Saturday, March 01, 2008

സിനിമാഭിനയത്തെക്കുറിച്ചും ഡാനിയെല്‍ ഡേ ലൂയിസിനെക്കുറിച്ചും

സിനിമ കാണുമ്പോള്‍ നിങ്ങളെന്താണു ശ്രദ്ധിക്കുക...കഥ, സംഭാഷണം, സംവിധാനശൈലി, ചിത്രീകരണത്തിലെ പ്രത്യേകതകള്‍, സിനിമയുടെ രാഷ്ട്രീയം, അഭിനയം...? അഭിനയത്തിന്‌ മറ്റു മേഖലകളിലേതിനേക്കാള്‍ പ്രാധാന്യം കൊടുക്കുന്നവര്‍ക്കാണ്‌ ഈ പോസ്റ്റ്‌.

സിനിമയിലെ അഭിനയം തിയറ്റര്‍ അഭിനയത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌ എന്നതു കൊണ്ടു തന്നെ സിനിമാഭിനയത്തിലെ പല രീതികളും തിയറ്ററിനോടു കടപ്പെട്ടിരിക്കുന്നു. സിനിമാഭിനയത്തില്‍ പ്രധാനമായി രണ്ട്‌ രീതികളാണുള്ളത്‌.
1.Substitution
കഥാപാത്രത്തിന്റെ സ്വഭാവത്തിലെ പ്രധാനഘടന മനസ്സിലാക്കി, ഒരു പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രം എങ്ങനെ പ്രതികരിക്കുമെന്നത്‌ സമാനമായ സ്വന്തം ജീവിതാനുഭവങ്ങള്‍കഥാപാത്രത്തിലാരോപിക്കുന്ന രിതി. മലയാളത്തിലെ കഴിവുറ്റ നടന്മാരെല്ലാം ഈ രീതിയായിരുന്നു പിന്തുടര്‍ന്നത്‌. ഇവിടെ നടന്‍ കഥാപാത്രത്തെ സംബന്ദ്ധിച്ചിടത്തോളം ഒരു പുറംകാഴ്ചക്കാരന്‍ മാത്രമാകുന്നു.

2.Method Acting
ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ കഥാപാത്രമായി ജീവിക്കുക. കഥാപാത്രം ജീവിക്കെന്നതെന്നു കരുതുന്ന വൈകാരിക-ഭൗതിക സാഹചര്യങ്ങളില്‍ നടന്‍ പ്രവേശിച്ച്‌ കഥാപാത്രം തന്നെയാകുന്ന രീതി. ഒരുപാട്‌ അധ്യാപകരിലൂടെയും തിയറ്റര്‍ സംഘങ്ങളിലൂടെയും നടന്മാരിലൂടെയും ഈ സങ്കേതത്തിന്‌ ഒരുപാട്‌ മാറ്റങ്ങളും വളര്‍ച്ചയും കൈവന്നിട്ടുണ്ട്‌.

മര്‍ലിന്‍ ബ്രാണ്ടോ, ജാക്ക്‌ നിക്കോള്‍സണ്‍, റോബര്‍ട്ട്‌ ഡി നിറോ, അല്‍ പചിനോ തുടങ്ങിയ പ്രമുഖരിലൂടെയാണ്‌ സിനിമയിലെ മെത്തേഡ്‌ ആക്റ്റിംഗിന്‌ ഇന്നുള്ള പ്രാധാന്യവും പദവിയും ലഭിക്കുന്നത്‌. റേജിംഗ്‌ ബുള്‍ എന്ന ചിത്രത്തില്‍ ബോക്‌സിംഗ്‌ ലോകചാമ്പ്യനായിരുന്ന 'ല മോട്ട'യെ അവതരിപ്പിക്കാന്‍ ബോക്സിംഗ്‌ പരിശീലിക്കുകയും , ഷൂട്ടിംഗിനിടെ ചില ബോക്സിംഗ്‌ മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയിക്കുകയും ചെയ്തു ഡി നിറോ. ഇതേ ചിത്രത്തിലെ അവസാന രംഗങ്ങള്‍ക്കായി പിന്നീട്‌ ശരീരഭാരം 60 പൗണ്ട്‌ കൂട്ടുകയും ചെയ്തപ്പോള്‍ അതു മെതേഡ്‌ അക്‌ടിംഗിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമായി. ഗാന്ധിയെ അവതരിപ്പിച്ച കിംഗ്‌സ്‌ലി വെജിറ്റേറിയനാകുകയും, ഗാന്ധിയെപ്പോലെ വസ്ത്രധാരണരീതികള്‍ ശീലിക്കുകയും, ചര്‍ക്ക ഉപയോഗിക്കാന്‍ പഠിക്കുകയും, നിലത്തു കിടന്നുറങ്ങാന്‍ ശീലിക്കുകയും ഗാന്ധിയുടെ മുഴുവന്‍ പുസ്തകങ്ങളും വായിക്കുകയും ചെയ്തു സിനിമയ്ക്കു വേണ്ടി.


എണ്‍പതുകളുടെ മധ്യത്തോടെയാണ്‌ ഡാനിയേല്‍ ഡേ ലൂയിസ്‌ സിനിമയില്‍ സജീവമാകുന്നത്‌. മിലന്‍ കുന്‌ദേരയുടെ Unbearable lightness of being ഫിലിപ്പ്‌ കോഫ്‌മാന്‍ ചലച്ചിത്രമാകിയപ്പോള്‍ സങ്കീര്‍ണ്ണമായ ലൈംഗികജീവിതത്തിനുടമയായ തോമാസിനെ അവതരിപ്പിച്ചത്‌ ലൂയിസായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ്‌ കഥാപാത്രത്തെ 'ബ്രേക്ക്‌' ചെയ്യാതിരിക്കാന്‍ അദ്ദേഹം ശീലിക്കുന്നത്‌. ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ക്കായി പ്രേഗില്‍ രണ്ടുമാസം വിന്‍ഡോ ക്ലീനറായി ജോലിചെയ്ത്‌ പരിശീലിക്കുകയുമുണ്ടായി. അടുത്ത ചിത്രം ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത My left foot ആയിരുന്നു. cerebral palsy എന്ന രോഗത്താല്‍ ഇടതുകാലൊഴികെ മറ്റൊരവയവവും നിയന്ത്രണവിധേയമല്ലാതിരുന്ന ക്രിസ്റ്റി ബ്രൗണ്‍ എന്ന എഴുത്തുകാരനെ-അദ്ദേഹം ചിത്രകാരനുമായിരുന്നു-അവതരിപ്പിക്കുമ്പോളാണ്‌ ലൂയിസിന്റെ മെത്തേഡ്‌ ആക്‌ടിംഗ്‌ പരീക്ഷണങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്‌. ഷൂട്ടിംഗ്‌ കാലത്തുടനീളം വീല്‍ചെയറില്‍ നിന്നും സ്വമേധയ എഴുന്നേല്‍ക്കുകയോ നടക്കുകയോ ചെയ്തില്ല ലൂയിസ്‌. രണ്ടാംനിലയിലെ രംഗങ്ങള്‍ ചിത്രീകരിക്കാനയി അദ്ദേഹത്തെ വീല്‍ചെയറോടെ എടുത്തുകൊണ്ടു-പോകണമായിരുന്നത്രേ. ഏതായാലും ആഴ്‌ചകളോളം വീല്‍ചെയറില്‍ കുന്തിച്ചിരുന്നതു കാരണം രണ്ടു വാരിയെല്ലൊടിഞ്ഞതു മിച്ചം.

ലൂയിസിന്റെ അടുത്ത ചിത്രം ജെയിംസ്‌ കൂപ്പറുടെ ക്ലാസിക്‌ നോവലിന്റെ ചലചിത്രാവിഷ്‌കാരമായ Last of the Mohicans ആയിരുന്നു. 'ഹോക്‌ ഐ' എന്ന കാനനവാസിയെ അവതരിപ്പിക്കാന്‍ ഷൂട്ടിംഗിനു മുന്‍പ്‌ മാസങ്ങളോളം വനത്തില്‍ താമസിക്കുകയുണ്ടായി അദ്ദേഹം. സ്വയം വേട്ടയാടിയ മൃഗങ്ങളും മീനും മാത്രമായിരുന്നത്രേ ഭക്ഷണം. ഓടുന്നതിനിടയില്‍ ഒരു കെന്റക്കി റൈഫിള്‍ തിര നിറക്കാനും നിറെയൊഴിക്കാനും ശീലിച്ചു അദ്ദേഹം. മാര്‍ട്ടിന്‍ സ്കോര്‍സേസിയുടെ സംവിധാനത്തില്‍ age of innocence ആയിരുന്നു അടുത്ത ചിത്രം. വൈകാരികമായ വയലന്‍സ്‌ നിറഞ്ഞ ഈ ചിത്രത്തിലെ സങ്കീര്‍ണ്ണമായ മുഖ്യകഥാപാത്രത്തെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചു ലൂയിസ്‌. പിന്നീടു വന്ന In the name of the father, Crucible എന്നീ സിനിമകളെക്കുറിച്ച്‌ ഞാന്‍ മുന്‍പൊരു പോസ്റ്റിലെഴുതിയിരുന്നു. In the name of the father എന്ന ചിത്രത്തില്‍ ജയിലിലടക്കപ്പെട്ട ജെറിയെ അവതരിപ്പിക്കാനായി നാലു മാസത്തോളം ജയിലില്‍ കഴിഞ്ഞു അദ്ദേഹം. ഈ കാലത്ത്‌ പുറമെയുള്ളവരോട്‌ തന്നെ തെറി പറയാനും ദേഹത്ത്‌ തണുത്ത വെള്ളം ഒഴിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രെ. ഐറിഷ്‌ പൗരനായ ജെറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഐറിഷ്‌ പൗരത്വം സ്വീകരിക്കുകയുമുണ്ടായി. അടുത്ത ചിത്രമായ ക്രൂസിബിളിനു വേണ്ടി മസാചുസെറ്റ്‌സിലെ ജനവാസമില്ലാത്ത ഒരു ദ്വീപില്‍ പതിനേഴാം നൂറ്റാണ്ടിലെ കൃഷിരീതികളുമായി അദ്ദേഹം കുറെക്കാലം ജീവിക്കുകയുണ്ടായി. ഈ ചിത്രത്തില്‍ ജോണ്‍ പ്രോക്ടര്‍ എന്ന ഡാനിയലിന്റെ കഥാപാത്രം ജീവിക്കുന്ന വീട്‌ ഒരു ആശാരി കൂടിയായ ഡാനിയെല്‍ നിര്‍മ്മിച്ചതായിരുന്നു. ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത ബോക്‌സര്‍ ആയിരുന്നു അടുത്ത ചിത്രം. ഈ വേഷത്തിനായി രണ്ടുവര്‍ഷത്തിലധികം ബോക്സിംഗ്‌ പരിശീലിച്ചു ലൂയിസ്‌.
സംവിധായകര്‍ പ്രഗത്‌ഭരാകുമ്പോള്‍ അഭിനേതാക്കള്‍ 'മാസ്‌ക്‌' ചെയ്യപ്പെടുക സ്വഭാവികം. കുറസോവ ചിത്രങ്ങളില്‍ Mifune-ഉം തകാഷി ഷിമുറയും തിളങ്ങിയിരുന്നതായി കാണാം. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും മികച്ച കഥാപാത്രങ്ങളെല്ലാം കുറസോവ ചിത്രങ്ങളില്‍ തന്നെയായിരുന്നു. അന്റോണ്യോണിയുടെയും ഫെല്ലിനിയുടെയും ചില സിനിമകളില്‍ Marcello Mastroianniയും ചില ബെര്‍ഗ്‌മാന്‍ സിനിമകളില്‍ Erland Josephson, Liv Ulman എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ അപവാദങ്ങള്‍ വിരളം. ഇവരിലാരും സംവിധായകനെ മാസ്‌കു ചെയ്യാനായിട്ടില്ല എന്നതും ശ്രദ്ധേയം. സ്കോര്‍സെസി എന്ന സംവിധായകന്റെ മികച്ച സംവിധാനവും, ഡികാപ്രിയോ പോലെ വലിയൊരു താരവുമുണ്ടായിട്ടും Gangs of NewYork എന്ന ബ്രഹ്‌മാണ്ഡചിത്രത്തെ രക്ഷിക്കുന്നത്‌ ഡാനിയലിന്റെ ബില്‍ എന്ന കശാപ്പുകാരന്‍ തന്നെ. ഈ ചിത്രത്തോടെ ഡാനിയലിന്റെ മെത്തേഡ്‌ ആക്‌ടിംഗ്‌ പുതിയ തലങ്ങളിലെത്തി. ഇറ്റലിയിലെ കൊടും ശൈത്യത്തിലും ഷൂട്ടിംഗിനിടെ 'കോട്ട്‌' ധരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ന്യൂയോര്‍ക്കില്‍ കോട്ട്‌ നിര്‍മ്മിച്ച വസ്തുക്കള്‍ ഇല്ലായിരുന്നു എന്നതു തന്നെ. ഒടുവില്‍ ന്യുമോണിയ വന്നപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കാനും തയ്യാറായില്ല. കാരണം മേല്‍പറഞ്ഞതു തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആന്റിബയോട്ടിക്കുകള്‍ ഇല്ലായിരുന്നു...അക്ഷരാര്‍ഥത്തില്‍ കഥാപാത്രമായി ജിവിക്കുകയായിരുന്നു അദ്ദേഹം ഈ ചിത്രത്തിലും.

ഭാര്യ റെബേക്ക മില്ലറുടെ സംവിധാനത്തില്‍ വന്ന Ballad of Jack and Rose ആയിരിക്കും ഡാനിയലിന്റെ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം. പ്രകൃതിയെക്കുറിച്ചും സാംസ്കാരിക-വ്യതിയാനങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട്‌ വാചാലമായ ഈ ചിത്രം ആശയപരമായും വൈകാരികമായും സങ്കീര്‍ണ്ണമായ ഒന്നായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടനുള്ള അകാദമി അവാര്‍ഡ്‌ ഡാനിയലിനു നേടിക്കൊടുത്തത്‌ P.T.Andersonന്റെ സംവിധാനത്തില്‍ എണ്ണവേട്ടയുടെയും വെറുപ്പിന്റെയും ദുരയുടെയും കഥ പറഞ്ഞ There will be Blood എന്ന ചിത്രത്തിലെ മനുഷ്യവിരോധിയായ ഡാനിയല്‍ പ്ലെയിന്‍വ്യൂ എന്ന കഥാപാത്രമാണ്‌. ചിലയിനം നായ്ക്കളെ വളര്‍ത്തുമ്പോള്‍ ശൗര്യവും ആക്രമവീര്യവും വരാനായി ദീര്‍ഘകാലം അടച്ചിടുമെന്നു കേട്ടിട്ടുണ്ട്‌. ആരോടും സ്നേഹമില്ലാത്ത, ദുരയും വിദ്വേഷവും നിറഞ്ഞ ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി ഏഴുമാസത്തോളം ഒരു മുറിയില്‍ തനിച്ചു താമസിക്കുകയുമുണ്ടായി ലൂയിസ്‌.
അഭിനയം വെറും അനുകരണമോ പ്രകടനമോ അല്ലെന്ന് തെളിയിക്കാന്‍, മെത്തേഡ്‌ ആക്‌ടിംഗില്‍ പുതിയ അധ്യായങ്ങള്‍ എഴുതാന്‍ ഇറ്റലിയിലെ ഒരു ചെറുപട്ടണത്തില്‍ ഒരു ചെരുപ്പുകുത്തിയായി ആരുമറിയാതെ ജീവിക്കുന്ന ഈ മനുഷ്യന്‍ ഇനിയും വരുമെന്നു പ്രതീക്ഷിക്കാം.

എഡിറ്റ്: ഏപ്രിൽ 20, 2013

ലിങ്കൺ(2012) എന്ന ചിത്രത്തിലെ ഡേ ലൂയിസിന്റെ ചില ചിത്രങ്ങൾ കൂടി ചേർക്കുന്നു.
അടിമത്തം അവസാനിപ്പിക്കാനുള്ള ബിൽ കോൺഗ്രസിൽ പാസാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ക്ഷീണിതനും stressed out-മായ ലിങ്കണെ ഡേ ലൂയിസ് അവതരിപ്പിക്കുന്ന രീതി കുടുതൽ subtle and feel oriented ആണെന്ന് പറയാം. (മേക്കപ്പിന്റെ സഹായം മാറ്റിനിർത്താവുന്നതല്ലെങ്കിലും മുഖത്തെ ചുളിവുകൾ എങ്ങനെ ലിങ്കന്റെ മാനസിക-ശാരീരികാവസ്ഥകളെ അവതരിപ്പിക്കുന്നു എന്നു ശ്രദ്ധിക്കുക.)















എഡിറ്റ് : 12 മെയ് 2015
അഭിനയത്തിന്റെ ചരിത്രത്തെക്കുറിച്ചും മെത്തേഡ് ആക്ടിംഗിനെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്തവിവരണം ഈ വീഡിയോയിൽ കാണാം.


The Origins of Acting and "The Method" from FilmmakerIQ.com on Vimeo.

34 comments:

Roby said...

പലയിടത്തും നിന്നും വായിച്ച, കൌതുകം തോന്നിയ ചില കാര്യങ്ങള്‍...ഇതില്‍ എന്റേതായി ഒന്നുമില്ല...:)

vadavosky said...

വളരെ നന്നായി എഴുതിയിരിക്കുന്നു. സിനിമയെക്കുറിച്ചുള്ള ഒരു ബ്ലോഗ്‌ ഉള്ളതറിഞ്ഞത്‌ ഈയിടെയാണ്‌.
കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ക്ലാസിക്കുകളുടെ ഒരു കളക്ഷന്‍ സ്വപ്നമായിരുന്നു. എവിടെ കിട്ടും എന്നായിരുന്നു ആലോചന. ഇപ്പോള്‍ ഡല്‍ഹിയില്‍ പാലികാ ബസാറില്‍ ഏതാണ്ടെല്ലാ സിനിമകളുടേയും ഡി.വി.ഡി കിട്ടും.കളക്ഷന്‍ കൂടിക്കൊണ്ടിരിക്കുന്നു.

ഓഫ്‌: അഗ്രഗേറ്ററുകളൊന്നും ഈ പോസ്റ്റ്‌ കാണിക്കുന്നില്ലല്ലോ.

ജ്യോനവന്‍ said...

എങ്കിലും തേടി നടന്നതെന്ന് തോന്നിക്കുന്ന പലതും ഇവിടെയുണ്ട്.
നന്ദി! ആക്റ്റിംഗ് മെതേഡുകളെക്കുറിച്ചൊക്കെ മുന്‍പേ ചിന്തിച്ചിരുന്നു.
അതൊക്കെ ക്രോഡീകരിക്കപ്പെട്ട വിഷയങ്ങളാണെന്ന് അറിയുമ്പോള്‍ സന്തോഷം.
ഇനിയും വരാം. കൂടുതലെന്തോക്കെയോ ഇവിടെ വായിക്കാന്‍ ബാക്കിയുണ്ട്.

വിന്‍സ് said...

മെത്തേഡ് ആക്ടേര്‍സ് ചിലപ്പോള്‍ വല്ലാതെ ഓവര്‍ ആയി കാര്യങ്ങളേ നോക്കി കാണുന്നവരും ആണു. മെത്തേഡ് ആക്ടിങ്ങ് നാച്ചുറല്‍ ആയി അഭിനയിക്കാന്‍ സഹായിക്കുമെങ്കിലും പലപ്പോഴും അവരുടെ കഴിവില്ലായ്മയും പുറത്തു കൊണ്ടു വരും എന്നാണു എനിക്കു തോന്നിയിട്ടുള്ളത്. മഹാനായ മാര്‍ലന്‍ ബ്രാന്‍ഡൊയുടെ ആത്മാവ് എന്നോടു പൊറുക്കട്ടേ, പക്ഷെ അദ്ദേഹം കോമഡി രംഗങ്ങളിലൊക്കെ കമ്പ്ലീറ്റ് ഫെയിലിയര്‍ ആണു. മാത്രം അല്ല മെത്തേഡ് ആക്ടേര്‍സിനു ഡ്രാമ കാറ്റഗറിയില്‍ ഉള്ള സിനിമകളേ പറ്റൂ. ഡിനീറൊ മറ്റൊരു ഉദാഹരണം ആണു, അദ്ദേഹം കോമഡി റോളുകളിലോക്കെ വന്‍ പരാജയം ആണു. കോമഡി ഹിറ്റുകള്‍ ഉണ്ട് പക്ഷെ അതിനര്‍ത്ഥം ഈ മെത്തേഡ് ആര്‍ട്ടിസ്റ്റുകള്‍ അതു വിജയിപ്പിച്ചു എന്നു പറയുന്നതില്‍ കാര്യം ഇല്ലല്ലോ. ഡാനിയല്‍ ഡേ ലൂയിസ് മെത്തേഡ് ആക്ടിന്റെ എക്സ്റ്റ്രീമിസ്റ്റാണു.

റോബി താങ്കളുടെ ലോക സീനിമാ വിവരം അപാരം തന്നെ. ഹാറ്റ്സ് ഓഫ് റ്റു യൂ മാന്‍.

Inji Pennu said...

ലൂയിസിന്റെ ഇന്‍ ദ നേം ഓഫ് ദ ഫാദര്‍ കണ്ട് ഞാന്‍ ഫ്ലാറ്റായി.

ഓഫ്:
മ്മടെ അന്തോണി ഹോപ്കിന്‍സിനെക്കുറിച്ച് കൂടി ഇതുപോലെ ഒരു കുറിപ്പ് പ്രതീക്ഷിക്കുന്നു.

Pramod.KM said...

ഗംഭീരമായി ലേഖനം.നന്ദി.:)

ടി.പി.വിനോദ് said...

വളരെ നന്നായിരിക്കുന്നു..ഒരുപാട് നന്ദി, ഇത്രയും വിവരങ്ങള്‍ക്ക്...

ഗുപ്തന്‍ said...

ഹനിബാള്‍ ലെക്റ്റര്‍ ആയി ലൂയിസിനെ തെരഞ്ഞെടുക്കാത്തത് ആരുടെയൊക്കെയോ ഭാഗ്യം. ;)

നന്ദി റോബീ

Roby said...

വടവോസ്കി...ശരിയാണ്. സാകേതികവിപ്ലവം എല്ലാം ചിന്തിക്കുന്നതിലും എളുപ്പമാക്കിയിരിക്കുന്നു.

ജ്യോനവന്‍..ഇനിയും വരുമല്ലോ..:)

വിന്‍സ്, കോമഡി മാത്രമല്ല peripheral ആയ ഏതു റോളും മെത്തേഡ് ആക്‌ടേഴ്‌സിന് കാര്യമായൊന്നും ചെയ്യാനില്ലാത്തതിനാല്‍ പരാജയമായിരിക്കും. ബ്രാന്ഡോയുടെ ഗൌരവമായുള്ള അവസാനത്തെ റോള്‍ അപോകാലിപ്സ് നൌ ആയിരുന്നെന്നു തോന്നുന്നു. പിന്നീട് അദ്ദേഹം വളരെ reclusive ആയി. അഭിനയം വെറും casual ആയി പിന്നീട്. ഡിനീറോ ടൈപ്പാകാതിരിക്കാനാണ് കോമഡി റോളുകള്‍ ചെയ്തു തുടങ്ങിയത്. കാസിനോ കഴിഞ്ഞാല്‍ നല്ല ഒരു റോളു പോലുമില്ല ഡിനീറോയുടെ ക്രെഡിറ്റില്‍.
ആ flattering അങ്ങിഷ്ടപ്പെട്ടു...:) പരാജിതനെയും ഗോപീകൃഷ്ണനെയുമൊന്നും അറിയില്ലെന്നു തോന്നുന്നു വിന്‍സിന്...എനിക്കു സിനിമയില്‍ വിവരമുണ്ടെന്ന്‌ അവരാരും കേള്‍ക്കണ്ട.

ഇഞ്ചി, ഹോപ്കിന്‍സിന്റെ രണ്ടു സിനിമകളെ ഞാന്‍ കണ്ടിട്ടുള്ളു...:) ഒന്നാമത് അദ്ദേഹത്തിന്റ്റെ ക്രെഡിറ്റില്‍ നല്ല സിനിമകളില്ല. നടന്റ്റെ പേരില്‍ മാത്രം സിനിമ കാണണമെങ്കില്‍ ഡേ ലൂയിസ് ആയിരിക്കണം. ബാക്കിയല്ലാ നടന്മാര്‍ക്കും garbage എന്നു വിളിക്കാവുന്ന റോളുകള്‍ ഉണ്ട്.(ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണു കേട്ടോ).

പ്രമോദ്, ലാപൂട..:)

ഗുപ്തന്‍..ഇതു ഞാനും ആലോചിച്ചിരുന്നു. എഴുതി വന്നപ്പോള്‍ ആ വാചകം വിട്ടു പോയി...:)

വെള്ളെഴുത്ത് said...

അപ്പോള്‍ ഭ്രാന്തിന്റെ മറ്റൊരു പേരാണ് മെത്തേഡ് ആക്ടിംഗ്.. അങ്ങനെയും പറയാം.. ജീനിയസ്സുകളുടെ ഭ്രാന്താണല്ലോ നമ്മുടെയൊക്കെ ഇഷ്ട/പോഷക വിഭവം. ഒരു പാട് വിവരങ്ങള്‍ റോബി. നന്ദി. ഗോഡ് ഓഫ് റാത്ത് ഈ അടുത്താണ് കണ്ടത്. ഇവരെയൊക്കെ ഒന്നു കൂടി കാണാന്‍/നോക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് ഈ എഴുത്ത്.

വിന്‍സ് said...

റോബി.... ഗോപാലക്രിഷ്ണന്റെയും പരാജിതന്റെയും പോസ്റ്റുകള്‍ കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല. അവരുടെ സൈറ്റിലേക്കുള്ള ലിങ്കുകള്‍ പോസ്റ്റ് ചെയ്തിരുന്നേ ഉപകാരം ആയേനെ. റോബിയുടെ സിനിമയേ കുറിച്ചുള്ള അറിവു വളരെ നല്ലതാണു, ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഇവിടെ ഇനിയും എഴുതും എന്നു പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ലോക സിനിമയെ പരിജയപ്പെടുത്തുന്ന എഴുത്തു മനോഹരം തന്നെ ആണു.

ആന്തണി ഹോപ്കിന്‍സിന്റെ രണ്ടു പടങ്ങള്‍ മാത്രമേ കണ്ടിട്ടൂള്ളൂ എന്നോ?? വൌ..... ലോക സിനിമയെ വളരെ കാര്യത്തോടേ തന്നെ കാണുന്ന റോബി ആണിതു പറയുന്നത് എന്നോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. ഹീ ഈസ് എ ജീനിയസ്. പിന്നെ പൊട്ട പടങ്ങള്‍ എല്ലാവര്‍ക്കും ഇല്ലേ??? ഡാനിയേല്‍ ലൂയിസിന്റെ തന്നെ ബോറഡിക്കാതെ കണ്ടിരിക്കാന്‍ കഴിയില്ലാത്ത പടങ്ങള്‍ ഉണ്ടല്ലോ??

പിന്നെ ലോകത്തിലെ ഏറ്റവും മികച്ച നടന്‍ ആയ മോഹന്‍ ലാല്‍ വരെ എത്രയോ ചവറില്‍ അഭിനയിച്ചിരിക്കുന്നു. എന്നു വച്ചു പുള്ളി നല്ല നടന്‍ അല്ല എന്നാരേലും പറയുമോ?? മമ്മുണ്ണികള്‍ അല്ലാതെ??

ആന്റണി ഹോപ്കിന്‍സിന്റെ പടങ്ങള്‍ ഇനിയും കാണുക.... മെത്തേഡ് ആക്ടെര്‍സിനെ ഇഷ്ടപെടുന്ന റോബി പുതിയ ഒരു അഭിനയ അനുഭവത്തിലേക്കാവും കടന്നു ചെല്ലുക.

nalan::നളന്‍ said...

റോബി,
വിവരങ്ങള്‍ക്കു നന്ദി..
method acting നോട് ആദ്യമൊക്കെ നല്ല മതിപ്പായിരുന്നെങ്കില്‍, ഇപ്പോള്‍ substitution നോടാണു കൂടുതല്‍ മതിപ്പ്.

method acting നെക്കാള്‍ കൂടുതല്‍ ക്രീയേറ്റിവിറ്റി ആവശ്യപ്പെടുന്നത് substitution തന്നെയാണു. method നു കൂടുതലും അനുകരണ സ്വഭാവമാണുള്ളത്.

Roby said...

നളന്‍, എനിക്കു തോന്നിയത് substitution ആണ് അനുകരണത്തോട് അടുത്തു നില്‍ക്കുന്നതെന്നാണ്.
അനുകരണം മോശമാണെന്നു കരുതല്ലേ...ഡൌണ്‍ഫാളിലെ ഹിറ്റ്ലര്‍ ഏറെക്കുറെ അനുകരണം തന്നെയായിരുന്നു. ഹിറ്റ്ലറുടെ കുറെ വീഡിയോ ഫൂട്ടേജുകള്‍ നോക്കിയാണ് ആ നടന്‍ തയ്യാറെടുത്തത്. റാഷോമോണിലെ കഥാപാത്രത്തെ Mifune അവതരിപ്പിച്ചത് സിംഹം തുടങ്ങിയ വന്യജീവികളുടെ ചലനങ്ങള്‍ നോക്കിയായിരുന്നു. ചിലതരം റോളുകള്‍ക്ക് അതേ പറ്റൂ. വരകള്‍ക്കിടയില്‍ നിന്ന് വ്യതിചലിക്കരുതാത്ത, കണിശത ആവശ്യമുള്ള റോളുകള്‍. നടന്റെ കൈയില്‍ നിന്നും കൂടുതല്‍ ‘ഇടേണ്ടി’ വരുമ്പോളാണ് മെത്തേഡ് ആക്ടിംഗ് കൂടുതല്‍ ഫലപ്രദമാകുക എന്നു തോന്നുന്നു.

വിന്‍സ്, അവര്‍ രണ്ടു പേരും സിനിമയെക്കുറിച്ച് മാത്രം എഴുതുന്നവരല്ല. അവരുടെ അറിവിനെക്കുറിച്ച് എനിക്കറിയാവുന്നതു കൊണ്ട് പറഞ്ഞതാണ്.

ഹോപ്കിന്‍സിന്റ്റെ മൂന്നു സിനിമ കണ്ടിട്ടുണ്ട്. ഒന്ന്-ഹനിബാള്‍-കണ്ടപ്പോള്‍ ഇടയ്ക്ക് ഉറങ്ങി പോയി. അതുകൊണ്ട് അതു കൂട്ടിയില്ല..:)
ഇനി കാണാന്‍ ശ്രമിക്കാം.

എനിക്ക് മെത്തേഡ് ആക്‌ടേഴ്സിനോട് പ്രത്യേക മമതയൊന്നുമില്ല. ഒരു കഥാപാത്രത്തെ ഉള്‍കൊണ്ട് പൂര്‍ണ്ണതയോടെ അവതരിപ്പിക്കുന്ന എല്ലാ നടന്മാരെയും ഇഷ്ടമാണ്.

വിന്‍സ് ഒരു കട്ടി കൂടിയ മോഹന്‍ലാല്‍ ഫാനാണല്ലേ...:) മോഹന്‍ലാലിനെ എല്ലാവരും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ലാലിനെ തന്നെ കാണാമെന്നതിനാലാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചില വേഷങ്ങളില്‍-വാനപ്രസ്ഥവും ഇരുവറും-പോലും സ്വന്തം ശരീരഭാഷയെ ഇല്ലാതാക്കാന്‍ ലാലിനു കഴിഞ്ഞിട്ടില്ല. കുഞ്ഞിക്കുട്ടന്റെ വേദന കുഞ്ഞിക്കുട്ടന്റെ മാത്രം വേദനയായതില്‍ മോഹന്‍ലാലിന്റെ അഭിനയത്തിനു പങ്കുണ്ടെന്നു തോന്നുന്നു. പിന്നെയ്ം മികച്ചു നിന്നത് താഴ്വാരവും വാസ്തുഹാരയുമായിരുന്നു.

വിന്‍സ് said...

റോബി, അന്റണി ഹാപ്കിന്‍സിന്റെ ഹാനിബല്‍ ആദ്യമേ കണ്ടതു കൊണ്ടു പറ്റി പോയതാണു. സൈലന്‍സ് ഓഫ് ദി ലാമ്പ്സ്, റിമൈന്‍സ് ഓഫ് ദ ഡെ, നിക്സണ്‍, അമിസ്റ്റാഡ്, ഹാര്‍ട്ട്സ് ഇന്‍ അറ്റ്ലാന്റിസ്, പ്രൂഫ്... ഇതിലൊക്കെയുള്ള അദ്ധേഹത്തിന്റെ അഭിനയത്തിനെ വിവരിക്കാന്‍ വാക്കുകള്‍ ഇല്ല.

ഓരോ പടത്തിലും മോഹന്‍ ലാല്‍ എന്ന ആളെ കാണാന്‍ കഴിയില്ല എന്നതല്ലെ സത്യം?? അതു തോന്നുന്നതു മാത്രം ആണു. അതേ സമയം ഏതു റോള്‍ എടുത്താലും തന്നെ മാത്രം കാണിക്കാന്‍ കഴിയുന്ന ഒരു നടന്‍ ആണു മമ്മൂട്ടി. അതിപ്പം വാത്സല്യം എന്ന സിനിമയിലെ റോള്‍ ആയാലും കിംഗ് എന്ന സിനിമ ആയാലും. you can identify him. ഒരു തര്‍ക്കത്തിനു നില്‍ക്കുന്നതല്ല. പക്ഷെ മെത്തേഡ് ആക്ടിങ്ങിനേ കുറിച്ചു പറഞ്ഞു വന്നപ്പം ലാലേട്ടന്റെ കഴിവുകളെ അനുസ്മരിക്കാതെ വയ്യ. കാരണം യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെ ചെയ്യാന്‍ പോവുന്ന റോളിലേക്കു ലയിക്കുക എന്നു പറഞ്ഞാല്‍ അതൊരു അല്‍ഭുതം തന്നെ.

http://www.manoramaonline.com/videos/nerechovve/venu_3.wmv

വേണു നാഗവള്ളി മോഹന്‍ ലാലിന്റെ റേഞ്ച് ഡിസ്ക്രൈബ് ചെയ്യുന്നതു കൂടി കേള്‍ക്കുക.

Anonymous said...

റോബിയും വിന്‍സും തികച്ചും രണ്ടുലെവലില്‍ നിന്ന് സിനിമ ആസ്വദിക്കുന്നവരാ. രണ്ടു പേരും കൂടെ തര്‍ക്കിക്കല്ലേ. എനിക്ക് ചിരിക്കാന്‍ വയ്യ.

റോബിയേ... മോഹന്‍ലാലിന്റെ തന്നെ ബെസ്റ്റ് പെര്‍ഫോമന്‍സിന്റെ കൂട്ടത്തില്‍ സ്ഫടികത്തിലെ ആടുതോമയെ ചേര്‍ത്തിട്ടുള്ള ആളിനോടാണ് ഇപ്പോള്‍ സംസാരിക്കുന്നത്. വിട്ടുപിടിക്ക് ..അതാനല്ലത്.

Unknown said...

റോബീ,ഇത്തരം എഴുത്തുകള്‍ അറിവുകള്‍ പകരുന്നുണ്ടെങ്കില്‍ പോലും,അറിഞ്ഞോ അറിയാതെയോ ഒരു മിത്തുനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്.അറിയലിനേക്കാള്‍ പൂജിക്കല്‍.കാണിയെ അധസ്ഥിതികനാക്കുന്ന ഒന്ന് ഏത് ആരാധനയിലും ഉണ്ട്..ഒരു കീഴ്ജാതി നിര്‍മ്മാണം.കിന്‍സ്കിയെക്കുറിച്ച്,ഗുസ്മാനെക്കുറിച്ച്,ആന്റണിക്വിന്നിനെക്കുറിച്ച്,മിഫൂണെക്കുറിച്ച് ഒക്കെ ഇത്തരം മതിപ്പുകള്‍ കേട്ടിട്ടുണ്ട്..ഓഫ് ദി സ്ക്രീനിനേക്കാ‍ള്‍ എത്ര ബലം അവര്‍ക്ക് സ്ക്രീനില്‍...അതെഴുന്നതല്ലേ സംസ്കാരത്തിന്റെ ആരോഗ്യത്തിന് ബലം നല്‍കുക?

Roby said...

ഗോപിയേട്ടാ,
ഇന്നത്തെ സിനിമയില്‍ മികച്ച കുറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടനെ പരിചയപ്പെടുത്തുക എന്നേ ഉദ്ദേശിച്ചുള്ളൂ. അപ്പോള്‍ താരാരാധനയെ ബലപ്പെടുത്തുന്നതില്‍-ഒരു മിത്തിനെ സൃഷ്‌ടിക്കുന്നതായി- വായിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് പോസ്റ്റു ചെയ്യാനും ഒരു മടിയായിരുന്നു.
പിന്നെ, ഈ ബ്ലോഗിന്റെ രാഷ്ട്രീയം/ഉദ്ദേശ്യം മികച്ച സിനിമകളെ പരിചയപ്പെടുത്തുന്നതിനു പുറമെ നമ്മുടെ നാട്ടിലെ കച്ചവടസിനിമകളിലൂടെ വിനിമയം ചെയ്യപ്പെടുന്ന പ്രതിലോമകരമായ ആശയങ്ങളെയും അരാഷ്ട്രീയതയെയും പ്രതിരോധിക്കുക എന്നതു കൂടിയാണെന്നു കരുതുന്നു. ആ ഒരര്‍ഥത്തില്‍ അഭിനയത്തെ വളരെ ജൈവികമായി സമീപിക്കുകയും താരപരിവേഷത്തില്‍ നിന്നൊക്കെ അകന്ന് ഒരിടത്ത് ചെരുപ്പുകുത്തിയായി ജീവിക്കുന്ന ഒരു നടനെപറ്റി പറയുന്നതില്‍ സാംഗത്യമുണ്ടെന്നു തോന്നി. ജീനിയസ് എന്നു വിളിക്കപ്പെടാവുന്ന ഒരു നടന്‍ താരപരിവേഷത്തില്‍ നിന്നകന്നു ജീവിക്കുന്നു എന്നു പറയുന്നതിലും ഒരു രാഷ്ട്രീയമില്ലേ?
ഇന്ത്യന്‍ സിനിമയെ വളരാതെ മൂക്കുകയറ്രിട്ടു നിര്‍ത്തിയിരിക്കുന്നതില്‍ പ്രധാനം താരാരാധന തന്നെയാണല്ലോ.

ഒരു പക്ഷെ ഈ പോസ്റ്റു വായിക്കേണ്ടത് സാധാരണജനങ്ങളെക്കാളും താരങ്ങളാണെന്നു തോന്നുന്നു. അവരും വായിക്കുമായിരിക്കും..:)

വളരെ ലിമിറ്റഡ് വായനക്കാരുള്ള ഒരു മലയാളം ബ്ലോഗില്‍ എഴുതപ്പെടുമ്പോള്‍ ഒരു മിത്ത് സൃഷ്ടിക്കപ്പെടുന്നു എന്നതിലുപരി നമ്മുടെ നാട്ടില്‍ അരാധിക്കപ്പെടുന്ന ചിലരുടെ നിസ്സാരത പുറത്താകുകയല്ലേ ചെയ്യുന്നത്..എന്നു കരുതി.

ഇപ്പോള്‍ വിന്‍സിന്റെ കമന്റുകള്‍ വായിക്കുമ്പോള്‍ അന്ധമായ താരാരാധനയെ ചെറുക്കാന്‍ ഇത്തരം പാഴ്ശ്രമങ്ങള്‍ മതിയാവില്ല എന്നെനിക്കും ബോധ്യമാകുന്നു.

വിന്‍സ് said...

അന്ധമായ താരാരാധന എന്നു പറഞ്ഞു സത്യത്തെ ഇല്ലാതാക്കാന്‍ ഉള്ള ശ്രമം അല്ലേ നടക്കുന്നത്??

ലോക സിനിമ കാണുന്ന, ലോക സിനിമയെ മനസ്സിലാക്കുന്ന, ലോകത്തിലെ മികച്ച അഭിനയം നന്നായി വില ഇരുത്തി കാണുന്ന ഒരാള്‍ക്കും മോഹന്‍ ലാല്‍ എന്ന നടന്റെ കഴിവുകളെ ചുമ്മാ തള്ളാന്‍ കഴിയില്ല. അങ്ങനെ തള്ളുന്നവര്‍ ആണു അന്ധമായി മറ്റു പലതിനെയും ആരാധിക്കുന്നത്.

ഞാന്‍ മോഹന്‍ ലാലിനെ ആരാധിക്കുന്നു എന്നതിലുപരി വല്ലാതെ ബഹുമാനിക്കുന്നു എന്നതാണു സത്യം. ലാലേട്ടന്റെ കൂടെ നിന്നു ഫോട്ടോ എടുക്കണം എന്നോ തോളത്തു കൈയ്യിട്ടു നില്‍ക്കണം എന്നോ ആഗ്രഹം ഉള്ള ഒരാളേ അല്ല. എന്തിനു അടുത്തു നിന്നു കാണണം എന്നു പോലും ആഗ്രഹം ഇല്ല. ഷിക്കാഗോയില്‍ പരുപാടിക്കു ലാലേട്ടനും സംഘവും വന്നപ്പോള്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു സുഹ്രുത്തുക്കള്‍. അതിന്റ് പുറത്ത് പോവാന്‍ ഇറങ്ങിയപ്പോള്‍ പോവുന്ന വഴിക്കു അവരെ കണ്‍വിന്‍സ് ചെയ്തു ബാറിലേക്കു തിരിപ്പിച്ച ആളാണു ഞാന്‍.

ആരാധന അല്ല.....ആയിരുന്നു ഒരു പതിനാറു വയസ്സു വരെ. മലയാള സിനിമയും സീന്‍ ഉള്ള തമില്‍ സിനിമകളും ഹിന്ദി സിനിമകളും ഇംഗ്ലീഷ് സിനിമകളുമേ എനിക്കറിയാമായിരുന്നുള്ളു. പക്ഷെ അന്നും അറിയാമായിരുന്നു മലയാളത്തില്‍ ലാലേട്ടനെ വെല്ലാന്‍ വേറെ ആരും ഇല്ലെന്നു. ആരുമൊട്ടു തെളിയിച്ചും ഇല്ല. കുറച്ചു കൂടി വലുതായപ്പോള്‍ ലോക സിനിമകളിലേക്കു ആക്രിഷ്ട്ടനായി. സിനിമ തലക്കു പിടിച്ചു പല മികച്ച നടന്മാരുടെയും പഴയതും പുതിയതും പല രാജ്യങ്ങളില്‍ നിന്നുമുള്ള പടങ്ങള്‍ തേടി പിടിച്ചു കാണാന്‍ തുടങ്ങി. അപ്പോള്‍ വ്യക്തമായി മോഹന്‍ ലാല്‍ എന്ന മഹാ നടനെ വെല്ലാന്‍ ലോകത്തു മറ്റൊരു മികച്ച നടന്‍ ഇല്ല എന്നു. അപ്പോള്‍ ആരാധന ബഹുമാനവും അഹങ്കാരവും ആയി മാറി.

ഗുപ്തനോട്.... സ്ഫടികം മോഹന്‍ ലാലിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നു തന്നെ ആണു. ഒരു റൌഡിക്ക് ആടു തോമയിലേക്കാളും തറ ആവാന്‍ കഴിയില്ല എന്നു അഭിനയിച്ചു കാണിച്ചു തന്നു മോഹന്‍ ലാല്‍. അല്ലെങ്കില്‍ താങ്കള്‍ പറയൂ....കള്ളിന്റെ കുപ്പി മൂടോടെ വായിലോട്ടൂ കമത്തി നേക്കഡ് കാര്‍ഡ്സ് വച്ചു ചീട്ടു കളിക്കുമ്പോള്‍ ഉള്ള വികട ഭാവം കാണുമ്പോള്‍ എന്തൊരു തറ എന്നു മനസ്സില്‍ പറഞ്ഞൂ പോവില്ലെ ആണും പെണ്ണൂം.

“എന്താടി ആടു തോമയുടെ ചോരക്കു മധുരമൊ” എന്നു ചോദിക്കുന്ന തോമയുടെ മുഖത്തെ ഭാവങ്ങളും ചോദ്യവും കാണുമ്പോളും കേള്‍ക്കുമ്പോളും വെറുപ്പ് അല്ലെങ്കില്‍ ഛേ എന്നു ഉള്ളിലെങ്കിലും പറയാത്ത ആണും പെണ്ണുമോ?? പോലീസ് സ്ഥലത്തെ വേശ്യയെ ഒപ്പം പൂട്ടി നടത്തി കൊണ്ടു പോവുമ്പോള്‍ അപ്പനെ കാണുന്ന തോമ അവളെ അതു വരെ കാണാത്ത ആവേശത്തോടെ ചേര്‍ത്തു പിടിച്ചു നടക്കുമ്പോള്‍ ആ തോമയെ ശപിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ?? അതൊക്കെ കഴിഞ്ഞു.. പൊന്നമ്മേ എന്നേ നാവില്‍ വരൂ എന്നു തുടങ്ങുന്ന ഡയലോഗിലെ ഡെലിവറിയും മുഖ ഭാവങ്ങളും കാണുമ്പോള്‍ ആടു തോമയുടെ നൊമ്പരം കാണുന്നവരുടെ നൊമ്പരം ആവുന്നു. പാച്ചു പിള്ളയുടെ കൈ മുത്തുമ്പോള്‍ ആടു തോമക്കൊപ്പം ജനവും കൈ മുത്തുന്നു.

ആടു തോമയെ ജനം വെറുക്കുന്നു, അല്ലെങ്കില്‍ സ്നേഹിക്കുന്നു എങ്കില്‍ മോഹന്‍ ലാല്‍ എന്ന മഹാ നടന്റെ കഴിവു ഒന്നു മാത്രം കൊണ്ടാണു. അതു മോഹന്‍ ലാലിന്റെ എക്കാലത്തെയും മലയാള സിനിമയിലെ തന്നെ എക്കാലത്തേയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണു. അതു മോഹന്‍ ലാല്‍ ചെയ്തു ഫലിപ്പിച്ചതു പോലെ ചെയ്യാന്‍ മലയാള സിനിമയില്‍ എന്നല്ല ഒരു സിനിമയിലും ആണായിട്ടുള്ള ഒരുത്തനും കഴിയില്ല.

ഉത്തമ ഉദാഹരണം മഹാ നടന്‍ എന്നു പത്രക്കാര്‍ മാത്രം കെട്ടി ഘോഷിക്കുന്ന മമ്മൂട്ടിയുടെ ‘ഒരേ കടല്‍’ എന്ന സിനിമയിലെ അഭിനയം. ഒരു പെണ്ണിനെ ഒരു ആണു എങ്ങനെ തൊടരുതു എന്നൊക്കെ മനസ്സിലാക്കണം എങ്കില്‍ ആ പടം കണ്ടാല്‍ മതി.

സിനിമയില്‍ സ്വന്തം ഭാര്യയെ പോലും ‘ ഇവളെ തോട്ടാല്‍ എനിക്കു വല്ലതും പറ്റുമോ, ഇവള്‍ എന്നെ പീഡന കേസില്‍ കുടുക്കുമോ’ എന്നൊക്കെ ചിന്തിക്കുന്ന രിതിയില്‍ തൊടുന്ന നടനേക്കാളും എനിക്കു ഇഷ്ടം വേശ്യയെ ഒരു ബഹുമാനവും കൂടാതെ പൂണ്ടടക്കം കെട്ടി പിടിച്ച് കാര്യം സാധിച്ചു എഴുന്നേറ്റ് പോവുന്ന കഥാ പാത്രം ചെയ്തു ഫലിപ്പിക്കുന്ന നടനെ തന്നെ ആണു.
സദാചാര മറ്റേമോന്മാര്‍ ഇതിനെ ചുറ്റി ഡയലോഗടിച്ചു വന്നാ എനിക്കു ...കു...കു ...കു...അല്ലേല്‍‍ വേണ്ട കുന്തിരിക്കമാ.

സ്ഫടികത്തില്‍ മോഹന്‍ ലാല്‍ അതു വളരെ വളരെ ഭംഗി ആയി ചെയ്തു. ഈ പടം കൊള്ളില്ല, പ്രകടനം മോശമായി എന്നു പറയുന്ന യോഗ്യന്മാര്‍ ആരും അതെന്തു കൊണ്ടു കൊള്ളില്ല അല്ലെങ്കില്‍ അഭിനയം കൊള്ളില്ല എന്നു പറയൂ. ഞാന്‍ സംസാരിച്ചിട്ടുള്ള മിക്കവരും സ്ഫടികത്തിലേ ആടു തോമയെ അവതരിപ്പിച്ച മോഹന്‍ ലാലിന്റെ അഭിനയം കലക്കി എന്നേ പറഞ്ഞിട്ടുള്ളു. വെദര്‍ ദേ ലൈക്ക് മോഹന്‍ ലാല്‍ ഓര്‍ നോട്ട്.

ഗുപ്തന്‍ എനിക്കു താങ്കള്‍ ആരാണെന്നു ഒരു ഐഡിയയും ഇല്ല. ഇനി ഇപ്പം ലോക സിനിമയും അഭിനേതാക്കളെയും മൊത്തം ആയി ഏറ്റെടുത്തേക്കുന്ന ആളാണൊ എന്നും അറിയില്ല. പക്ഷേ ഇവിടെ ഞാന്‍ സംസാരിക്കുന്നത് ഞാന്‍ ബഹുമാനിക്കുന്ന (ഈ ബ്ലോഗ് എഴുതുന്നതിന്റെ പേരില്‍ മാത്രം, അല്ലാതെ റോബി ഏതവനാ എന്നെനിക്കറിയില്ല) റോബി എന്ന ആളോടാണു. റോബി ആരുടെ ഫാന്‍ ആയാലും ഒരു പരസ്പര ബഹുമാനത്തോടെ ആണു ചര്‍ച്ച മുന്നോട്ട് കൊണ്ടു പോവുന്നത്. സ്വന്തമായി പുള്ളി എടുത്തോളും എന്തു വിട്ടു പിടിക്കണം, അല്ലേല്‍ വിട്ടു പിടിക്കണ്ട എന്നു. താങ്കള്‍ പുള്ളിക്കു വേണ്ടി സംസാരിക്കാന്‍ നിക്കണ്ട. ചുമ്മ പുഛിക്കുന്നതിനു പകരം എന്തു കൊണ്ട് സ്ഫടികം ചീത്ത എന്നു എക്സ്പ്ലയിന്‍ ചെയ്തു നോക്കാമായിരുന്നു ഗുപ്തനു.

വിന്‍സ് said...

ഒന്നു കൂടി.

ഡാനിയേല്‍ ലൂയിസ് മോഹന്‍ ലാല്‍ എന്ന നടന്റെ മുന്‍പില്‍ ഒന്നും അല്ല എന്നു കൂടി പറഞ്ഞു കൊള്ളട്ടെ.

മാര്‍ലന്‍ ബ്രാന്‍ഡോയോട് കമ്പേര്‍ ചെയ്തു സംസാരിക്കാന്‍ മലയാള സിനിമയില്‍ മൂന്നേ മൂന്നു പേരെ ജനിച്ചിട്ടുള്ളു. ഒന്നു ‘സത്യന്‍‘, രണ്ടു ‘കൊട്ടാരക്കര’, ,മൂന്നു തിലകന്‍. ഇതൊക്കെ എന്റെ അഭിപ്രായം മാത്രം.

ഇതു രണ്ടും എഴുതാന്‍ കാരണം റോബി ‘സാധാരണക്കാര്‍ അല്ലെ ഈ പോസ്റ്റ് വായിക്കേണ്ടത്, അപ്പോള്‍ അവര്‍ക്കു മനസ്സിലാകില്ലേ അവര്‍ ആരാധിക്കുന്ന നടന്മാര്‍ ഒന്നും അല്ല എന്നു മനസ്സിലാകും’ എന്നു എഴുതിയയ്തു കൊണ്ടാണു.

സത്യം ആണു, പക്ഷെ വായിച്ചു കഴിഞ്ഞാല്‍ അവര്‍ ആരാധിക്കുന്ന നടന്മാര്‍ ലോകത്തിലെ തന്നെ മികച്ച നടന്മാര്‍ ആണെന്നു മനസ്സിലാകും.

ഡാനിയേല്‍ ലൂയിസ് മാര്‍ലന്‍ ബ്രാന്‍ഡോ, പച്ചീനോ, ഡിനീറോ തുടങ്ങിയവര്‍ ക്ഷമിക്കുക, പക്ഷെ ഒരു ജഗതിക്കോ തിലകനോ മോഹന്‍ ലാലിനോ നിങ്ങള്‍ ചെയ്തിട്ടുള്ള ഏതു റോളും ചെയ്യാന്‍ കഴിയും (ഇപ്പം കുറേ അവന്മാര്‍ വരും മോഹന്‍ ലാല്‍ ഇറ്റാലിയന്‍ മാഫിയ കിംഗ് വീറ്റോ കോര്‍ലിയോണ്‍ ആയി അഭിനയിക്കുന്ന കാര്യം ഓര്‍ത്തേ എന്നു, നിങ്ങളോടു ഒന്നേ പറയാന്‍ ഉള്ളൂ ഞാന്‍ എന്നതാ പറയുന്നതു എന്നാദ്യം മനസ്സിലാക്കുക) പക്ഷെ ഒരു കോമഡി റോള്‍ പോലും തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയാത്തിടത്തോളം നിങ്ങളും നിങ്ങളേ പോലുള്ള മെത്തേഡ് ആക്ടേര്‍സും ഇവരുടെ ഒക്കെ മുമ്പില്‍ ഒന്നും അല്ല.

സാധാരണക്കാര്‍ ഈ പോസ്റ്റ് വായിക്കട്ടെ, ഇവരുടെ ഒക്കെ പടങ്ങള്‍ കാണട്ടെ എന്നു ആശംസിക്കുന്നു.

nalan::നളന്‍ said...

റോബി,
അനുകരണം മോശമാണെന്നല്ല. (സത്യത്തില്‍ നമ്മുടെ ഗായകരേക്കാള്‍ ക്രീയേറ്റിവിറ്റി മിമിക്രി ആര്‍ട്ടിസ്റ്റുകളക്കാണെന്നു തോന്നുന്നു.)

കഥാപാത്രമായി മാറുന്നത്, ഇപ്പറഞ്ഞ നിരീക്ഷണങ്ങളൊക്കെ ചേര്‍ത്തുവച്ചാലും അത്രയ്ക്ക് ക്രീയേറ്റിവിറ്റി demand ചെയ്യുന്നില്ലെന്നാണെന്റെ അഭിപ്രായം.

മറിച്ച് കഥാപാത്രത്തിനു തന്റേതായ ഒരു വേര്‍ഷന്‍ പകരുന്നത്, മുന്‍‌പറഞ്ഞ രീതിയെ വച്ചു നോക്കുമ്പോള്‍ കൂടുതല്‍ demanding ആയിട്ടാനെനിക്ക് തോന്നുന്നത്.

റോബി താരാരാധനയെപ്പറ്റി പറഞ്ഞത് ശെരിയാണ്. പോസ്റ്റില്‍ അതിനെപ്പറ്റി വ്യക്തമായി പരാമര്‍ശിക്കേണ്ടതായിരുന്നു. implied രാഷ്ട്രീയം ചിലപ്പോള്‍ വ്യക്തമായി പറയുക തന്നെ വേണം. - simple and straight.

Off- ബ്രാന്റൊയുടെ streetcar named desire ആയിരുന്നു ഞെട്ടിപ്പിച്ച അഭിനയം.

വിന്‍സ് said...

Off- ബ്രാന്റൊയുടെ streetcar named desire ആയിരുന്നു ഞെട്ടിപ്പിച്ച അഭിനയം.


സ്റ്റെല്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

സ്റ്റാന്‍ലി കൊവത്സ്കി...... എന്റെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത കഥാപാത്രം. അതു പോലെ തന്നെ വിവിയന്‍ ലീയും.

ഗുപ്തന്‍ said...

വിന്‍സേ പുച്ഛം ഒന്നും ഇല്ല. എന്റെ വാക്കുകള്‍ അങ്ങനെ ഒരു ധാരണ ഉണ്ടാക്കിയെങ്കില്‍ മാപ്പ്.


ഞാന്‍ പറഞ്ഞല്ലോ കാഴ്ചപ്പാടിന്റെ വ്യത്യാസം: അത് നിങ്ങള്‍ രണ്ടുപേരും എഴുതുന്നതില്‍ നന്നായി കാണാനുണ്ട്. അതില്‍ രണ്ടുപേരെയും താരതമ്യം ചെയ്ത് ഒരാള്‍ പറയുന്നത് ശരിയെന്നും മറ്റേയാള്‍ പറയുന്നത് തെറ്റെന്നും ഞാന്‍ പറഞ്ഞില്ലല്ലോ. ഇവിടെ പരസ്പരം വാദത്തിന് വന്ന വിഷയങ്ങളില്‍ നിങ്ങള്‍ രണ്ടുപേരും ഒരിക്കലും യോജിക്കില്ല എന്ന് അറിയാനുംവേണ്ടി ഞാന്‍ രണ്ടുപേരും എഴുതുന്നത് വായിച്ചിട്ടുണ്ട്. അത്രേയുള്ളൂ.

സാഹിത്യവും കലയും ഒക്കെ വ്യക്തിപരമായ ഇഷ്ടങ്ങളുടെ ഏറിയയാണ്. അവിടെ വാദപ്രതിവാദങ്ങള്‍ക്ക് സാംഗത്യം ഉണ്ടാകുന്നത് ഒരേതലത്തില്‍ നിന്ന് വിഷയത്തെ സമീപിക്കുന്നവര്‍ തമ്മില്‍ സംസാരിക്കുമ്പോഴാണ്. അല്ലെങ്കില്‍ എഴുതുന്നവര്‍ക്ക് തോന്നിയില്ലെങ്കിലും വായിക്കുന്നവര്‍ക്ക് തമാശ തോന്നും.

എന്റെ കാര്യത്തില്‍ തന്നെ ഉദാഹരണം പറയാം. ഇവിടെ മേതില്‍ രാധാകൃഷ്ണനെയും ആനന്ദിനെയും വായിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. എനിക്ക് ഈ രണ്ടു എഴുത്തുകാരും എഴുതുന്നത് പലപ്പോഴും പീഡനം ആയിട്ടാണ് അനുഭവപ്പെടുന്നത്. ഇതില്‍ ഒരു കാഴ്ചപ്പാടും തെറ്റാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ‘വിട്ടുപിടിക്കേണ്ടിവരുന്നത്’ മേതിലിനെക്കുറിച്ചോ ആനന്ദിനെക്കുറിച്ചോ എഴുതുന്നിടത്ത് ചെന്ന് ഞാന്‍ ഓ.വി. വിജയനാണ് മലയാളത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരന്‍ എന്ന് (ഉദാഹരണത്തിന് -അല്ലെങ്കില്‍ പെരുമ്പറ്റവം ശ്രീധരനോ കഞ്ഞിക്കുഴികുഞ്ഞിക്കുട്ടനോ ആയിക്കോട്ടെ) തര്‍ക്കിക്കുമ്പോഴാണ്. തര്‍ക്കിച്ചിട്ട് കാര്യമില്ല: കാരണം വായന (കാഴ്ചയും) അത്രക്ക് വ്യക്തിനിഷ്ടമായ അനുഭവമാണ്.

ഇത്രയും വിശദീകരിച്ചത് തെറ്റിദ്ധാരണ ഒഴിവാകും എന്ന പ്രതീക്ഷയിലാണ്. :)

റോബി മാപ്പ്.

ഗുപ്തന്‍ said...

മറ്റൊന്നുപറയാന്‍ വിട്ടു. എനിക്ക് റോബിയുടെ നിലപാടുകള്‍ വിന്‍സിന്റെ നിലപാടുകളെക്കാള്‍ കൂടുതല്‍ മനസ്സിലാവുന്നുണ്ട്. അതായത് യൊജിക്കാന്‍ പറ്റുന്നുണ്ട്. പിന്നെ മോഹന്‍ലാല്‍ ഒരു നല്ല നടനായിരുന്ന സമയം ഓര്‍മയുണ്ട്. ആ കാലത്തോട് ഇഷ്ടവും. :)

അക്കാര്യം കൂടുതല്‍ വിശദീകരിക്കാനുള്ള ബാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. ഈ പോസ്റ്റിലെ വിഷയം മോഹന്‍ലാല്‍ അല്ല.

Roby said...

നളന്‍, രാഷ്ട്രീയം വ്യക്തമായ്യി പറയാതിരുന്നത് എഴുത്തിലെ തെറ്റ്. അതിനു മാപ്പില്ല. പക്ഷെ സൂക്ഷ്മവായനക്ക് നിങ്ങളൊക്കെയുണ്ടല്ലോ...

ഗുപ്തം...:)

വിന്‍സ്, എന്റെ പ്രശ്നം എനിക്ക് ലാലിന്റെ ശരീരഭാഷ അറിയാമെന്നതാണ്. അതേ സമയം കിന്‍സ്കിയുടെയും ബ്രാന്‍ഡോയുടെയും ശരീരഭാഷ അറിയില്ല. ലൂയിസിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെങ്കിലും കോമണായുള്ള ഒരു ചേഷ്ട, ഭാവം എനിക്ക് തിരിച്ചറിയാനായില്ല. അതേ സമയം ഡിനീറോയുടെ ശരീരഭാഷ കുറച്ചൊക്കെ എനിക്കറിയാം. പല സിനിമകളിലും അതു മുഴച്ചു നില്‍ക്കുന്നതായും കണ്ടിട്ടുണ്ട്.

300-ലധികം സിനിമകള്‍ അഭിനയിച്ച ലാലിനും മമ്മൂട്ടിയ്ക്കും ‘മികച്ച അഭിനയം’ എന്നു പറയാവുന്നത് വിരലിലെണ്ണാം. നെടുമുടിയ്ക്കും തിലകനും മുരളിയ്ക്കുമെല്ലാം ഇത്തരം ചില വേഷങ്ങളുണ്ടായിരുന്നു. അതൊഴിച്ചാല്‍ ബാകിയൊക്കെ ട്രാഷ്. പ്രശ്നം പ്രയോറിറ്റിയുടേതു തന്നെ. ഗ്രേറ്റ് എന്നു വിളിക്കാനുള്ള പ്രതിഭ ഇവര്‍ക്കാര്‍ക്കുമുണ്ടെന്നു എനിക്കു തോന്നിയിട്ടില്ല. എന്നാല്‍ കൊടിയേറ്റം തുടങ്ങിയ ചില ചിത്രങ്ങളില്‍ ഗോപി ആ ഗ്രേറ്റ്നെസ് അടയാളപ്പെടുത്തിയിരുന്നു. ഇത് തികച്ചും വ്യക്തിപരമായ ഒരു വിലയിരുത്തലാണു കേട്ടോ...

Unknown said...

റോബീ,മിത്തിനെ പൊലിപ്പിക്കാന്‍ ഇന്നത്തെ പത്രത്തില്‍ വായിച്ച ചില വിവരങ്ങള്‍..ഇംഗ്ലണ്ടിലെ ആസ്ഥാനകവിയായിരുന്ന സെസില്‍ ഡേ ലൂയിസ് ആണ് കക്ഷിയുടെ അച്ഛന്‍.ഭാര്യ സാക്ഷാല്‍ ടെന്നസി വില്ല്യംസിന്റെ മകളും!

Roby said...

എന്നോടു ക്ഷമി മാഷെ...

(ചെറിയൊരു തിരുത്ത്. ഭാര്യ റെബേക്ക മില്ലര്‍, ആര്‍തര്‍ മില്ലറുടെ മകളാണ്. അവരും സംവിധായിക തന്നെ. Personal Velocity, Ballad fo Jack and Rose എന്നിവ അവരുടെ സിനിമകളാണ്.)

Unknown said...

ഇന്നലത്തെ ഹിന്ദുപ്പത്രത്തില്‍ വായിച്ചതാണ്.കാലത്ത് വായിച്ച ആര്‍തര്‍ മില്ലര്‍ വൈകീട്ടായപ്പോഴേക്കും ടെന്നസി വില്ല്യംസ് ആയി...എന്റെ ഓര്‍മ്മയുടെ കാര്യക്ഷമത!തിരുത്തിനു നന്ദി

Anonymous said...

ബ്ലോഗിംഗ്‌ രംഗത്ത്‌ പുതിയ ആളായതിനാൽ ഇപ്പോഴാണു ഇതൊക്കെ വായിക്കുന്നത്‌.... വളരെ നല്ല ലേഖനം... കൂടെ ഒരു തെറ്റു ചൂണ്ടി കാണിക്കട്ടെ... ദി ലാസ്റ്റ്‌ റ്റെംറ്റേഷനിൽ അഭിനയിച്ചതു ദനീയൽ ദീഫൊ അല്ല വില്യം ദീഫൊ ആണു.. എന്റെ അറിവു ശരിയാണെങ്കിൽ ദനീയൽ ദീഫൊ 17ആം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ്‌ എഴുത്തുകാരനാണ്

Pritish said...

Christian Bale in Machinist. Exteremes in Method Acting

Unknown said...

മെതേഡ് ആക്ടേഴ്സിന്റെ പേര് പറയുമ്പോള്‍ ക്രിസ്ത്യന്‍ ബെയിലിനെ ഒരിക്കലും വിസ്മരിക്കാന്‍ആവില്ല .മഷീനിസ്ടിനു വേണ്ടി ബെയില്‍ സ്വന്തം ശരീരത്തോട് ചെയ്തത് കൊടും ക്രൂരതയായിരുന്നു .അതെ സമയം ഫൈറ്ററില്‍ സബ്സ്ടിട്യൂഷനും ഭംഗിയായി ചെയ്തിട്ടുണ്ട്

Joselet Joseph said...

നല്ല അറിവുകള്‍. ലിങ്കന്‍ ആകാനായി വൈറ്റ്‌ഹൌസില്‍ താമസിച്ചുവോ ആവോ?

Unknown said...

അഭിനയം ഒരു തപസ്യയാണ്. ലോകസിനിമകള്‍ കണ്ട് എന്നും പുളകിതനാകാറുണ്ട്... ഇന്ത്യന്‍ സിനിമയില്‍ ഹിന്ദി, തെലുങ്ക്, തമിഴ്, എന്നിവയൊക്കെ വ്യവസായമാണ്‌. മലയാളസിനിമകള്‍ എന്നും ഒപ്പിക്കല്‍സ് മാത്രമാണ്. പൊതുവേ മലയാളിയുടെ അഹങ്കാരം നായകനടന്മാരുടെ പത്രാസിനും ആക്കം കൂട്ടുന്നു...

Unknown said...

Hey Vins, it seems like you are immersed in hard core mohanlal adore mania. Even in malayalam Films, Bharat Gopi is a much better actor than Mohan Lal. Please see Kodiyettam, Palangal, Yavanika and Ente Mamattikuttiyammakku........

Please compare the acting of MohanLal and Bharat Gopi in "Ente Mammattukuttiyammakku". you can see the difference......

Unknown said...

I consider Bharat Gopi, much greater to MohanLal, as he was successful in creating mannerisms and Bodylanguage for a character. It is hard to find a similarity between Shankaran Kutty in Kodiyettam, Vasu Menon in Palangal, Maamachan in Kallan Pvitran, Tabalist Ayyappan in Yavanika and Shakespeare Krishna Pillai in Kattathe Kilikoodu.