Thursday, September 21, 2006

ദി തിന്‍ റെഡ്‌ ലൈന്‍ (1998)

മാര്‍ട്ടിന്‍ ഹൈഡഗറിന്റെ Vom wesen des Grundesഎന്ന ദാര്‍ശനിക ഗ്രന്ഥത്തിന്‌ The essence of reasonഎന്ന ആംഗലേയ പരിഭാഷ തയ്യാറാക്കിയ മാലിക്ക്‌ ഓരോ പേജിലും തന്റെ പരിഭാഷയെ അഭിമുഖീകരിക്കുന്ന വിധത്തില്‍ ഹൈഡഗറിന്റെ മൂലരചന ജര്‍മ്മന്‍ ഭാഷയില്‍ നല്‍കി. വായനക്കാരനെ അവന്റേത്‌ മാത്രമായ തിരിച്ചറിവുകള്‍ക്ക്‌ അനുവദിക്കുന്ന ഈ രീതി മാലിക്കിന്റെ സിനിമകളിലും നിഴലിച്ചു കാണാം.ഇരുപത്‌ വര്‍ഷം നീണ്ടുനിന്ന സ്വയം ഏല്‍പ്പിച്ച വനവാസത്തില്‍ നിന്നും സിനിമയിലേയ്ക്കുള്ള മാലിക്കിന്റെ തിരിച്ചുവര-വായിരുന്നു The Thin Red Line(1998). ഈ ചുവന്ന വര സങ്കീര്‍ണ്ണങ്ങളായ പലതിനെയും-ജീവിതവും മരണവും തമ്മില്‍, പ്രകൃതിയും മനുഷ്യനും തമ്മില്‍, യുദ്ധവും സമാധാനവും തമ്മില്‍, സമചിത്തതയും ഭ്രാന്തും തമ്മില്‍-വേര്‍തിരിയ്ക്കുന്ന ഒന്നാണെന്ന്‌ വായിയ്ക്കാം. ഈ ചലച്ചിത്രത്തിന്റെ പ്രാഥമിക പ്രചോദനം എന്നു പറയാവുന്ന ജെയിംസ്‌ ജോണ്‍സിന്റെ ഇതേ പേരിലുള്ള നോവല്‍ ഹൈഡഗറിന്റെ തന്നെ യാഥാര്‍ത്‌ഥ്യമായതെന്തും സമരങ്ങളിലൂടെയും സംഘട്ടനങ്ങളിലൂടെയും രൂപം കൊള്ളുന്നതാണ്‌-Phusis shapes itself through Polemos-എന്ന ദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന്‌ പറയാം. The Thin Red Line ആരംഭിക്കുന്നത്‌ തന്നെ ഈ സംഘട്ടനത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തോടെയാണ്‌-What is this war in the heart of nature? ഇവിടെ പരാമര്‍ശിക്കുന്ന യുദ്ധം ഡാര്‍വിന്‍ പറഞ്ഞ നിലനില്‍പ്പിനുവേണ്ടിയുള്ള സമരമോ മനുഷ്യാവസ്ഥയില്‍ത്തന്നെ അന്തര്‍ലീനമായിരിയ്ക്കുന്ന കലഹങ്ങളോ മാത്രമാകാതെ, ചലച്ചിത്രത്തോടൊപ്പം വികാസം പ്രാപിക്കുകയും, ഒരേ സമയം പ്രാപഞ്ചികവും സ്ഥലപരവും(cosmic and local) ആയിക്കൊണ്ട്‌, രാജ്യങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും മൃഗങ്ങള്‍ തമ്മിലും പ്രസ്ഥാനങ്ങള്‍ തമ്മിലും ഉണ്ടാകാവുന്ന സംഘട്ടനങ്ങളുടെ ജൈവികതയ്ക്ക്‌ ബോധതലത്തില്‍ അര്‍ഥമാകുന്നു.

വിശ്വസ്തത, സ്നേഹം, സത്യം എന്നിവയെ കേന്ദ്രസ്ഥാന-ത്തു നിര്‍ത്തി, രണ്ട്‌ വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷ-ത്തിലൂടെ ഉരുത്തിരിയുന്ന മൂന്ന്‌ ബന്ധങ്ങളെ അപഗ്രഥിച്ചു കൊണ്ടാണ്‌ തിന്‍ റെഡ്‌ ലൈനിന്റെ പ്രമേയം വികസി-യ്ക്കുന്നത്‌. കേണല്‍ ടോള്‍(Nick Nolte) ക്യാപ്റ്റന്‍ സ്റ്റാരോസ്‌(Elias Koteas) എന്നിവര്‍ തമ്മിലുള്ള ബന്ധ-ത്തില്‍ മേലുദ്യോഗസ്ഥന്റെ ഉത്തരവുകളോടും കീഴുദ്യോഗ-സ്ഥരുടെ ജീവനോടും ഉള്ള വിശ്വസ്തത സംഘര്‍ഷം സൃഷ്ടിയ്ക്കുന്നു. സ്നേഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ടാമത്തെബന്ധം പ്രൈവറ്റ്‌ ബെല്‍(Ben Chaplin) അദ്ദേഹത്തിന്റെ ഭാര്യ മാര്‍ട്ടി(Miranda Otto)എന്നിവര്‍ തമ്മിലാണ്‌. വിശ്വസ്ഥതയും സ്നേഹവും പരാജയപ്പെടു-മ്പോള്‍ സത്യത്തെ അടിസ്ഥാനമാക്കിയ മൂന്നാമത്തെ സംഘര്‍ഷം വിവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സിനിമയുടെ മൊത്തത്തിലുള്ള ആശയഗതിയെ അവതരിപ്പിക്കുന്നതുമാണ്‌.സെര്‍ജെന്റ്‌ വെല്‍ഷ്‌ (Sean Penn) പ്രൈവറ്റ്‌ വിറ്റ്‌(Jim Caviezal)എന്നിവരാണ്‌ ഇവിടെ കഥാപാത്രങ്ങള്‍. നിഹിലിസത്തിലൂന്നിയ കാലഘട്ടത്തിന്റെ മൂല്യബോധത്തിന്റെ പ്രതീകമാണ്‌ വെല്‍ഷ്‌. എല്ലം ഒരു വലിയ നുണയിലെ ഘടകങ്ങളായ ചെറിയ നുണകളാണെന്നും, ഒരു മനുഷ്യന്‍ അവനി-ല്‍ത്തന്നെ നിസ്സാരനാണെന്നും, അവനു പ്രതീക്ഷിയ്ക്കാന്‍ മറ്റൊരു ലോകമില്ലെന്നും വിശ്വസി-യ്ക്കുന്ന ഭൗതികവാദി.വെല്‍ഷ്‌ പ്രതിനിധീകരിയ്ക്കുന്ന 'കാലഘട്ടത്തിന്റെ രോഗാതുരത'യ്ക്ക്‌ മാലിക്കിന്റെ സിനിമയുടെ തത്വശാസ്ത്രം അവതരിപ്പിക്കുന്ന മറുപടി-യാണ്‌ പുതിയൊരു ലോകമുണ്ടെന്ന്‌ വിശ്വസിക്കുകയും, താനത്‌ കണ്ടിട്ടുണ്ടെന്ന്‌ അവകാശ-പ്പെടുകയും ചെയ്യുന്ന, ശത്രു സൈനികനെ പോലും തന്റെ ആത്മാവിന്റെ പരിശ്ചേദമായി കാണുകയും ചെയ്യുന്ന വിറ്റ്‌(Witt). വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഈ രണ്ട്‌ ആശയങ്ങളെ സംവേദനത്തിലെ വ്യത്യാസമായാണ്‌ മാലിക്ക്‌ അവതരിപ്പിക്കുന്നത്‌.One man looks at a dying bird and thinks there is nothing but unanswered pain...That death has got the final word, its laughing at him.Another man sees the same bird, feels the glory, feels something smiling through it. ഈ സംവേദന വ്യത്യാസത്തെയാണ്‌ സംഘട്ടനമായി, സംഘര്‍ഷമായി ജീവന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ ചാലകശക്തിയായി മാലിക്‌ വിവരിയ്ക്കുന്നത്‌.

തിന്‍ റെഡ്‌ ലൈനിന്റെ ആരംഭത്തില്‍ വിറ്റ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കു-ന്നത്‌, റൂസ്സോയുടെ(Noble Savage)ഓര്‍മ്മിപ്പി-യ്ക്കുന്ന ഒരു ആദിവാസി ഗ്രാമത്തിലെ പടിഞ്ഞാറന്‍ സന്ദര്‍ശകനെന്നപോലെയാണ്‌. റൂസ്സോയുടെ തത്വശാസ്ത്രത്തിന്റെ അടിസ്ഥാന-സന്ദേശം പ്രകൃതി 'നല്ലതും' സംസ്ക്കാരം 'ചീത്തയുമാണ്‌' എന്നാകുമ്പോള്‍ മാലിക്‌ ഇതിനെ നിരാകരിച്ചുകൊണ്ട്‌ ഏതൊരു ചരിത്ര-ത്തിന്റെയും സംസ്കൃതിയുടെയും പ്രേരകം, മുന്‍പ്‌ സൂചി-പ്പിച്ചതുപോലെ, ചില സംഘര്‍ഷങ്ങളാണെന്ന്‌ പറയുന്നു. ചിത്രത്തിലെ മെലനേഷ്യന്‍ ഗ്രാമം, പ്രകൃതിയുടെയും സംസ്കാരത്തിന്റെയും സൂചകമായി കാണാമെങ്കില്‍ സംഘട്ടനങ്ങളില്‍ മുറിവേല്‍പ്പിക്കപ്പെടുന്ന ചരിത്രത്തിന്റെയും പ്രകൃതിയുടെയും പ്രതീകമാണ്‌ ഗ്രാമത്തിന്റെ രണ്ടാം കാഴ്ച. അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ വ്രണങ്ങള്‍ നിറഞ്ഞ പുറം പോലും ഈ സംഘട്ടനത്തിന്റെ അടയാളമാണ്‌. മാലിക്കിന്റെ ആഖ്യാനത്തിലെ കാതലായ ഒരു ഘടകം അശരീരി(voice over)കളാണ്‌. മനുഷ്യജീവിതത്തിന്റെ അസ്ഥിത്വവ്യഥകളിലൂടെ ചലച്ചിത്രത്തിന്റെ ഘടനയ്ക്കൊപ്പം, ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്ന മനുഷ്യസ്നേഹിയായി വിറ്റ്‌(witt) വളരുമ്പോള്‍, ഹൈഡഗറും, വിറ്റ്ഗന്‍സ്റ്റീനും, ഇലിയഡും, ഭഗവത്ഗീതയും എല്ലാം അശരീരികളിലൂടെ സാന്നിധ്യം അറിയിക്കുന്നു. ഒടുവില്‍ സഹസൈനികര്‍ക്ക്‌ വേണ്ടി സ്വയം ജീവന്‍ ത്യജിക്കാന്‍ തയ്യാറാകുന്ന വിറ്റിന്റെ മുഖത്ത്‌ നാം ദര്‍ശിക്കുന്ന പ്രശാന്തത, വിറ്റ്‌ തിരഞ്ഞിരുന്ന അനശ്വരതയുടെ സൂചന മാത്രമല്ല, ഹൈഡഗറും വിറ്റ്ഗന്‍സ്റ്റീനുമെല്ലാം മരണത്തെക്കുറിച്ചും അനശ്വരതയെക്കുറിച്ചും അവതരിപ്പിച്ച ദര്‍ശനങ്ങളിലേയ്ക്കുള്ള വാതില്‍ കൂടിയാണ്‌. മാലിക്കിന്റെ സിനിമകളിലുടനീളം കാണുന്ന പ്രശാന്തത ദ്യോതിപ്പിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ യുദ്ധം പോലുള്ള സംഘര്‍ഷങ്ങള്‍ക്ക്‌ പശ്‌ചാത്തലം ഒരുക്കുമ്പോള്‍ തന്നെ മാലിക്കിന്റെ ആശയങ്ങളിലേക്കുള്ള താക്കോല്‍ കൂടിയാണ്‌. ആദ്യം പ്രതിപാദിച്ച രണ്ട്‌ ബന്ധങ്ങളിലെന്നതുപോലെ, തന്നേക്കാള്‍ വലിയ ഒരു അതീതഭൗതിക സത്യത്തെ പിന്തുടരു-ന്നയാള്‍ക്കും മരണം തന്നെയാണ്‌ പ്രതിഫലം എന്നു വരുമ്പോഴും, വെല്‍ഷ്‌ പ്രതിനിധാനം ചെയ്യുന്ന നിഹിലിസം ഈ ഭൗതികാതീത സത്യത്തിനു മുന്‍പില്‍ നിഷ്‌പ്രഭമാകുന്നുണ്ട്‌. കാരണം വെല്‍ഷിന്റെ അവസാനത്തെ അശരീരി ഇങ്ങനെയാണ്‌...strife and love... darkness and light-are they the workings of one mind, features of same face...? Oh my soul, Let me be in you...look out through my eyes. Look out at things you have made...All things shining.
യുദ്ധം മനുഷ്യനെ വിമലീകരിക്കുന്നില്ല, പകരം ആത്‌മാവിനെ വിഷമയമാക്കുന്നു എന്നു പറയുന്ന മാലിക്ക്‌, ഈ സംഘര്‍ഷം മനുഷ്യനി-ലെ എല്ലാ അഹംബോധങ്ങളെയും നശിപ്പിക്കു-മെന്നും, യുദ്ധത്തില്‍ അന്യമാകുന്ന മനുഷ്യത്വം പുതിയ സാര്‍വലൗകികമായ ചില കാഴ്‌ചകള്‍ നമുക്ക്‌ നല്‍കും എന്ന ആശയത്തോടൊപ്പം സൈനികര്‍ക്കിടയിലും, ശത്രുവിനോടുതന്നെയും തോന്നുന്ന അഹംബോധമില്ലാത്ത സ്നേഹത്തിലേയ്ക്കാണ്‌ ക്യാമറ തിരിച്ചിരിയ്ക്കുന്നത്‌. ചിത്രത്തിന്റെ അവസാന ദൃശ്യം-വിജനമായ കടല്‍തീരത്ത്‌ മുളപൊട്ടുന്ന തെങ്ങ്‌, മാലിക്കിന്റെ ആശയലോകം മുന്നോട്ടു വെയ്ക്കുന്ന ഒടുങ്ങാത്ത ശുഭാപ്‌തി ബോധത്തിന്റെ പ്രതീകമാണ്‌. സംഘട്ടനങ്ങളെയും സംഘര്‍ഷങ്ങളെയും അതിജീവിയ്ക്കുന്ന പ്രകൃതിയുടേയും പ്രകൃതിയോടു ചേര്‍ന്ന മനുഷ്യന്റെയും, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നള്‍കുന്നു എന്നത്‌ തന്നെയാണ്‌, ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന, ആത്‌മാവിന്‌ മുറിവേറ്റ മനുഷ്യര്‍ക്ക്‌ പോരാട്ടത്തിനു-ള്ള പുതിയ ശക്തി ശ്രോതസ്സായി ഈ ചിത്രത്തെ മാറ്റുന്നത്‌.

11 comments:

ടി.പി.വിനോദ് said...

റോബി,
നന്നായിരിക്കുന്നു...
ജീവിതം ലൈംഗികമായി പടരുന്ന മാരക രോഗമാണെന്നു സനൂസി പറഞ്ഞിട്ടൂണ്ട്...അങ്ങനെയല്ലെന്നു സ്വയം വിശ്വസിപ്പിക്കുവാന്‍ നമുക്കു ഇതുപോലുള്ള സിനിമകളും കലാസൃഷ്ടികളും ആവശ്യമുണ്ട്. മാനവികതയുടെ സാധ്യതകളിലേക്കു നിരായുധരായി പ്രവേശിക്കത്തക്കവണ്ണം നമ്മെ നനവുള്ളവരാക്കുന്നവ....

Anonymous said...

ശ്ശൊ, ലൈബ്രറിയില്‍ ബൂക്ക് ചെയ്തിട്ട് എനിക്കിത് കിട്ടിയില്ല. എന്തായലും എടുത്ത് ഉടനേ തന്നെ കാണണം

ഇതും കൂടി ഒന്ന് നോക്കണേ..
ഈ സെറ്റിങ്ങ്സൊക്കെ ചെയ്തിട്ടുണ്ടൊ?
http://ashwameedham.blogspot.com/2006/07/blog-post_28.html
ഇല്ലെങ്കില്‍ പ്ലീസ് ഒന്ന് ചെയ്യണേ. ബാക്കിയുള്ളവര്‍ വരാനും ബ്ലോഗ് വായിക്കാനും ഒക്കെ പറ്റും.

നല്ല ആഴത്തിലുല്ല ലേഖനം കേട്ടൊ.

Anonymous said...

പരീക്ഷണം

Anonymous said...

Just the one thing that you have to do as the singlemost important step is to

Go to your Blog's Dashboard-Settings

Open the "Comments" ടettings tab.

And fill in there, pinmozhikal@gmail.com as the email ID to send any new comments to.


You can also join the GoogleGroup mail list and recieve a copy of all the comments in all such blogs (including yours)!
Pls visit http://groups.google.com/blog4comments

അനോമണി said...

റോബീ..

ബ്ലോഗുകളില്‍ സിനിമാ നിരൂപണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശക്തമായ ചിന്തകളുടെയും മാനവിക മൂല്യങ്ങളുടെയും പിന്തുണ നല്‍കിയതിനു വളരെ നന്ദി. മനുഷ്യ ജീവിതത്തില്‍ സംഭവങ്ങള്‍ മാത്രമല്ല, പാരസ്പര്യം, ഇടപെടലുകള്‍, ചിന്തകള്‍ തുടങ്ങി മറ്റനേകം വസ്തുതകള്‍ക്കും സ്ഥാനമുണ്ട് എന്ന് തന്നെയാണു തിരിച്ചറിയപ്പെടേണ്ടത്. അത്തരം സിനിമകളുടെ ലോകം മലയാള ബ്ലോഗന്മാരെ പരിചയപ്പെടുത്തുക തന്നെ വേണം.

രാജ് said...

ലാപുടയാണു് എനിക്ക് റോബിയുടെ ഈ ബ്ലോഗ് കാണിച്ചു തന്നത്. വളരെ നന്നായിരിക്കുന്നു. ഏത് വിഷയത്തിനെ കുറിച്ചായാലും ഇത്രയും വിശദവും സമ്പൂര്‍ണ്ണവുമായൊരു ലേഖനം ബ്ലോഗില്‍ കാണുക അപൂര്‍വ്വമാണു്. അഭിനന്ദനങ്ങള്‍.

nalan::നളന്‍ said...

റോബി,
ഇതൊപ്പോഴാ കണ്ടത്.
"The thin red line" എന്ന ഒറ്റ സിനിമയെന്നെ മാലിക്കിന്റെ ആരാധകനാക്കിയിരുന്നു. ഈ വായന അതൊന്നുകൂടി അങ്ങനെയാക്കി.
ശ്രദ്ധിക്കപ്പെടാതെയും ചര്‍ച്ചചെയ്യപ്പെടാതെയും പോയ ഒരു സിനിമകൂടിയായിരുന്നു അത്.
ഒടുവില്‍ സഹസൈനികര്‍ക്ക്‌ വേണ്ടി സ്വയം ജീവന്‍ ത്യജിക്കാന്‍ തയ്യാറാകുന്ന വിറ്റിന്റെ മുഖത്ത്‌ നാം ദര്‍ശിക്കുന്ന പ്രശാന്തത, വിറ്റ്‌ തിരഞ്ഞിരുന്ന അനശ്വരതയുടെ സൂചന മാത്രമല്ല,
ശരിയാണു, ആദ്യ നോട്ടത്തിലിങ്ങനെയല്ല തോന്നിയത്. യാഥാര്‍ത്ഥ്യമാവുന്ന ലോകത്തേക്കുള്ള തിരിച്ചുവരവില്ലാത്ത ഒന്നായിട്ടാണു്. അനശ്വരതയുടെ ലഹരിയില്‍ അതു സാധ്യമാവുന്നില്ല എന്നാണു തോന്നിയത്. വേറൊരു തലം കാണിച്ചു തന്നതിനു നന്ദി.
ബാഡ്‌ലാന്ഡ്‌സിനെപ്പറ്റി കൂടി പറ്റുമെങ്കില്‍ എഴുതൂ.

Roby said...

ലാപൂട, ഇഞ്ചിപ്പെണ്ണേ, നളന്, പെരിങ്ങോടരെ, അനോമണി,

ഇവിടെ വന്നതിനും വയിച്ചതിനും നന്ദി. ഇത്‌ ഒരു വലിയ സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും അടയാളമാണ്‌...

നളന്‍, തിന്‍ റെഡ് ലൈന്‍ റിലീസിനു മുന്‍പ്‌ തന്നെ ഒരുപാട്‌ പ്രതീക്ഷിച്ചിരുന്നു. 98ല്‍ റിലീസ്‌ ചെയ്തപ്പോള്‍ രണ്ടു തവണ. പിന്നെ വാങ്ങിയതിനു ശേഷവുമായി ഒരു 12 തവണയെങ്കിലും കണ്ടിട്ടുണ്ട്‌.
ഇപ്പോഴും ഇതു വരെ തോറ്റിട്ടില്ലാത്ത ഒരു യുദ്ധത്തിലെ പോരാളിയാണു ഞാന്‍ എന്നോര്‍മ്മിക്കാന്‍ ഇടയ്ക്കൊക്കെ കാണാറുണ്ട്‌.

ബാഡ് ലാന്ഡ്‌സ് കാണാന്‍ സാധിച്ചിട്ടില്ല. ഇവിടെ കിട്ടാനില്ല. നമുക്ക്‌ ഇന്ചിപ്പെണ്ണിനോട് പറയാം കണ്ടിട്ട്‌ എഴുതാന്‍. പിന്നെ ഇന്ചിപ്പെണ്ണെ, ബാംഗ്ളൂരില്‍ കുറച്ചൊക്കെ സിനിമകള്‍ കിട്ടും. പക്ഷെ അതിലും കൂടുതല്‍ എറണാകുളത്ത്‌ കിട്ടും.
കോഴിക്കോട് ഒരു ഗ്രൂപ്പ്‌ തന്നെയുണ്ട്‌ ചെയ്യുന്നവരുടെ. നമുക്കിനിയും സംസാരിക്കാം.

nalan::നളന്‍ said...

റോബി,
പറഞ്ഞാല്‍ ചിരിക്കും. ബാഡ്‌ലാന്‍‌ഡ്സ് എന്റെ കൈയ്യിലുണ്ടെന്നു തോന്നുന്നു. വീട്ടില്‍ പോയി നോക്കണം. പകുതിയും കാണാന്‍ സമയം (മൂഡും) കിട്ടാതെ കിടക്കുന്ന ഒരു ചെറിയ ശേഖരുമുണ്ട്. 9845911288 (Bangalore) വിളിക്ക് സംഭവം ഉണ്ടെങ്കിലെത്തിക്കാം
qw_er_ty

Jo said...

Terrance Malik is a 'malik' of his art. What I like the most about his movies is his narration style. His characters thinking loudly. Thin Red Line is an ultimate war movie with a message and has very good cinematography, a good range of fine actors etc.

BTW, can you ever see an actor in Indian cinema does a job like George Clooney did in this movie? (a very short and un-important role). I think that is an admirable quality in Hollywood actors.

Roby said...

ജോ,
ക്ളൂണിയുടെ ഈ റോള്‍ അങ്ങനെ ചെറുതായിരുന്നില്ല. തിന്‍ റെഡ് ലൈനിന്റെ original version 6 മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളതായിരുന്നു. സ്റ്റുഡിയോയുടെ അനുവാദത്തിനു വേണ്ടി വെട്ടിച്ചെറുതാക്കിയതാണ്‌. നോവലില്‍ വളരെ പ്രാധാന്യമുണ്ടായിരുന്ന ഫൈഫ് (Adrian Brody) ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ ഇത്രെ ചെറുതായി പോയത്‌ അതിനാലാണ്‌. അതു മാത്രമല്ല, Martin sheen, Billi bob Thorntn എന്നീ പ്രശസ്തര്‍ ഇതില്‍ അഭിനയിച്ചിരുന്നു. അവരുടെ ഭാഗങ്ങള്‍ മുറിച്ചു കളഞ്ഞു സമയം കുറച്ചപ്പോള്‍. John Travolta യുടെ വേഷവും അതുപോലെ ചെറുതായി....
പിന്നെ മറ്റൊരു രസമുണ്ട്‌....മാലിക് ഇരുപത്‌ വര്‍ഷം അജ്ഞാതനായി കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന്‌ ഒരു mysterious status ഉണ്ടായിരുന്നു. അതിനാല്‍ തന്നെ, മാലിക് ഈ സിനിമയുടെ script തുടങ്ങിയപ്പോള്‍ Robert De Niro, Nicholas Cage എന്നിവരടക്കമുള്ളവര്‍ രഹസ്യമായി അദ്ദേഹത്തെ സമീപിച്ചിരുന്നു...ഒരു റോളിനു വേണ്ടി...Sean Penn അടക്കമുള്ള നടന്മാര്‍ പലരും പ്രതിഫലമില്ലാതെയാണ്‌ അഭിനയിച്ചത്‌. That was the impact made by Malick's two early movies.