്കും ഔദ്യോഗികസ്ഥാനങ്ങളിലിരിക്കുന്ന ചിലർക്കും സംഭവിക്കുന്ന മണ്ടത്തരങ്ങളും അമളികളുമൊക്കെയാണു ഏതാണ്ടെല്ലാ കഥകളുടെയും വിഷയം. The Legend of the Enthusiastic Activist എന്ന ഖണ്ഡത്തിൽ, സാക്ഷരതാപ്രവർത്തനത്തിനു വന്ന പാർട്ടി പ്രവർത്തകൻ, കാലിലെ ചെളി ഇലക്ട്രിക് പോസ്റ്റിലുരച്ചുകളയുന്നതു കണ്ട് ഷോക്കടിച്ചതാണെന്ന് തെറ്റിദ്ധരിച്ച്, അടിച്ച് കൈയൊടിക്കുന്നതൊക്കെയാണിതിലെ തമാശ. സമാനമായ രംഗങ്ങൾ മലയാളസിനിമകളിൽ തന്നെ എത്രതവണ കണ്ടിരിക്കുന്നു. ‘അത്യാഗ്രഹിയായ പോലീസുകാരന്റെ കഥ’യിൽ, ഒരു പന്നിയെ ആർക്കും പങ്കുവെക്കാതെ ഒറ്റയ്ക്കു തിന്നാനുള്ള ശ്രമത്തിൽ, അടുക്കളയിലിട്ട് പന്നിയെ കൊല്ലാൻ ശ്രമിക്കുന്നതും വീടിനു തീ പിടിക്കുന്നതുമൊക്കെയാണുള്ളത്. വിമർശനം എന്ന നിലയിൽ അതിദയനീയമാണ് ഇതിലെ ഓരോ കഥകളും.


‘സ്നേഹത്തിന്റെ കഥകൾ’ എന്ന രണ്ടാംഭാഗത്ത് The Legend of the Air Sellers, The Legend of the Chicken Driver എന്നിങ്ങനെ രണ്ടുകഥകളാണുള്ളത്. The Legend of the Air Sellers എന്ന കഥയിൽ, വിനോദയാത്രയ്ക്കു പോകാൻ എളുപ്പത്തിൽ പണം കണ്ടെത്താൻ, ഒരു പെൺകുട്ടി, കാലിക്കുപ്പികൾ ശേഖരിച്ച് വിൽക്കുന്നതും, പ്രശ്നത്തിലാകുന്നതുമാണു വിഷയം. കമ്യൂണിസത്തിന്റെ അവസാനത്തോടെ റുമേനിക്കാർ കാലിക്കുപ്പി വിറ്റ് കാറുകൾ വാങ്ങി എന്നു പറഞ്ഞുകൊണ്ടാണ് ഈ കഥ അവസാനിക്കുന്നത്. The Legend of the Chicken Driver എന്ന കഥയിൽ, ഭാര്യയോട് ലൈംഗികതാത്പര്യമൊന്നുമില്ലാത്ത ഒരു ട്രക്ക് ഡ്രൈവർ, വഴിയരികിൽ ഹോട്ടൽ നടത്തുന്ന സ്ത്രീയോട് ബന്ധം സ്ഥാപിക്കാൻ സ്വന്തം ജോലി ദുരുപയോഗം ചെയ്യുന്നതാണു കഥ. കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ ജീവൻ നിലനിർത്താൻ പലർക്കും മോഷ്ടിക്കേണ്ടതായി വന്നു എന്നു പറഞ്ഞാണ് ഈ കഥ അവസാനിക്കുന്നത്. അതായത്, കഥയുടെ ഉദ്ദേശ്യം എന്ന് സംവിധായകൻ അവകാശപ്പെടുന്നതും കഥയിൽ കാണുന്നതും തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നു ചുരുക്കം.

സിനിമ സ്പോൺസർ ചെയ്ത കോർപറേറ്റുകളുടെ പേരുകൾ കാണിച്ചുകൊണ്ടാണു സിനിമയുടെ തുടക്കം. യൂണിലിവർ പോലെ, സാധാരണയായി സിനിമയിൽ മുതൽമുടക്കാത്ത കോർപറേറ്റ് സ്ഥാപനങ്ങൾ വരെ ഈ സിനിമയുടെ പ്രായോജകരായുണ്ട്. അതായത് കമ്യൂണിസത്തെ പരിഹസിക്കുന്ന അടുക്കളതമാശകൾ സ്പോൺസർ ചെയ്യാൻ കോർപറേറ്റുകൾ ഒരു മടിയും കാണിച്ചില്ലെന്ന് ചുരുക്കം. പക്ഷേ സമയം ചതിച്ചു. കമ്യൂണിസത്തെ കളിയാക്കാൻ കാപിറ്റലിസ്റ്റ് ഒത്താശയാൽ തയ്യാറാക്കിയ സിനിമ റിലീസിനു കാലമാ‍യപ്പോഴേക്കും, സർക്കാരുകളിൽ നിന്നും സോഷ്യലിസ്റ്റ് രീതിയിൽ സഹായം വാങ്ങുന്ന ദയനീയ അവസ്ഥയിലായിരുന്നു ഈ കോർപറേറ്റ് സ്ഥാപനങ്ങൾ. കാപിറ്റലിസം അമ്പേ പരാജയമാണെന്ന് തെളിഞ്ഞ ചരിത്രസന്ധിയിലേക്കാണ്, ഉടുതുണിയില്ലാതെ ഈ സിനിമ പിറന്നു വീഴുന്നത്.


കമ്യൂണിസം തകർന്നതിനു ശേഷം റുമേനിയയിലെ അവസ്ഥ പഴയതിനെക്കാൾ മോശമായി എന്നതാണു സത്യം. അതായത്, രണ്ടാം ലോകയുദ്ധം വരുത്തിയ നാശാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പതിറ്റാണ്ടുകൾ കൊണ്ട് പടുത്തുയർത്തിയ സമ്പദ് വ്യവസ്ഥ വീണ്ടും നശിപ്പിക്കാൻ കാപിറ്റലിസത്തിനു വർഷങ്ങളേ വേണ്ടി വന്നുള്ളൂ. പരിതാപകരമായ വർത്തമാനകാലത്തിലിരുന്ന്, പഴയകാലത്തിന്റെ മണ്ടത്തരങ്ങളെ നോക്കി പല്ലിളിക്കുന്നതിൽ വല്ലാത്തൊരു വിരോധാഭാസമുണ്ട്.

സിനിമയുടെ ആശയം ഒഴിച്ച്, സാങ്കേതികമായി സമീപിച്ചാൽ മോശമല്ലാത്തൊരു സിനിമയാണിത്. കണ്ടിരിക്കാൻ രസം, നല്ല അഭിനയം, ചിലതൊക്കെ ബോറടിപ്പിക്കുമെങ്കിലും ബാൾക്കൻ സിനിമകളിൽ പൊതുവെ കാണാറുള്ള നർമ്മം, പുതുമയൊന്നുമില്ലെങ്കിലും പിഴവുകളില്ലാത്ത ആഖ്യാനം. നേരിട്ടുള്ള കഥപറച്ചിലിന്റെ എളുപ്പവഴി സ്വീകരിക്കുമ്പോഴും സിനിമയുടെ ഭാഷയെ അടിസ്ഥാനപരമായി പരിഷ്കരിക്കുന്നതൊന്നും ഇതിലില്ല. ഇനി, സാമൂഹ്യവിമർശനം എന്ന ബാധ്യതയൊന്നും കൊടുക്കാതെ കണ്ടാലും, രസകരമാണു ഈ സിനിമ. പക്ഷേ, ആശയലോകത്തെ പൂർണമായും അവഗണിക്കാനും സംവിധായകരുടെ അവകാശവാദങ്ങൾ മറക്കാനുമാകില്ലല്ലോ.

ചൗഷസ്ക്യു കാലഘട്ടത്തെക്കുറിച്ച്, പ്രസക്തവും തീക്ഷ്ണവുമായ വിമർശനങ്ങൾ ക്രിസ്റ്റ്യൻ മുങ്ജു മുൻപുയർത്തിയിട്ടുണ്ട്, 4 Months, 3 Weeks and 2 Days എന്ന സിനിമയിൽ. ഇതേ വിഷയം പരിഗണിച്ച സമീപകാലത്തെ റുമേനിയൻ ചലച്ചിത്രങ്ങളായ How I Celebrated the End of the World (2006) (സംവിധാനം Catalin Mitulescu), 12:08 East of Bucharest (2006) (സംവിധാനം: Corneliu Porumboiu) എന്നീ സിനിമകളോടു താരതമ്യപ്പെടുത്തിയാലും ഏറെ ദുർബലമാണു ഈ സിനിമയുടെ ആശയലോകം.

Saturday, April 26, 2008

കഥ പറയാതിരിക്കുമ്പോള്‍...!!

സമീപകാലത്തെ മലയാളസിനിമ കാണുന്നവരില്‍ നിന്നും സാധാരണയായി കേള്‍ക്കാറുള്ള പരാതികളില്‍ ചിലത്‌ സിനിമയ്ക്ക്‌ കഥയില്ല, അല്ലെങ്കില്‍ കഥയ്ക്ക്‌ പുതുമയില്ല എന്നൊക്കെയാണ്‌. സിനിമ ഒരു ആഖ്യാനമാണെന്ന് ഏവരും അംഗീകരിക്കുന്ന കാര്യമാണെന്നു തോന്നുന്നു. എന്നാല്‍ സിനിമ എന്ന ഒരു narrative narrate ചെയ്യുന്നത്‌ കഥ തന്നെയാവണമെന്നുണ്ടോ? നിയതമായ ഒരു plot അഥവാ കഥ ഇല്ലാതെ ഫീച്ചര്‍ സിനിമ സാധ്യമാണോ? ഫീച്ചര്‍ ഫിലിം എന്ന സംജ്ഞക്ക്‌ മുമ്പുള്ള അര്‍ത്ഥത്തില്‍ നിന്നു വ്യതിചലിച്ച്‌ ഇന്ന് ആ പദം, ഒരു സിനിമയുടെ സമയദൈര്‍ഘ്യത്തെമാത്രം കുറിയ്ക്കുന്നു. ഒന്നിലധികം കഥകള്‍ പറയുന്ന സിനിമകള്‍ ഒരുപാട്‌ ഉണ്ടായിട്ടുണ്ട്‌. പല സിനിമകളിലും പ്രതിപാദ്യവിഷയമാകുന്ന കാലദൈര്‍ഘ്യം, സ്ഥലം എന്നിവ വ്യത്യസ്ഥമായിരിക്കും. എന്നാല്‍ നിയതമായ ഒരു കഥയോ, എടുത്തുപറയാവുന്ന കഥാപാത്രങ്ങളോ, കൃത്യമായ കാലഗണനയോ ഇല്ലാത്ത രണ്ടു സിനിമകള്‍ അടുത്തിടെ കാണാനിടയായി. അവയുടെ വര്‍ത്തമാനമാണ്‌ ഈ കുറിപ്പ്‌.






സ്വീഡിഷ്‌ സംവിധായകനായ റോയ്‌ ആന്‍ഡേഴ്‌സന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെക്കുറിച്ച്‌ ആസ്വാദനമെഴുതുക എളുപ്പമുള്ള കാര്യമല്ല. Du Levande എന്നാല്‍ You, the living എന്നാണര്‍ത്ഥം. സിനിമ കാഴ്ചപ്പെടുത്തുന്നതും അതു തന്നെ, ജീവിതം; അതിന്റെ ഭിന്നമുഖങ്ങള്‍, നിസ്സാരത, സംഘര്‍ഷങ്ങള്‍, വിശ്വാസങ്ങള്‍, സ്വപ്നങ്ങള്‍, ഉത്‌കണ്ഠകള്‍, പരാതികള്‍, വിലാപങ്ങള്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം...അങ്ങനെയെന്തെല്ലാം. 86 മിനിറ്റുള്ള ഈ സിനിമ 57-ഓളം വ്യത്യസ്ഥ ദൃശ്യഖണ്ഡങ്ങളുടെ(vignettes) ഒരു സമാഹാരമാണ്‌. മിക്കവാറും ഖണ്ഡങ്ങള്‍ സ്ഥായിയായ കാമറയില്‍, ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചവയാണ്‌. ഇവയില്‍ ചില രംഗങ്ങളൊക്കെ പൊതുവായ ചില കഥാപാത്രങ്ങളുടെയും തുടര്‍ച്ചയുള്ള ആശയത്തിന്റെയും സാനിധ്യത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. മറ്റു സീനുകള്‍ക്കൊന്നും പരസ്പരബന്ധമില്ല. മുഖ്യകഥാപാത്രങ്ങളില്ലാത്ത, കഥാപാത്രങ്ങള്‍ പല സീനുകളിലും മാറി വരുന്ന ഈ ചിത്രത്തില്‍ ആ കഥാപാത്രങ്ങള്‍ക്ക്‌ പൊതുവിലുള്ളത്‌ ആള്‍ക്കൂട്ടത്തിനു നടുവിലും അവര്‍ അനുഭവിക്കുന്ന ഏകാന്തതയാണ്‌.




ജീവിതത്തിന്റെ ബഹുമുഖമായ സങ്കീര്‍ണ്ണതകളില്‍ നമുക്ക്‌ അല്‍പമെങ്കിലും രക്ഷയാവുന്നത്‌ സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍ മാത്രമാണെന്ന തിരിച്ചറിവിനെ അടിവരയിടുന്നവണ്ണം സിനിമയിലുടനീളം അല്‍പം കറുത്തതെങ്കിലും ഹാസ്യത്തിന്റെ അടിയൊഴുക്ക്‌ കാണാം. ഒരുദാഹരണം പറയാം. കമനീയമായ രീതിയില്‍ അലങ്കരിച്ച്‌ ഒരു വലിയ മേശയില്‍ ഒരു സദ്യ ഒരുക്കിയിരിക്കുന്നു. കുറെപ്പേര്‍ ഭക്ഷിക്കാനൊരുങ്ങി ചുറ്റിലും നില്‍ക്കുന്നു. 200 വര്‍ഷത്തോളം പഴക്കമുള്ള സ്ഫടികപാത്രങ്ങളാണതൊക്കെ എന്ന് ആതിഥേയ പലതവണ ആവര്‍ത്തിക്കുന്നുണ്ട്‌. മധ്യവയസുപിന്നിട്ട ഒരാള്‍ വളരെ പതിയെ മേശവിരിയുടെ ചെറിയ ചുളിവുകള്‍ പോലും മാറ്റുന്നു. ഒടുവില്‍ അയാള്‍തന്നെ മേശവിരിയുടെ ഒരരികില്‍ പിടിച്ച്‌ ഒരുക്കി വെച്ച സദ്യയാകെ തറയിലേക്ക്‌ വലിച്ചിടുന്നു. നഗ്നമായ മേശപ്പുറത്ത്‌ സ്വസ്തികയുടെ അടയാളം ദൃശ്യമാകുന്നു.(നാസിസത്തിന്റെ കാലത്ത്‌ സ്വീഡനിലെ മധ്യവര്‍ഗക്കാര്‍ ഹിറ്റ്‌ലറെ പിന്തുണച്ചിരുന്നു എന്നതിന്റെ സൂചനയാകാം ഇത്‌). അടുത്ത രംഗത്തില്‍ പ്രസ്തുതകുറ്റത്തിന്‌ ആ മനുഷ്യനെ വധശിക്ഷക്ക്‌ വിധിക്കുന്നു. വൈദ്യുതകസേരയിലിരിക്കുന്ന അയാളുടെ ദേഹത്ത്‌ ഇലക്ട്രോഡുകളൊക്കെ ഘടിപ്പിച്ച്‌ മരണത്തിനായൊരുക്കുന്നു ഒരുദ്യോഗസ്ഥന്‍. പെട്ടെന്ന് കരച്ചിലടക്കാന്‍ കഴിയാതെ വരുന്ന അയാളോട്‌ ഉദ്യോഗസ്ഥന്‍: മറ്റ്‌എന്തെങ്കിലും ആലോചിക്കൂ...!




"all human communications are miscommunications" എന്ന ആശയം അവതരിപ്പിച്ചത്‌ ആസ്ത്രിയന്‍ തത്വചിന്തകനായിരുന്ന വിറ്റ്‌ഗന്‍സ്റ്റീന്‍ ആയിരുന്നു. ഈ ആശയത്തെ പിന്തുണക്കുന്നതു പോലെയാണ്‌ ഈ സിനിമയിലുടനീളം സംവിധായകന്‍ സൂക്ഷിക്കുന്ന, സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ആഖ്യാനശൈലി. ഇവിടെ കഥാപാത്രങ്ങള്‍ മറ്റൊരാളിലേക്ക്‌ എത്താന്‍ ശ്രമിക്കുമ്പോഴും തങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തുന്നു. ബുനുവലിന്റെ അതിപ്രശസ്തമായ The Discreet Charm of the Bourgeoisie-യിലേതു പോലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാനൊരു സ്വപ്നം കണ്ടു എന്നു പറയുമ്പോഴെല്ലാം പ്രേക്ഷകനും ആ സ്വപ്നം കാണേണ്ടതുണ്ട്‌, ഈ സിനിമയിലും. ബോംബര്‍ വിമാനങ്ങളെ സ്വപ്നം കാണുന്ന പ്രായമായ മനുഷ്യനും, യുവാവായ റോക്ക്‌ താരത്തെ വിവാഹം ചെയ്തതായി കണ്ട സ്വപ്നം ആരോടെന്നില്ലാതെ ക്യാമറയിലേക്കു നോക്കി വിശദീകരിക്കുന്ന യുവതിയുമെല്ലാം സ്വപ്നം/യാഥാര്‍ത്ഥ്യം എന്ന ദ്വന്ദത്തെ ചിന്തയ്‌ക്കായി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അന്തരീക്ഷം സ്വീഡനിലാനെങ്കിലും ലോകത്തെവിടെയുമുള്ള മനുഷ്യന്റെ ആകുലതകളെ അത്‌ സ്വാംശീകരിക്കുന്നുണ്ട്‌. മങ്ങിയ നിറങ്ങളും വിളറിയ കഥാപാത്രങ്ങളുമുള്ള ഈ ചിത്രം നമ്മെ മനുഷ്യന്മാരാക്കുന്നതെന്താണെന്ന അന്വേഷണത്തിലേക്കുള്ള യാത്രയാണ്‌. ഒരു പക്ഷെ, നാം ജീവിക്കുന്നു എന്നു മനസ്സിലാക്കുന്നതും ഇങ്ങനെയൊക്കെയാവാം.




ഈ ചിത്രം പ്രശസ്തമായ കാനിലെ ചലചിത്രമേളയില്‍ മത്സരവിഭാഗത്തിനു പുറമെയുള്ള 'Un certain regard' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.






1960-ല്‍ ഇസ്രയേലിലെ നസറേത്തില്‍ ജനിച്ച, ഇന്ന് പാലസ്തീനിലെ രമള്ളയില്‍ സിനിമ പഠിപ്പിക്കുന്ന ഏലിയ സുലൈമാന്‍, പാലസ്തീന്‍-ഇസ്രയേല്‍ തര്‍ക്കത്തെ ഉപജീവിച്ച്‌ നിര്‍മ്മിച്ച ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍സ്‌, ഒരേസമയം സങ്കീര്‍ണ്ണവും സുതാര്യവുമാണ്‌. മനോഹരമായി ചിത്രീകരിച്ച ദൃശ്യങ്ങളും, മികച്ച സംഗീതവും, ഹാസ്യവും, ആക്ഷനുമൊക്കെയുണ്ടെങ്കിലും ഈ സിനിമയിലും നിയതമായ കഥയോ നായകനോ നായികയോ ഇല്ല...ഒരു പക്ഷെ, സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്നതിനാല്‍ ആ അന്തരീക്ഷം തന്നെ ഇവിടെ മുഖ്യകഥാപാത്രമാകുന്നു. ഇടയ്ക്കിടെ ഉപരിതലത്തിലേക്കു വരുന്ന കറുത്ത ഹാസ്യം നമ്മെ ചിരിപ്പിക്കുക എന്നതിലുപരി അവ പ്രത്യക്ഷമാക്കുന്ന ആശയം സംഘര്‍ഷപൂര്‍ണ്ണമായ ജീവിതത്തില്‍ ഹാസ്യാത്മകമായ എന്തിനോടും രൂപപ്പെടുന്ന ഇമ്യൂണിറ്റിയും വൈകാരികമായ യാഥാര്‍ത്ഥ്യങ്ങളോടുള്ള നിര്‍മമതയും വെളിവാക്കുന്നു. ഒരുപക്ഷെ നിര്‍വികാരത തന്നെയാണ്‌ ചിത്രത്തിലുടനീളം സംവിധായകന്‍ പുലര്‍ത്തുന്ന മനോഭാവവും.




ചിത്രം ആരംഭിക്കുന്നതു തന്നെ ബെത്‌ലെഹേമില്‍ കുറച്ച്‌ ചെറുപ്പക്കാര്‍ ഒരു സാന്താക്ലോസിനെ പിന്തുടരുന്ന സീനോടെയാണ്‌. സാന്താ താനോടുന്ന വഴിയിലാകമാനം ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ വിതറുന്നു. തന്നെ പിന്തുടരുന്നവരില്‍ നിന്നും രക്ഷപ്പെടാനായി ഒരു ദേവാലയത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന അയാളെ അവര്‍ കൊലപ്പെടുത്തുന്നു. ഈ സിനിമ കഥയൊന്നും പറയുന്നില്ലെങ്കിലും പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പല സീനിലും ആവര്‍ത്തിക്കുന്നുണ്ട്‌. സംവിധായകന്‍ തന്നെ അവതരിപ്പിക്കുന്ന, ഇസ്രയേല്‍ക്കാരനായ E.S എന്ന കഥാപാത്രം അതിര്‍ത്തിയില്‍ വെച്ച്‌, അതിര്‍ത്തിഭടന്മാരുടെ കണ്ണു വെട്ടിച്ച്‌ പാലസ്തീന്‍കാരിയായ കാമുകിയുമായി സന്ധിക്കുന്ന രംഗം പലതവണ ആവര്‍ത്തിക്കുന്നു. പരസ്പരം തലോടുന്ന അവരുടെ കൈകള്‍ മാത്രം ഒരു സമീപദൃശ്യത്തിലൂടെ കാഴ്ചപ്പെടുത്തുന്ന ഈ സമാഗമരംഗങ്ങള്‍ ഇതുവരെ ഒരു സിനിമയില്‍ ദൃശ്യമായതില്‍ ഏറ്റവും ഇറോട്ടിക്‌ എന്നു വിശേഷിപ്പിക്കാവുന്നവയാണ്‌. സര്‍റിയലിസ്റ്റിക്‌ എന്നു വിളിക്കാവുന്ന ഒട്ടനവധി രംഗങ്ങള്‍ ഈ സിനിമയിലുണ്ട്‌. ഒരു സീനില്‍ അതിര്‍ത്തി ഭേദിച്ച്‌ ഒരു റാമ്പിലെന്ന പോലെ cat walk നടത്തുന്ന സുന്ദരിയെ പട്ടാളക്കാര്‍ വെറുതെ മിഴിച്ച്‌ നോക്കി നില്‍ക്കുന്നു. മറ്റൊരു സീനില്‍ ഒരു മുസ്ലിം സ്ത്രീയെ ലക്ഷ്യമായി വെച്ച്‌ നൃത്തസമാനമായ ചുവടുകളോടെ വെടി വെച്ച്‌ പരിശീലിക്കുന്നു. തുടര്‍ന്നു വരുന്ന രംഗങ്ങള്‍ കാഴ്ചയ്ക്കു മാത്രമേ വിശദീകരിക്കാനാകൂ. ആശുപത്രിയില്‍ കിടക്കുന്ന ഹൃദ്‌രോഗി, രാത്രിയില്‍ തന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള monitoring equipments എല്ലാം വേര്‍പെടുത്തി, പുറമെ വന്ന് പുക വലിച്ച ശേഷം പോയി കിടക്കുന്നു. (ഈ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മറ്റു സ്റ്റാഫും നിര്‍ത്താതെ പുക വലിക്കുന്നവരാണ്‌.) സുലൈമാന്‍ സിനിമയില്‍ ദൃശ്യവത്‌കരിക്കുന്ന ചില കറുത്ത രംഗങ്ങള്‍ ഹിറ്റ്‌ലറുടെ concentration campകളെ ഓര്‍മ്മിപ്പിക്കുന്നു. ജൂതന്മാര്‍ തങ്ങള്‍ നാസികളില്‍ നിന്നും അനുഭവിച്ചത്‌ തങ്ങള്‍ക്ക്‌ ഭൂമി നല്‍കിയവരെ അനുഭവിപ്പിക്കുന്നു.




ഈ സിനിമയിലെ രംഗങ്ങളെല്ലാം വളരെ പ്രതീകാത്മകമാണ്‌. ആവര്‍ത്തിച്ചു വരുന്ന മറ്റൊരു രംഗത്തില്‍ ഒരാള്‍ ഒരു ബസ്റ്റോപ്പില്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നു. മറ്റൊരാള്‍ വന്ന് 'ബസില്ല' എന്നു പറയുമ്പോള്‍ ആദ്യത്തെയാള്‍ എനിക്കറിയാം എന്നു മാത്രം പറയുന്നു. ഇത്തരം രംഗങ്ങള്‍ മൊത്തം സമൂഹത്തിന്റെയും പ്രത്യാശ നശിച്ച മാനസികാവസ്ഥയെ അടയാളപ്പെടുത്തുന്നു. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാറിന്‌ നോമിനേഷന്‍ ലഭിച്ചിരുന്നു ഈ ചിത്രത്തിന്‌; പിന്നീട്‌ പാലസ്തീന്‍ സ്വതന്ത്രരാഷ്ട്രമല്ല എന്ന വാദത്തില്‍ മത്സരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയുണ്ടായി. കാന്‍ ചലചിത്രമേളയുടെ രാഷ്ട്രീയം ഹോളിവുഡിന്റെ രാഷ്ട്രീയത്തെക്കാള്‍ വ്യത്യസ്ഥമായതിനാല്‍ കാനിലെ മികച്ച ചിത്രങ്ങളുടെ ഗണമായ മത്സരവിഭാഗത്തില്‍ തന്നെ ഇടം കിട്ടുകയും രണ്ട്‌ ജൂറി പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.






വാല്‍ക്കഷ്ണം: ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര അവാര്‍ഡുകളില്‍ നിന്നും അടൂരിന്റെ 'നാലു പെണ്ണുങ്ങള്‍' നിഷ്കരുണം തഴയപ്പെട്ടതിനു കാരണം ചിത്രത്തിലെ നാലു വ്യത്യസ്ഥ കഥാതന്തുക്കള്‍ തമ്മില്‍ ബന്ധമൊന്നും കണ്ടെത്താന്‍ ജൂറിക്കായില്ല എന്നതായിരുന്നു.