Friday, September 18, 2009

ആന്റി ക്രൈസ്റ്റ് (2009)

"No man can carry a lead performance like a woman, you just lose interest"-Lars Von Trier





(ഇത് ഈ സിനിമയുടെ പരിപൂർണ്ണമായ വായനയല്ല, അതിസങ്കീർണ്ണമായ ഒരു സിനിമയെ മനസ്സിലാക്കാനുള്ള ചില സൂചനകൾ മാത്രമാണ്. ഈ സിനിമയും ലേഖനവും പ്രായപൂർത്തിയായവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.)


സ്വതവെ ദഹനക്കേടുണ്ടാക്കുന്ന ഭക്ഷണം രുചികരമല്ല എന്നു കൂടിയായാലോ? ലാര്‍സ് വോണ്‍ ട്രെയറുടെ സിനിമകളുടെ പൊതുസ്വഭാവം ഇങ്ങനെയാണെന്നു തോന്നുന്നു. സിനിമ 'ഷൂവിനുള്ളില്‍ കുടുങ്ങിയ കല്ലു പോലെ'യായിരിക്കണമെന്നാണു വോണ്‍ ട്രെയറുടെ മതം. 'ഷൂവിനുള്ളില്‍ കുടുങ്ങിയ കല്ലിനെ' 'കണ്ണിലെ കരട്' എന്നു മലയാളത്തിലാക്കാമെന്നു തോന്നുന്നു. ഏതായാലും സിനിമയെടുക്കാന്‍ തുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ വലിയൊരു ഭൂരിപക്ഷത്തിനും കണ്ണിലെ കരടാണ്‌. എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്ന, ലോകത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ താനാണെന്നും ഈഗോ കാരണം മറ്റാരുടെയും സിനിമകള്‍ കാണാറില്ല എന്നും അവകാശപ്പെടുന്ന, താന്‍ സിനിമയെടുക്കുന്നത് തനിക്കു വേണ്ടി മാത്രമാണെന്നു പറയുന്ന, Anti-hollywood എന്നും Anti-American എന്നും സ്വയം വിശേഷിപ്പിക്കുന്ന, വോണ്‍ ട്രയര്‍ ആന്റിക്രൈസ്റ്റ് എന്ന പേരില്‍ ഒരു ചലചിത്രമൊരുക്കുമ്പോള്‍ എന്തൊക്കെയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടിയിരുന്നത്? പ്രതീക്ഷകള്‍ എന്തൊക്കെയായിരുന്നാലും ആന്റിക്രൈസ്റ്റ് എന്ന സിനിമ എല്ലാ ധാരണകളെയും അതിരുകളെയും അതിലംഘിക്കുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കാന്‍ ഫെസ്റ്റിവലിലെ ആദ്യപ്രദര്‍ശനം മുതല്‍ ആന്റിക്രൈസ്റ്റ്, പ്രേക്ഷകരെ തങ്ങളുടെ അഭിപ്രായങ്ങളില്‍ വല്ലാതെ ധ്രുവീകരിക്കുന്നു. ഈ സിനിമ ഒരുപാട് ഇഷ്ടമായവരോ ഒട്ടും ഇഷ്ടമാകാതിരുന്നവരോ ആയിരിക്കും ഭൂരിഭാഗവും. സിനിമകളിലെ ആത്മീയതയും മാനവികതും മുന്‍നിര്‍ത്തി അവാര്‍ഡു നല്‍കാറുള്ള കാനിലെ ecumenical jury സിനിമയിലടങ്ങിയിരിക്കുന്ന പ്രകടമായ സ്ത്രീവിരുദ്ധതയെ മുന്‍നിര്‍ത്തി ആന്റിക്രൈസ്റ്റിനു ഒരു പ്രത്യേക anti-award നല്‍കുകയുണ്ടായി.




സിനിമയിൽ ലൈംഗികബന്ധം ദൃശ്യവത്കരിക്കുന്നതിൽ ഇന്നു നിലനിൽക്കുന്ന സാധാരണ നിയമങ്ങളെ അതിലംഘിക്കുന്ന ഒരു സുരതദൃശ്യത്തോടെയാണ് ആന്റിക്രൈസ്റ്റ് തുടങ്ങുന്നത്. ഈ സിനിമയിൽ രണ്ടു കഥാപാത്രങ്ങളേ ഉള്ളൂ, അവനും(He) അവളും(She). മാതാപിതാക്കൾ സുരതത്തിൽ വ്യാപൃതരായിരിക്കുന്ന സമയം, മറ്റൊരു മുറിയിൽ ഉറക്കമായിരുന്ന അവരുടെ കുഞ്ഞ് ഉറക്കമുണരുകയും തുറന്നുകിടന്ന ജനാലയിലൂടെ മഞ്ഞുകണങ്ങളെ കൈയെത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ താഴെവീണ് മരണമടയുകയും ചെയ്യുന്നു. കുഞ്ഞിന്റെ മരണത്തെക്കുറിച്ച് അമ്മയുടെ കുറ്റബോധമാണ്, ചലചിത്രത്തിന്റെ തുടർ‌ഗതിയെ നിർണ്ണയിക്കുന്നത്.




കുറ്റബോധത്താലും ഭയത്താലും രോഗബാധിതയായി, മനശ്ശാസ്ത്ര ചികിത്സയ്ക്കു വിധേയയാകുന്ന ‘അവളോ’ട് (she) മരുന്ന് നിർത്താനും, അവളെ താൻ തന്നെ ചികിത്സിക്കാമെന്നും പറയുകയാണ് അയാൾ/അവൻ(He). Cognitive therapy–യാണ്ചികിത്സയ്ക്ക് അവൻ അവലംബിക്കുന്ന മാർഗം. കുറ്റബോധത്തെ യുക്തിപരമായി വിശകലനം ചെയ്യാനാണ് അവൻ അവളെ നിർബന്ധിക്കുന്നത്. അവളുടെ ഭയങ്ങളെ അടയാളപ്പെടുത്തുന്ന സ്വപ്നങ്ങളെ ഓർത്തെടുക്കാൻ (അവയെ അതിജീവിക്കുന്നതിനായി) അവൻ ആവശ്യപ്പെടുന്നു; അവളോർമ്മിക്കുന്നത് ഒരു വനമാണ്. തുടർന്ന് അവർ വനത്തിനു നടുവിലെ ഏകാന്തമായൊരു വീട്ടിലേക്ക് താമസം മാറുകയാണ്. സ്തോഭജനകമായ, ഭൌതികവും ലൈംഗികവും മാനസികവുമായ തലങ്ങളിൽ പടരുന്ന അതികഠിനമായ വയലൻസിലേക്കാണു സിനിമ തുടരുന്നത്. Prologue, epilogue എന്നിവ കൂടാതെ ‘Grief’, ‘Pain (Chaos Reigns)’, ‘Despair (Gynocide)’ and ‘The Three Beggars’ എന്നിങ്ങനെ നാലു അധ്യായങ്ങളാണ് ഈ സിനിമയ്ക്കുള്ളത്. അതിസങ്കീർണ്ണവും അതിവൈകാരികവുമായ കഥാതന്തുവും ആഖ്യാനവും ഈ സിനിമയുടെ വായനയെയും വിഷമകരമാക്കുന്നുവെങ്കിലും ഒരു താക്കോൽ സംവിധായകൻ നമുക്ക് തരുന്നുണ്ട്-അത് സിനിമയുടെ പേരുതന്നെയാണ്.



Antichrist എന്ന ഒറ്റവാക്കല്ല, Anti-christ എന്നു മുറിച്ചെഴുതിയിരിക്കുന്നതാണ് സിനിമയുടെ പേര്. അതുകൊണ്ടുതന്നെ, വെളിപാടിന്റെ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്ന അന്തിക്രിസ്തുവല്ല ഇവിടെ വിവക്ഷ, മറിച്ച് Christ അഥവാ Christianity എന്ന ആശയം തന്നെയാണ്. മറ്റൊന്ന് തലക്കെട്ടിലെ ‘t’ എഴുതിയിരിക്കുന്ന രീതിയാണ്. ജെനിറ്റിക്സിൽ സ്ത്രീലിംഗത്തെ സൂചിപ്പിക്കുന്ന സിംബലാണ് ഇവിടെ ‘t’-ക്ക് പകരം. പേരു തരുന്ന സൂചനകൾ ഈ സിനിമയുടെ ആന്റി-ബിബ്ലിക്കൽ സ്വഭാവവും സ്ത്രീ-യ്ക്കുള്ള പ്രധാന്യവും ദ്യോതിപ്പിക്കുന്നു. (ഒരു ആഖ്യാനം സ്ത്രീ കേന്ദ്രീകൃതം ആകുമ്പോൾ തന്നെ അത് ആന്റി-ബിബ്ലിക്കൽ ആകുന്നുണ്ടോ എന്നുള്ള ആലോചനകൾ അവിടെ നിൽക്കട്ടെ !)




തന്റെ മുൻ‌കാല സിനിമകളിലൂടെ സ്ത്രീവിരുദ്ധ ആശയങ്ങൾക്ക് ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള ഒരാളാണ് ലാർസ് വോൺ ട്രയർ. ഇത്തവണ കാൻ ഫെസ്റ്റിവലിൽ സമാനതകളില്ലാത്ത ഒരു ആന്റി-അവാർഡ് നൽകുമ്പോൾ ജൂറി ചൂണ്ടിപ്പറയുന്നതും ഈ സ്ത്രീവിരുദ്ധത തന്നെ. ശരിക്കും ആന്റി-ക്രൈസ്റ്റ് അത്രമേൽ സ്ത്രീവിരുദ്ധമാണോ? ഒരേസമയം ഒരു സൃഷ്ടിക്ക് ബൈബിൾ വിരുദ്ധവും സ്ത്രീവിരുദ്ധവും ആകാൻ കഴിയുമോ എന്നൊരു സംശയം ഉയരുന്നുണ്ടോ? ട്രയറുടെ മുൻ‌സിനിമകൾ മിക്കതിലും സ്ത്രീകളായിരുന്നു മുഖ്യകഥാപാത്രങ്ങൾ എന്നുമാത്രമല്ല അവരൊക്കെയും സ്നേഹത്തിന്റെയും മറ്റ് നന്മ എന്നു വിലയിരുത്താവുന്ന സ്വഭാവങ്ങളുടെയും പേരിൽ മാനസിക സംഘർഷങ്ങൾക്കു വിധേയരായി അവിശ്വസനീയമായ സ്വഭാവ വൈചിത്ര്യങ്ങളിലേക്കു വഴുതി വീഴുന്നവരായിരുന്നു, പ്രത്യേകിച്ചും ട്രയറുടെ Golden Heart trilogy എന്നറിയപ്പെടുന്ന ബ്രേക്കിംഗ് ദി വേവ്സ്, ഇഡിയറ്റ്സ്, ഡാൻസർ ഇൻ ദി ഡാർക്ക് എന്നീ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങൾ. ‘സ്ത്രീയെന്നാൽ തിന്മയാണെന്ന’ പാഠം, ആദത്തിന്റെയും ഹവ്വയുടെയും കഥ മുതൽ സെന്റ് പോളിന്റെ ലേഖനങ്ങൾ വരെയുള്ള പുസ്തകങ്ങളിലൂടെ ബൈബിൾ സമർത്ഥിക്കുന്നു. സെമിറ്റിക് മതങ്ങളെല്ലാം അഗ്രസീവ് ആയ പുരുഷപ്രകൃതിയുടെയും സബ്മിസീവ് ആയ സ്ത്രൈണപ്രകൃതിയുടെയും വാർപ്പു മാതൃകകളെയാണു അവതരിപ്പിക്കുന്നതും അനുകൂലിക്കുന്നതും. എന്നാൽ ഇവിടെയാകട്ടെ, സ്ത്രീ ചില സമയങ്ങളിൽ സബ്മിസീവ് ആയിരിക്കുമ്പോൾ തന്നെ ചിലയവസരങ്ങളിൽ അഗ്രസീവുമാണ്. (അവളുടെ സുരതപടുതികളിലെ നിലകളിലൂടെ സംവിധായകൻ ഇക്കാര്യം അവ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.) അവൾ അഗ്രസീവാകുന്നതാകട്ടെ, സ്ത്രൈണപ്രകൃതിയെക്കുറിച്ചും അതിൽ അന്തർലീനമായതെന്ന് അവൾ തന്നെ വിശ്വസിക്കുന്ന തിന്മയെക്കുറിച്ചുമൊക്കെയുള്ള അവരുടെ സംവാദത്തിന്റെ അവസരത്തിലാണ്. (‘സ്ത്രീപീഡനങ്ങളുടെ ചരിത്രപരമായ വീക്ഷണം’ അവളുടെ തീസിസ് ആണ് !). പ്രകൃതി വന്യവും ക്രൂരവുമാണെങ്കിൽ, പ്രകൃതിയുടെ നേരടയാളമായ സ്ത്രീ തിന്മയാണെന്നുള്ള അവളുടെ വിശ്വാസത്തെ, അവളിൽ രൂഢമൂലമായ കുറ്റബോധത്തിന്റെയും അവളുടെ കുഞ്ഞിന്റെ മരണത്തിന്റെയും അവളുടെ സ്വഭാവപ്രത്യേകതകളിൽ പെടുന്ന ‘Postpartum depression’ എന്ന രോഗത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. (പ്രസവാനന്തരം ഹോർമോൺ ബാലന്‍സിലുണ്ടാകുന്ന വലിയ വ്യതിയാനമാണ് ഈ രോഗത്തിനു മുഖ്യകാരണം. ഈ വേളയില്‍ പുറത്തുനിന്ന് കിട്ടേണ്ടുന്ന സം‌രക്ഷണവും സ്നേഹപരിചരണവും ഇല്ലാതാകുന്നത് സംഗതികളെ വഷളാക്കും. ഒപ്പം മാതൃത്വത്തെപ്രതിയുള്ള ഉയര്‍ന്ന പ്രതീക്ഷകള്‍ , അവ നിറവേറ്റുന്നതിനെ ഓര്‍ത്തുള്ള വേവലാതി - ഇവയൊക്കെ മനസിനെയും അതുവഴി മസ്തിഷ്കത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാലക്രമേണ, താൻ പ്രസവിച്ച കുഞ്ഞിനോട് വെറുപ്പ് തോന്നുന്ന അവസ്ഥയിലെത്തുന്നു.)

ഈ സിനിമയിൽ 'അവൾ'ക്ക് കുഞ്ഞിനെപ്രതി അമിതമായ ഉത്കണ്ഠയും ഒരു തരം പൊസസീവ്നെസും ഉണ്ടായിരുന്നതായി സൂചനയുണ്ട്; (കുഞ്ഞ് ദൂരേയ്ക്ക് പോകാതിരിക്കാൻ ഷൂ മാറിയിടുന്നത്), മാത്രമല്ല ഭർത്താവിൽ നിന്നും താൻ ആഗ്രഹിച്ച രീതിയിലുള്ള വൈകാരിക പിന്തുണ അവൾക്കു ലഭിക്കുന്നുമില്ല. അവൻ അവളെ വിധേയമാക്കുന്ന Cognitive തെറാപ്പിയിലാകട്ടെ പുരുഷസ്വഭാവമായ അധീശത്വം പ്രകടമാണ്‌. ഈ രംഗങ്ങളിൽ അവൻ ഏല്പിക്കുന്ന സൈക്കോളജിക്കൽ ടോർച്ചർ, പിന്നീടു വരുന്ന ഫിസിക്കൽ ടോർച്ചറിനോളം ഭീകരമാണെന്നു പ്രശസ്ത നിരൂപകൻ റോജർ എബർട്ട് നിരീക്ഷിക്കുന്നുണ്ട്.




ഈ ചിത്രം സ്ത്രീവിരുദ്ധം എന്നതിലുപരി സ്ത്രീവിരുദ്ധതയെ വിഷയമാക്കുന്നു എന്നാണ്‌ എന്റെ അഭിപ്രായം. സെമിറ്റിക് മതപാരമ്പര്യങ്ങളനുസരിച്ച് സ്ത്രൈണതയും പ്രകൃതിയും എങ്ങനെ തിന്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്‌ ഈ രണ്ട് ദമ്പതികൾ തമ്മിലുള്ള വൈകാരികവും സംഘർഷഭരിതവുമായ ബന്ധത്തിലൂടെ സിനിമ പറയാൻ ശ്രമിക്കുന്നത്. സൂക്ഷ്മനോട്ടത്തിൽ, ഈ സിനിമയിലെ സ്ത്രീ-പുരുഷ ബന്ധം പടിഞ്ഞാറൻ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ ബന്ധങ്ങളുടെ തീവ്ര-താത്വിക മാതൃകയായി വർത്തിക്കുന്നതു കാണാം. സ്ത്രീ ഭയം, കുറ്റബോധം, വേദന എന്നിവയുടെ കലവറയും അതിവൈകാരികമായി പെരുമാറുന്നവളുമാകുമ്പോൾ പുരുഷൻ ലോജിക്/യുക്തി അനുസരിച്ച് ചിന്തിക്കുന്നവനും, അവളുടെ വേദനയിൽ നിന്നും ഭയത്തിൽ നിന്നും അവളെ മോചിപ്പിക്കാനൊരുങ്ങുന്നവനുമാണ്‌(ഹീറോ?). ആദിപാപത്തിൽ സ്ത്രീ സാത്താന്റെ സഹകാരിണി ആയിരുന്നു. സ്ത്രീ പ്രകൃതിയുടെ അടയാളമാണെങ്കിൽ, 'പ്രകൃതി സാത്താന്റെ പള്ളിയാകുന്നു' എന്ന ഒരു മെറ്റഫോറാണ്‌ ഇവിടെ ഉരുത്തിരിയുന്നത്. ഓരോന്നായി എടുത്തു പരിശോധിക്കുമ്പോൾ ഇവയോരോന്നും സ്ത്രീവിരുദ്ധമെന്നു തോന്നിക്കുമെങ്കിലും സിനിമ എന്ന 'വലിയ ചിത്രം' നൽകുന്ന ആശയം സമൂഹത്തിൽ നിലനിൽക്കുന്ന അടിസ്ഥാനചിന്താധാരകളെ അതിസൂക്ഷ്മമായി ചോദ്യം ചെയ്യുക എന്നതാണ്‌. ചരിത്രത്തിലിന്നോളം സ്ത്രീകൾക്കു നേരിട്ടിട്ടുള്ള ക്രൂരതകളെയും പീഡനങ്ങളെയും സൂചിപ്പിക്കാൻ 'gynocide' എന്നൊരു പുതിയ വാക്കു തന്നെ ട്രയർ ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനത്തെ സീൻ ശ്രദ്ധിക്കുക, ഒരു വനത്തിലൂടെ 'അവനെ' ലക്ഷ്യമാക്കി നീങ്ങുന്ന മുഖമില്ലാത്ത അസംഖ്യം സ്ത്രീകൾ, ചരിത്രത്തിലിന്നോളം gynocide-ന്‌ ഇരയായ സ്ത്രീകൾ തന്നെയല്ലേ?



സാമാന്യ വർഗീകരണങ്ങളനുസരിച്ച്, ഈ സിനിമ ഹൊറർ ജനുസ്സിലായിരിക്കും ഉൾപ്പെടുക. ഹൊറർ സിനിമകളുടെ സ്ഥിരം തീമുകളിൽ പലതും - ഭയകാരണമാകുന്ന സ്ത്രീകഥാപാത്രം, അവളുടെ ലൈംഗികത, നായകന്റെ കൈകളാലുള്ള മരണം- ഇവിടെ ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും ഇതൊരു സാധാരണ ഹൊറർ ചിത്രമല്ല.



സിനിമയുടെ പ്രാരംഭത്തിൽ തന്നെ സംഭവിക്കുന്ന ‘കുഞ്ഞിന്റെ വീഴ്ച’ മുൻപ് പരാമർശിച്ചിരുന്നുവല്ലോ. ബൈബിളിൽ, മനുഷ്യന്റെ പതനമാണ് മനുഷ്യപുത്രന്റെ മരണകാരണമായി തീരുന്നത്. ഈ പതനം/മരണം ബൈബിൾ കഥകളുടെ തുടക്കവും പരിസമാപ്തിയുമായിത്തീരുന്നു, യഥാക്രമം. എന്നാൽ ഇവിടെ കുഞ്ഞിന്റെ(പുത്രന്റെ) മരണം ബൈബിളിലെ വീഴ്ചയേയും മരണത്തേയും സൂചിപ്പിക്കുന്നു. ഒരു കഥ ഇവിടെ തുടങ്ങുന്നു എങ്കിൽത്തന്നെയും, അത് മറ്റൊരു കഥയുടെ അവസാനം കൂടിയാണ്. ആഖ്യാനത്തിന്റെ ഈ തലതിരിച്ചിലിലാണെന്നു തോന്നുന്നു ഈ സിനിമ ഏറ്റവും ബൈബിൾ വിരുദ്ധമാകുന്നത്. ബൈബിളിൽ ഒറ്റയാനായ പുരുഷനിൽ നിന്നും സ്ത്രീയുടെ സൃഷ്ടിയിലേക്കും അവിടെ നിന്ന് പാപത്തിലേക്കും പിന്നീട് പതനത്തിലേക്കും അവിടെ നിന്ന് മരണത്തിലേക്കുമാണ് കഥ പുരോഗമിക്കുന്നതെങ്കിൽ, ഇവിടെ മരണത്തിൽ/പതനത്തിൽ തുടങ്ങുന്നു; ഈ പതനമാണു പിന്നീട് പാപത്തിലേക്കും പുരുഷന്റെ ഏകാന്തതയിലേക്കും നയിക്കുന്നത്. ബൈബിളിൽ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടാണു അവനും അവളും ‘ലോക’ത്തിലെത്തുന്നതെങ്കിൽ, സിനിമയിൽ, ‘ലോക’ത്തെ ഉപേക്ഷിച്ചാണ് അവർ ഏദെൻ (വിജനമായ വനം) തേടി പോകുന്നത്. ഇവിടെ ഏദൻ തന്നെ, ഒരുതരം anti-paradise ആണ്. പറുദീസയിലെ ശാന്തി, സമാധാനം, സന്തോഷം എന്നിവയ്ക്കു പകരം ദുഖവും വേദനയും നിരാശയും ആണിവിടെ നിറഞ്ഞു നിൽക്കുന്നത്.
ഓരോ അധ്യായത്തിലും അവളുടെ മാനസിക വ്യാപരങ്ങളെ സൂചിപ്പിക്കുന്നതിനായി ഓരോ വിഷ്വൽ മോട്ടിഫ് സംവിധായകൻ ഉപയോഗിക്കുന്നുണ്ട്. ‘Grief’ എന്ന അധ്യായത്തിൽ ചത്തുപോയ കുഞ്ഞിനെ പ്രസവിക്കുന്ന ഒരു മാനാണ് ദുഖത്തെ സൂചിപ്പിക്കുന്നത്. മരിച്ചുപോയ തന്റെ കുഞ്ഞുമായുള്ള അവളുടെ ബന്ധത്തെ ഇത് പ്രതിനിധീകരിക്കുന്നു. ‘Pain (Chaos Reigns)’ എന്ന അധ്യായത്തിലാകട്ടെ സ്വന്തം ശരീരം തിന്നുന്ന, സംസാരിക്കുന്ന ഒരു കുറുക്കനെയാണു നാം കാണുക. തന്റെ അനുഭവം തന്നെത്തന്നെ കാർന്നു തിന്നാൻ അവൾ അനുവദിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ‘Despair (Gynocide) എന്ന അധ്യായത്തിലാകട്ടെ, പരിതാപകരമായ അവസ്ഥയിലുള്ള ഒരു കാക്കയാണ് അവളുടെ നിരാശയെ അടയാളപ്പെടുത്തുന്നത്.



അതികഠിനവും വിവിധമാനങ്ങളുള്ളതുമാണ് ഈ സിനിമയിലെ വയലൻസ്. ഒട്ടുമേ റിയലിസ്റ്റിക് അല്ലാത്തതുകൊണ്ട് താത്വികമായിത്തന്നെയാവണം ഈ വയലൻസിനെ മനസ്സിലാക്കുന്നതും. ആധുനികസമൂഹത്തിൽ സ്ത്രീയുടെ അവസ്ഥകളെ പുരുഷൻ മനസ്സിലാക്കാത്തതു പോലെ അവളുടെ മാനസ്സികാവസ്ഥകളെ അവനും മനസ്സിലാക്കുന്നില്ല. ഫെമിനിസ്റ്റുകൾ പുരുഷസമൂഹത്തിനു നേരെ ഉന്നയിക്കാറുള്ള തീവ്രവിമർശനങ്ങളെ ഓർക്കുക; അവൾ അവന്റെ ലിംഗത്തെ അക്രമിക്കുന്ന (penis envy?) രംഗത്തെ ഈ പശ്ചാത്തലത്തിൽ മനസ്സിലാക്കാമെന്നു തോന്നുന്നു. കുറ്റബോധവും ദുഖവും വേദനയും നിരാശയും ചേർന്ന് സ്ത്രീയെന്നാൽ തിന്മയാണെന്ന വിശ്വാസത്തിലേക്ക് അവളെ നയിക്കുന്നതായി നമ്മൾ കണ്ടു. ചരിത്രപരമായി സ്ത്രീകൾ അനുഭവിച്ച വേദനകളറിയുന്ന അവൾ, ഈ സ്ത്രൈണതയിൽ നിന്നെ തന്നെത്തന്നെ മോചിപ്പിക്കുന്നതിനാണ് തന്റെ ഭഗശിശ്നിക മുറിച്ചു കളയുന്നത്. അതികഠിനമായ, അവയവഛേദനമടക്കമുള്ള വയലൻസ് പക്ഷെ ഈ സിനിമയെ ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ പോലെയോ തകാഷി മീക്കെയുടെ സിനിമകൾ പോലെയോ saw, hostel തുടങ്ങിയ സ്ലാഷർ ഫിലിമുകൾ പോലെയോ ഉള്ള ഒരു ടോർച്ചർ പോൺ അല്ല, കാരണം ഇവിടെ ഈ വയലൻസ് പ്രേക്ഷകൻ വെറുതെ കാണുകയല്ല ചെയ്യുന്നത്, മറിച്ച് അനുഭവിക്കുകയാണ്. പ്രകൃതി സൃഷ്ടിക്കപ്പെട്ടത് ദൈവത്താലല്ല, മറിച്ച് തിന്മ(പിശാച്)യാലാണെന്ന, തികച്ചും ബൈബിൾ വിരുദ്ധമായ alternate theology-യാണ് ആത്യന്തികമായി സിനിമ അവതരിപ്പിക്കുന്നത്. സിനിമയിലെ വയലൻസ് ഈ ആശയപരമായ വയലൻസിന്റെ സ്വഭാവിക സൂചനകൾ മാത്രമാണ്.


21 comments:

Devadas V.M. said...

സിനിമ കാണണമെന്നും, എങ്ങനെ കാണണമെന്നും ഉറപ്പിച്ചു തന്നു പോസ്റ്റ്.

prathap joseph said...

വായിച്ചു...

Shaji T.U said...

റോബീ, പതിവുപോലെ വളരെ നന്നായിരിക്കുന്നു, പോസ്‌റ്റ്‌. തകാഷി മീക്കെയുടെ സിനിമകളെക്കുറിച്ച്‌ ഒന്ന് പറയാമോ?

Roby said...

ദേവ്ദാസ്, നന്ദി.

പ്രതാപ്, സന്തോഷം. അതു മതി. പ്രതാപൊക്കെ വായിക്കുന്നുണ്ട് എന്നറിയുന്നതു തന്നെ വലിയ സന്തോഷം.

ഷാജി, ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ പ്ലീസ്....:)
മീക്കെയുടെ സിനിമകൾ ഒന്നുരണ്ടെണ്ണം വെറുതെ കണ്ടു നോക്കൂ.

Movie Techie said...

http://iffk2009.blogspot.com/
check this..upakaaranadaavumenna pratheekshayode

Anonymous said...

പ്രിയപ്പെട്ട റോബി,

താങ്കളുടെ ബ്ലോഗ്‌ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാളാണു ഞാൻ. പക്ഷെ, ഒന്നു പറയാതെ വയ്യ, താങ്കളുടെ എഴുത്തിൽ Academism ആവശ്യത്തിലധികം കടന്നു വരുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഇങ്ങനെയുള്ള ചില ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞാൽ ഇത്തരം മഹത്തായ ചിത്രങ്ങളുടെ കൂടുതൽ ആഴങ്ങൾ നമുക്ക്‌ കണ്ടെത്താൻ സാധിച്ചെന്ന് വന്നേക്കാം.

ഹെർസോഗിന്റെ പ്രശസ്തമായ വാചകമുണ്ടല്ലോ: "You should look straight at a film; that's the only way to see one. Film is not the art of scholars but of illiterates"

Unknown said...

overwhelmed!

വേഗാഡ് said...

പ്രീയപ്പെട്ട റോബി
താങ്കളുടെ ചലച്ചിത്ര നിരുപണങ്ങളിലെ അക്കാദമിക് quality യും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാ൯
Perfume: The Story of a Murderer (2006) എന്ന സിനിമയെക്കുറിച്ച് എഴുതിയാല്‍ നന്നായിരുന്നു ആ സിനിമ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയതിനാലും വാക്കുകള്‍ ഉപയോഗിച്ച് ഒരു ആസ്വാദനം നടത്താനുള്ള കഴിവ് കുറവായതിനാലും ആണ് ഈ അഭ്യര്‍ത്ഥന

സ്വപ്നാടകന്‍ said...

റോബിയേട്ടാ..
നല്ല റിവ്യു.നന്ദി.ഇത്രയും സമഗ്രമായൊരു റിവ്യു മലയാളത്തില്‍ അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല.സിനിമ കണ്ടുകളയാം എന്ന് വിചാരിച്ച് ടൊറെന്റില്‍ തപ്പിയപ്പോ സാധനം കാണുന്നില്ല.ലിങ്ക് ഉണ്ടെങ്കില്‍ ഒന്ന് തര്വോ?
വോണ്‍ ട്രിയറുടെ ദി ഡാന്‍സര്‍ ഇന്‍ ദി ഡാർക്ക് കൈയിലുണ്ട് ,പക്ഷെ കാണാനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ല.മ്മടെ ആനന്ദിനെ വായിക്കാന്‍ പാടുപെടുന്ന ഞാനാ വോണ്‍ ട്രിയറുടെ സിനിമ കാണാന്‍ പോകുന്നതെന്നായിരുന്നു ചിന്ത.ഈ റിവ്യു വായിച്ചപ്പോ,എനിക്ക് തെറ്റിയിട്ടില്ലെന്നു ശരിക്കും മനസ്സിലായി :).ഇത് ശരിക്കും ഒരു കാഴ്ചാസഹായി തന്നെയാണ്.
സാന്ദര്‍ഭികമായി പറയട്ടേ,ഇവിടെ പരാമര്‍ശിച്ച മിക്കവാറും എല്ലാ പടങ്ങളും ഡൌന്‍ലോഡ് കിട്ടി.ഓരോന്നായി കാണണം ഇനി.ടറന്റീനോയുടെ പടങ്ങള്‍ കണ്ടവയായിരുന്നു.മാലികി എന്നൊരു സംവിധായകനെപ്പറ്റി കേള്‍ക്കുന്നതുതന്നെ ആദ്യമായിട്ടായിരുന്നു.:)
ഒരു റിക്വസ്ടുണ്ട് ,സൊകുറോവിന്റെ മദര്‍ ആന്‍ഡ്‌ സണിനെപ്പറ്റി ഒന്നെഴുതാമോ?ഡി വി ഡി കൈയിലുണ്ട്,3 വട്ടം കാണാന്‍ ശ്രമിച്ച് ഞാന്‍ പരാജയപ്പെട്ടൊരു സിനിമയാണത്.:(സിനിമ തുടങ്ങി കൊറേ നേരം ആയിട്ടും ഫ്രെയിം ഒന്നും മാറാഞ്ഞപ്പോ ഞാന്‍ വിചാരിച്ചത്, ഡി വി ഡി സ്റ്റക്കായതാന്നാ..:)

വെള്ളെഴുത്ത് said...

മനഃപൂര്‍വം കാണാതെ മാറ്റി വച്ച സിനിമയാണ് ആന്റി ക്രൈസ്റ്റ്. റോബിയുടേത് സിനിമ മുന്നോട്ട് ആഞ്ഞിരുന്ന് കാണാന്‍ പ്രേരിപ്പിക്കുന്ന എഴുത്താണ്. എനിക്ക് ഉറപ്പുണ്ട് പായുന്ന സബ് ടൈറ്റിലുകള്‍ക്കിടയില്‍ ഞാന്‍ ഗൈനോസൈഡൊന്നും ഒരിക്കലും ശ്രദ്ധിക്കുമായിരുന്നില്ല. ഭഗശിശ്നികാഛേദം സ്ത്രൈണതയെ ഇല്ലാതാക്കലാണോ? അക്കാര്യം കുറച്ചുകൂടി വട്ടം ചുറ്റി ആലോചിക്കേണ്ടതല്ലേ? ആഫ്രിക്കയിലും മറ്റും ചേലാകര്‍മ്മം പോലെ അനുഷ്ഠിക്കപ്പെടുന്ന സംഗതി കൂട്ടി വയ്ക്കണം (കഴിഞ്ഞതവണ ഒരു ആഫ്രിക്കന്‍ സിനിമയില്‍ അതിക്രൂരമായ രീതിയില്‍ ഈ ദൃശ്യം കാണിച്ചിരുന്നു)
-ഈ ചിത്രം സ്ത്രീവിരുദ്ധം എന്നതിലുപരി സ്ത്രീവിരുദ്ധതയെ വിഷയമാക്കുന്നു - യുക്തിപരമായ ഒരു നിരീക്ഷണമിടുക്കുള്ളതിനാല്‍ ഈ വാക്യത്തിനൊരു കൈയൊപ്പ് !

സ്വപ്നാടകന്‍ said...

അതെ!ഉസ്മാന്‍ സേംബീന്റെ ഒരു പടത്തില്‍..പേര് മറന്നു..

സ്വപ്നാടകന്‍ said...

'ആന്റീക്രൈസ്റ്റ്'വെള്ളിയാഴ്ച രാവിലെ പ്രേക്ഷകരുടെ ആക്രാന്തം മാനിച്ച് വീണ്ടും കാണിച്ചത്രേ IFFKയില്‍(കട:മാതൃഭൂമി)...ദൈവമേ,ഈ ആന്റീക്രൈസ്റ്റ് തന്നെ ആയിരുന്നോ അത്??

JIGISH said...

"ആധുനികസമൂഹത്തിൽ സ്ത്രീയുടെ അവസ്ഥകളെ പുരുഷൻ മനസ്സിലാക്കാത്തതു പോലെ അവളുടെ മാനസ്സികാവസ്ഥകളെ അവനും മനസ്സിലാക്കുന്നില്ല."

റോബി, അവന്റെ മാനസികാവസ്ഥകളെ അവളും
എന്നല്ലേ വേണ്ടത്..?

സമഗ്രമായ പഠനം.! ഇഷ്ടപ്പെട്ടു...

Rajeeve Chelanat said...

റോബീ,
ദേവദാസ് പറഞ്ഞതുതന്നെ പറയട്ടെ.നന്ദി.
അഭിവാദ്യങ്ങളോടെ

Roby said...

ജിഗിഷ്, അല്ലല്ലോ.

സ്വപ്നാടകൻ, ആ സിനിമയുടെ പേര് Moolaadé.
മദർ ആന്റ് സൺ ഡിവിഡി വാങ്ങി വെച്ചിട്ട് രണ്ടുകൊല്ലമായി. എനിക്കും അതൊന്നു കാണണം..:)

വേഗാഡ്, പെർഫ്യൂം കണ്ടിരുന്നു. അസ്വസ്ഥമാക്കുന്നതാണതിന്റെ തീം. നോക്കട്ടെ, സമയം പോലെ.

ശൂന്യൻ, ഇത്രയും കൊല്ലമായിറ്റ് അകാഡമിക്സിൽ തന്നെയാ ജീവിതം. അതിന്റെ ഹാങ്ങോവർ ആകും...:)

നവീൻ, നന്ദി. ലിസ്റ്റ് കണ്ടിരുന്നു.

വെള്ളെഴുത്ത്, ഗോപിമാഷ്, രാജീവ്മാഷ്...നന്ദി.

(മറുപടി എഴുതാൻ വൈകിയതിനു ക്ഷമാപണം. മടിയാണു പ്രശ്നം.)

സ്വപ്നാടകന്‍ said...

"ആധുനികസമൂഹത്തിൽ സ്ത്രീയുടെ അവസ്ഥകളെ പുരുഷൻ മനസ്സിലാക്കാത്തതു പോലെ അവളുടെ മാനസ്സികാവസ്ഥകളെ അവനും മനസ്സിലാക്കുന്നില്ല."

"അവന്റെ മാനസികാവസ്ഥകളെ അവളും..."എന്നല്ല വേണ്ടതെന്നു പറഞ്ഞല്ലോ..
എങ്കില്‍പ്പിന്നെ ഇങ്ങനല്ലേ വേണ്ടത്?

"ആധുനികസമൂഹത്തിൽ സ്ത്രീയുടെ അവസ്ഥകളെ പുരുഷൻ മനസ്സിലാക്കാത്തതു പോലെ, അവളുടെ മാനസ്സികാവസ്ഥകളെയും അവന്‍ മനസ്സിലാക്കുന്നില്ല."
അപ്പോഴല്ലേ സെന്റെന്‍സ് ശരിയാകൂ..

Roby said...

ജിഗീഷ്, സ്വപ്നാടകൻ,
"ആധുനികസമൂഹത്തിൽ സ്ത്രീയുടെ അവസ്ഥകളെ പുരുഷൻ മനസ്സിലാക്കാത്തതു പോലെ അവളുടെ മാനസ്സികാവസ്ഥകളെ അവനും മനസ്സിലാക്കുന്നില്ല."

ഇവിടെ അവൾ & അവൻ കഥാപാത്രങ്ങളാണ്. അവൻ അവളെ മനസ്സിലാക്കാത്തതിനു സമൂഹത്തിന്റെ പൊതുസ്വഭാവവുമായുള്ള parallelism ആണ് ഉദ്ദേശിക്കുന്നത്.

അതിനു പകരം, അവളുടെ മാനസ്സികാവസ്ഥകളെയും അവന്‍ മനസ്സിലാക്കുന്നില്ല എന്നെഴുതുമ്പോൾ stress മാറിപ്പോകുന്നു. അർത്ഥവ്യത്യാസം വരുന്നു. ‘എന്ത്’ മനസ്സിലാക്കുന്നില്ല എന്നതിലല്ല, ‘ആര്’ മനസ്സിലാക്കുന്നില്ല എന്നതിലാണ് ഊന്നൽ.

സ്വപ്നാടകന്‍ said...

ബ്ലോഗനയില്‍ കണ്ടു..അഭിനന്ദനങ്ങള്‍..!!!:)

ഇ.എ.സജിം തട്ടത്തുമല said...

മാതൃഭൂമി ബ്ലോഗനയിൽ വായിച്ചു. ആശംസകൾ!

clicksreekanth said...

hi Roby. mathrubhumi weklyil kanditta njan blogil kayariyathu. very intrstng. cinema s ma passion.
pinne anti christ 2 times kandirunnu. cinema paradiso enteyum ishta cinema aanu..
kuduthal postkalkkayi kathirikunnu.

Unknown said...

ആന്റി ക്രൈസ്റ്റ് കാണും മുമ്പ് ചില മനോ ഘടനകള്‍ നമ്മില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധിക്കുന്നതായി ആ സിനിമ കണ്ടപ്പോള്‍ തോന്നിയിരുന്നു. താങ്കളുടെ കുറിപ്പ് വായിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ആ പ്രശ്നം മുന്നില്‍ കടന്നു കൂടിയതു പോലെ തോന്നി. ക്രിസ്ത്യന്‍ മിഥോളജിയുമായും ദൈവ ശാസ്ത്ര പരികല്‍പനകളുമായും അഗാധമായ ബന്ധം (വിപരീത ദിശയിലും) ഈ സിനിമ പുലര്‍ത്തുന്നുണ്ടെന്ന് തോന്നുന്നു. ഈ സിനിമ ആത്യന്തികമായി ആദമും ഹവ്വയും അല്ലെങ്കില്‍ ഇവര്‍ക്കിടയില്‍ അദൃശ്യമായി നിലനില്‍ക്കുന്ന യേശുവും ചേരുന്ന സ്ഥലമാണ്. സിനിമ തുടങ്ങുമ്പോഴുള്ള സുരതക്രിയക്കിടയിലുള്ള കുഞ്ഞിന്റെ വീഴ്ച, സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്കുള്ള മനുഷ്യന്റെ വീഴ്ചയാണ്. കുഞ്ഞിന്റെ വീഴ്ചയുടെ ദൃശ്യങ്ങള്‍, സംഗീതം, സിനിമയിലുടനീളം സൂക്ഷിക്കുന്ന ക്രിസ്ത്യന്‍ ദൈവശാസ്ത്ര സൂചനകള്‍ തുടങ്ങിയവയെല്ലാം കുഞ്ഞിന്റെ വീഴ്ചയെ ഇത്തരത്തിലൊരു സൂചനയിലാണെത്തിക്കുന്നതെന്ന് തോന്നുന്നു.