Wednesday, November 14, 2012

സിനിമയും ആസ്വാദനവും - ഒരു മറുപടി

സിനിമ ആസ്വാദനത്തെക്കുറിച്ച് ചില കാര്യങ്ങൾ ലാൽ ജോസ് പറയുന്നു. വാർത്ത മാധ്യമത്തിൽ.

ലാൽ ജോസ് പറയുന്നത് കേട്ടിട്ട് എനിക്ക് മനസ്സിലായത്...

1. നിഷ്കളങ്ക ആസ്വാദനമെന്നത് കലയെ മനസ്സിലാക്കാതെ ചുമ്മാ കണ്ടും കേട്ടും പോകുന്നതാണ്. (മറ്റേ ആട്ടം കാണുന്നതുമായി ബന്ധപ്പെട്ട പ്രയോഗമാണിവിടെ ചേരുന്നത്, അതുപക്ഷേ പൊളിറ്റിക്കലി ഇൻ‌കറക്ടായിപ്പോയി)

2. ഒരു കലാസൃഷ്ടിയെ വിമര്‍ശിക്കാന്‍ നിരൂപകന് എന്തൊക്കെയോ യോഗ്യതകളുണ്ടാകണം.

3. വിദേശസിനിമ കോപ്പിയടിക്കാം, പക്ഷേ ഫ്രെയിം ടു ഫ്രെയിം കോപ്പിയടിക്കരുത്.

=====================================================
ആദ്യം പോയിന്റ് 3:
മൗലികത എന്നത് വളരെ അപൂർവമായ ഒന്നാണ്. ലാൽ ജോസിൽ നിന്നും അതാരും പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. നിലനിൽക്കുന്ന ഒന്നിൽ നിന്നുമാണ് പുതിയ ഒന്ന് ഉണ്ടാകുന്നത്. അതുകൊണ്ട് കോപ്പിയടിയോട് വ്യക്തിപരമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ ലാൽ ജോസ് പറയുന്നതുപോലെ ഒരു സിനിമയും ഫ്രെയിം ടു ഫ്രെയിം കോപ്പിയടിക്കാനാകില്ല. കുറെ വർഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാൾ ഒരിക്കലും പറയാൻ പാടില്ലാത്തൊരു മണ്ടത്തരമാണത്.

പോയിന്റ് 1:
സിനിമയുടെ ആസ്വാദനം എല്ലായ്പ്പോഴും സിനിമയെക്കുറിച്ചുള്ള നമ്മുടെ അറിവുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന്, ലാൽ ജോസിന്റെ തന്നെ മീശ മാധവൻ എന്ന പടത്തിലെ ഒരു രംഗം. ഈ വീഡിയോയിൽ 30:30 മുതൽ ഒരു മുക്കാൽമിനിറ്റ് കണ്ടു നോക്കുക. (അതിലധികം കാണുന്നത് സ്വന്തം ഉത്തരവാദിത്വത്തിൽ, പീഡനക്കേസിൽ അകത്തുപോകാൻ എനിക്കുദ്ദേശ്യമില്ല.)

ദിലീപ് കുറെ ഡയലോഗടിച്ചിട്ട് പോകുമ്പോൾ കാവ്യ മാധവന്റെ കഥാപാത്രം ദിലീപിന്റെ കൈയിൽ പിടിക്കുന്നു. ഈ രംഗം കാണുമ്പോൾ ലവൾക്ക് ലവനോട് പ്രേമമാണെന്ന് ശരാശരി പ്രേക്ഷകൻ മനസ്സിലാക്കും. എന്തുകൊണ്ട്? നമുക്കിതുപോലുള്ള രംഗങ്ങൾ പരിചയമുള്ളതുകൊണ്ട് എന്നുത്തരം. മുൻപ് പല സിനിമകളിലും ഇതുപോലുള്ള രംഗങ്ങൾ കണ്ടിട്ടുണ്ട്, പരിചയത്തിൽ നിന്നും, പരിചയം കൊണ്ടുള്ള അറിവിൽ നിന്നും സംവിധായകനുദ്ദേശിക്കുന്നത് നമ്മൾ മനസ്സിലാക്കുന്നു. ഈ അറിവ് പ്രേക്ഷകർക്കില്ലെങ്കിൽ ലാൽ ജോസ് ഊഞ്ഞാലാടുകയേ നിവൃത്തിയുള്ളൂ.
ഇനി അവിടെ പെട്ടെന്ന് രണ്ടു കുട്ടികളെ കാണാം. ആരാണീ കുട്ടികൾ...ശരാശരി പ്രേക്ഷകന് പെട്ടെന്നു തന്നെ മനസ്സിലാകും, ലത് ലവരുടെ ചെറുപ്പകാലമാണ്. ഫ്ലാഷ് ബാക്കാണ് എന്നൊക്കെ.
ഇതേ സിനിമ മറ്റൊരു നാട്ടിൽ, ഇന്ത്യക്ക് വെളിയിൽ കൊണ്ടുപോയി കാണിക്കുന്നു എന്നിരിക്കട്ടെ. ഇവിടെ പറഞ്ഞതിൽ ഫ്ലാഷ്ബാക്ക് എല്ലാവർക്കും മനസ്സിലാകും. എന്നാൽ കൈയിൽ പിടിക്കുന്നതിന്റെ ഗുട്ടൻസ് അവർക്ക് മനസ്സിലാകില്ല. കാരണം സമാനമായ രീതിയിൽ ഫ്ലാഷ്ബാക്ക് അവതരിപ്പിക്കുന്നത് നിശബ്ദസിനിമയുടെ കാലം മുതലുള്ള ടെക്നിക്കാണ്. (ആരാണിത് ആവിഷ്കരിച്ചത് എന്നെനിക്കറിയില്ല.) അതുമായി എല്ലാനാടുകളിലുമുള്ളവർക്ക് പരിചയമുണ്ടാകും. എന്നാൽ പെണ്ണ് ആണിന്റെ കൈയിൽ പിടിച്ചാൽ അതു പ്രേമമാണെന്ന് ഒരുമാതിരിയുള്ള നാടുകളിലെ ആളുകൾക്കൊന്നും മനസ്സിലാകില്ല, എന്നാൽ ഇന്ത്യയിലുള്ളവർക്ക് മനസ്സിലാകും. കാരണം...പരിചയം.

ഇക്കാര്യം ‘താൽ‘ എന്ന ബോളിവുഡ് സിനിമയ്ക്കെഴുതിയ റിവ്യൂവിൽ പ്രശസ്ത അമേരിക്കൻ നിരൂപകനായ റോജർ ഇബെർട്ട് പറയുന്നുണ്ട്.

The boy wanders up to a high mountain pasture, loses his footing, and falls off. He grabs a tree. The girl, who happens to find herself in the same high pasture, throws him a rope, and she and her two friends and a few of the guys in pantaloons pull the guy up to where he can grasp her hand, just like Cary Grant and Eva Marie Saint in "North by Northwest."

"Ah!" says Uma. "They are holding hands!"

"She is saving his life," I say.

"Yes, that is the excuse for holding hands," she says. "It is not right to touch the bride before marriage."

So thrilled is the hero to have his hand held that he inadvertently pulls the heroine over with him, and both of them dangle at the end of the rope. He takes her photograph before they are hauled up by the pantaloon squad. Soon after, she sings another song, while he watches, unobserved.

ഇവിടെ ഐശ്വര്യ റായ് അക്ഷയ് ഖന്നയുടെ കൈ പിടിച്ചതിന്റെ ഗുട്ടൻസ് ആയിരക്കണക്കിനു സിനിമ കാണുകയും നിരൂപിക്കുകയും ചെയ്ത റോജർ ഇബെർട്ടിനു മനസ്സിലായില്ല. കാരണം, അയാൾ വരുന്ന സംസ്കാരത്തിൽ ഒരു പെണ്ണ് ആണിന്റെ കൈയിൽ പിടിക്കുന്നതിന് പ്രേമമെന്നൊരർത്ഥമില്ല. അത്തരമൊരറിവ് സിനിമയുടെ അടിസ്ഥാ‍നഭാഷയുടെ ഘടകമല്ല. എന്നാൽ ഫ്ലാഷ്ബാക്ക് സിനിമയുടെ അടിസ്ഥാനഭാഷയുടെ ഘടകമാണ്.

അപ്പോൾ സിനിമയുടെ ആസ്വാദനം ഒരേ സമയം സാംസ്കാരികമായ അറിവിന്റെയും സിനിമാറ്റിക്കായ അറിവിന്റെയും ഉപോത്പന്നമാണ്.
സാംസ്കാരികമായ അറിവ് കണ്ടും കേട്ടും വായിച്ചുമൊക്കെ മനസ്സിലാക്കാം, സിനിമയെ സംബന്ധിച്ച അറിവുണ്ടാകുന്നത് സിനിമ കണ്ടും സിനിമയെക്കുറിച്ച് വായിച്ചുമൊക്കെയാണ്. ഇതിനായി ഓരോരുത്തരും ചെലവിടുന്ന സമയത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് സിനിമയെക്കുറിച്ചുള്ള ഓരോരുത്തരുടെയും അറിവ് വ്യത്യസ്ഥമായിരിക്കും. അതുകൊണ്ട് ചില സിനിമകൾ ചിലർക്ക് മനസ്സിലാകില്ല, ചിലർക്ക് മനസ്സിലാകും.
ഈ പറഞ്ഞതിനും ഒരുദാഹരണം. (ഇത് വ്യക്തമാക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു വീഡിയോ നിർഭാഗ്യവശാൽ യൂട്യൂബ് അംഗീകരിക്കുന്നില്ല, കോപ്പി റൈറ്റ് പ്രശ്നം കാരണം)

ടിങ്കർ ടെയിലർ സോൾജ്യർ സ്പൈ (2011)‘ എന്ന സിനിമയിൽ നിന്നും.






35-മത്തെ മിനിട്ടിൽ ഒരു പാർട്ടി രംഗമുണ്ട്. സിനിമയിലെ പ്രധാനകഥാപാത്രങ്ങളെയൊക്കെ ഈ രംഗത്ത് നാം കാണുന്നു.
തന്റെ ഭാര്യ ആനിന്(ചുവന്ന വേഷത്തിലുള്ള സ്ത്രീ) ബില്ലുമായി (കോളിൻ ഫിർത്ത്) വിവാഹേതരബന്ധമുണ്ടെന്ന്  സ്മൈലി (ഗാരി ഓൾഡ്മാൻ) മനസ്സിലാക്കുന്നത് ഈ രംഗത്താണ്. സ്മൈലി ഒരു സ്ത്രീയെ ചുംബിക്കുന്നത് ഇടയ്ക്കു കാണാം (ചിത്രം 1). അങ്ങനെയാണ് അവരാണ് സ്മൈലിയുടെ ഭാര്യ എന്നറിയുന്നത്. സ്മൈലി തന്റെ ഭാര്യയെ നോക്കിയിരിക്കുന്നു (ചിത്രം 2). പെട്ടെന്ന് സ്മൈലിയുടെ പുറകിലൂടെ ബിൽ അവിടെയെത്തുന്നു (ചിത്രം 3). ബിൽ വരുന്നത് സ്മൈലി ആദ്യം അറിയുന്നില്ല, പക്ഷേ പിന്നീട് ആരോ വന്നെന്നറിഞ്ഞ്, ആരാണു വന്നതെന്നറിയാൻ തിരിഞ്ഞു നോക്കുന്നു. (ചിത്രം 4)
തന്റെ പുറകിൽ ആരോ വന്നെന്നും, വന്നയാളിൽ ഭാര്യയ്ക്ക് എന്തോ പ്രത്യേക താത്പര്യമുണ്ടെന്നും സ്മൈലിയ്ക്ക് തോന്നുന്നത് ഭാര്യയുടെ മുഖത്തുള്ള ഭാവമാറ്റത്തിലൂടെയാകണം. എന്നാൽ ഈ ഭാഗം സംവിധായകൻ സമർത്ഥമായി ഒളിപ്പിച്ചിരിക്കുന്നു. പകരം സ്മൈലിയുടെ മുഖം മാത്രം കാണിക്കുന്നു. ഭാര്യയുടെ മുഖത്തുണ്ടായ ഭാവമാറ്റം സ്മൈലിയിൽ പ്രതിഫലിക്കുന്നത് വളരെ subtle ആയി അവതരിപ്പിച്ചിരിക്കുന്നു. (This is what I call great acting and great direction). ഈ സിനിമയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ബോർഡ്‌വെല്ലിന്റെ ഈ ബ്ലോഗ് എണ്ട്രി വായിക്കാം. ബോർഡ്‌വെൽ സൂചിപ്പിച്ച ഒരു പോയിന്റാണ് ഞാനിവിടെ ഉദാഹരിച്ചിരിക്കുന്നതും.
ഇവിടെ കുറെയേറെ കാര്യങ്ങൾ സംവിധായകൻ പ്രേക്ഷകന്റെ ആലോചനയ്ക്കു വിടുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള പരിചയത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുന്നതും ആസ്വദിക്കുന്നതും. ഈ മനസ്സിലാക്കലില്ലെങ്കിൽ ആസ്വാദനമില്ല.
ചുരുക്കത്തിൽ നിഷ്കളങ്കമാ‍യ ആസ്വാദനം എന്നൊന്നില്ല.

പോയിന്റ് 2:

വളരെ പ്രശ്നമുള്ളൊരു പോയിന്റാണത് വാസ്തവത്തിൽ. സിനിമയല്ലാതെ മറ്റൊരു കലയെക്കുറിച്ചും, അതാതു കലകളിൽ പ്രൊഫഷണലോ അമേച്വറോ ആയ അറിവും പരിചയവുമില്ലാത്തവർ നിരൂപണത്തിനൊരുങ്ങാറില്ല. എന്നാൽ സിനിമയുടെ കാര്യം വ്യത്യസ്ഥമാകുന്നത് അതിന്റെ ജനകീയത കൊണ്ടാണ്. അതുമാത്രമല്ല, നിരൂപണങ്ങൾ അധികവും ഒപ്പീനിയൻ പീസുകളാണ്. അഭിപ്രായപ്രകടനം ആർക്കുമാകാമല്ലോ. അതു പാടില്ല എന്നു പറയുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. നിരൂപണങ്ങൾ തന്നെ രണ്ടു തരമുണ്ട്. ജേർണലിസ്റ്റിക് ക്രിട്ടിസിസവും അകാദമിക് ക്രിട്ടിസിസവും. ഇതിൽ ജേർണലിസ്റ്റിക് ക്രിട്ടിസിസത്തിനു മലയാളത്തിലെ ഉദാഹരണം പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന, കോഴിക്കോടന്റെ ‘ചിത്രശാല’ ആയിരിക്കും. പിൽക്കാലത്ത് അതു നിന്നു പോയി. സമാനമായ ഒന്ന് ഇന്ന് മലയാളം പത്രങ്ങളിലില്ലെന്ന് തോന്നുന്നു. അകാദമിക് ക്രിട്ടിസിസവും മലയാളത്തിൽ ഉള്ളതായി അറിവില്ല. ഗ്രാൻഡ് തിയറിയെ അടിസ്ഥാനമാക്കിയുള്ള കുറെ ‘ചലച്ചിത്രപാഠവായനകൾ‘ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നതൊഴിച്ചാൽ സിനിമയെക്കുറിച്ചുള്ള അകാദമിക് എഴുത്തുകൾ മലയാളത്തിൽ ഉള്ളതായി അറിയില്ല. സിനിമയെന്ന ജനകീയ കലയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ശൂന്യതയാണ്. ഈ ശൂന്യതയെയാണ് ഓൺലൈൻ എഴുത്തുകൾ അഡ്രസ് ചെയ്യുന്നത്.

മറ്റൊന്ന് സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച സിനിമാ-എഴുത്തുകൾ ഉണ്ടായത് സിനിമയെക്കുറിച്ച് പ്രൊഫഷണൽ വിദ്യാഭ്യാസമില്ലാത്ത ആളുകളിൽ നിന്നാണ്. ആന്ദ്രെ ബസീനും ‘കഹേ ദു സിനിമ‘യും ഒന്നാമത്തെ ഉദാഹരണം. അവർ കണ്ടും വായിച്ചും സിനിമ പഠിച്ചു, സിനിമയെക്കുറിച്ചെഴുതി. അത് ഇന്നും ആളുകൾക്ക് ചെയ്യാവുന്നതേയുള്ളൂ. ഇന്നാണെങ്കിൽ ഇന്റർനെറ്റ് ഉള്ളതു കാ‍രണം ഈ പഠനം കൂടുതൽ എളുപ്പവുമാണ്. എന്നാൽ സിനിമയെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും നിരൂപണം നടത്താനൊരുങ്ങുന്നവർ മിനിമം സന്നദ്ധത കാണിക്കേണ്ടതുമുണ്ട്. ഏതൊരു അകാദമിക് വിഷയത്തെയും പോലെ സിനിമയും ഒരു അകാദമിക് വിഷയമാണ്. ഓരോ സിനിമയും ഒരു പുതിയ അറിവാണ്. നിലവിലുള്ള അറിവിന്റെ മുകളിൽ പടുത്തുയർത്തിയ പുതിയ അറിവ്. ആ അർത്ഥത്തിൽ ‘നിലവിലുള്ള അറിവ്‘ എന്തൊക്കെയാണെന്ന് നിരൂപകർ മനസ്സിലാക്കേണ്ടതുണ്ട്.

സിനിമയെ നിരൂപണം ചെയ്യാനൊരുങ്ങുന്നവരുടെ യോഗ്യതയെക്കുറിച്ചും ലാൽ ജോസ് ചോദിക്കുന്നുണ്ട്. സിനിമയെടുക്കാൻ ലാൽ ജോസിനുള്ള യോഗ്യതയെക്കുറിച്ച് തിരിച്ചൊരു ചോദ്യം വന്നാൽ..?

31 comments:

saju john said...

ഒരു പക്ഷെ ഇന്ന് വായിച്ചറിഞ്ഞതില്‍ ഏറ്റവും മനോഹരമായും ആധികാരികതയോടെയും സിനിമയെ നിരൂപിക്കുന്ന മലയാളികളില്‍ പ്രമുഖസ്ഥാനം റോബിയ്ക്കാണ്.

അഭിനന്ദനങ്ങള്‍ റോബി......




saifulla. c.m.p said...

Hi..anybody can suggest website for shop good movies Dvd ,not popular movies...especially from india..tired witha insufficient seed torrents....

പുലരി said...

സിനിമ എന്നത് വെറുമൊരു കാഴ്ച മാത്രമല്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന കുറിപ്പ്...

Stultus said...

well said :)

പുലരി said...

സിനിമ എന്നത് വെറുമൊരു കാഴ്ച മാത്രമല്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന കുറിപ്പ്...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പോയിന്റ് 1 ന്റെ വിശദീകരണം അസലായി റോബീ..ഇതിലും നന്നായി അതിന് മറുപടി നൽകാനാവില്ല.

നന്ദി !

Unknown said...

ഒന്ന് : നിഷ്കളങ്കമായ ആസ്വാദനം എന്നതുകൊണ്ട്‌ ലാല്‍ ജോസ് ഉദ്ദേശിച്ചതായി ഞാന്‍ മനസ്സിലാക്കുന്നത് ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിക്കാത്ത, വിമര്‍ശനങ്ങള്‍ ഉയര്‍ത്താത്ത ആസ്വാദനം എന്നാ നിലയിലാണെന്നു തോന്നുന്നില്ല. ആരെയെങ്കിലും ബോധപൂര്‍വം ഉയര്ത്തിപ്പിടിക്കുവാന്‍, അല്ലെങ്കില്‍ ആരെയെങ്കിലും ഇകഴ്ത്ത്തുവാന്‍ വേണ്ടി (സിനിമയുടെ യധാര്ത്ത ഉള്ളടക്കം / കലാപരത / സൌന്ദര്യശാസ്ത്രം ഇതൊന്നുമല്ലാതെ) നടത്തുന്ന നിരൂപണം / വിമര്‍ശനം ആയിരിക്കാം നിഷ്കളങ്കം അല്ലാത്ത ആസ്വാദനം എന്ന് ലാല്‍ ജോസ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. നിഷ്കളങ്ക ആസ്വാദനം എന്നത് കലയെ മനസ്സിലാക്കാതെ ചുമ്മാ കണ്ടും കേട്ടും പോകുന്നതാണ് എന്നൊക്കെ ഒരു ശരാശരി നിലവാരമുള്ള സിനിമാ പ്രവര്‍ത്തകന്‍ കരുതുമോ? ലാല്‍ ജോസിന്റെ ഇതുവരെ ഞാന്‍ ശ്രദ്ധിച്ച ഇടപെടലുകളില്‍ നിന്നും അങ്ങിനെ ഒരു തോന്നല്‍ എനിക്ക് ഇല്ല. ഈ വ്യാഖ്യാനത്തില്‍ തന്നെ ഒരു അവമതിപ്പ്‌ ഉണ്ടാക്കാനുള്ള ശ്രമം ഉള്ളതുപോലെ തോന്നുന്നു..

രണ്ട് :
ഒരു കലാസൃഷ്ടിയെ കണ്ണുമടച്ച് വിമര്‍ശിക്കാന്‍ തനിക്ക് എന്താണ് യോഗ്യതയെന്ന് ‘ഇ-നിരൂപകര്‍’ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. (ഈ വാചകം ആണ് ലാല്‍ ജോസ് യഥാര്‍ത്ഥത്തില്‍ പറഞ്ഞതായി പത്രത്തില്‍ വന്ന വാചകം)
ഈ വാചകത്തെ റോബി പകര്‍ത്തി എഴുതിയത് നോക്കൂ : ' ഒരു കലാസൃഷ്ടിയെ വിമര്‍ശിക്കാന്‍ നിരൂപകന് എന്തൊക്കെയോ യോഗ്യതകളുണ്ടാകണം.'

മുന്‍വിധികളാല്‍ ഭരിക്കപ്പെടുന്നതാണ് ഞാന്‍ ഇവിടെ കാണുന്നത്.. കണ്ണുമടച്ചു വിമര്‍ശിക്കുന്നതിനെ ആണ് ലാല്‍ ജോസ് കുറ്റം പറഞ്ഞത്..

മൂന്ന് :
സിനിമയുടെ പകര്ത്തിയെഴുത്ത്തിനെ പറ്റി ലാല്‍ ജോസ് പറഞ്ഞതില്‍ പ്രശ്നം വല്ലതും ഉള്ളതായി തോന്നുന്നുണ്ടോ? ഫ്രെയിം ടു ഫ്രെയിം എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് അറിയാന്‍ റിപോര്ടര്‍ ടി വി കാണിച്ചിരുന്ന സിനിമാ മോഷണത്തെ പറ്റിയുള്ള 'കട്ട് കോപ്പി' എന്നോ മറ്റോ പേരുള്ള ആ സീരീസ് മാത്രം കണ്ടാല്‍ മതിയായിരുന്നു.. വലിയ ബൌധിക വ്യാപാരമോന്നും നടത്ത്തെണ്ടിയിരുന്നില്ല.. ആ പരിപാടിയില്‍ വിമര്‍ശനത്തിനു വിധേയമായ പടങ്ങള്‍ ശരിക്കും ഓരോ സീനും കോപ്പി അടിച്ചത് തന്നെയായിരുന്നു..

പിന്നെ, വിമര്‍ശകര്‍ക്ക് മാത്രം ഉള്ളതാണോ അഭിപ്രായപ്രകടന സ്വാതന്ത്ര്യം? ഇവിടെ വന്ന കമന്റുകള്‍ പലതും ലാല്‍ ജോസ് അര്‍ഹിക്കുന്നുണ്ടോ എന്ന് ശരിക്കും ഒന്ന് ചിന്തിക്കുന്നത് നന്ന്.. മലയാള മുഖ്യധാരാ സംവിധായകരുടെ കൂട്ടത്തില്‍ മാധ്യമാത്തിനോട് അല്പമെങ്കിലും നീതി പുലര്തുമെന്നു പ്രതീക്ഷ തോന്നുന്ന ഒരു സംവിധായകനാണ് എനിക്ക് ലാല്‍ ജോസ്. തീര്‍ച്ചയായും ആഴത്തിലുള്ള ഒരു പഠനത്തില്‍ ലാല്‍ ജോസ് പടങ്ങള്‍ അത്ര മികച്ചതല്ലെന്നൊക്കെ സ്ഥാപിക്കാംആയിരിക്കാം..

ലാല്‍ ജോസ് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്.. വായിക്കാം:
ദുബൈ: സിനിമ, സാഹിത്യം, കല തുടങ്ങി ഏത് മേഖലകളിലായാലും കേരളത്തില്‍ നിഷ്കളങ്ക ആസ്വാദനം നഷ്ടമായെന്ന് സിനിമാ സംവിധായകന്‍ ലാല്‍ ജോസ്. ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിരൂപകരുടെ പ്രളയമാണ്. എന്തിനാണ് ഇത്രയധികം നിരൂപകര്‍ എന്ന് തോന്നിപ്പോകും. ഒരു കലാസൃഷ്ടിയെ കണ്ണുമടച്ച് വിമര്‍ശിക്കാന്‍ തനിക്ക് എന്താണ് യോഗ്യതയെന്ന് ‘ഇ-നിരൂപകര്‍’ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്. ന്യൂ ജനറേഷന്‍ സിനിമകളെല്ലാം കോപ്പിയടി ആണെന്ന് ആരോപിക്കുന്നത് വിഡ്ഢികളാണ്. എന്ത് വ്യത്യസ്തത കണ്ടാലും ഇംഗ്ളീഷുകാരന്‍േറത് കോപ്പിയടിച്ചതാണെന്ന് പറയുന്നത് മണ്ടത്തരമാണ്. ആരോപണം ഉന്നയിക്കാനായി ഇല്ലാത്ത വിദേശ സിനിമയുടെ പേര് വരെയാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്.
ശൂന്യതയില്‍ നിന്ന് സിനിമ ഉണ്ടാകില്ല. എന്തെങ്കിലുമൊരു പ്രചോദനം ഉണ്ടായേ തീരൂ. അതൊരു വിദേശ സിനിമയില്‍ നിന്ന് ഉണ്ടാകുന്നത് ക്രിമിനല്‍ കുറ്റമൊന്നുമല്ല. ഒരേ വിഷയം പ്രമേയമാക്കി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സിനിമ ഇറങ്ങുന്നത് യാദൃശ്ചികമായും സംഭവിക്കാവുന്നതാണ്. ഇതിന് മുമ്പുള്ള സിനിമാ തലമുറയും വിദേശ സിനിമകളില്‍ നിന്ന് കോപ്പിയടിച്ചിരുന്നു. ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലായിരുന്നതിനാല്‍ അന്ന് അതാരുമറിഞ്ഞില്ല. അതേസമയം, ഫ്രെയിം ടു ഫ്രെയിം കോപ്പിയടിക്കുന്നത് നീതികരിക്കാനാകില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.

Roby said...

വായനകൾക്കും അഭിപ്രായങ്ങൾക്കും നന്ദി.

രാജേഷ് കുന്നോത്ത്,
നിഷ്കളങ്കമായ ആസ്വാദനം എന്ന പ്രയോഗത്തെ ഞാൻ മനസ്സിലാക്കിയവിധം ശരിയല്ല എന്നാണല്ലോ രാജേഷ് പറയുന്നത്. ലാൽ ജോസ് പറയുന്നത്, സാഹിത്യവും കലയുമുൾപ്പെടെ എല്ലാ മേഖലകളിലും ഇത് സംഭവിച്ചു എന്നാണ്. എപ്പോൾ, എങ്ങനെ എന്നൊന്നും പറയുന്നില്ല. തൊട്ടടുത്ത വാചകത്തിൽ നിരൂപകരുടെ പ്രളയത്തെപ്പറ്റി പറയുന്നു. ഇതിൽ നിന്നും ഞാൻ അനുമാനിക്കുന്നത്, ഈ ‘നിരൂപകരുടെ പ്രളയ’മാകാം നിഷ്കളങ്ക ആസ്വാദനം നഷ്ടപ്പെട്ടു എന്ന് പറയാൻ ലാൽ‌ജോസിനെ പ്രേരിപ്പിക്കുന്നത്. ‘നിരൂപകരുടെ പ്രളയം’ സത്യത്തിൽ, ആളുകൾ അവരവരുടെ അഭിപ്രായം പറയുന്നതാണ്. അഭിപ്രായം പറയുന്നവർ തീർച്ചയായും അവരവരുടെ അറിവിൽ നിന്നുകൊണ്ടാകണമല്ലോ പറയുന്നത്. ഇത്തരം അഭിപ്രായങ്ങൾ സിനിമയെക്കുറിച്ചു മാത്രമല്ല, അഭിമുഖങ്ങൾ, കവിതകൾ, കഥകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ഉണ്ടാകുന്നുണ്ട്. അതുകൊണ്ടാകാം ഈ മേഖലകളിലെല്ലാം നിഷ്കളങ്ക ആസ്വാദനം നഷ്ടപ്പെട്ടു എന്ന് ലാൽ ജോസ് പറയുന്നത്.

മറിച്ച് രാജേഷ് വ്യാഖ്യാനിക്കുന്നതുപോലെ ആരെയെങ്കിലും ഇകഴ്ത്ത്തുവാന്‍ വേണ്ടിയുള്ള നിരൂപണങ്ങൾ സിനിമ, സാഹിത്യം, കലകൾ എന്നിവയെപ്പറ്റി ഉണ്ടാകുന്നുണ്ടോ? അങ്ങനെയൊന്നില്ലെങ്കിൽ ആ വ്യാഖ്യാനത്തിനു തന്നെ സ്കോപ്പില്ലല്ലോ.

കണ്ണുമടച്ച് വിമർശനം എന്നൊരു സാധനമില്ല, പ്രത്യേകിച്ചും സിനിമയെക്കുറിച്ച്. മറിച്ച് വിമർശനത്തിൽ പറയുന്ന കാര്യങ്ങൾ ലോജിക്കലായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ, അതിന് factual evidence ഉണ്ടോ എന്നതേയുള്ളൂ. അതൊന്നുമില്ലാതെയുള്ള വിമർശനങ്ങളെയാകാം ലാൽ ജോസ് ഉദ്ദേശിക്കുന്നത്. ഇനി നിരൂപണവും(review) വിമർശനവും(criticism) രണ്ടും രണ്ടാണ്. രണ്ടിലും അഭിപ്രായപ്രകടനമുണ്ടാകാം. അഭിപ്രായം പറയുന്നത് ലോജിക്കലായോ വസ്തുതാപരമായ തെളിവുകളുടെ അടിസ്ഥാനത്തിലോ ആകണമെന്ന് ഒരു നിയമവുമില്ല. അതു പറയാൻ പ്രത്യേകിച്ച് ഒരു യോഗ്യതയും ആവശ്യമില്ല.
യോഗ്യതയില്ലാത്തവർ ‘കലാ സൃഷ്ടികളെ’ വിമർശിക്കുന്നു എന്നതാണല്ലോ പരാതി. അപ്പോൾ വിമർശിക്കുന്നവർക്ക് യോഗ്യത വേണം എന്ന് വ്യാഖ്യാനിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

‘ഫ്രെയിം ടു ഫ്രെയിം’ എന്നു പറയുമ്പോൾ ലാൽ ജോസ് എന്ത് ഉദ്ദേശിച്ചു എന്നത് എന്റെ വിഷയമല്ല. ഫ്രെയിം ടു ഫ്രെയിം എന്നു പറഞ്ഞാൽ ഫ്രെയിം ടു ഫ്രെയിം. ആ പ്രയോഗത്തിനങ്ങനെ പലതരം അർത്ഥസാധ്യതകളുമില്ല. റിപ്പോർട്ടർ ടിവിയിലെ ആ പരിപാടി ചിലതൊക്കെ യൂട്യൂബിലുണ്ടാകും. അതിൽ ‘ഫ്രെയിം ടു ഫ്രെയിം’ കോപ്പി ചെയ്തതിന്റെ ഏതെങ്കിലും ഒരു ഉദാഹരണം ഒന്നു ലിങ്ക് ചെയ്യാമോ?

Unknown said...

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളിലെ വിമര്‍ശന പ്രളയത്തെ കുറിച്ച് വേവലാതിപ്പെടേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അറിവിന്റെയും അഭിപ്രായത്തിന്റെയും ജനാധിപത്യപരമായ വിതരണത്തിന്റെ കാര്യത്തില്‍ അതൊരു നല്ല കാര്യം തന്നെ ആയിരിക്കും. എന്നാല്‍, വിമര്‍ശനം, നിരൂപണം എന്നീ ഘടകങ്ങളെ ഗുണപരമായി സമീപിക്കുമ്പോള്‍ ഈ അഭിപ്രായ പ്രകടനങ്ങള്‍ എല്ലാം ചില മുന്‍വിധികളില്‍ (ഇകഴ്ത്ത്തുന്നതിനെ പറ്റി ഞാന്‍ പറഞ്ഞത് ഈ മുന്വിധിയെ കുറിച്ച് ആണ്) അധിഷ്ടിതമാണ് എന്ന് കാണാന്‍ വലിയ വിഷമമില്ല. ചുരുക്കം ചില നിരൂപണങ്ങള്‍ മാത്രമേ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വേറിട്ട്‌ നില്‍ക്കുന്നുള്ളൂ എന്ന് കാണാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജെനുവിനിടിയുടെ കാര്യത്തില്‍ വിശ്വസിക്കാവുന്ന അഭിപ്രായങ്ങള്‍ (നല്ലതായാലും ചീത്ത ആയാലും) എണ്ണത്തില്‍ കുറവാണെന്ന് കാണാം. അപ്പോള്‍, സ്വന്തം സിനിമയെ പറ്റി കേള്‍ക്കുന്ന / കാണുന്ന അഭിപ്രായങ്ങളില്‍ ഭൂരിഭാഗവും സ്വന്തം സൃഷ്ടിയെ പറ്റി വിലയിരുത്തല്‍ നടത്തുന്നതിനു വേണ്ടി വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത ഒരു സംവിധായകന്റെ ആശങ്ക ആയിരിക്കാം അത്. അല്ലാതെ അഭിപ്രായം പറയുന്നതിനെ എതിര്‍ക്കുന്നതാണോ? എനിക്കറിയില്ല.. (ബുദ്ധിപരമായി പോലും) സ്വന്തം പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് ആത്മാര്‍ഥതയോടെ മാധ്യമത്തെ സമീപിക്കുന്ന ഒരു സംവിധായകന്‍ എന്നാ നിലയില്‍ ലാല്‍ ജോസിന്റെ അഭിപ്രായത്തെ തിരസ്കരിക്കെണ്ടാതുന്ടെന്നു തോന്നുന്നില്ല. ജനാധിപത്യപരമായ ഒരു സംവാദ ഇടത്തിന് വേണ്ടി വാദിക്കുമ്പോള്‍ തന്നെ ഈ ഇടത്തില്‍ ഗുണ പരത ബാലികഴിക്കപ്പെടുന്നു എന്നാ യാഥാര്‍ത്ഥ്യം കാണാതിരിക്കുന്നത് എന്തിനാണ്? ഒരു പക്ഷെ, ഭാവിയില്‍ ഈ ജനാധിപത്യ പരത നിലനിര്‍ത്തിക്കൊണ്ട് തന്നെ ഗുണ പരതയ്ക്ക് വേണ്ടി ശബ്ദം ഉയര്ത്തെണ്ടാവര്‍ അല്ലെ നമ്മള്‍? പറയുന്നത് ലാല്‍ ജോസ് ആയാലും ചിലതൊക്കെ തിരിച്ചറിയുന്നതില്‍ എന്താണൊരു കുറവ്?

റോബി എഴുതുന്ന ഒരു കവിതയെ ഞാന്‍ നിരൂപിക്കുന്നു / വിമര്‍ശിക്കുന്നു.. അത് നട്ട്സ് വായിക്കുന്നു.. എനിക്കും നാട്ട്സിനും ഞാന്‍ പറയുന്ന അഭിപ്രായങ്ങളില്‍ ലോജിക് വേണം എന്ന് നിര്‍ബന്ധം ഇല്ല.. എന്നാല്‍ കവിത എഴുതിയ റോബിയ്ക്കു ആ അഭിപ്രായങ്ങളില്‍ ലോജിക് വേണ്ടി വരും.. കാരണം, സ്വന്തം മാനസ സന്താനത്തിനെ ആണ് ഞാനും നട്ട്സും ഇട്ടു തട്ടിക്കളിക്കുന്നത്.. അത്രേ ഉള്ളൂ.. സംവിധായകന് സ്വന്തം സൃഷ്ടിയെ പറ്റി അഭിപ്രായം പറയുന്നവരുടെ മുന്‍പില്‍ ചില പ്രിവിലെജുകള്‍ ഇല്ലേ? ഇല്ലേ? കണ്ണും അടച്ചു ഉള്ള വിമര്‍ശനം എന്നതില്‍ എന്താവാം ലാല്‍ ജോസ് അര്‍ത്ഥമാക്കിയത്? യഥാര്‍ത്ഥത്തില്‍ വിമര്‍ശന വിധേയമാക്കേണ്ട കാര്യങ്ങളെ അല്ലാതെ മുന്‍വിധികള്‍ കൊണ്ട് വിമര്‍ശനം നടത്തുന്നതിനെ ആകാം ..

പിന്നെ, സിനിമയെ കുറിച്ച് അഭിപ്രായം പറയാന്‍ മാത്രമല്ല, ആ അഭിപ്രായങ്ങളെ ചലച്ചിത്രകാരന്‍ വിമര്‍ശിക്കുന്നതും കൂടെ സഹിഷ്ണുതയോടെ കേട്ടിരിക്കുമ്പോള്‍ അല്ലെ ജനാധിപത്യം ? മൈല്‍ഡ് ആയ ഒരു അഭിപ്രായത്തെ അടച്ചു ആക്ഷേപിക്കെണ്ടാതുണ്ടോ? അയാള്‍ നിങ്ങളുടെ ഏതു ജനാധിപത്യ അവകാശത്തെ ആണ് ചോദ്യം ചെയ്തത്? എനിക്ക് തോന്നുന്നത് അയാള്‍ ഒരു സംവിധായകന് ഉണ്ടായിരിക്കേണ്ട ഒരു ജനാധിപത്യ ഇടം ഉപയോഗിക്കുക ആണ് എന്നാണു..

കൃഷ്ണകുമാര്‍ said...

റോബീ,

എഴുത്ത് നന്നായി.
ഒരു ചെറിയ കാര്യം പറയട്ടെ. മലയാളത്തില്‍ അക്കാദമിക്‌ നിരൂപണങ്ങള്‍ ഇല്ല എന്ന് പൂര്‍ണ്ണമായും പറയാന്‍ സാധിക്കുമോ? ഇത്തരം നിരൂപണം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത് പ്രസിദ്ധീകരിക്കാന്‍ സ്ഥലമില്ല എന്നതാണ്. ചെറുതെങ്കിലും അക്കാദമിക നിരൂപണങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. സി.എസ്.വെങ്കിടേശ്വരന്‍, വി.സി.ഹാരിസ്‌ തുടങ്ങിയവര്‍ അക്കാദമിക നിരൂപണങ്ങളും എഴുതിയിട്ടുള്ളതായി ഓര്‍മ്മയുണ്ട്. വിശദാംശങ്ങള്‍ ഓര്‍മ്മയില്ല.
ചലച്ചിത്ര അക്കാദമി ഒരു അക്കാദമിക്‌ ജേര്‍ണല്‍ തുടങ്ങാന്‍ പണ്ട് പദ്ധതി ഇട്ടിരുന്നു. എങ്ങും എത്തിയില്ല എന്ന് തോന്നുന്നു.

Roby said...

rajesh kunnoth,

ഞാനെന്റെ മറുപടിയിൽ ലാൽ ജോസിന്റെ അഭിപ്രായത്തെ അടച്ചാക്ഷേപിക്കുന്നുണ്ടോ? അങ്ങനെ തോന്നാൻ കാരണമാക്കിയ വാചകങ്ങൾ ഒന്നെടുത്തെഴുതാമോ?

ശ്രീ. ലാൽ ജോസ് എന്റെയോ അല്ലെങ്കിൽ മറ്റാരുടേയുമെങ്കിലോ ജനാധിപത്യാവകാശത്തെ ചോദ്യം ചെയ്തു എന്നും ഞാനെഴുതിയിട്ടില്ല. അഭിപ്രായപ്രകടനം/വിമർശനം പാടില്ല എന്നു പറയുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ് എന്നാണു ഞാനെഴുതിയത്.

നെറ്റിൽ വരുന്ന സിനിമാസംബന്ധിയായ കുറിപ്പുകളെല്ലാം തികഞ്ഞ ക്വാളിറ്റിയുള്ളതാണെന്ന വാദമൊന്നും എനിക്കേതായാലുമില്ല. ഞാനൊന്നും തന്നെ വായിക്കാറുമില്ല. ഏതെങ്കിലും ഒരു നിരൂപണത്തെ/വിമർശനത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ലാൽ ജോസിന് അതാതു പോസ്റ്റിന്റെ മൂട്ടിൽ തന്നെ വിയോജിക്കാം. തന്റെ ന്യായീകരണം പറയാം. അല്ലെങ്കിൽ ലിങ്ക് ചെയ്തിട്ട് സ്വന്തം പ്ലസ് സ്ട്രീമിൽ മറുപടി എഴുതാം. അതല്ല്ലാതെ ഓൺ‌ലൈനിലെഴുതുന്ന എല്ലാവരും ഉത്തരവാദിത്വമില്ലാതെയാണെഴുതുന്നത് എന്ന രീതിയിൽ സംസാരിച്ചാൽ ന്യായമായും ചോദ്യം ചെയ്യപ്പെടും.

വിശാഖ് ശങ്കര്‍ said...

" നിഷ്കളങ്ക ആസ്വാദനം എന്നത് കലയെ മനസ്സിലാക്കാതെ ചുമ്മാ കണ്ടും കേട്ടും പോകുന്നതാണ് എന്നൊക്കെ ഒരു ശരാശരി നിലവാരമുള്ള സിനിമാ പ്രവര്‍ത്തകന്‍ കരുതുമോ? ലാല്‍ ജോസിന്റെ ഇതുവരെ ഞാന്‍ ശ്രദ്ധിച്ച ഇടപെടലുകളില്‍ നിന്നും അങ്ങിനെ ഒരു തോന്നല്‍ എനിക്ക് ഇല്ല. ഈ വ്യാഖ്യാനത്തില്‍ തന്നെ ഒരു അവമതിപ്പ്‌ ഉണ്ടാക്കാനുള്ള ശ്രമം ഉള്ളതുപോലെ തോന്നുന്നു.." This itself is a very much subjective notion. You doubt that there is a deliberate effort to defame Lal Jose.But you don't bother to provide any details of why or how you have come to that conclusion Where as Roby's criticism is detailed . So lets debate on concrete arguments.If Lal asks that what is the E-critics virtue (or qualification for that matter..:) )to asses my work and Roby answers by listing in detail the qualities required by any critic to asses a movie. What is wrong in that? So let us be more precise and detailed, not in size, but in content I pray.

കെ said...

റോബീ, നന്നായി.
കണ്ണുമടച്ച് സിനിമയെടുക്കുന്നവര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടില്‍, അതു കണ്ണുമടച്ചു കണ്ടു കൈയുമടിച്ചു പോകുന്നതാണ് നിഷ്കളങ്കാസ്വാദനം എന്ന് തട്ടിമൂളിക്കാന്‍ ഉളുപ്പില്ലാത്തവരുടെ നാട്ടില്‍, വിമര്‍ശനങ്ങള്‍ക്കു മാത്രം, കണ്ണുമടച്ച് വിമര്‍ശിക്കരുത് എന്നു പറയുന്നതുമ്പോഴാണ് നാം യഥാര്‍ത്ഥ കോമഡി ആസ്വദിക്കുന്നത്.

ലോജിക്കോ യുക്തിയോ ഇല്ലാതെ സിനിമയെടുക്കുന്നവരാണ്, വിമര്‍ശനങ്ങളില്‍ ഏതാണ്ടൊക്കെ വേണമെന്നു നിര്‍ബന്ധം പിടിക്കുന്നത്. നല്ല തിരക്കഥ. വലിച്ചുനീട്ടിയാല്‍ ഒന്നാന്തരം കോമഡിപ്പടം പിടിക്കാം.

ലാല്‍ ജോസിന്റെ വാക്കുകള്‍ - "ന്യൂ ജനറേഷന്‍ സിനിമകളെല്ലാം കോപ്പിയടി ആണെന്ന് ആരോപിക്കുന്നത് വിഡ്ഢികളാണ്. എന്ത് വ്യത്യസ്തത കണ്ടാലും ഇംഗ്ളീഷുകാരന്‍േറത് കോപ്പിയടിച്ചതാണെന്ന് പറയുന്നത് മണ്ടത്തരമാണ്. ആരോപണം ഉന്നയിക്കാനായി ഇല്ലാത്ത വിദേശ സിനിമയുടെ പേര് വരെയാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്".

എന്തു മിടുക്കനാണീ ലാല്‍ ജോസ്. ഒരു തെളിവുമില്ലാതെ ഏതു സിനിമയ്ക്കെതിരെയാണ് കോപ്പിയടി എന്ന ആരോപണം ഉയര്‍ന്നിട്ടുളളത്. ബാച്ച്ലര്‍ പാര്‍ട്ടി എങ്ങനെയാണ് കോപ്പിയടിക്കപ്പെട്ടതെന്നും അതിലും എങ്ങനെ പരാജയപ്പെട്ടുവെന്നും സൂക്ഷ്മവിശദാംശങ്ങളടക്കം വിശദീകരിച്ചുകൊണ്ട് മലയാള്‍.അമ്മില്‍ റോബിയെഴുതിയ ബാച്ചിലര്‍ പാര്‍ട്ടി - പകര്‍പ്പുകടലാസിലെ മഷിപ്പതര്‍ച്ചകള്‍ (http://malayal.am/node/14400) എന്ന ലേഖനം സൈബര്‍ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. (ആ ലേഖനം (മലയാളത്തിലേയ്ക്ക് ഒരു ലിങ്കു നല്‍കി) റോബി ഈ ബ്ലോഗിലേയ്ക്ക് അടിയന്തരമായി എടുത്തിടേണ്ടതാണ്).

പ്രിന്‍റ്, വിഷ്വല്‍ മാധ്യമസങ്കേതങ്ങള്‍ക്കു അസാധ്യമായ ഹൈപ്പര്‍ ലിങ്കിംഗിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുമ്പോള്‍, ഓണ്‍ലൈന്‍ സിനിമാ വിശകലനം കോഴിക്കോടന്‍ ശൈലിയെ നൂറ്റാണ്ടുകള്‍ക്കു പിന്നിലേയ്ക്കാണ് തളളുന്നത്. അച്ചടി നിരൂപണവും സൈബര്‍ നിരൂപണവും തമ്മില്‍ ഒരു താരതമ്യവുമില്ല. ആദ്യത്തേതിന്, സിനിമാനുഭവത്തിന്‍റെ സത്തയെ കടലാസിലാല്‍ പ്രതിഫലിപ്പിക്കുന്നതിന്റെ പരിമിതിയുണ്ട്. എന്നാല്‍ ഓണ്‍ലൈനിലാകട്ടെ, അക്ഷരങ്ങളും വിഷ്വലും സൗണ്ടും ഹൈപ്പര്‍ ലിങ്കിംഗുമൊക്കെ ചേര്‍ത്ത് സിനിമാ പഠനത്തെ സിനിമയെ വെല്ലുന്ന അനുഭവമാക്കി മാറ്റാനുളള സൗകര്യങ്ങളുണ്ട്. റോബിയെഴുതിയ ബാച്ചലര്‍ പാര്‍ട്ടി നിരൂപണം, ഇന്‍റര്‍നെറ്റിനു മാത്രം ചെയ്യാന്‍ കഴിയുന്ന നിരൂപണമാണ്.
Exiled-ന്റെ ക്ലൈമാക്സിനെ ബാച്ചലര്‍ പാര്‍ട്ടിയുയുടേതിനോട് താരതമ്യം ചെയ്ത് റോബി നിരത്തിയിരിക്കുന്ന ഫ്രെയിമുകള്‍ ആ സാധ്യതയുടെ ഏറ്റവും നല്ല തെളിവാണ്.

ഇത്തരം സാധ്യതകളെ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്താന്‍ അധ്വാനിക്കുന്നവര്‍ക്കു മുന്നിലേയ്ക്കാണ്, "ഒരു കലാസൃഷ്ടിയെ കണ്ണുമടച്ച് വിമര്‍ശിക്കാന്‍ തനിക്ക് എന്താണ് യോഗ്യതയെന്ന് ‘ഇ-നിരൂപകര്‍’ ആലോചിക്കണ"മെന്ന ലാല്‍ജോസിയന്‍ വിഡ്ഢിത്തങ്ങള്‍ വന്നു വീഴുന്നത്.

യഥാര്‍ത്ഥത്തില്‍ ലാല്‍ജോസ് ഭയക്കുന്നത് ഇ നിരൂപകരെയല്ല. ഇന്റര്‍നെറ്റിനെത്തന്നെയാണ്. ആ മനോവിചാരം പുറത്തുചാടുന്നതു നോക്കൂ. "ഇതിന് മുമ്പുള്ള സിനിമാ തലമുറയും വിദേശ സിനിമകളില്‍ നിന്ന് കോപ്പിയടിച്ചിരുന്നു. ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലായിരുന്നതിനാല്‍ അന്ന് അതാരുമറിഞ്ഞില്ല".

അതാണ് കീ ഡയലോഗ്. എല്ലാ ന്യൂജനറേഷന്‍ സിനിമകളും വിദേശസിനിമകളുടെ കോപ്പിയടിയാണ് എന്നു പറയുന്നത് വിഡ്ഢികളാണ് എന്ന ആക്ഷേപം ചൊരിഞ്ഞ അതേ മഹാന്റെ പൂച്ച് എത്ര വേഗമാണ് പുറത്തുചാടിയത്. ഇന്ന് ഇന്റര്‍നെറ്റ് ഉളളതു കൊണ്ടാണ് ആളുകളറിയുന്നതെന്ന് പറയുമ്പോള്‍, ഇന്റര്‍നെറ്റാണ് ശല്യക്കാരനാവുന്നത്.

പഴയതും പുതിയതുമായ തലമുറകളില്‍ മീശ മാധവന്മാര്‍ക്കാണ് ആധിപത്യം എന്ന് ലാല്‍ ജോസ് തുറന്നു സമ്മതിക്കുകയാണ്. ലാല്‍ ജോസിന്റെ മീശമാധവന്‍ കിണ്ടിയും കിണ്ണവും ഉരുളിയുമൊക്കെ നോക്കിയാണ് മീശ പിരിച്ചിരുന്നതെങ്കില്‍, ലാല്‍ ജോസുമാര്‍ വിദേശ സിനിമകളെ നോക്കിയാണ് മീശ പിരിക്കുന്നത്. അത് കൈയോടെ പിടിക്കപ്പെടുന്നതിന്റെ ചൊരുക്കാണ് ഈ കരഞ്ഞു തീര്‍ക്കുന്നത്.

ആ അഹന്തയുടെ നെറുകയില്‍ത്തന്നെ അടിച്ചതിന് റോബിയ്ക്ക് വീണ്ടും അഭിനന്ദനങ്ങള്‍

Roby said...

കൃഷ്ണകുമാർ,
സി.എസ് വെങ്കിടേശ്വരനും വി.സി ഹാരിസും എഴുതിയിട്ടുള്ളതൊക്കെ സിനിമയുടെ പാഠത്തെക്കുറിച്ചല്ലേ, സിനിമയെക്കുറിച്ചല്ലല്ലോ?
അങ്ങനെയല്ലാത്തതുണ്ടെങ്കിൽ വിശദവിവരങ്ങൾ ഇവിടെയൊന്നെഴുതാമോ?

മലയാളത്തിൽ ഒരു പിയർ റിവ്യൂഡ് ജേർണൽ ഇല്ലാത്തതാണു കാരണങ്ങളിലൊന്ന്. അതുണ്ടാകാനും അത്ര എളുപ്പമല്ല. വിദേശത്തെ ഏതെങ്കിലും അകാദമിക് ജേർണലുകളിൽ പബ്ലിഷ് ചെയ്യാനും മാത്രം നിലവാരത്തിലെത്താൻ മലയാളസിനിമയുടെ ഇന്നത്തെ നിലവാരം സമ്മതിക്കുന്നുമില്ല.

Radheyan said...

well said

സ്വപ്നാടകന്‍ said...

വളരെ നന്നായി..തമ്പ്രാക്കന്മാരുറ്റെ നെഞ്ചത്ത് തന്നെ തറയ്ക്കുന്ന അമ്പ് !!

Unknown said...

@ rajesh kunnoth
യോജിയ്ക്കുന്നു നൂറുവട്ടം.
ലാല്‍ ജോസ് പറഞ്ഞത് എന്താണ്???
//ഒ രു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിരൂപകരുടെ പ്രളയമാണ്. എന്തിനാണ് ഇത്രയധികം നിരൂപകര്‍ എന്ന് തോന്നിപ്പോകും.രു കലാസൃഷ്ടിയെ കണ്ണുമടച്ച് വിമര്‍ശിക്കാന്‍ തനിക്ക് എന്താണ് യോഗ്യതയെന്ന് ‘ഇ-നിരൂപകര്‍’ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.”//
വിമര്ഷിയ്ക്കാന്‍ എന്ത് യോഗ്യത എന്നല്ല അദ്ദേഹം ചോദിച്ചത്. “കണ്ണുമടച്ചു “വിമര്ഷിയ്ക്കാന്‍ എന്ത് യോഗ്യത എന്നാണു അദ്ദേഹം പറയുന്നത്. രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ട് കൂട്ടുകാരെ അത് മനസ്സിലാക്കൂ. കണ്ണ് തുറന്നു പിടിച്ചു വിമര്‍ശിയ്ക്കുന്നതില്‍ തെറ്റൊന്നും ഇല്ല എന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്. ശരിയാണ് ഇന്ന് വെബ്‌ ലോകത്തില്‍ ഒരുപാട് നിരൂപകര്‍ ഉണ്ട്. ആ നിരൂപക സമൂഹത്തില്‍ ഒരു സിനിമയെ വസ്തുനിഷ്ടമായ രീതിയില്‍ നിരൂപിയ്ക്കുന്നവരും കാണും അല്ലാതെ ചുമ്മാ മേല്പറഞ്ഞ മാതിരി കണ്ണടച്ച് ഇരുട്ടാക്കുന്നവരും കാണും. ഈ പറഞ്ഞ രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവരെ ഉദ്ദേശിച്ചു അദ്ദേഹം നടത്തിയ പരാമര്‍ശം തന്നെയാണ് മേല്‍പറഞ്ഞത്‌ എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്‌.
പിന്നെ, എന്തിനാണ് ഇത്രയധികം നിരൂപകര്‍ എന്നതും ഒരു വാലിഡ്‌ ആയ ചോദ്യമാണ്. ഇവിടെ സംഭവിയ്ക്കുന്നത് എന്താണെന്ന് വെച്ചാല്‍ ഒരു സിനിമ ഇറങ്ങിയാല്‍ ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ നമ്മുടെ വെബ്‌ ലോകത്തില്‍ ഒരു നൂറു കണക്കിന് റിവ്യൂകളും അതിനു താഴെ ഒരുപാട് ചര്‍ച്ചകളും വരുന്നു. ചര്‍ച്ചകളുടെ വ്യാപ്തി വര്ധിയ്ക്കുന്നതോടെ അതില്‍ ഒരുപാട് spoiler കമന്റ്സും വരുന്നു. അതായത് സിനിമ ഇറങ്ങി ഒരു ആഴ്ചക്കുള്ളില്‍ തന്നെ അതിന്റെ കഥയും പ്രധാന സംഭവങ്ങളും ചര്‍ച്ച ചെയ്തു കൊണ്ടുള്ള spoiler comments വരുന്നത് ഒട്ടും ആരോഗ്യകരമായ ഒന്നല്ല. ചിലര്‍ക്ക് spoilers ഇല്ലാതെ കമന്റ്‌ എഴുതാന്‍ കഴിയുക തന്നെയില്ല. ഒന്ന് മനസ്സിലാക്കുക സുഹൃത്തുക്കളെ ഒരു വെബ്‌ ഫോറം ആവുമ്പോള്‍ സിനിമ കാണാതവരും അത് വായിച്ചു എന്നിരിയ്ക്കും. നിങ്ങള്‍ എന്തൊക്കെ അലേര്‍ട്ട് പ്രഘ്യാപിചാലും ശരി, എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും ശരി അത്തരം കമന്റുകള്‍ നല്ല സിനിമകളെ തളര്താനേ ഉപകരിയ്ക്കൂ.ലാല്‍ ജോസിനു നേരെ വാളോന്ഗുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ഒരു പ്രാവശ്യം മനസ്സിരുത്തി ചിന്തിയ്ക്കുക.

SREEKANTH K S said...

ഒരേ ഒരു പോയിന്‍റില്‍ മാത്രം എന്റെ ഒരു അഭിപ്രായം പറയുന്നു . എല്ലാ പോസ്റ്റും കിടു ആണ് .
" പക്ഷേ ലാൽ ജോസ് പറയുന്നതുപോലെ ഒരു സിനിമയും ഫ്രെയിം ടു ഫ്രെയിം കോപ്പിയടിക്കാനാകില്ല. കുറെ വർഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാൾ ഒരിക്കലും പറയാൻ പാടില്ലാത്തൊരു മണ്ടത്തരമാണത്. "

എല്ലാവര്ക്കും അറിയാവുന്നതാണെന്ന് തോന്നുന്നു., നമ്മുടെ "കോക്ടെയില്‍" സില്‍മ "ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍" യുടെ ഒരു ഫ്രെയിം ടു ഫ്രെയിം കോപി അടി ആണ് .

സംവിധായകന്‍ ഒരു ടെയില്‍ ഏന്‍ഡ് അഡീഷണല്‍ ആയിട്ട് മലയാളത്തില്‍ കൊടുത്തു ,

അതല്ലാതെ നോക്കിയാല്‍ ഡയലോഗ് വരെ പക്കാ കോപി അടി മാത്രമാണ് .
കണ്ടിട്ട് ടെസ്പ്‌ ആയി പോയി !

Unknown said...

ലാൽ ജോസിനുള്ള മറുപടി കലക്കി. പോയന്റ് #1 വിശദീകരിക്കാൻ റോബി തിരഞ്ഞെടുത്ത ഉദാഹരണങ്ങൾ രണ്ടും പക്ഷെ അത്ര കൺവിൻസിങ്ങല്ല.

നായിക നായകന്റെയും, നായകൻ നായികയുടെയും,ഒക്കെ കൈ പിടിക്കുന്നത് പ്രണയവും, സ്നേഹവുമായി ബന്ധപ്പെടുത്തുന്ന അടയാളമായി പലസംസ്കാരങ്ങളിലും കാണാൻ കഴിയും. വിവാഹിതരാകുന്ന വിദേശ ദമ്പതികൾ പ്രതിജ്ഞയെടുക്കുമ്പോൾ കൈപിടിക്കുന്നത് ഒരുദാഹരണം. ഇവിടെ കാവ്യാമാധവൻ കൈപിടിക്കുക മാത്രമല്ല മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടികളിലും കുറ്റബോധം/പ്രണയം വായിച്ചെടുക്കാവുന്നതേയുള്ളൂ.

അടുത്തത് റോജർ എബർട്ടിന്റെ താൾ റിപ്പോർട്ടിങ്ങ്. റോബി ആ എഴുത്തിനെ കമ്പ്ലീറ്റ് തെറ്റായി വായിച്ചെന്ന് എനിക്ക് തോന്നുന്നു. ആ എഴുത്തിലുടനീളം അത്ര സട്ടിൽ അല്ലാത്ത സർക്കാസം, തർക്കുത്തരം നിറഞ്ഞു നിൽക്കുന്നുണ്ട്.

റോബി എടുത്തെഴുതിയ ഭാഗത്തിനു തൊട്ട് മുൻപുള്ള ഈ ഭാഗം നോക്കുക,

"She is a poor girl," Uma tells me. Not too poor to have backup singers and a chorus line when she sings to herself, I reflect. The boy is smitten. He tries to catch her eye. She refuses to return his smile. She looks studiously indifferent. The boy is intrigued. So am I. In an American movie we would already be into the condom jokes."

ചെക്കനു പെണ്ണിനോട് അസ്ഥിക്ക് പിടിച്ച പ്രേമമായീന്നാണ് എബർട്ട് എഴുതിയിരിക്കുന്നത്. അമേരിക്കൻ സിനിമയിലായിരുന്നെങ്കിൽ ഇതിനോടകം "കോണ്ടമുണ്ടോ" തമാശകളിലേക്ക് കാര്യങ്ങൾ കടന്നേനേ എന്നാണ് അടുത്ത കൊട്ട്. ശേഷം വരുന്ന ഭാഗത്ത്,

"Ah!" says Uma. "They are holding hands!"

"She is saving his life," I say.

എന്ന് എബർട്ട് പറയുന്നത്, ഒരു കുതർക്കം/സർക്കാസമായിട്ടാണ്. അല്ലാതെ മൂപ്പർക്ക് "കൈ പിടിക്കുന്നതിന്റെ" ഗുട്ടൻസ് മനസ്സിലാകാത്തത് കൊണ്ടൊന്നുമല്ല. നായിക കൈപിടിച്ചപ്പോൾ നായകനു ഭയങ്കര ത്രിൽഡ് ആയീന്നെഴുതിയിരിക്കുന്നതും കൂട്ടിവായിക്കുക. ഈ സീനിന്റെ ഗുട്ടൻസ് മൂപ്പർക്ക് നന്നായി തന്നെ മനസ്സിലായിട്ടുണ്ട്. അത്തരം മെലോഡ്രമാറ്റിക് സീനുകൾക്ക് നൽകുന്ന അമിതപ്രാധാന്യത്തെ കൃത്യമായി പരിഹസിക്കുകയാണ് എബർട്ട് ചെയ്യുന്നത്.

"She is a poor girl," Uma tells me.

Not too poor to have backup singers and a chorus line when she sings to herself, I reflect.


ദാ ഈ വാചകത്തിലെ സർക്കാസം പോലെ തന്നെ മുകളിൽ എഴുതിയതിലും.

മാത്രമല്ല, വിവാഹത്തിനു മുൻപ് കൈ പിടിക്കുന്നത് ശരിയല്ല എന്ന് അഭിപ്രായിക്കുന്നത് എബർട്ടിന്റെ ഇൻഡ്യൻ സുഹൃത്ത് ഉമയാണ്.


കൾച്ചറൽ എക്സ്പോഷർ ഇല്ലാത്ത വിദേശികൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള മീശമാധവനിലെ ഒരു സീൻ പറയാൻ പറഞ്ഞാൽ ഒരു പക്ഷെ "ആ വിഷു ചന്തിക്കണി സീൻ" പറ്റുമായിരിക്കും. :)

Roby said...

യാത്രാമൊഴി,
ഇത് കാഷ്വലായി പെട്ടെന്നെഴുതിയതാണ്, പ്ലസിലിടാൻ. പിന്നെ ചിത്രമൊക്കെയുള്ളതുകൊണ്ടും ഇത്രയും നീളം ഉള്ളതുകൊണ്ടും ബ്ലോഗിലിട്ടതാണ്. പെട്ടെന്നുള്ള എഴുത്തായതുകൊണ്ട് ഒന്നുരണ്ടിടങ്ങളിൽ ഞാനുദ്ദേശിച്ച കാര്യം അത്ര വ്യക്തമായിട്ടില്ല.
ആ കൈ പിടിക്കുന്ന കാര്യം അതിലൊന്നാണ്.
വിദേശങ്ങളിൽ കല്യാണവുമായൊക്കെ ബന്ധപ്പെട്ട് ആണും പെണ്ണും കൈ പിടിക്കുന്നത് വിദേശത്തുണ്ട് എന്നതു ശരി, പലപ്പോഴും അതൊരു ചടങ്ങിന്റെ ഭാഗം കൂടിയാണ്. പക്ഷേ ചടങ്ങിന്റെ ഭാഗമായല്ലാതെയുള്ള കൈപിടുത്തം, പ്രണയസൂചകമാണോ? പക്ഷേ ഞാൻ പറയാനുദ്ദേശിച്ചത്, ഈ ജെസ്റ്ററിന്റെ സിനിമാറ്റിക് ഉപയോഗമാണ്. വിദേശസിനിമകളിൽ പ്രണയം സൂചിപ്പിക്കാനായി ഈ ജെസ്റ്റർ ഉപയോഗിച്ചതിന്റെ ഒരുദാഹരണം പോലും എന്റെ ഓർമ്മയിലില്ല. ഒരുപക്ഷേ, ഞാനെഴുതിയ “അയാൾ വരുന്ന സംസ്കാരത്തിൽ ഒരു പെണ്ണ് ആണിന്റെ കൈയിൽ പിടിക്കുന്നതിന് പ്രേമമെന്നൊരർത്ഥമില്ല” എന്ന വാചകത്തെ “അയാൾ വരുന്ന സിനിമാസംസ്കാരത്തിൽ ഒരു പെണ്ണ് ആണിന്റെ കൈയിൽ പിടിക്കുന്നതിന് പ്രേമമെന്നൊരർത്ഥമില്ല” എന്നാക്കിയാൽ കുറച്ചൂടെ ക്ലിയറാകുമെന്ന് തോന്നുന്നു.

ഇബെർട്ടിന്റെ ആ ലേഖനത്തിൽ അടിമുടി സർക്കാസമാണ്. ഒരുപക്ഷേ കൈപിടിക്കുന്നത് രക്ഷിക്കാനാണെന്ന് കരുതുന്നതായി അയാൾ നിഷ്കളങ്കൻ കളിക്കുന്നതാവാം. (ഈ ലേഖനമെഴുതുന്നത് ഇതെല്ലാം കഴിഞ്ഞ് കൈപിടിക്കുന്നതിന്റെ അർത്ഥമെല്ലാം അറിഞ്ഞതിനു ശേഷമാണല്ലോ). അതു തന്നെ, ഇന്ത്യൻ സിനിമയുടെ ചില സാംസ്കാരികാംശങ്ങളെക്കുറിച്ചും അത് പടിഞ്ഞാറുള്ളവരുമായി സംവേദിക്കാനുള്ള സാധ്യതക്കുറവിനെയും സൂചിപ്പിക്കാനുമാകാം.

ഇബെർട്ട് ഈ ആർട്ടിക്കിൾ എഴുതുന്നത് 2005-ലാണ്. ‘താൽ’ വന്നത് 98-ലോ മറ്റോ ആണെന്നു തോന്നുന്നു. ഹൈദരബാദിലെ ഒരു ടിപ്പിക്കൽ തിയറ്ററിൽ കണ്ടു എന്നല്ലേ എഴുതിയിരിക്കുന്നത്. അപ്പോൾ ഒരുപക്ഷേ ഈ ആർട്ടിക്കിൾ എഴുതുന്നത് കണ്ടിട്ട് 6-7 വർഷത്തിനു ശേഷമാകണം. ബോളിവുഡ് സിനിമകൾ അമേരിക്കയിൽ കുറച്ചൊക്കെ മാർക്കെറ്റ് ചെയ്യപ്പെടാൻ തുടങ്ങുകയും അമേരിക്കൻ സ്റ്റുഡിയോകൾ ബോളിവുഡിൽ നിക്ഷേപിക്കാൻ തുടങ്ങുകയും ചെയ്ത കാലത്ത്, മാർക്കെറ്റിന്റെ ആവശ്യാനുസരണം എഴുതിയതുമാകാം.

Admin said...

താങ്കള്‍ ഇനി എന്തെങ്കിലും വിഡിയോ ഷെയര്‍ ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത് ആ ലിങ്ക് ഷെയര്‍ ചെയ്തുകൂടാ? യൂട്യൂബില്‍ മാത്രമല്ലേ കോപ്പി റൈറ്റ്‌ പ്രശനം ഉള്ളു.. എന്റെ ഒരു ചെറിയ സജഷന്‍ ആണ്.

sabith pocker said...

Cinemaye enthina niroopikkunne?

sabith pocker said...
This comment has been removed by the author.
Roby said...

സാബിത്, ഞാൻ നിരൂപകനല്ല. അതുകൊണ്ട് ആ ചോദ്യത്തിനു ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ലെന്ന് കരുതുന്നു.

വിപിൻ, ഫേസ്ബുക്കിലെ വീഡിയോ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവർക്കു മാത്രമല്ലേ കാണാൻ കഴിയൂ? (എനിക്കിതുവരെ ഫേസ്ബുക്കിലെ ഒരു വീഡിയോയും പ്ലേ ചെയ്ത് കാണാൻ പറ്റിയിട്ടില്ല..:))

jayanEvoor said...

കൊള്ളാം.
വളരെ നല്ല വിശകലനം!
(ലേഖനം എഫ്.ബി.യിൽ ഷെയർ ചെയ്യുന്നു.)

Murali K Menon said...

പതിവു പോലെ റോബി നന്നായ് തന്നെ വിശകലനം ചെയ്തു.... ആരും വിമര്‍ശിക്കരുത് എന്ന സിദ്ധാന്തം പ്രകടിപ്പിക്കുന്ന സംവിധായകര്‍ പ്രശംസ മാത്രം കേട്ട് ശീലിച്ചവരാണ്... പുകഴ്ത്തി പുകഴ്ത്തി അവരെ ഒന്നിനും കൊള്ളാത്തവരാക്കിയിരിക്കുന്നു... അതുകൊണ്ടുതന്നെ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്നവരെ കൊല്ലാന്‍ ഉത്തരവിട്ടുകൊണ്ടിരിക്കുന്നു. വിമര്‍ശിക്കുന്നവരുടെ ക്വാളിറ്റി തിരയുന്നതിനേക്കാള്‍ മുമ്പ് സ്വന്തം ക്വാളിറ്റി എന്താണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്... ആശംസകള്‍!

പ്രവീണ്‍ ശേഖര്‍ said...

കേരളത്തില്‍ നിഷ്കളങ്ക ആസ്വാദനം ഇല്ലാതായി എന്ന് പറയുന്നത് അക്ഷരം പ്രതി ശരിയാണ്. സിനിമാക്കാര്‍ അതിനെ പോസിട്ടിവായാണ് കാണേണ്ടത്. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഈ കാലത്ത് സിനിമ ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നാണു തോന്നുന്നത്. നല്ല സിനിമകളെ പ്രേക്ഷകന്‍ ഒരിടത്തും സ്വീകരിക്കാതിരുന്നിട്ടില്ല. കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ഒന്നിനും തന്നെ നഷ്ടം സഹിക്കേണ്ട അവസ്ഥയും വന്നിട്ടില്ല. അതിന്‍റെ കാരണങ്ങള്‍ പലതാണ് എങ്കില്‍ കൂടി സിനിമാ വ്യവസായം ലാഭാകരമായാണ് പോകുന്നതെന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ എന്തിനാണ് ഇത്രയും അധികം നിരൂപകര്‍ എന്ന് ലാല്‍ ജോസ് ചോദിക്കുന്നുണ്ട്. അതിനെ സിനിമാക്കാര്‍ ഭയപ്പെടേണ്ട കാര്യമില്ല. നല്ല സിനിമകള്‍ വിമര്‍ശനത്തില്‍ നിന്നും അതിജീവിക്കുന്ന കാഴ്ച നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അധിക വിമര്‍ശനവും നിരൂപണവും പല മോശം സിനിമകളെയും ഹിറ്റ് ചാര്‍ട്ടില്‍ കൊണ്ട് ചെന്നെത്തിച്ചിട്ടുമുണ്ട്. ആ സ്ഥിതിക്ക് അതൊന്നും തന്നെ സിനിമയെ ബാധിക്കുമെന്ന പേടിയെ വേണ്ട.

പ്രേക്ഷകന്‍റെ ആസ്വാദന നിലവാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. ലാല്‍ ജോസ് പറഞ്ഞ നിഷ്ക്കളങ്ക ആസ്വാദനത്തോടെ വിലയിരുത്താന്‍ സാധിക്കുന്ന സിനിമകള്‍ ആണോ ഇന്നിറങ്ങുന്നത്? സിനിമയുടെ നിലവാരം ഉയര്‍ന്നെന്ന് അവകാശപ്പെടുന്നവര്‍ പ്രേക്ഷകന്‍റെ ആസ്വാദന നിലവാരം ഉയര്‍ന്നെന്ന് സമ്മതിക്കുന്നതില്‍ പിശുക്ക് കാണിക്കരുത്.

സാഹിത്യത്തിലെ തുറന്നെഴുത്ത് പോലെയാണ് ഇന്നത്തെ പല ന്യൂ ജനറേഷന്‍ സിനിമകളും. പച്ചക്ക് തുറന്നു പറയുകയാണ്‌, അതില്‍ സഭ്യവും അസഭ്യവും ഒന്നും വിഷയമേ അല്ല. സിനിമാക്കാര്‍ അവര്‍ക്ക് തോന്നിയ പോലെയാണ് സിനിമകള്‍ പടച്ചിറക്കുന്നത് എങ്കില്‍ അതിനെ അഭിപ്രായ സ്വാതന്ത്ര്യം കൊണ്ടാണ് പ്രേക്ഷകന്‍ നേരിടുന്നത് എന്ന് മാത്രം.

സിനിമയെ ന്യൂ ജനറേഷന്‍ എന്ന ലേബലില്‍ മാറ്റി കെട്ടുന്നതിനോട് യോജിപ്പില്ല,. സിനിമയില്‍ എല്ലാ കാലത്തും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതാണ്‌ സത്യം. അന്നൊന്നും ഇത്തരം ലേബലില്‍ സിനിമയെ വേര്‍തിരിച്ചു കാണാന്‍ ആരും ശ്രമിച്ചിട്ടില്ല.

കലാകാരന്റെയും സാഹിത്യകാരന്റെയും സൃഷ്ട്ടിയെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും ആസ്വാദകന് അവകാശമുണ്ട്‌.,. അത് പക്ഷെ ലാലു പറഞ്ഞ പോലെ കണ്ണടച്ച് കൊണ്ടാകരുത് എന്ന് മാത്രം.

പക്ഷെ , ഇവിടെ കലാകാരനും സാഹിത്യകാരനും ശ്രദ്ധിക്കേണ്ട ഒരു വിഷയം കൂടിയുണ്ട്. കണ്ണ് തുറന്നു നിരീക്ഷിക്കാനും വിമര്‍ശിക്കാനും നിരൂപിക്കാനും കഴിവും അര്‍ഹതയുമുള്ള ഒരു പ്രേക്ഷക സമൂഹത്തിലേക്കും കൂടിയാണ് തങ്ങളുടെ സൃഷ്ടികള്‍ കടന്നു ചെല്ലുന്നുന്നതെന്ന്. അതും കൂടി മറക്കാതിരിക്കുക.

ലാലുവിന്‍റെ പുതിയ സിനിമയ്ക്കു എല്ലാ വിധ വിജയാശംസകളും നേരുന്നു...

Sangeeth said...

നിരൂപണം ഒരു കലയാണോ ? സിനിമയുടെ കാര്യത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ആവിര്‍ഭാവത്തോടെ ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരൂപണങ്ങള്‍ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപെടുന്നു . ഒരുപാടു പേരുടെ അധ്വാനത്തിന്റെ ഫലമായി പുറത്ത് വരുന്ന ഒരു ചലച്ചിത്രത്തെ ഒരു നിരൂപകന്റെ കണ്ണിലൂടെ നോക്കിക്കാണുന്നതിനു ആ സ്ര്യഷ്ടിയുടെ പുറകിലുള്ള അത്രയും അദ്ധ്വാനം ആവശ്യമില്ല എന്ന് തോന്നുന്നു . ഇവിടത്തെ മിക്ക സംവിധായകരും സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നിരൂപക ബുദ്ധിജീവികള്‍ കുത്തിയിരുന്നു കണ്ടു പിടിക്കുന്നത് . ഒരു സിനിമ എടുക്കുമ്പോള്‍ ,അല്ലെങ്കില്‍ ഒരു വിദേശ സിനിമയില്‍ നിന്നും പകര്‍ത്തി വക്കുമ്പോള്‍ ഇവിടത്തെ പാവപ്പെട്ട സംവിധായക പ്രതിഭകളോ തിരക്കഥാക്ര്യത്തുക്കളോ ചിന്തിക്കുക പോലും ചെയ്യാതിരുന്ന സംഗതികളാണ് ഇവര്‍ കണ്ടുപിടിച്ചു കളയുന്നത് .എങ്ങനെയെങ്കിലും തങ്ങളുടെ ചിത്രം വിജയിക്കണം എന്ന വിനീതമായ ആഗ്രഹം മാത്രമാണ് ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഉള്ളില്‍ . ചിത്രം ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ പുറത്ത് വരുന്ന ബൌദ്ധിക അവലോകനങ്ങള്‍ വായിക്കുമ്പോഴാണ് സത്യത്തില്‍ സിനിമ ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ തലകറക്കം നിര്‍മാതാവിനുള്‍പ്പെടെ ഉണ്ടാകുന്നത് .മലയാള സിനിമയില്‍ ഒരു പക്ഷെ ഒരു അടൂരിന്റെയോ അരവിന്ദന്റെയോ (അല്ലെങ്കില്‍ അതുപോലെ ഗ്ളോറിഫൈ ചെയ്യപ്പെട്ട സംവിധായകരുടെ ) ചിത്രങ്ങളില്‍ മാത്രമായിരിക്കും ഈ നിരൂപകര്‍ കാണുന്ന രീതിയില്‍ സിനിമയില്‍ ബിംബങ്ങളും മറ്റു ആശയങ്ങളും ഉപയോഗിചിരിക്കാന്‍ ഇടയുള്ളൂ എന്ന് തോന്നുന്നു .ഇന്നുള്ള 99 ശതമാനം സംവിധായകരും ബോക്സ് ഓഫീസിലെ പണക്കിലുക്കം മാത്രമാണ് ലക്ഷ്യമിടുന്നത് എന്നിരിക്കെ അവര്‍ ചിന്തിക്കാന്‍ ഇടയില്ലാത്ത അല്ലെങ്കില്‍ അവരുടെ സിനിമകള്‍ അര്‍ഹിക്കാത്ത ഒരു തലത്തിലേക്ക് അവയെ കൊണ്ട് ചെന്നെത്തിക്കാനെ ഇത്തരം ബുദ്ധിജീവി നിരൂപണങ്ങള്‍ സഹായിക്കുന്നുള്ളൂ . ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ പാടവത്തോടെ നിരൂപകര്‍ തങ്ങളുടെ ചിത്രങ്ങളെ കീറി മുറിച്ചു ഓരോ സീനും എടുത്തു കാട്ടി അതിനെയൊക്കെ നിര്‍വചിക്കുന്നതു കണ്ടു കണ്ണും തള്ളിയിരിക്കുന്നവരുടെ ദയനീയമായ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ .അര്‍ഹിക്കുന്നതില്‍ കൂടുതല്‍ മഹത്വം തന്നില്‍ ആരോപിക്കപ്പെടുന്നവന്റെ അവസ്ഥ .തികച്ചും ഭയാനകം . മറ്റു ചില വിമര്‍ശകര്‍ക്ക് വിമര്‍ശനം ഒരു രോഗം തന്നെയാണ് .പലപ്പോഴും തങ്ങളുടെ മുന്നില്‍ ഉള്ള സ്ര്യഷ്ടിയെ വിലയിരുത്തുന്നതിന് പകരം തങ്ങളുടെ ക്ളാസ് മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുക എന്ന ഹിഡണ്‍ അജണ്ട നടപ്പാക്കുകയാണ് വിമര്‍ശക ബുദ്ധിജീവികള്‍ ചെയ്യുന്നത് .ഒരു സ്ര്യഷ്ടിയെ ടേബിളില്‍ കിടത്തി കത്തി കൊണ്ട് കീറി മുറിക്കുന്നവര്‍ക്ക് അത് പോലെ ഒരെണ്ണം ഉണ്ടാക്കാന്‍ കഴിയുമോ എന്ന ചോദ്യം ബാലിശം ആയതു കൊണ്ട് മാത്രം ഒഴിവാക്കുന്നു .ഒരു അഭിപ്രായം എങ്ങാനും ഒരാള്‍ പറഞ്ഞു പോയാല്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി വച്ച് അത് തെറ്റാണെന്ന് വ്യഖ്യാനിച്ചെടുക്കുന്ന അതെ ഐഡിയോളജി തന്നെയാണ് പല നിരൂപകരും പിന്‍തുടരുന്നത് .നിരൂപണം തീര്‍ച്ചയായും ജെനുവിന്‍ ആയിരിക്കണം.നിരൂപണം കൊണ്ട് ഒരു സിനിമയുടെ ,അല്ലെങ്കില്‍ സാഹിത്യ സ്ര്യഷ്ടിയുടെ സ്രഷ്ടാവിനു ഗുണപരമായ എന്തെങ്കിലും നേട്ടം ഉണ്ടാകണം.ശരാശരി നിലവാരം പോലും പുലര്‍ത്താത്ത ചിത്രങ്ങള്‍ തീര്‍ച്ചയായും വിമര്‍ശിക്കപ്പെടേണ്ടവ തന്നെയാണ് .

Roby said...

Sangeeth Sekhar,
Please write your Blah Blah elsewhere. താങ്കളെഴുതിയതൊന്നും ഈ പോസ്റ്റുമായോ ബ്ലോഗുമായോ റെലവന്റ് അല്ല.

Anonymous said...

/// "സിനിമയെ നിരൂപണം ചെയ്യാനൊരുങ്ങുന്നവരുടെ യോഗ്യതയെക്കുറിച്ചും ലാൽ ജോസ് ചോദിക്കുന്നുണ്ട്. സിനിമയെടുക്കാൻ ലാൽ ജോസിനുള്ള യോഗ്യതയെക്കുറിച്ച് തിരിച്ചൊരു ചോദ്യം വന്നാൽ..?" ///

Unknown said...

റോബി ചേട്ടൻ കലക്കി,
ഈ കുറിപ്പ് ഇപ്പഴാണ് വായിച്ചത്. മുൻപ് കണ്ടിട്ട് വിട്ടു പോയി.

വിവരം ഇല്ലായ്മയാണ് നിഷ്ക്കളങ്കത എന്നൊരു ധാരണ പൊതുവെ ഉണ്ട്. ഈ "പാവം" എന്നൊക്കെ പറയാറുള്ള പോലെ. പാവം എന്നാൽ സത്യത്തിൽ ശുദ്ധനും സമർത്ഥനുമാണ്, പക്ഷെ ഇവിടെ പൊതുവെ പ്രയോഗിക്കാറുള്ളത് "വിഡ്ഡി" എന്ന നിലക്കാണ്.

ഒരു കാര്യം കൂടി, അടൂർ സർ ന്റെ "പിന്നെയും" ഒഴികെ എല്ലാം കണ്ടിട്ടുണ്ട്. പക്ഷെ ക്വാളിറ്റി ഇല്ലാത്തതാരുന്നു മിക്കതും. നല്ല ക്വാളിറ്റി ഉള്ളത് എവിടെ കിട്ടുമെന്ന് ഒന്ന് പറഞ്ഞു സഹായിക്കാമോ?