Saturday, August 30, 2008

കഥ പറയുമ്പോൾ..!

ഡിസ്ക്ലൈമർ: ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന വിദേശഭാഷാ ചിത്രങ്ങളുടെ വീഡിയോ അതികഠിനമായ വയലൻസ് അടങ്ങിയിരിക്കുന്നു എന്ന കാരണത്താൽ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ കാണാതിരിക്കാൻ ശ്രദ്ധിക്കുക. ചില വീഡിയോ പകർപ്പവകാശ ലംഘനം കാരണം ചില രാജ്യങ്ങളിൽ ലഭ്യമായിരിക്കുകയില്ല.

കഥ കേൾക്കാൻ നമുക്കെല്ലാം പ്രത്യേക താത്‌പര്യമുണ്ടെന്നു തോന്നുന്നു. ഈസോപ്പ്‌ കഥകളും പഞ്ചതന്ത്രവും ഐതിഹ്യമാലയും നാടൻകഥകളും നമ്മുടെ വളർച്ചയുടെ ഭാഗമായിരുന്നു. അധുനികതയ്ക്കു മുൻപുണ്ടായിരുന്ന സാഹിത്യത്തിന്റെ പ്രധാന പരിഗണനകളിലൊന്ന് കഥ പറച്ചിൽ തന്നെയായിരുന്നു. പ്രസ്തുത കാലഘട്ടത്തിൽ രൂപപ്പെട്ടതുകൊണ്ടാകാം, കഥ പറയാൻ പുതിയൊരു മാർഗ്ഗമെന്ന നിലയിലാണ്‌ ഏതാണ്ട്‌ തുടക്കം മുതൽ സിനിമയെ ഉപയോഗപ്പെടുത്തിപോന്നത്‌. സിനിമയ്ക്ക്‌ കഥ പറയൽ മാത്രമല്ല, മറ്റ്‌ പല സാധ്യതകളുമുണ്ട്‌ എന്ന് പിന്നീട്‌ മനസ്സിലാക്കി. പാശ്ചാത്യർ ഇങ്ങനെ സിനിമയുടെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണവുമായി ഒരുപാട്‌ മുന്നോട്ടു പോയപ്പോൾ നമ്മുടെ സിനിമ ഇന്നും സിനിമ കഥ പറയാനുള്ള മാധ്യമമാണ്‌ എന്ന, ദശകങ്ങൾക്ക്‌ മുൻപുണ്ടായിരുന്ന ചിന്തയിൽ കുരുങ്ങിക്കിടക്കുന്നു. പ്രത്യേകമായ ഒരു കഥയും പറയാൻ ശ്രമിക്കാത്ത ചില സിനിമകളെക്കുറിച്ച്‌ പരാമർശിച്ച കഴിഞ്ഞ പോസ്റ്റിനു തുടർച്ചയെന്നോണം, കഥ പറയുമ്പോൾ തന്നെ, പറയുന്ന കഥയുടെ ആഖ്യാനത്തിനായി സ്വീകരിച്ച പുതുമയുള്ള ചില ശ്രമങ്ങളിലൂടെ ചലചിത്രകലയ്‌ക്ക്‌ പുതിയ മാനങ്ങൾ നൽകിയ ചില സമീപകാലസിനിമകളാണ്‌ ഇവിടെ പ്രതിപാദ്യവിഷയമാകുന്നത്‌. ചലചിത്രം എന്ന ആഖ്യായികയുടെ ചരിത്രത്തിലെ നാഴികകല്ലുകളായ The Battleship Potyomkin,The Cabinet of Dr.Caligari, Citizen Kane, The Passion of Joan of Arc, Rashomon തുടങ്ങിയ ക്ലാസ്സിക്കുകളെ അടിസ്ഥാനമാക്കിയുള്ള വിവരണമല്ല, മറിച്ച്‌ കഴിയുന്നതും സമീപകാല ചിത്രങ്ങളും സംവിധായകരുമാണധികവും ഇവിടെ പരാമർശിക്കപ്പെടുക.

ഒരു കഥയ്ക്ക്‌ തീർച്ചയായും ഒരു തുടക്കവും മധ്യവും അവസാനവും വേണം പക്ഷെ അതേ ക്രമത്തിലായിരിക്കണമെന്നില്ല എന്ന് ആദ്യം അഭിപ്രായപ്പെട്ടത്‌ ഗൊദാർദ്ദ്‌ ആയിരുന്നു. കുറോസവയും ബെർഗ്ഗ്‌മാനും ഹിച്‌കോക്കുമൊക്കെ പ്രതിനിധീകരിച്ചു പോന്നിരുന്ന ഋജുവായ ആഖ്യാനശൈലിയിൽ നിന്നു വ്യത്യസ്ഥമായി സിനിമയ്ക്ക്‌ പുതിയ വ്യാകരണങ്ങൾ എഴുതിയ തലമുറയിലെ പ്രമുഖനായിരുന്നു ഗൊദാർദ്ദ്‌. ട്രാക്കിംഗ്‌ ഷോട്ടുകൾ സദാചാരത്തെ ചോദ്യം ചെയ്യലാണെന്നു പറഞ്ഞ ഗൊദാർദ്ദ്‌ ട്രോളി വാടകയ്ക്കെടുക്കാൻ കാശില്ലാതെ വീൽചെയറിൽ ക്യാമറ വെച്ച്‌ 'ബ്രെത്ത്‌ലെസ്‌' ചിത്രീകരിച്ചു. സിനിമയുടെ ദൈർഘ്യം കുറയ്ക്കാൻ ചിത്രത്തിൽ നിന്നും കുറെ ഭാഗങ്ങൾ വെറുതെ മുറിച്ചു കളഞ്ഞപ്പോൾ അത്‌ 'ജംപ്‌ കട്ട്‌' എന്ന പേരിൽ പ്രസിദ്ധമായി. അറുപതുകളിൽ ഗൊദാർദ്ദ്‌ രൂപപ്പെടുത്തിയ ആഖ്യാനശൈലി ഇന്നും പഴകിയിട്ടില്ലെന്ന് സമീപകാലത്തെ Tarantino ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നു. ഒരു പുസ്തകത്തിലേതു പോലെ അധ്യായങ്ങളായി തിരിച്ചുള്ള ആഖ്യാനം, asynchronized soundtracks, self-narration, സിനിമയെ ഒരു ലേഖനമായും കൊളാഷായുമുള്ള ഉപയോഗപ്പെടുത്തലുകൾ, self-reference എന്നിങ്ങനെ രൂപാന്തരപ്പെടുത്തി, അരാജകത്വത്തിന്റെ കലയാക്കി, സിനിമയെ സ്വതന്ത്രമാക്കിയതിൽ ഗൊദാർദ്ദിനു വലിയ പങ്കുണ്ട്‌.

സിനിമയുടെ വ്യാകരണം
അക്ഷരങ്ങൾ ചേർന്ന് വാക്കുകളും, വാക്കുകൾ ചേർന്ന് വാചകങ്ങളും, വാചകങ്ങൾ ചേർന്ന് ഖണ്ഡികകളും, അവ ചേർന്ന് അധ്യായങ്ങളുമാകുന്നത്‌ എഴുത്തിന്റെ അടിസ്ഥാന രീതി. അതു പോലെ ഷോട്ടുകൾ ചേർന്ന് സീനുകളാവുന്നതും, സീനുകൾ ചേർന്ന് സീക്വൻസുകളാകുന്നതും സ്വീകൻസുകൾ ചേർന്ന് അധ്യായങ്ങളും മുഴുവൻ സിനിമയുമാകുന്നത്‌ സിനിമയുടെ അടിസ്ഥാന വ്യാകരണം. എഴുത്തിൽ നിന്നു വ്യത്യസ്ഥമായി അടിസ്ഥാനവ്യാകരണങ്ങളിലുള്ള അട്ടിമറി ചിലപ്പോൾ സാധ്യമാണ്‌ സിനിമയിൽ.(സാഹിത്യത്തിൽ അടിസ്ഥാനരീതിയിൽ നിന്നുള്ള വ്യതിചലനം ചിലപ്പോൾ സരമാഗോയുടെ എഴുത്തിൽ ദൃശ്യമാകാറുണ്ട്‌). ഒറ്റ ഷോട്ടിൽ ഒരു സിനിമ തുടങ്ങിയ കൗതുകം ജനിപ്പിക്കുന്ന സമ്പ്രദായങ്ങൾ 1948-ൽ തന്നെ ഹിച്‌കോക്ക്‌ തുടങ്ങിയിരുന്നു. അന്നത്തെ മൂവിക്യാമറയുടെ പരിമിതികൾ കാരണം (പത്തു മിനിറ്റു നേരത്തെ ഫിലിം മാത്രമേ ക്യാമറയിൽ ലോഡ്‌ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ) Rope (1948)-ലെ കട്ടുകളെല്ലാം വളരെ തന്ത്രപരമായിരുന്നു. പിന്നീട്‌ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ Russian Ark(2002) എന്ന ചിത്രം ഒറ്റ ഷോട്ടിൽ തീർക്കാൻ അലക്സാണ്ടർ സൊകുറോവിനു കഴിഞ്ഞു. സിനിമയുടെ അടിസ്ഥാനവ്യാകരണത്തെ നിരാകരിക്കുന്ന ചില ശ്രമങ്ങൾ ടി.വി.ചന്ദ്രൻ തന്റെ സിനിമകളിൽ നടത്തിയിട്ടുണ്ട്‌. സൂസന്നയിൽ 5 സീനുകൾ ഒറ്റ ഷോട്ടിലൊതുക്കിയതും ഡാനിയിൽ രണ്ട്‌ സീനുകൾക്കിടയിൽ മുഖ്യകഥാപാത്രത്തെ സിനിമയിൽ നിന്നും പുറത്ത്‌ കൊണ്ടു വന്ന് കാലവ്യതിയാനത്തെ കാഴ്‌ചയിലൊതുക്കിയതും പരാമർശിക്കേണ്ടതാണ്‌. ഓർമ്മകളുണ്ടായിരിക്കണം(1995) എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ ഏതാണ്ടെല്ലാ ഷോട്ടുകളിലും ഉൾപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു. 1999-ൽ അമേരിക്കയിൽ നടന്ന Columbine high school massacre-നെ ആസ്പദമാക്കി Gus Van Sant സംവിധാനം ചെയ്ത Elephant(2003) പ്രഖ്യാതമായ ഒരു വിഷയം കൈകാര്യം ചെയ്തതുകൊണ്ടു മാത്രമല്ല ആഖ്യാനത്തിലെ പുതുമകൾ കൊണ്ടു കൂടി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ഒരു കൂട്ടക്കൊലയിലേക്ക്‌ ചില വിദ്യാർത്ഥികളെ നയിച്ച സാഹചര്യങ്ങളേയും കൊലയാളികളുടെ മാനസികവ്യാപരങ്ങളേയുംകുറിച്ച്‌ ഒരു തിയറിയും രൂപപ്പെടുത്താൻ ഈ ചിത്രം മുതിരുന്നില്ല; ഉത്തരങ്ങൾ അവതരിപ്പിക്കുന്നില്ല എന്നതു മാത്രവുമല്ല ചോദ്യങ്ങൾ ചോദിക്കുന്നു പോലുമില്ല ഈ ചിത്രം. അന്തമില്ലാതെ നീണ്ടു പോകുന്ന ട്രോളി ഷോട്ടുകളിലൂടെ തികഞ്ഞ നിസംഗതയോടെ ചില കഥാപാത്രങ്ങളെ-അസാധാരണമായി തീർന്ന ഒരു ദിവസത്തെ കാമ്പസ്‌ ജീവിതം തികച്ചും സാധാരണമായി- പിന്തുടരുക മാത്രം ചെയ്യുന്നു ക്യാമറ ഇവിടെ. സാധാരണ medium range-നും ക്ലോസപ്പിനുമിടയിൽ വരാറുള്ള കട്ടുകൾ പോലും ഒഴിവാക്കുന്ന സംവിധായകൻ നേടുന്നതാകട്ടെ അസാധാരണമായ റിയലിസവും. തികച്ചും സമാനമായ അന്തരീക്ഷത്തിൽ, സമാനമായ അഖ്യാനരീതിയിൽ അൽപം കൂടി വ്യക്ത്യധിഷ്ഠിതമായ കഥ പറഞ്ഞ മുരളി.കെ.തല്ലൂരിയുടെ 2:37(2006) വ്യത്യസ്ഥമാകുന്നത്‌ ആഖ്യാനത്തിന്റെ അടിസ്ഥാനഘടകങ്ങളായ shot composition, editing എന്നിവയിലെ സൂക്ഷ്മമായ വ്യതിയാനം കൊണ്ടു തന്നെ. ആഖ്യാനത്തിൽ ഏറെ പുതുമകൾ ആവിഷ്കരിച്ച ക്രിസ്ത്യൻ മുങ്ങ്ജുവിന്റെ 4 months, 3 weeks and 2 days(2007) കാനിലെ ഗോൾഡൻ പാം നേടിയതുകൊണ്ടുമാത്രമല്ല സിനിമാ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്‌; അതിശയിപ്പിക്കുന്ന റിയലിസമായിരുന്നു ഈ സിനിമയുടെ പ്രധാനപ്രത്യേകത. സംവിധായകൻ ഇത്‌ ആവിഷ്കരിച്ചതാകട്ടെ ആഖ്യാനത്തിലെ ചടുലത കൊണ്ടും കൃത്യത കൊണ്ടും. ഓരോ സീനും ഓരോ ഷോട്ടുകളായിരുന്നു സിനിമയിൽ. അപ്പോൾ ദൈർഘ്യമുള്ള ഷോട്ടുകളെപറ്റി പ്രത്യേകം പറയേണ്ടല്ലോ. രണ്ട്‌ കോളേജ്‌ വിദ്യാർത്ഥിനികളുടെ സംഭവബഹുലമായ ഒരു ദിവസത്തെ കഥയിലൂടെ എൺപതുകളിലെ റുമേനിയയിലെ രാഷ്ട്രീയ അന്തരീക്ഷമാണ്‌ സംവിധായകന്റെ വിഷയം. 'സിറ്റി ഓഫ്‌ ഗോഡ്‌' പോലെ കഥനടക്കുന്നയിടം പ്രധാനകഥാപാത്രമാകുന്ന അവസ്ഥ. ഈ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള 'മീഡിയ'മായിരുന്നു മറ്റ്‌ കഥാപാത്രങ്ങൾ. പശ്ചാത്തലസംഗീതത്തിന്റെ അഭാവവും മിക്ക സീനുകളിലും ആവർത്തിക്കുന്ന ക്ലോക്കിന്റെ ടിക്‌ ടിക്‌ ശബ്ദവും ഇതിനെ ഒരു റിയൽ ടൈം സിനിമയാക്കി. സമാനമായ ഒരു കഥ പറഞ്ഞിട്ടും മലയാളത്തിലെ 'നോട്ട്ബുക്ക്‌' ഒന്നുമാവാതെ പോകുന്നത്‌ അത്‌ വെറുമൊരു കഥ മാത്രമായതുകൊണ്ടും സമാനമായ ഒരു രാഷ്ട്രീയ അനുഭവം നമുക്കില്ലാത്തതുകൊണ്ടുമാണ്‌. ദൈർഘ്യം കൂടിയ ഷോട്ടുകളിലേക്ക്‌ ചിന്ത മാറുമ്പോൾ, സമീപകാലസിനിമയിൽ ഓർമ്മയിലെത്തുന്നത്‌ ഗ്രീക്ക്‌ സംവിധായകനായ ആഞ്ജെലോപൗലോയുടെയും മെക്സിക്കൻ സംവിധായകനായ കാർലോസ്‌ റെയ്ഗദാസിന്റെയും സിനിമകളും, Alfonso Cuaron സംവിധാനം ചെയ്‌ത children of men എന്ന ചിത്രത്തിലെ ഒറ്റ ഷോട്ടിൽ തീർത്ത, അതിശയിപ്പിക്കുന്ന ചില നീണ്ട സീക്വൻസുകളുമാണ്‌ (Sequence1, Sequence2).

കഥ പറയാൻ ദൃശ്യങ്ങൾക്കു പകരം സംഭാഷണങ്ങൾ ഉപയോഗിക്കുന്ന വെർബൽ സിനിമകളാണല്ലോ നമ്മുടെ മുഖ്യധാരാ സിനിമയിൽ അധികവും. സിനിമ കാണുന്നതിനു പകരം സിനിമ കേൾക്കുന്ന ഒരു സമ്പ്രദായവുമുണ്ടായിരുന്നല്ലോ (ശബ്ദരേഖ) നമ്മുടെ നാട്ടിൽ പണ്ട്‌. ഇത്‌ നമ്മുടെ പ്രേക്ഷകരുടെ ആസ്വാദനശേഷിയെ കുറച്ചൊന്നുമല്ല അപകടപ്പെടുത്തിയത്‌. ശബ്ദത്തെക്കാളുപരി ദൃശ്യങ്ങൾ ഉപയോഗിച്ച്‌ കഥ പറയുന്ന സംവിധായകരുടെ സിനിമകളെ 'ആർട്ട്‌ സിനിമ'കളെന്നു ലേബലിട്ട്‌ പുഛിക്കുന്നു സിനിമയെന്തെന്നറിയാത്ത നമ്മുടെ മുഖ്യധാരാ സിനിമക്കാരും പ്രേക്ഷകരും. എന്നാൽ കഴിവുറ്റ സംവിധായകർക്ക്‌ സിനിമയിൽ ശബ്ദം എന്നത്‌ ദൃശ്യങ്ങൾക്ക്‌ കൂടുതൽ മിഴിവു നൽകാനുള്ള ഉപാധി മാത്രമായിരിക്കും. കൊറിയൻ സംവിധായകനായ കിം കി ദുകിനു ആഗോളതലത്തിൽ ലഭിക്കുന്ന പരിഗണനകൾക്ക്‌ കാരണവും ഏറ്റവും കുറച്ച്‌ സംഭാഷണങ്ങൾ മാത്രമുപയോഗിച്ച്‌ സിനിമ ഒരുക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കു തന്നെ. പശ്ചാത്തലസംഗീതം ഹോളിവുഡ്‌ സിനിമകളുടെ വിപണനത്തിൽ മുഖ്യഘടകമാകുമ്പോഴും പശ്ചാത്തല സംഗീതം ഉപയോഗിക്കാത്ത സംവിധായകരുമുണ്ട്‌. ശബ്ദത്തിന്റെ അഭാവം കൊണ്ടു തന്നെ ശ്രദ്ധേയമായ ചില സീക്വൻസുകൾ തന്നെയുണ്ട്‌. രണ്ടുമണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള Rififi(1955)യിലെ 40 മിനിറ്റോളം ദൈർഘ്യമുള്ള, ഒരു ഡയലോഗും പശ്ചാത്തലസംഗീതവും ഇല്ലാത്ത ആ Heist sequence ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. പശ്ചാത്തലസംഗീതത്തിന്റെ ഉപയോഗം കൊണ്ടും എഡിറ്റിംഗിലെ പ്രത്യേകതകൾ കൊണ്ടും ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ പ്രശസ്തമാണ് സൈക്കോയിലെ ഷവർ സീൻ. മാർട്ടിൻ സ്കോർസേസിയുടെ റേജിംഗ് ബുൾ എന്ന സിനിമയിലെ പ്രശസ്തമായ ചില ബോക്സിംഗ് സീക്വൻസുകൾ അടക്കം എണ്ണമറ്റ സിനിമാരംഗങ്ങൾക്ക് പ്രചോദനമായിട്ടുണ്ട് ഹിച്കോക്കിന്റെ പ്രതിഭയ്ക്ക് അടിവരയിടുന്ന ഈ സീക്വൻസ്.

ഹൈപ്പർലിങ്ക്‌ സിനിമ
ഈ പദം ആദ്യമുപയോഗിച്ചത്‌ നിരൂപകയായ ആലീസ്‌ ക്വാർട്ട്‌ ആയിരുന്നു. സിറിയാന(2005)യെക്കുറിച്ചുള്ള നിരൂപണത്തിൽ പ്രശസ്ത സിനിമാനിരൂപകൻ റോജർ എബർട്ട്‌ ഈ പദം ഉപയോഗിക്കുകയും പിന്നീട്‌ അത്‌ പോപ്പുലർ ആവുകയും ചെയ്തു. വാച്യമായ അർത്ഥത്തിൽ ഹൈപ്പർലിങ്കുകളൊന്നും ഈ സിനിമകളിലില്ല എന്നാൽ ഇന്റർനെറ്റിന്റെയും മറ്റും സ്വാധീനം എന്ന പോലെ ചിലപ്പോൾ split screen, foot notes എന്നിവയുടെ ഉപയോഗമാണ്‌ ഈ പദം ഉപയോഗിക്കാൻ ക്വാർട്ടിനെ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. എബർട്ട്‌ അൽപം കൂടി മുന്നോട്ടു പോയി മറ്റൊരു വിശദീകരണം നൽകുന്നുണ്ട്‌ ഈ പദത്തിന്‌. അതായത്‌, ഒരു കഥാപാത്രത്തിന്റെ മോട്ടിവേഷൻ, പ്രവൃത്തികളുടെ ന്യായീകരണം എന്നിവ മറ്റൊരു കഥാപാത്രത്താൽ പുനരന്വേഷണത്തിനു വിധേയമാകുകയോ, വിശദമാകുകയോ, സ്ഥാപിക്കപ്പെടുകയോ ചെയ്യുമെന്ന്‌. ആദ്യത്തെ ഹൈപ്പർലിങ്ക്‌ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ റോബർട്ട്‌ ആൽട്ട്‌മാൻ സംവിധാനം ചെയ്ത Nashville(1975) ആണ്‌. split window, inner window തുടങ്ങിയ സങ്കേതങ്ങളൊക്കെ The pillow book(1996) എന്ന ചിത്രത്തിൽ പീറ്റർ ഗ്രാനവേ ഉപയോഗിച്ചിരുന്നു. എങ്കിലും, ഹൈപ്പർലിങ്ക്‌ സിനിമ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലോടിയെത്തുക സമീപകാലത്ത്‌ പ്രശസ്തരായ മെക്സിക്കൻ സംവിധായകത്രയത്തിൽ ഒരാളായ Alejandro Gonzalez Inarritu-വിന്റെ Amores Perros, 21 Grams, Babel എന്നീ ചിത്രങ്ങളാണ്‌. മെക്സിക്കൻ-അർബൻ അനുഭവത്തെ പ്രതിനിധീകരിക്കുന്നു എന്നു കരുതാവുന്ന മൂന്നു ജീവിതങ്ങൾ ഒരു time-space പോയിന്റിൽ കൂട്ടിമുട്ടുന്നതിനെക്കുറിച്ചായിരുന്നു അമോറെസ്‌ പെറോസ്‌. മൂന്നു വ്യത്യസ്ത ചുറ്റുപാടുകളിലുള്ള പ്രധാനകഥാപാത്രങ്ങളെ ഒരു കഥയിൽ ഉൾചേർക്കുന്നതാകട്ടെ അവരെല്ലാം അന്വേഷിക്കുന്നത്‌ സ്നേഹം മാത്രമാണെന്ന സങ്കീർണ്ണതയും. മൂന്നുകഥാപാത്രങ്ങളേയും തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്കുപോകുന്ന ആഖ്യാനം കഥാചിത്രങ്ങളിൽ പുതിയൊരു അനുഭവമായിരുന്നു എങ്കിൽ ഒരേ കഥയുടെ disordered narration ആയിരുന്നു '21 ഗ്രാമി'ന്റെ പ്രത്യേകത. ബാബേലിലെത്തുമ്പോൾ നാലു ഭൂഖൺഡങ്ങളിലെ വ്യത്യസ്ഥജീവിതാവസ്ഥകളെ ഒരേ കഥയുടെ ചരടിൽ കോർത്തതുകൂടാതെ fragmented narraionനുമുപയോഗിച്ചു സംവിധായകൻ. ഈ മെക്സിക്കൻ സംവിധായകത്രയത്തിലെ മറ്റുരണ്ടുപേരിൽ Alfonso Cuaron നീണ്ട ടേക്കുകളിലൂടെ ശ്രദ്ധേയനായപ്പോൾ genre-കളുടെ മിശ്രണമായിരുന്നു Guilermo Del Toro-യുടെ പ്രത്യേകത. അദ്ദേഹത്തിന്റെ Pan's Labyrinth(2006) Fantasy, Drama, War, thriller എന്നീ genre-കളെയെല്ലാം ഒരുമിപ്പിച്ചതിനു പുറമെ വ്യക്തമായ രാഷ്ട്രീയബോധവും അവതരിപ്പിച്ചു. അടുത്തകാലത്ത്‌ ശ്രദ്ധേയമായ പരുത്തിവീരൻ എന്ന തമിഴ്‌സിനിമയും ശ്രദ്ധേയമാകുന്നത്‌ genre-കളുടെ മിശ്രണത്തിലാണെന്ന് ചാരുനിവേദിതയ്ക്കുള്ള മറുപടിയിൽ ഡോൺ ജോർജ്ജ്‌ നിരീക്ഷിച്ചിട്ടുണ്ട്‌.

ഹൈപ്പർലിങ്ക്‌ സിനിമയുടെ ഗണത്തിൽ ഉൾപ്പെടുത്താനാവില്ലെങ്കിലും parallel multiple story lines ഉള്ള സിനിമകളെയും ഇവിടെ പരാമർശിക്കാമെന്നു തോന്നുന്നു. Stephen Daldry സംവിധാനം ചെയ്ത The Hours(2002) ആണ്‌ ആദ്യം ഓർമ്മയിൽ വരുന്നത്‌. 1920-കളിൽ വിർജീനിയ വൂൾഫ്‌ Mrs. Dalloway എന്ന പുസ്തകമെഴുതുന്നു. 1950-കളിൽ ഒരു വീട്ടമ്മ തന്റെ ഭർത്താവിനു വേണ്ടി ഒരു ജന്മദിനവിരുന്നൊരുക്കുന്നതിന്റെ തിരക്കുകൾക്കിടയിലും അതു വായിക്കുന്നു. 2001-ൽ എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരിക്കാൻ പോകുന്ന സുഹൃത്തായ എഴുത്തുകാരനു വേണ്ടി ഒരു വിരുന്നൊരുക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീ ഈ പുസ്തകം ജീവിക്കുന്നു. ഈ മൂന്ന് ആഖ്യാനങ്ങളെയും കൂട്ടിയിണക്കുന്നതാവട്ടെ മൂന്ന് പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ മാനസികാവസ്ഥയും. ട്രാഫിക്‌(2002) എന്ന സിനിമയിൽ വ്യത്യസ്ത ആഖ്യാനങ്ങളെ അടയാളപ്പെടുത്താൻ സോഡെർബെർഗ്ഗ്‌ ഉപയോഗിച്ചത്‌ മുൻപ്‌ കുബ്രിക്കും മാലികും കീസലോവ്‌സ്‌കിയുമൊക്കെ ഉപയോഗിച്ച, വിഷയത്തിനു യോജിച്ച നിറത്തിനു പ്രാമുഖ്യം കൊടുത്ത്‌ ചിത്രീകരിക്കുന്ന രീതിയായിരുന്നു. ഒരു ആഖ്യാനമെന്ന നിലയിൽ സമീപിക്കുമ്പോൾ തിൻ റെഡ്‌ ലൈൻ(1998) മൂന്ന് ആശയങ്ങളെ മൂന്ന് കഥാതന്തുക്കളിലൂടെ അവതരിപ്പിച്ചിരുന്നു. മൂന്നു വ്യത്യസ്ഥ കാലഘട്ടങ്ങളിലെ പ്രണയത്തെ അവതരിപ്പിച്ച തായ്‌വാനിൽ നിന്നുള്ള Hsiao-hsien Hou സംവിധാനം ചെയ്ത Three times(2005) ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്‌. ഈ ചിത്രത്തിന്റെ മറ്റു സവിശേഷതകൾ രണ്ടാമത്തെ സെഗ്‌മെന്റിനായി തെരഞ്ഞെടുത്ത നിശബ്ദ ചിത്രങ്ങളുടെ ആഖ്യാനരീതിയും, മൂന്നു കഥകളിലും ഒരേ നടീനടന്മാർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചതുമായിരുന്നു. കെ.ജി.ജോർജ്ജിന്റെ 'ആദാമിന്റെ വാരിയെല്ല്'(1983) ഏറെക്കുറെ ഈ ഗണത്തിൽ പെടുത്താവുന്ന സിനിമയായിരുന്നു.

വ്യത്യസ്തങ്ങളായ ഒറ്റപ്പെട്ട സംഭവങ്ങളെയും കഥകളെയും വിശാലമായൊരു പശ്ചാത്തലത്തിൽ യോജിപ്പിക്കുന്ന ആഖ്യാനരീതിയെയാണ്‌ portmanteau film എന്നു വിളിക്കുന്നത്‌. സമീപകാലത്ത്‌ ശ്രദ്ധേയമായ ചില ചിത്രങ്ങൾ, Red Violin, magnolia, Short cuts, Nine lives എന്നിവ ഈ ഗണത്തിൽ പെടുത്താവുന്നവയാണ്‌.ഒരു parallel multiple narrative ആയല്ലാതെ ആന്തോളജി ഫിലിമിന്റെ ഘടനയിൽ ഒന്നിലധികം കഥാപാത്രങ്ങളെയോ കാലഘട്ടങ്ങളെയോ അവതരിപ്പിക്കുന്ന ഷോർട്ട്‌ഫിലിമുകൾ ഒരു കഥയുടെ/ആശയത്തിന്റെ ചരടിൽ കോർത്ത്‌ അവതരിപ്പിച്ച ചിത്രങ്ങളുമുണ്ടായിട്ടുണ്ട്‌. വിപ്ലവാനതര കൂബയിലെ പ്രശസ്ത സംവിധായകനായ Humberto Solas-ന്റെ Lucia(1968), 1890-കൾ, 1930-കൾ, 1960-കൾ എന്നിങ്ങനെ മൂന്നു വ്യത്യസ്ത കാലഘട്ടത്തിൽ ജീവിച്ചിരുന്ന 'ജൂലിയ' എന്നു പേരായ മൂന്നു സ്ത്രീകഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ പ്രസ്തുത കാലഘട്ടങ്ങളിലെ കൂബയിലെ സാമൂഹികാന്തരീക്ഷത്തെയും ചരിത്രത്തെയും സ്ത്രീജീവിതങ്ങളെയും വിശകലനം ചെയ്യുന്നു. Trilogy of Life എന്ന പേരിൽ അറിയപെടുന്ന Decameron(1971), Canterbury Tales(1972), Arabian Nights(1974) എന്നീ ചിത്രങ്ങളടങ്ങിയ ചലച്ചിത്രത്രയത്തിൽ പസോളിനി സ്വീകരിച്ചതും സമാനമായ ഒരു രീതിയായിരുന്നു. ഇതു പിന്നീട്‌ നമ്മൾ കുറോസവയുടെ ഡ്രീംസ്‌(1990), അടൂരിന്റെ നാലു പെണ്ണുങ്ങൾ, റെബേക്ക മില്ലറുടെ Personal Velocity: Three Portraits(2002) ഉൾപ്പെടെ ഒരുപാട്‌ സിനിമകളിൽ കണ്ടു.

ആന്തോളജി സിനിമകൾ
ഒന്നിലധികം സംവിധായകർ ചേർന്ന് ഒരു കഥ പറയുന്നത്‌ മലയാളികൾക്ക്‌ സുപരിചിതമാണ്‌. എന്നാൽ സ്വന്തം നിലയിൽ പ്രശസ്തരായ കഴിവുറ്റ ചില സംവിധായകർ ഇങ്ങനെയുള്ള ചില സംരഭങ്ങളിൽ ഭാഗമായിട്ടുണ്ട്‌. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി ആന്തോളജി ഫിലിമുകൾ ഒന്നിലധികം ഹ്രസ്വചിത്രങ്ങളുടെ സങ്കലനമാണ്‌. എന്നാൾ ഈ ഹ്രസ്വചിത്രങ്ങളെല്ലാം ഏതെങ്കിലും ഒരു ആശയവുമായോ സംഭവവുമായോ ബന്ധപ്പെട്ടതായിരിക്കും. കാൻ ചലചിത്രമേളയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച്‌ അഞ്ച്‌ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 36 സംവിധായകർ 'സിനിമ അവരവർക്ക്‌ എന്താണ്‌' എന്ന ആശയത്തെ അധികരിച്ച്‌ തയ്യാറാക്കിയ 3 മിനിറ്റ്‌ വീതമുള്ള 34 ഷോർട്ട്‌ ഫിലിമുകൾ അടങ്ങിയ To each his own cinema ആന്തോളജി സിനിമകൾക്ക്‌ നല്ല ഉദാഹരണമാണ്‌. 1895-ൽ ലൂമിയർ സഹോദരന്മാർ രൂപപ്പെടുത്തിയ സിനിമാട്ടോഗ്രാഫ്‌ ഉപകരണമുപയോഗിച്ച്‌ അന്നത്തെ സാങ്കേതികവിദ്യ മാത്രമുപയോഗിച്ച്‌ ലോകപ്രശസ്തരായ 40 സംവിധായകർ നിർമ്മിച്ച 52 സെക്കന്റിൽ താഴെ ദൈർഗ്ഘ്യമുള്ള ഷോർട്ട്‌ ഫിലിമുകളുടെ സങ്കലനമായ Lumi�re and Company(1995), ലൈംഗികതയെ കേന്ദ്രപ്രമേയമാക്കി അന്തോണ്യോണി, വോങ്ങ്‌ കർ വായ്‌, സോഡർബെർഗ്ഗ്‌ എന്നിവർ സംവിധാനം ചെയ്ത മൂന്ന് ഷോർട്ട്‌ ഫിലിമുകൾ അടങ്ങിയ ഇറോസ്‌(2004), പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള 11 സംവിധായകർ 9/11 സംഭവത്തെ അധികരിച്ച്‌ നിർമ്മിച്ച 11 മിനിറ്റു വീതമുള്ള 11 ഹ്രസ്വചിത്രങ്ങളടങ്ങിയ 11'09''01 - September 11(2002) എന്നിവ സമീപകാലത്തെ ശ്രദ്ധേയങ്ങളായ സിനിമാസംരംഭങ്ങളായിരുന്നു.

സംവിധായകന്റെ ഇടപെടൽ അഥവാ Breaking the fourth wall
'ഹിച്‌കോക്കിന്റെ ഇടപെടൽ' അതേ പേരിലുള്ള മേതിലിന്റെ ചെറുകഥയിലൂടെ സിനിമ കാണാറില്ലാത്ത മലയാളികൾക്കുപോലും പരിചിതമായിരിക്കും. കഥയുടെ ആഖ്യാനത്തെ ഒരുതരത്തിലും ബാധിക്കാതെ, ഒരു ഡയലോഗ്‌ പോലും പറയാതെ ഇടയ്ക്കെപ്പോഴോ ഒന്നു തലകാട്ടി പിൻവലിയുക എന്ന ഹിച്‌കോക്കിന്റെ ശീലം ഒരുപാടു പഠനങ്ങൾക്കും അനുകരണങ്ങൾക്കും കാരണമായിട്ടുണ്ട്‌. മാർട്ടിൻ സ്കോർസ്സേസി മുതൽ ശ്യാമളൻ വരെ, എന്തിന്‌, അഭിമുഖങ്ങൾ നൽകാത്ത, തന്റെ ചിത്രം പത്രങ്ങൾക്കു പോലും നൽകാതെ ഉൾവലിഞ്ഞു ജീവിക്കുന്ന ടെറൻസ്‌ മാലിക്‌ വരെ തങ്ങളുടെ ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്‌. എങ്കിലും, കഥയുടെ രസച്ചരടു മുറുകുന്നതിനു മുൻപാണ്‌ ഹിച്‌കോക്ക്‌ വന്നു പോയിരുന്നത്‌ എന്ന വസ്തുതയും, മറ്റുള്ള സംവിധായകർ ചെയ്യുന്ന ചെറുതോ വലുതോ ആയ റോളുകൾ ആഖ്യാനത്തിന്റെ തന്നെ ഭാഗമായതിനായാലും, സംവിധായകന്റെ ഇടപെടലായോ, breaking the fourth wall എന്നോ കരുതുക യുക്തമല്ല. ചലച്ചിത്രത്തിൽ ആഖ്യാതാവിനും പ്രേക്ഷകനുമിടയിൽ അദൃശ്യമായ ഒരു ഭിത്തി-ഒരാളെ ആഖ്യാതാവും മറ്റേയാളെ പ്രേക്ഷകനുമാക്കി വേർത്തിരിക്കുന്ന എന്തോ ഒന്ന്-നിലനിൽക്കുന്നു എന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. ചില സംവിധായകർ ബ്രെഹ്‌തിന്റെ ഏലിയനേഷൻ എന്ന തിയറ്റർ മെത്തേഡിനെയൊക്കെ പിൻപറ്റി, ആഖ്യാനത്തിലൂടെ മനപൂർവ്വം ഈ നാലാംഭിത്തിയെ തകർക്കാറുണ്ട്‌. സമീപകാല സിനിമയിൽ ഏറ്റവും പ്രകടമായി ഈ തന്ത്രം ഉപയോഗിക്കാറുള്ളത്‌, ഒരു പക്ഷേ, മിഷേൽ ഹാനേക്‌ ആയിരിക്കും. അദ്ദേഹത്തിന്റെ funny games എന്ന ചിത്രത്തിൽ പ്രശസ്തമായ 'റിമോട്ട്‌ കൺട്രോൾ സീൻ' അടക്കം പല തവണ അദ്ദേഹം ഈ സങ്കേതം ഉപയോഗിക്കുന്നുണ്ട്. ഹനേക്കിന്റെ തന്നെ Cache എന്ന സിനിമയിലാകട്ടെ ഈ 'നാലാം ഭിത്തി' ഇല്ല എന്നു തന്നെ പറയാം; അതിനാൽ ഒരോ പ്രേക്ഷകനും കാണുന്ന സിനിമ വ്യത്യസ്ഥമായിരിക്കും. ഈയൊരർത്ഥത്തിൽ സിനിമയുടെ ആഖ്യാനചരിത്രത്തിൽ തന്നെ Cache ഒരു നാഴികകല്ലായിരുന്നു. അബ്ബാസ്‌ കിയരോസ്താമിയുടെ The taste od cherry-യുടെ അവസാനരംഗത്തിലെ ഈ സങ്കേതത്തിന്റെ ഉപയോഗം സിനിമയെക്കുറിച്ച്‌ അന്നുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകളെ തന്നെ തിരുത്തിയെഴുതി. ഡാനിയുടെ ആരംഭത്തിലെ 'മമ്മൂട്ടി പറയുന്ന' ഡയലോഗ്‌ ഒർമ്മയില്ലേ; അസാധാരണമായ വിധത്തിൽ കലയിൽ രാഷ്ട്രീയം കലർത്തിയ ബ്രെഹ്ത്തിനെ ഓർമ്മിപ്പിച്ചുകൊണ്ട്‌ താൻ പറയുന്നത്‌ കഥയല്ല രാഷ്ട്രീയമാണ്‌ എന്ന മുന്നറിയിപ്പ്‌ നൽകുന്ന, chandranisque എന്നു വിശേഷിപ്പിക്കാവുന്ന നാലാംഭിത്തി തകർക്കൽ. ഡാനിയിൽ പിന്നീട്‌ രണ്ട്‌ കല്യാണങ്ങളുടെ ഒരു സീനിലും, സൂസന്നയിലെ താൻ തന്നെ അവതരിപ്പിച്ച കഥാപാത്രത്തെ വാണി വിശ്വനാഥിന്റെ കഥാപാത്രം വിമർശിക്കുന്നിടത്തുമൊക്കെ ഇത്‌ പ്രകടമാണ്‌. ഡാനിയിലെ ചവരോ എന്ന കഥാപാത്രമാകട്ടെ കഥാവശേഷനിലും വരുന്നുണ്ട്‌. വർഷങ്ങൾക്ക്‌ മുൻപ്‌ 'ആദാമിന്റെ വാരിയെല്ല്' എന്ന സിനിമയിൽ അതുവരെയുള്ള സിനിമയുടെ പൊതു ആഖ്യാനങ്ങളിൽ നിന്ന് വേറിട്ട്‌ നിൽക്കുന്ന അവസാന സീനിൽ, ഓടിവരുന്ന കുറെ സ്ത്രീകൾ സംവിധായകനായ കെ.ജി.ജോർജ്ജിനെയും മറ്റ്‌ ടെക്നീഷ്യന്മാരെയും തള്ളിമാറ്റുന്ന ഒരു കാഴ്ചയുണ്ട്‌. എന്താണ്‌ ശ്രീ. ജോർജ്ജ്‌ പറയുന്നത്‌; ഒരു 'സ്ത്രീ പക്ഷ സിനിമ' എന്നു തന്നെ വിളിക്കാവുന്ന 'ആദാമിന്റെ വാരിയെല്ല്' സൃഷ്ടിച്ച തന്നെ തന്നെ നിരാകരിച്ചുകൊണ്ട്‌ സ്ത്രീകളെക്കുറിച്ചുള്ള പുരുഷപക്ഷകാഴ്ചകളെ തട്ടിമറിക്കേണ്ട കാലമായെന്നോ..?

സിനിമ, ക്രമം, കാലം
ഒരു സിനിമയ്ക്ക്‌ തീർച്ചയായും ആദിയും മധ്യഭാഗവും അന്ത്യവും വേണം, പക്ഷെ ഈ ക്രമത്തിലാകണമെന്നില്ല എന്നു പറഞ്ഞ ഗൊദാർദ്ദിനെക്കുറിച്ച്‌ മുൻപ്‌ സൂചിപ്പിച്ചിരുന്നല്ലോ. ഒരു ജിഗ്‌സൊ പസിൽ പോലെ കുഴമറിഞ്ഞുകിടക്കുന്ന ക്രമത്തെക്കുറിച്ച്‌ '21 ഗ്രാം' എന്ന സിനിമയെക്കുറിച്ചെഴുതിയപ്പോൾ സൂചിപ്പിച്ചിരുന്നു. ക്രമമില്ലായ്മ കാലം എന്ന അടിസ്ഥാനസങ്കൽപത്തെത്തന്നെ വെല്ലുവിളിക്കാനായി എന്നാതായിരുന്നു ടരന്റിനൊയുടെ 'പൾപ്‌ ഫിക്ഷൻ(1995)' ശ്രദ്ധയാകർഷിക്കാൻ കാരണം. ജോൺ ട്രവോൾട്ടയും ബ്രൂസ്‌ വില്ലിസും സാമുവൽ ജാക്സണും എല്ലാം പങ്കെടുക്കുന്ന ഒരു ആക്ഷൻ സിനിമ കാണാനെത്തിയ ഹോളിവുഡിന്റെ കാണികളെ 'പൾപ്‌ ഫിക്ഷൻ' ആശയക്കുഴപ്പത്തിലാക്കി. സിനിമ മനസ്സിലാവാൻ തന്നെ ഒന്നിലധികം തവണ കാണണമെന്ന സ്ഥിതി വന്നു. ഹോളിവുഡിന്റെ ആക്ഷൻ ലേബലിൽ നിന്നുകൊണ്ടു തന്നെ സിനിമയുടെ ആഖ്യാനത്തിന്റെ അടിസ്ഥാനവ്യാകരണത്തിൽ തന്നെ പുതിയൊരു ശൈലി കൊണ്ടുവന്നതിനാലാകണം കാനിലെ Palme D'Or തന്നെ പൾപ്‌ ഫിക്ഷൻ നേടുകയുണ്ടായി. കാലം, ഇടം, വ്യക്തിത്വം, ഓർമ്മ തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെയെല്ലാം പ്രശ്‌നവത്‌കരിച്ചു എന്ന നിലയിലാണ്‌ Alain Resnais സംവിധാനം ചെയ്‌ത Last Year at Marienbad(1961) ലോകസിനിമയുടെ ചരിത്രത്തിൽ ഇടം നേടുന്നത്‌. ധിഷണയ്‌ക്കോ കാലത്തിനോ വഴങ്ങാത്ത സങ്കീർണ്ണതയുമായി വർഷങ്ങൾക്കുശേഷവും ഇന്നും പ്രേക്ഷകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.

ജിഗ്‌സോ പസിലിന്റെ സ്വഭാവസങ്കീർണ്ണതയുള്ള സിനിമകളെക്കുറിച്ചു പറയുമ്പോൾ കഥയുടെ അന്ത്യത്തിൽ ആരംഭിച്ച്‌ പുറകോട്ടു പോകുന്ന സിനിമകളെക്കുറിച്ചും പറയേണ്ടതുണ്ട്‌. ഹാരോൾഡ്‌ പിന്ററുടെ Betrayal(1983) ഇക്കൂട്ടത്തിൽ ആദ്യത്തേത്‌. പിന്നീട്‌ ഓർമ്മഭ്രംശമുള്ള നായകന്റെ പ്രതികാരകഥ പറഞ്ഞ്‌ 'കൾട്ട്‌ ഹിറ്റ്‌' പദവി നേടിയ, ക്രിസ്റ്റഫർ നൊളാൻ സംവിധാനം ചെയ്ത Memento(2000) വന്നു. പൊതുവെ anti-narrative എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ആഖ്യാനരീതിയുടെ വക്താവായ ഗാസ്പർ നോയിയുടെ Irreversible(2002) ലോകമെമ്പാടുമുള്ള ചലചിത്രാസ്വാദകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ ഒരു സിനിമയായിരുന്നു. Irreversible-നെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം പരിഗണനയ്ക്കു വരിക എന്തുകൊണ്ട്‌ സംവിധായകൻ ഈ reverse narrative തെരെഞ്ഞെടുത്തു എന്നതായിരിക്കും. സാധാരണ സമയക്രമത്തിൽ അവതരിപ്പിക്കുകയാണെങ്കിൽ ഒരു ബി-മൂവിയേക്കാൾ മെച്ചമാകാൻ സാധ്യതയില്ലാത്ത ഒരു സിനിമ അതിന്റെ കഥയെ ബലികൊടുക്കുമ്പോൾ തീർച്ചയായും ചിലതൊക്കെ സംഭവിക്കുന്നുണ്ട്‌. ഇവിടെ അതികഠിനമായ വയലൻസ്‌ ആണ്‌ സംവിധായകൻ ആദ്യം തന്നെ കാണികൾക്ക്‌ തരുന്നത്‌. പ്രേക്ഷകന്റെ അസ്വസ്ഥത വർദ്ധിപ്പിക്കാനായി തലകറക്കവും തലവേദനയും ചിലരിൽ ഛർദ്ദിയും ഉണ്ടാക്കുന്ന, കേൾവിയുടെ പരിധിക്കു താഴെയുള്ള ശബ്ദതരംഗങ്ങൾ സംവിധായകൻ ഉപയോഗിക്കുന്നുണ്ട്‌; അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾക്കൊപ്പം. അതിനുശേഷം ഒരു static medium range ഷോട്ടിലൂടെ അതിക്രൂരവും സുദീർഘവുമായ ഒരു ബലാത്സംഗം അതിന്റെ എല്ലാ വിശദീകരണങ്ങളോടെയും കാഴ്ചപ്പെടുത്തുന്നു ഈ ചിത്രം. അവിടെയും സിനിമ തീരുന്നില്ല, ഏകദേശം ഒരു മണിക്കൂർ സിനിമയുടെ മുന്നിലിരിക്കാൻ വീണ്ടും പ്രേക്ഷകൻ നിർബന്ധിതനാകുന്നു...കഥ കഴിയുന്നതു വരെ അഥവാ തുടങ്ങുന്നതു വരെ. സാധാരണ ആഖ്യാനത്തിൽ ഒരു കഥ പറഞ്ഞ സംതൃപ്തി പ്രേക്ഷകനു നൽകി ഒരു ബി-മൂവിയായി പരിണമിക്കേണ്ടിയിരുന്ന സിനിമ ഇവിടെ ബലാത്‌സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെ ഘടനാപരമായി വാദിക്കുന്നു. ഇതിനെക്കുറിച്ച്‌ കൂടുതൽ ചിന്തിക്കാൻ പ്രേക്ഷകനെ നിർബന്ധിക്കുന്നു.

ഡോഗ്‌മ 95
പുതിയകാലത്തെ സിനിമയിലെ ചില പ്രവണതകൾക്കെതിരെ 1995-ൽ കോപ്പൻഹേഗനിൽ Lars Von Trier, Thomas Vinterberg എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സിനിമാപ്രവർത്തക സംഘടനയാണ്‌ 'ഡോഗ്മ 95'. ബൂർഷ്വാ സിനിമകളെ പ്രതിരോധിക്കാനായി 1960-കളിൽ രൂപംകൊണ്ട ന്യൂവേവ്‌ എന്ന ബൂർഷ്വാവിരുദ്ധ സിനിമാസങ്കൽപത്തിനും ആധാരമായുണ്ടായിരുന്നത്‌ ബൂർഷ്വാ ഭാവുകത്വം തന്നെയായിരുന്നെന്നും ന്യൂവേവിനു ചുക്കാൻ പിടിച്ച സംവിധായകർ ന്യൂവേവിനേക്കാൾ ഉയരത്തിലായത്‌ ഈ സിനിമാസങ്കൽപത്തിൽ വ്യക്തിപരതയ്‌ക്കുണ്ടായിരുന്ന പ്രാമുഖ്യം മൂലമായിരുന്നെന്നും ഉള്ള തിരിച്ചറിവുകളാണ്‌ ഡോഗ്‌മ 95-ന്‌ കാരണമായത്‌. പുതിയകാലത്ത്‌ അനുഭവവേദ്യമാകുന്ന സാങ്കേതികവിദ്യയുടെ വളർച്ചയും ൽഭ്യതയും സിനിമയെ കൂടുതൽ ജനാധിപത്യവത്‌കരിക്കുന്നു. ആർക്കും സിനിമയെടുക്കാം എന്ന അവസ്ഥ വ്യക്തിഗത സിനിമയ്‌ക്ക്‌ വഴി വെക്കുന്നു-ഇതാകട്ടെ സിനിമയെത്തന്നെ നശിപ്പിക്കും എന്നതിനാൽ കൂടുതൽ അച്ചടക്കത്തോടെ സിനിമയെ സമീപിക്കുക എന്നതായിരുന്നു ഡോഗ്‌മ 95-ന്റെ ആദർശം.സിനിമയിലെ വ്യക്തിപരതയെയും സാങ്കേതികതയുടെ കടന്നുകയറ്റത്തെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ സ്വീകരിക്കേണ്ടിയിരുന്ന Vow of Chastity-യിലെ നിബന്ധനകളിൽ ചിലത്‌ ഇവയായിരുന്നു.
1. ഷൂട്ടിംഗ്‌ ലൊകേഷനിൽ തന്നെ നടത്തുക, കൃത്രിമമായ സെറ്റുകൾ ഉപയോഗിക്കാൻ പാടില്ല.
2. ശബ്ദലേഖനവും ഷൂട്ടിംഗിനൊപ്പം നടത്തണം. മറ്റു ശബ്ദങ്ങളോ diagetic music ഒഴികെയുള്ള പശ്ചാത്തലസംഗീതമോ ഉപയോഗിക്കരുത്‌.
3. Hand held ക്യാമറ മാത്രമേ ഉപയോഗിക്കാവൂ.
4. സിനിമ കളറിലായിരിക്കണം, കൃത്രിമമായ ലൈറ്റിംഗ്‌/ഫിൽറ്റേഴ്‌സ്‌ ഉപയോഗിക്കരുത്‌.
5. ഉപരിപ്ലവമായ ആക്ഷൻ(കൊലപാതകങ്ങൾ, തോക്കുകൾ തുടങ്ങിയവ) സിനിമയിൽ ഉണ്ടായിരിക്കരുത്‌.
6. നടീനടന്മാർ മേക്കപ്പ്‌ ഉപയോഗിക്കരുത്‌.
7. സംവിധായകനു ക്രെഡിറ്റ്‌ നൽകാൻ പാടില്ല.

ഡോഗ്മ95 ആരംഭിച്ച്‌ 13 വർഷം പിന്നിട്ടു കഴിയുമ്പോൾ ഇരുന്നൂറിനു മേൽ ഡോഗ്മ ചിത്രങ്ങൾ വന്നു കഴിഞ്ഞെങ്കിലും തുടക്കക്കാരായ Lars Von Trier, Thomas Vinterberg തുടങ്ങിയവരൊക്കെ ഡോഗ്മയിൽ നിന്നും വഴിപിരിയുന്ന കാഴ്ചയാണു ബാക്കിയാവുന്നത്‌.

ഉപസംഹാരം
ചലചിത്രകലയിലെ ആഖ്യാനരീതികളെക്കുറിച്ച്‌ ഉപരിതലസ്പർശിയായ ഒരു ലേഖനമായിരുനു ഉദ്ദേശിച്ചത്‌. പക്ഷെ എഴുതും തോറും വളരുന്ന ഈ വിഷയത്തിന്റെ അരികിൽ പോലും തൊടാനായോ എന്നു സംശയം. ശബ്ദത്തിന്റെയും സംഭാഷണത്തിന്റെയും ഉപയോഗം, നിറങ്ങളുടെ വിന്യാസം തുടങ്ങിയ പല വിഷയങ്ങളും സ്പർശിച്ചിട്ടില്ല. തുടർസിനിമകൾ, Double bill സിനിമകൾ തുടങ്ങിയവയും, സോഡർബെർഗ്ഗിന്റെ പുതിയ ചലചിത്രദ്വയമായ Argentine, Guerrilla ഉൾപ്പെടുന്ന Che പോലുള്ള സിനിമാ സംരംഭങ്ങളെയും വേണ്ടവിധം പരാമർശിച്ചിട്ടില്ലെന്നു തോന്നുന്നു. അതുപോലെ തന്നെ റീമേക്ക്‌ സിനിമകളും. ഏതാനും വർഷങ്ങൾക്കു ശേഷം ഈ വിഷയത്തെ സമീപിച്ചാൽ അമ്പരിപ്പിക്കുന്ന മാറ്റങ്ങളും പരീക്ഷണങ്ങളും ചലചിത്രകലയിൽ ദൃശ്യമാകും എന്നുറപ്പ്‌. അത്രമാത്രം അമ്പരപ്പിക്കുന്ന പുതിയ പുതിയ കാഴ്ചകളാണ്‌ ഓരോ ദിവസവുമെന്നപോലെ ലോകസിനിമ അവതരിപ്പിക്കുന്നത്‌.

31 comments:

Umesh::ഉമേഷ് said...

എന്റമ്മേ,

എത്ര കാലമെടുക്കും ഞാന്‍ ഇതൊന്നു വായിച്ചു ശരിക്കു മനസ്സിലാക്കാന്‍! ഒരഞ്ചാറു തവണ കൂടി വായിക്കട്ടേ. മനസ്സിലായിട്ടു് ഇനി കമന്റിടാം.

vadavosky said...

Well done :)

ഗുപ്തന്‍ said...

നല്ല ലേഖനം റോബി.

ചിലതൊന്നും റോബി പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. ഉദാ: ഡാനിയില്‍ ആദ്യം മമ്മൂട്ടിയെക്കൊണ്ട് മമ്മൂട്ടിയാണെന്ന് പറയിക്കുന്നതുവഴി എന്ത് മഹദ്കാര്യമാണ് നേടുന്നതെന്ന്. എണ്‍പതുകളിലെ ഒക്കെ ചെറുകഥകളിലും നാടകങ്ങളിലും രചയിതാവ് ഇടയ്ക്കു കയറി സര്‍ക്കസ് കാണിക്കുമായിരുന്നു. ഒരിക്കലും ദഹിക്കാത്ത ഒരൂ റ്റെക്നിക്കാണത്. എഴുത്തിലുമില്ല; ഷോയിലും ഇല്ല. :(

കുറോണ്‍ കുഞ്ഞുകാമറയും കൊണ്ട് ക്ലോസ് ഫ്രെയ്മുകളില്‍ കാണിക്കുന്ന ലോംഗ്റ്റേയ്ക്ക് മായാജാലം ശ്രദ്ധിച്ചിട്ടുണ്ട്. ഹാരിപോട്ടര്‍ പോലെ സംവിധായകന് ഒരുപാട് പരിമിതികള്‍ കൊടുക്ക്കുന്ന ഫിലിമില്‍ പോലും. :) ആ കാര്‍ ഇന്‍സിഡെന്റ് ലിങ്ക് ചെയ്തത് വളരെ നന്നായി.

ടി.പി.വിനോദ് said...

വായിച്ചു. വായിച്ചിട്ട് ഒരു സല്യൂട്ടോടുകൂടി കുറേ നേരം നില്‍ക്കുന്നു.

[ nardnahc hsemus ] said...

ഇതില്‍ പറയുന്ന പല സിനിമകളും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ വായിച്ചപ്പോള്‍, ചാന്‍സ് കിട്ടിയാല്‍ കാണേണ്ടിയിരിയ്ക്കുന്ന സിനിമകള്‍ എങ്ങനെ കാണണം എന്ന സന്ദേശമടങ്ങിയ ടിക്കറ്റ് ഈ പോസ്റ്റ് തരുന്നതായി തോന്നി.

മീരാനായരുടേ മണ്‍സൂണ്‍ വെഡ്ഡിംഗ് ഡോഗ്‌മയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ? അതില്‍ പറയുന്ന പല പോയിന്റുകളും ആ സിനിമയില്‍ പാലിച്ചിട്ടുണ്ടേന്ന് എവിടെയോ വായിച്ചപോലെ..

:)

ദയവായി, വര്‍ത്തമാനം തുടരുക

Anonymous said...

ഹിഹി.ഉമേഷ് തന്നെ അത് പറയണം. ഉമേഷിന്റെ പോസ്റ്റില്‍ ഞാ‍ന്‍ ഇതു വരെ ഒറ്റ കമന്റും ഇട്ടിട്ടില്ല.6 തവണ വായിക്കാന്‍ ടൈമും ഇല്ല.

Pramod.KM said...

ഇത്രയും അറിവുകള്‍ പങ്കുവെച്ചതിന് നന്ദി.

Anonymous said...

നന്ദി റോബി.
അലെജാന്ദ്രോയുടെ സിനിമകളെകുറിച്ച് പറഞ്ഞതിന് പ്രത്യേകിച്ചും.

http://www.missedcallthefilm.com/ കഥ പറഞ്ഞ രീതിയില്‍ ഒരുപാട്‌ പ്രത്യേകതകളുള്ള ഫിലിമാണിതെന്ന് വായിച്ചിരുന്നു.

P P RAMACHANDRAN said...

നല്ല ലേഖനം റോബി. സന്തോഷം. ഇനിയും എഴുതു . കണ്ട സിനിമകളേക്കാള്‍ കാണാത്തവ അതിമധുരം..

Anonymous said...

അലജാന്ദ്രോ അല്ല "അലഹാന്ദ്രോ" എന്നാണ് ഉച്ചാരണം

Roby said...

ഉമേഷേട്ടാ...അത്ര ടഫ്‌ ആണോ?
ഭാഷയാണോ പ്രശ്നം അതോ വിഷയമോ..

വടവോസ്കി...നന്ദി

ഗുപ്തൻ, ഡാനിയെക്കുറിച്ച്‌ പിന്നീട്‌ വിശദമായി എഴുതണമെന്നുണ്ട്‌...സമയം പോലെ. ബ്രെഹ്ത്തിന്‌ നാടകം ഒരു കലാപ്രവർത്തനമെന്നതിലുപരി ഒരു രാഷ്ട്രീയപ്രവർത്തനമായിരുന്നു എന്നറിയാമല്ലോ. കാണികൾ ആഖ്യാനത്തിൽ മുഴുകി, നാടകത്തിന്റെ രാഷ്ട്രീയപ്രാധാന്യം വിട്ടുപോകരുതെന്നു കരുതിയായിരുന്നു പലപ്പോഴും അദ്ദേഹം alienation പോലുള്ള കോൺസെപ്റ്റുകൾ അവതരിപ്പിച്ചത്‌. ഇത്‌ എന്നെക്കാളും ഗുപ്തനറിയായിരിക്കുമല്ലോ...

ലാപുട..നന്ദി

nardnahc hsemus ... നന്ദി.
മൺസൂൺ വെഡിംഗ്‌ ഡോഗ്മയിൽ വരുന്ന പടമല്ല.

അനോണി, kerala inside..:)


പ്രമോദ്‌, ppamachandran....പ്രോത്സാഹനത്തിനു നന്ദി.

തുളസി, ആ സിനിമ കണ്ടിട്ടില്ല. ശരിക്കും പറഞ്ഞതത്രയും വിഷയത്തിന്റെ അരികിൽ പോലും വന്നിട്ടില്ല അല്ലേ...:(

അനോണി ശരിയാണ്‌, അതല്ലേ Javier Bardem ഹവിയർ ബാർദ്ദെം ആകുന്നത്‌..:)

Mahi said...

ത്രിശൂരായിരുന്നപ്പോള്‍ ചേതന ഇസ്റ്റിട്യൂട്ടില്‍ നിന്നു കണ്ട കുറച്ച്‌ ക്ലാസിക്ക്‌ സിനിമകള്‍ ഒഴിച്ചാല്‍ സിനിമയെ കുറിച്ചുള്ള എന്റെ അറിവ്‌ വട്ട പൂജ്യമാണ്‌.സാഹചര്യങ്ങള്‍ അനുവദിക്കാതിരിക്കുമ്പോഴും നല്ല സിനിമകള്‍ കാണാനുള്ള കൊതി അടങ്ങിയിട്ടില്ല.താങ്കളുടെ ലേഖനം വായിച്ചപ്പോള്‍ ചെറിയൊരു നഷ്ടബോധം.എത്ര എത്ര നല്ല സിനിമകള്‍ !.പുതിയ സിനിമയിലെ സാധ്യതകളേയും പ്രവണതകളേയും തങ്കളുടെ ഉള്‍ക്യാമറ ശരിക്കും ഒപ്പിയെടുത്ത്‌ അവതരിപ്പിച്ചിരിക്കുന്നു.അതോടൊപ്പം തന്നെ സിനിമയിലെ പുതിയ സങ്കേതങ്ങളെ പരിചയപ്പെടുത്തിയതിനും നന്ദി.വിരിലിലെണ്ണാവുന്ന സിനിമ നിരൂപകന്‍മാര്‍ മാത്രമുള്ള മലയാളത്തില്‍ അതും സിനിമ നിരൂപണം കണ്ട കാഴ്ച്ചയുടെ കൊട്ടിഘോഷിച്ച്‌ പറയലല്ല മറിച്ച്‌ ആഴങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലുകയും സിനിമയുടെ പുതിയ ഉള്‍കാഴ്ച്ചകളിലേക്കും അനുഭവ പരിസരങ്ങളിലേക്കും കാണിയെ കൊണ്ടു പോകുകയാണ്‌ എന്നറിയുവന്ന നിരൂപകര്‍ വിരളമായ മലയാളത്തില്‍ താങ്കളുടെ ശ്രമം തികച്ചും പ്രശംസനീയമാണ്‌.കൂട്ടത്തില്‍ പുതിയതായ്‌ കണ്ട ഒരു സിനിമയെ കുറിച്ച് പറയട്ടെ കെ.പി.കുമാരന്റെ ആകാശ ഗോപുരം.ചെരിഞ്ഞ ക്യാമറാ അങ്കിളുകളും ക്ലോസപ്പ്‌ ഷോട്ടുകള്‍ കൂടുതല്‍ ഉപയൊഗിച്ചുള്ള ശൈലിയും സ്വല്‍പ്പം ഭ്രമാത്മകതയും വാസ്തു ഘടനയോടു കൂടിയ(എനിക്കു തോന്നിയതാണ്‌) ആഖ്യാനവും ആ സിനിമയെ വേറിട്ട്‌ നിര്‍ത്തുന്നു.മാത്രമല്ല നിയോറിയലിസത്തില്‍ കാലൂന്നി നടന്നിട്ടുള്ള ഇന്‍ഡ്യന്‍ സിനിമയില്‍ അത്‌ തികച്ചും വ്യത്യസ്തമാര്‍ന്ന അനുഭവ പരിസരത്തെ കാഴ്ച്ച വെക്കുന്നു.റോക്കും അഥിതിയും പോലുള്ള വേറിട്ട സിനിമകളെടുത്തിട്ടുള്ള കെ.പി.കുമാരന്റെ സിനിമകളെ കുറിച്ച്‌ സീരിയസ്സായ ഒരു പഠനം ആവശ്യമാണെന്ന്‌ ഞാന്‍ കരുതുന്നു.പ്രത്യേകിച്ചും ആകാശഗോപുരം ഇറങ്ങിയിട്ടും ഇതുവരെ അതിനെ കുറിച്ച്‌ നല്ലൊരു ലേഖനം കണ്ടില്ല എന്ന്‌ ഓര്‍ക്കുമ്പോള്‍.നിങ്ങള്‍ക്കതു കഴിയുമെന്ന്‌ വിശ്വസിക്കട്ടെ.ഇതൊരു സജെഷന്‍ മാത്രമാണ്‌

prasanth kalathil said...

ആ 'ചന്ദ്രനെസ്‌ക്യൂ'വിന് ഒരു സലാം റോബി.
കഥാപാത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് അഭിനേതാക്കളായി മാരുന്ന സന്ദര്‍ഭങ്ങള്‍ ഗൊദാര്‍ദ് സിനിമകളില്‍ വല്ലാതെ കേറിയിറങ്ങി കാണാറുണ്ട് (എ വുമണ്‍ ഈസ് എ വുമണ്‍)

ഈയടുത്ത് കണ്ട ചില സിനിമകള്‍ക്ക് ഒരു പുതിയ ആഖ്യാനരീതി കണ്ടു (അഥവാ അങ്ങനെ തോന്നി, സിനിമയെക്കുറിച്ച് വിവരം കുറവാണ്). പ്രധാനമായും സിനിമ പുരോഗമിക്കുന്നത് ഒരു വൃത്തപരിധിയിലായിരിക്കും. സിനിമ തുടങ്ങുന്നത് കഥയുടെ ക്ലൈമാക്സ്, അല്ലെങ്കില്‍ സമാനമായ ഒരു സംഭവത്തില്‍ നിന്ന്, പിന്നെ വര്‍ത്തുളാകൃതിയില്‍ പുരോഗമിച്ച് അവസാനം വീണ്ടും വൃത്തപരിധിയിലെ അതേ ബിന്ദുവില്‍ എത്തി നില്‍ക്കുന്നു. കഴിഞ്ഞില്ല, അവിടെനിന്നും ഒരു ചെറിയ ലീഡ്, ആന്റി ക്ലൈമാക്സ് പോലെയൊന്ന് പറഞ്ഞുവയ്ക്കാന്‍. ഒരു ദശാബ്ദക്കാലത്തിനിടയ്ക്ക് ഇറങ്ങിയ കുറെ ചിത്രങ്ങള്‍ ഈ സ്ട്രക്ചര്‍ ഉപയോഗിച്ചതായി കേട്ടിട്ടുണ്ട്. സോള്‍സ്റ്റോം, ഹെര്‍ബെര്‍ട്ട്, ലൈവ്സ് ഒഫ് അദേഴ്സ് (ഭാഗികമായി) തുടങ്ങിയവ അത് പോലെയാണ്. ഇതൊരു ട്രെന്റ് ആയിരുന്നുവോ ? കഥാവശേഷന്റെ കഥ പറച്ചിലും ഏകദേശം ഇതേ രൂപത്തിലല്ലെ ?

ഹെര്‍ബര്‍ട്ട് എന്ന സിനിമയില്‍ നാലാം ഭിത്തി പൊളിക്കുന്നത് വേറൊരു രീതിയിലാണ്. കഥാപാത്രത്തിന്റെ മരിച്ചുപോയ അച്ഛനും അമ്മയും മകന്റെ ജീവിതം ഷൂട്ട് ചെയ്യുന്നു.

Roby said...

മഹി, നന്ദി.
ബാംഗ്ലൂരില്‍ നല്ല സിനിമകള്‍ ഒരുപാടു കിട്ടാനുണ്ടല്ലോ. ഫിലിം ക്ലബുകളുമുണ്ട്. ശ്രമിച്ചുനോക്കൂ...

ആകാശഗോപുരം കണ്ടില്ല. (ഇവിടെ അടുത്തെങ്ങും മലയാളസിനിമ റിലീസു ചെയ്യാറില്ല.) ഡിവിഡി വരുമോ എന്ന് നോക്കട്ടെ.

പ്രശാന്ത് പറഞ്ഞ പോലെ ഇടയ്ക്കെവിടെനിന്നോ, ഒടുക്കമോ ഉള്ള ഒരു സീനില്‍ നിന്നും സിനിമ തുടങ്ങുന്ന ശീലം 'സ്കോര്‍സേസി'യ്ക്കുണ്ട്.Casino, Goodfellas, Bringing Out the Dead ഒക്കെ അങ്ങനെയായിരുന്നു. എന്നാല്‍ ഈയൊരു സീനിനു ശേഷം കഥ വികസിക്കുന്നത് ക്രമാനുഗതമായിട്ടായിരിക്കും. (ഹെര്‍ബെര്‍ട്ട് കണ്ടില്ല കേട്ടോ)

Unknown said...

വായിക്കാന്‍ വൈകിയതിന് ക്ഷമ...നന്നായി
മന്ദാകിനി നാരായണനെപ്പറ്റിയുള്ള സി.എസ്.വെങ്കിടേശ്വരന്റെ ഡോക്യുമെന്ററി തുടങ്ങുന്നത് , അതേ ഡോക്യുമെന്ററി കാണുന്ന മന്ദാകിനിയിലാണ്..ആ അമ്മ പറയുന്നു..it is farcical...
രൂപം മാത്രമായി മാറിയതിനെയൊക്കെ കാലം കൊന്നു..ഇതറിയാതെ നമ്മുടെ ഓരോ ഗ്രാമത്തിലും ആല്‍ബം നിര്‍മ്മാതാക്കള്‍ പുതിയ രൂപങ്ങള്‍ ഉണ്ടാക്കാന്‍ മെനക്കെടുന്നത് കാണാം..തന്റെ രാഷ്ട്രീയ ദര്‍ശനം ഗൊദാര്‍ദിന് നല്‍കിയ കരുത്താണ് അയാള്‍ സിനിമയില്‍ കാണിച്ചത്..രാഷ്ട്രീയത്തെപ്പറ്റി സിനിമ എടുക്കുകയല്ല,രാഷ്ട്രീയമായി സിനിമ എടുക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്ന് അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട്..
ഇതേതുടര്‍ന്ന് മൂന്നാം ലോക സിനിമയില്‍ മാറ്റത്തിന്റെ ഇടിമുഴക്കം ഗ്ലോബര്‍ റോഷ ഉണ്ടാക്കി..അതിന്റെ തുടര്‍ച്ചയും വിടുതലിനുള്ള ശ്രമവും ആ ഭാഗത്തുനിന്നും വരുന്ന സിനിമകളില്‍ ഇന്നും കാണാം
ഹോളിവുഡും അനുബന്ധ-ഉപഗ്രഹ പതിപ്പുകളും സാങ്കേതികത കൊണ്ട് ഉണ്ടാക്കാന്‍ കൊതിച്ച ആഖ്യാന മാറ്റങ്ങളുമായി ഇവയെ തട്ടിച്ചു നോക്കുന്നത് നന്നായിരിക്കും..ഒരു പക്ഷേ നമ്മുടെ കാലത്ത് വികസിക്കേണ്ട നിരൂപണ നോട്ടത്തിലേയ്ക്ക് അതു വഴി തെളിക്കും

yempee said...

ഗൗരവമായി സിനിമ കാണുന്നയൊരാളെന്ന നിലയില്‍ റോബി അഭിനന്ദനമര്‍ഹിക്കുന്നു; നല്ല നിരീക്ഷണങ്ങള്‍.
എന്റെ സിനിമാ അനുഭവങ്ങള്‍ ഏറെക്കുറെ ബ്ലോഗില്‍ പറഞ്ഞതു മാതിരിത്തന്നെയാണു്‌. തെരഞ്ഞെടുക്കുന്നതില്‍ ചില നിഷ്കര്‍ഷകളൊക്കെയുള്ളതു കാരണം നല്ല കുറേ സിനിമകള്‍ കാണാന്‍ പറ്റുന്നു.
ലോക സിനിമയെക്കുറിച്ചു പറയുമ്പോള്‍ അടൂരിനെപ്പറ്റി പരാമര്‍ശിക്കേണ്ടി വരുന്നത് ഖേദകരം തന്നെ. അയാള്‍ വെറുമൊരു ക്രാഫ്റ്റ്സ്‌മാന്‍ ആയിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്; ടിവി ചന്ദ്രന്‍ ഒരു ജീനിയസ്സായും.

രാജ് said...

bookmarking. wonderful information.

കാണി ഫിലിം സൊസൈറ്റി said...

മാതൃഭൂമിയില്‍ നിന്നാണ് ഈ ബ്ലോഗിനെപ്പറ്റി അറിയുന്നത്.നല്ല അനുഭവം.ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

umbachy said...

പേനയുടെ ടോപ്പൂരി
ലാപ്പിലെ
ഈ പേജിനു മുന്നില്‍ വെക്കുന്നു

വെള്ളെഴുത്ത് said...

നല്ലൊരു ഡേറ്റാ ബെയ്സ്. കുറച്ചുദിവസം മുന്‍പു നടന്ന തിരക്കഥാശില്‍പ്പശാലയില്‍ സംവിധായകന്‍ ടി കെ രാജീവ്കുമാര്‍ കൊണ്ടു വന്നു പ്രദര്‍ശിപ്പിച്ച സിനിമ എലിഫന്റ്റ് ആയിരുന്നു. മുഴുവനില്ല ആദ്യ 10 മിനിട്ട്. തിരക്കഥയുടെ ആഖ്യാനശൈലി മാറുന്ന ഭാഗം വിവരിച്ചത് അതു വച്ചാണ്.. ശരിയാണ് അതെങ്ങനെ എഴുതും ക്യാമറകൊണ്ടല്ലാതെ? ഒരു വര്‍ഷം മുന്‍പ് കണ്ട പടമാണെങ്കിലും ആനയൊന്നുമില്ലാത്ത ആ ചിത്രത്തിന് എലിഫന്റ് എന്ന് പേരുകിട്ടിയതെങ്ങനെ എന്നാലോചിച്ചാണ് ഞാന്‍ ഒരു പഴയ ലാമ്പ്രെട്ടാ സ്കൂട്ടറിന്റെ മുന്നില്‍ ചെന്നു ചാടിയത്. കഷ്ടിച്ചു ടെറ്റനസ് ആവാതെ രക്ഷപ്പെട്ടു!
ഒരേ സംഭവത്തിന്റെ വ്യത്യസ്ത പരിണാമങ്ങളുള്ള ഒരു പടമില്ലേ, കെസ്ലൊവ്സ്കിയുടെ ചെയിന്‍ റിയാക്ഷന്‍ .

വെള്ളെഴുത്ത് said...

ഓ സിനിമയുടെ പേരെഴുതി തെറ്റിച്ചു. ബ്ലൈന്‍ഡ് ചാന്‍സാണ് കെസ്ലോവ്സ്കിയുടെ, ചെയിന്‍ റിയാക്ഷന്‍ അല്ല. സംഭവം പറഞ്ഞതു തന്നെ. ട്രയിന്‍ കിട്ടിയാല്‍ എന്തു സംഭവിക്കുമെന്ന്, ട്രെയിന്‍ തെറ്റിയാല്‍ എന്തു സംഭവിക്കുമെന്ന്...

un said...

നന്ദി. ഈ ലേഖനത്തിന്.
ഒരു സ്ക്രിപ്റ്റ് അഞ്ചു സംവിധായകര്‍ ചെയ്തതിനെക്കുറിച്ച് ദാ ഇവിടെ കണ്ടിരുന്നു.
http://boolokacinema.blogspot.com/2007/10/project-155.html
മൊമെന്റൊയിലെ കഥപറച്ചില്‍ ഏതു ഗണത്തില്‍ പെടും?

un said...

കഷമിക്കണം, രണ്ടാമതൊന്നു വായിച്ചു നോക്കിയപ്പോഴാണ് Mementoയെ ക്കുറിച്ച് സൂചിപ്പിച്ചിരുന്നു എന്നു കണ്ടത്.

Nat said...

frozen land (paha maa) കണ്ടു കഴിഞ്ഞ് അന്തം വിട്ടിരുന്നപ്പോഴാണ്‌ ഈ പോസ്റ്റ് വായിച്ചത്. വളരെ ഇഷ്ടമായി. paha maa ഒരു ഹൈപ്പെര്‍ ലിങ്ക് സിനിമയാണോ എന്നറിയില്ല. പക്ഷേ ഇതു വായിച്ചപ്പോള്‍ അങ്ങനെ തോന്നി. നല്ല ലേഖനം. വീണ്ടും വരാം.

sydneymurugan said...

Really informative, Roby. Thanks for sharing your knowledge.

There is another category of narration - i.e. "What if" analysis. For example, Run Lola Run.

Sureshkumar Punjhayil said...

This is really wonderful.. All the best...!!!

Roby said...

sydneymurugan,
റൺ ലോല റൺ-നെപറ്റി എഴുതണമെന്നു കരുതി, ഇടയ്ക്കെവിടെയോ വിട്ടുപോയി.

നതാഷ, ഫ്രോസൺ ലാൻഡ് ഞാനിതുവരെ കണ്ടില്ല.

വെള്ളെഴുത്തേ,
അലൻ ക്ലാർക്കിന്റെ ഇതേ പേരിലുള്ള ഒരു സിനിമയുണ്ട്. ഗുസ്‌വൻ സന്ത് ആ പേരു തന്നെ എടുക്കുകയായിരുന്നു. അന്ധന്മാർ ആനയെക്കണ്ടപോലെ എന്ന അർഥത്തിൽ.
പക്ഷെ ക്ലാർക്ക് ഈ പേരുപയോഗിച്ചത് "Elephant in the room." എന്ന അർത്ഥത്തിലായിരുന്നു. (It's an idiom for an obvious truth that gets ignored).

ഏതാ‍യാലും അത് ഇവിടെ ഉചിതം തന്നെ.

എം‌പീ, രാജ്, ഉമ്പാച്ചി, ദസ്തക്കിർ, സുരേഷ് നന്ദി.

ഗോപിയേട്ടാ, ശരിയാണ്..ഞാൻ ‘ഇൻഫർമേഷൻ’ എന്ന വശത്തിനു അല്പം കൂടുതൽ ഊന്നൽ നൽകി. അതുകൊണ്ടുതന്നെ അല്പം പെരിഫെറൽ ആയെന്നും തോന്നി. (ഗോപിയേട്ടൻ പറഞ്ഞ ആംഗിളിൽ ഞാനാലോചിച്ചിരുന്നു. എഴുത്ത് തുടർച്ചയില്ലാത്ത ഒരു പ്രവൃത്തിയാകുമ്പോൾ അത് പ്രയാസം. സമയം തന്നെ പ്രശ്നം)

sony said...

hats off you sir.........

Anandu M Das said...

ചില സംഭവങ്ങള്‍ ഒന്നും മനസ്സിലായില്ലെങ്കിലും നല്ല ആഴത്തില്‍ എഴുതിയിട്ടുണ്ട്. ഒന്നൂടെ വായിക്കട്ടെ. :)

മുഹമ്മദ് ശഫീഖ് said...

നമിക്കുന്നു

മുഹമ്മദ് ശഫീഖ് said...

നമിക്കുന്നു