Sunday, September 15, 2013

Mud (2012)






ഈ സിനിമയുടെ IMDb trivia പേജ് ഇങ്ങനെ പറയുന്നു.

Prior to shooting, writer/director Jeff Nichols described the film as Sam Peckinpah directing a short story by Mark Twain.”

ഈ സിനിമയെ ഇതിലും മനോഹരമായി എങ്ങനെ സമ്മറൈസ് ചെയ്യണമെന്ന് എനിക്കറിയില്ല. അർക്കൻസായിലെ ഒരു നദിയോരഗ്രാമത്തിലെ, 14 വയസ്സുള്ള രണ്ട് ആൺ‌കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കിയാണ് ഈ സിനിമ വികസിക്കുന്നത്. മാർക് ട്വയിനിന്റെ ടോം സോയറെയും ഹക്കിൾബറി ഫിന്നിനെയും ഒക്കെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, ഒരൊഴിഞ്ഞ ദ്വീപിൽ ഒരു മരത്തിൽ കുടുങ്ങിയ ഒരു ബോട്ട് കാണാനുള്ള അവരുടെ ഒരു ചെറിയ അഡ്വഞ്ചറിനിടയിൽ, ഒരു അപരിചിതനെ കണ്ടുമുട്ടുന്നതാണു കഥയിലെ ആദ്യത്തെ വഴിത്തിരിവ്. ആരെയോ കാത്തിരിക്കുകയാണെന്നും, അതുകൊണ്ട് ഭക്ഷണം കൊണ്ടുവന്ന് സഹായിക്കണമെന്നും അയാൾ കുട്ടികളോടാവശ്യപ്പെടുന്നു. അവരുടെ അടുത്ത കൂടിക്കാഴ്ചയിൽ, താനാരെയും കാത്തിരിക്കുകയല്ലെന്നും, തന്റെ ഗേൾ ഫ്രണ്ട് വരുമ്പോൾ ഒന്നിച്ച് എവിടേക്കോ പോകാനിരിക്കുകയാണെന്നും പറയുന്നു. The director is gradually revealing informations about our mysterious stranger, called ‘Mud’, (played by Matthew McConaughey).
മനോഹരമായി കോറിയോഗ്രാഫ് ചെയ്യപ്പെട്ട ഒരു സീനിൽ, കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണം താൻ ആർത്തിയോടെ കഴിക്കുന്നത് അവർ കാണാതിരിക്കാൻ അയാൾ പുറംതിരിഞ്ഞിരിക്കുന്നു. അപ്പോൾ അയാളുടെ എളിയിൽ തിരുകിയ പിസ്റ്റൽ കുട്ടികൾ കാണുന്നു. പിറ്റേദിവസം, രണ്ടുകുട്ടികളിൽ പ്രധാനിയായ എല്ലിസ്, പട്ടണത്തിൽ പോകുമ്പോൾ, മഡിന്റെ ചിത്രവുമായി പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നത് കാണാനിടയാകുന്നു. ഇങ്ങനെ വളരെ ക്രമാനുഗതമായാണ് മഡ് എന്ന അപരിചിതൻ ഒരു ഫ്യുജിറ്റീവ് ആണെന്ന വിവരം സംവിധായകൻ പ്രേക്ഷകരിലെത്തിക്കുന്നത്.

Spoilers ahead : Gender roles
കുട്ടികൾ മഡിനെ സഹായിക്കാമെന്നേൽക്കുന്നു. അതിനുകാരണം, മഡിന്റെ പ്രണയബന്ധമാണ്. മൂന്നു ആൺ-പെൺ ബന്ധങ്ങൾ സിനിമയുടെ ആഖ്യാനത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ട്. മഡും ജൂനിപ്പറും തമ്മിലുള്ളത്, ‘മെയ് പേൾ’ എന്ന പെൺ‌കുട്ടിയോട് എല്ലിസിനു തോന്നുന്ന കൗമാരപ്രണയം, എല്ലിസിന്റെ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം. മറ്റു രണ്ട് ബന്ധങ്ങളിലേക്ക് സൂചനകളുണ്ട്. ഒരിക്കൽ മഡ് സൂചിപ്പിക്കുക മാത്രം ചെയ്യുന്ന ടോം അങ്കിളിന്റെ വിവാഹബന്ധം, ഒരിക്കൽ ഗാലെന്റെ ഗേൾ‌ഫ്രണ്ട് ഗാലെനോട് വഴക്കിട്ടു പോകുന്ന രംഗം. ടോം അങ്കിളിന്റെ ഭാര്യമരിച്ചുപോയെങ്കിൽ, ഗാലെന്റെ ഗേൾ‌ഫ്രണ്ടിനെക്കുറിച്ച് സിനിമയിൽ പിന്നീട് സൂചനകളില്ല, അവരെ കാണുന്നുമില്ല. കേന്ദ്രസ്ഥാനത്തുള്ള മൂന്നു സ്ത്രീപുരുഷബന്ധങ്ങളും സമാനമായ രീതിയിൽ അവസാനിക്കുന്നു എന്നതാണു സിനിമയുടെ നാടകീയത.
എല്ലിസിന്റെ അച്ഛനും അമ്മയും വേർ‌പിരിയുമ്പോൾ അഛൻ എല്ലിസിനെ ഉപദേശിക്കുന്നു, അമ്മ പറയുന്നതൊക്കെ അനുസരിക്കണം, ഈ മാറ്റം അമ്മയ്ക്കും വേദനാജനകമായിരിക്കുമെന്ന്. വേർ‌പിരിഞ്ഞ സ്ത്രീകളെ സ്നേഹിക്കുന്നവരാണു എല്ലിസിന്റെ അച്ഛനും മഡും. അവർക്ക് രണ്ടുപേർക്കും അവരവർ സ്നേഹിച്ച സ്ത്രീകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന സ്നേഹരാഹിത്യവും അവഗണനയും മെയ് പേളിൽ നിന്നും എല്ലിസിനും അനുഭവിക്കേണ്ടി വരുന്നു. കൂടുതൽ നിക്ഷ്പക്ഷമായൊരു കാഴ്ചപ്പാടിൽ, ഈ സ്ത്രീകളെല്ലാം സ്വതന്ത്രരായിരിക്കാൻ തീരുമാനമെടുത്തവരാണ്. അവരുടെ സ്വാതന്ത്ര്യബോധം, അവരെ ആശ്രയിച്ചുജീവിക്കുന്ന പുരുഷന്മാരെ വേദനിപ്പിക്കുന്നു എന്നതാണു വസ്തുത.
രസകരമായ ചില രൂപകങ്ങളും സിനിമയിൽ കടന്നുവരുന്നുണ്ട്. തുടക്കത്തിൽ മഡ്, ജൂനിപ്പറിനെക്കുറിച്ച് പറയുന്ന അവസരത്തിൽ, ആകാശത്ത് പറക്കുന്ന പക്ഷികളുടെ ഒരു ഷോട്ടിലേക്ക് സംവിധായകൻ രണ്ടുതവണ കട്ടു ചെയ്യുന്നുണ്ട്. ഈ സീനിന്റെ അവസാനത്തിലും പക്ഷികളുടെ ഒരു പാസിംഗ് ഷോട്ട് ഉപയോഗിച്ചിട്ടുണ്ട്. മഡ് ജൂനിപ്പറിനെക്കുറിച്ച് സംസാരിക്കുമ്പോഴും nightingale എന്ന പക്ഷിപദം ഉപയോഗിക്കുന്നുണ്ടെന്ന് മാത്രമല്ല, ജൂനിപ്പറിന്റെ കൈയിൽ പച്ചകുത്തിയ പക്ഷിയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഈ പക്ഷിയെ കണ്ടാണ് ജൂനിപ്പറിനെ കുട്ടികൾ തിരിച്ചറിയുന്നത്.
സിനിമയിൽ ഈ സ്ത്രീകഥാപാത്രങ്ങളെല്ലാം തുടക്കത്തിൽ അവതരിപ്പിക്കപ്പെടുന്നത് പുരുഷന്മാരുടെ വീക്ഷണങ്ങളിലൂടെയാണ്. എല്ലിസിന്റെ കണ്ണിലൂടെയും, എല്ലിസിന്റെ അച്ഛന്റെ ഡയലോഗുകളിലൂടെയുമാണ് മേരി ലീയെ നമ്മളാദ്യം അറിയുന്നത്. അതേപോലെ, മഡിന്റെ വാക്കുകളിൽ നിന്നാണു ജൂനിപ്പറിനെ അറിയുന്നത്. എല്ലിസിന്റെ തന്നെ കാഴ്ചയിലൂടെയാണ് മെയ് പേളിനെ ആദ്യം അറിയുന്നതും. Eventually, all these women prove to have their own separate, independent existence much different from what was perceived by the male characters. അതേസമയം, പുരുഷന്മാരാകട്ടെ, തങ്ങളുടെ കണ്മുന്നിലെ യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നതിൽ പോലും പരാജയപ്പെട്ട് വേദനിപ്പിക്കപ്പെടുന്നവരായിത്തീരുന്നു. സ്ത്രീജീവിതം കൂടുതൽ സ്വതന്ത്രമായിക്കൊണ്ടിരിക്കുന്ന നിലവിലെ സാമൂഹ്യമാറ്റങ്ങൾ അമേരിക്കയിലെ തെക്കൻ കുഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന പാട്രിയാർക്കൽ മൂല്യവ്യവസ്ഥയിലേല്‍പ്പിക്കുന്ന മാറ്റങ്ങളെ puberty-യുടെ വക്കിലെത്തിനിൽക്കുന്ന ഒരു ആൺ‌കുട്ടിയുടെ കണ്ണിലൂടെ അവതരിപ്പിക്കുകയാണ് ‘മഡ്’ എന്നും പറയാം. ഈ സിനിമയുടെ ആലങ്കാരികാർത്ഥം ഇതാണെന്നാണു ഞാൻ കരുതുന്നത്. ആ അർത്ഥത്തിൽ, ‘മഡ്’ എന്ന പേരാകട്ടെ, ചതുപ്പുകളും വെള്ളക്കെട്ടുകളും നിറഞ്ഞ തെക്കൻ സംസ്ഥാനങ്ങളുടെ ഭൂപ്രകൃതിയെ പൊതുവിൽ പ്രതിനിധീകരിക്കുന്ന രൂപകമായും വർത്തിക്കുന്നു. (അടൂരിന്റെ എലിപ്പത്തായം എന്ന സിനിമയുമായി ഈ സിനിമയ്ക്കുള്ള ആന്തരികബന്ധം എന്നെ ഒരുതരത്തിൽ അതിശയിപ്പിക്കുന്നുണ്ട്. എലിപ്പത്തായം ഇതേപോലെ, സാമൂഹ്യമാറ്റങ്ങളെ microcosmic ആയ ഘടകങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ച സിനിമയായിരുന്നല്ലോ.)

Scripting, construction and recurring motifs
ചില വിഷ്വൽ മോട്ടീഫുകളും നറേറ്റീവ് മോട്ടീഫുകളും സിനിമയിൽ ആവർത്തിച്ച് വരുന്നുണ്ട്. പാമ്പുകൾ, പക്ഷികൾ, മറ്റു ചെറുജീവികൾ എന്നിവയുടെയൊക്കെ ഷോട്ടുകൾ തെക്കൻസംസ്ഥാനങ്ങളെ ജൈവികമായി അടയാളപ്പെടുത്തുമ്പോൾ പുഴയും ഇടതൂർന്ന വൃക്ഷങ്ങളും താഴ്ന്ന സ്കൈ ലൈനുമുള്ള പാസിംഗ് ഷോട്ടുകൾ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ അടയാളപ്പെടുത്തുന്നു. മഡ്, തന്റെ കുട്ടിക്കാലത്ത് ജൂനിപ്പർ തന്നെ പാമ്പുകടിയിൽ നിന്നും രക്ഷിച്ചതോർക്കുന്നുണ്ട്. സമാനമായ രീതിയിൽ മഡ് എല്ലിസിനെയും രക്ഷിക്കുന്നു. മഡും നെക്ക്ബോണും അനാഥരാണ് എന്നതിനു പുറമെ അമ്മാവന്മാരിൽ നിന്നുള്ള സഹായം രണ്ടുപേർക്കും ലഭിക്കുന്നു. ഏതാണ്ട് 0:34 മിനിറ്റ് മാർക്കിൽ, കുട്ടികൾ പട്ടണത്തിൽ വെച്ച് ജൂണിപ്പറിനെ കണ്ടതു പറയുമ്പോൾ മഡിന്റെ സന്തോഷം നിറഞ്ഞ റിയാക്ഷൻ ബോൺഫയറിന്റെ മങ്ങിയ വെട്ടത്തിൽ നമുക്ക് കാണാം. ഏതാണ്ട് 1:36 മിനിറ്റിൽ ജൂനിപ്പറിനെ ബാറിൽ വെച്ച് കണ്ടകാര്യം കുട്ടികൾ പറയുമ്പോഴും ബോൺഫയറിന്റെ വെളിച്ചത്തിൽ മഡിന്റെ ദുഖാർത്തമായ മുഖം നമ്മൾ കാണുന്നു. ഏതാണ്ട് സമാനമായ രീതിയിലാണു സംവിധായകൻ ഈ രണ്ടു റിയാക്ഷൻ ഷോട്ടുകളും ക്രമീകരിച്ചിരിക്കുന്നത്.

സീനുകളെ അസാധാരണമായ വിധത്തിൽ കോർത്തിണക്കിയ ലീനിയർ നറേറ്റീവാണു സിനിമ ഉപയോഗിച്ചിരിക്കുന്നത്. ഫ്ലാഷ്ബാക്കുകളോ ക്രോസ് കട്ടിംഗ് പോലുള്ള സങ്കേതങ്ങളോ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല. സീനുകളിൽ നിന്നും സീനുകളിലേക്കുള്ള ട്രാൻസിഷനിൽ സാധാരണ ഉപയോഗിച്ച് കാണാറുള്ള ടെക്നിക്കുകളൊന്നും-hooks, sudden change in background score etc- ഈ സിനിമയിലില്ല, മറിച്ച് ഒരു സീനിന്റെ സ്വാഭാവികതുടർച്ചയെന്നോണമാണു അടുത്ത സീൻ വരുന്നത്. എല്ലിസിന്റെ വാഹനം പോലീസ് പരിശോധിക്കുന്ന സീൻ ഒരുദാഹരണം. എല്ലിസ് അച്ഛന്റെ കൂടെ പട്ടണത്തിലേക്ക് പോകുമ്പോൾ, വളരെ ഗൗരവത്തോടെയുള്ള സംഭാഷണങ്ങളുള്ള ഒരു രംഗമുണ്ട് സിനിമയിൽ. തുടർന്ന് അവർ പട്ടണത്തിലെത്തുമ്പോൾ ടെക്സാസിൽ നിന്നുള്ള ബൗണ്ടി ഹണ്ടർമാരെ കാണുന്നു. തുടർന്ന് ബൗണ്ടിഹണ്ടർമാർ മഡിനെ കണ്ടെത്താനുള്ള ഓപ്പറേഷനായി ഒരുങ്ങുന്ന ഒരു സീൻ കാണിക്കുന്നു. അതിനു ശേഷം എല്ലിസിലേക്ക് തന്നെ മടങ്ങുന്നു. Though some of the details are given only to the viewers, generally, the boys are somehow involved in each and every scene in this film. ഈ കുട്ടികളിലൂടെയല്ലാതെ ഈ സിനിമയിലെ മറ്റൊരു കഥാപാത്രത്തെയും നമ്മൾ കാണുന്നില്ല.

കഥ പറയുന്ന സിനിമകൾ ഇഷ്ടമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നവിധം solid narrative ആണു സിനിമ ഉപയോഗിച്ചിരിക്കുന്നത്. വ്യക്തിപരമായി അവസാനത്തെ രംഗം ഇല്ലാതിരിക്കുന്നതായിരുന്നു എനിക്കിഷ്ടം. കാരണം, മഡ് തുടക്കമില്ലാത്തവനാണ്. അച്ഛനുമമ്മയും ഇല്ലാതെ നന്നേ ചെറുപ്പത്തിലേ കാട്ടിൽ ജീവിച്ചു എന്നാണു അങ്കിൾ ടോം പറയുന്നത്. സിനിമയിൽ കുട്ടികൾ ആദ്യം മഡിനെ കാണുന്ന രംഗവും സമാനമായൊരു രീതിയിലാണ്. മഡ് പെട്ടെന്ന് അവിടെ പ്രത്യക്ഷപ്പെട്ടതെങ്ങനെ എന്ന് നമ്മളറിയുന്നില്ല. ഈ കാരണങ്ങൾ കൊണ്ട് മഡിന്റെ കഥയ്ക്ക് വ്യക്തമായ അന്ത്യമില്ലാതിരിക്കുന്നതായിരുന്നു എനിക്കിഷ്ടം. വെസ്റ്റേൺ, ഫാമിലി ഡ്രാമ, റൊമാൻസ്, കമിംഗ് ഓഫ് ഏജ് തുടങ്ങി പല ജനുസുകളിൽ നിന്നുള്ള ഘടകങ്ങൾ സിനിമ ഉപയോഗിക്കുന്നുണ്ട്. അമേരിക്കൻ സിനിമയിലെ ഏറ്റവും മികച്ച ‘കമിംഗ് ഓഫ് ഏജ്’ സിനിമകളിലൊന്നായി മഡ് എക്കാലത്തും ഓർമ്മിക്കപ്പെടും.

Sunday, September 01, 2013

F for Fake അഥവാ സിനിമയുടെ മാജിക്കിനെക്കുറിച്ച് !



What is so special about the art of cinema?


Orson Welles പറയുന്നതനുസരിച്ച്, It’s the ability to fake. സിനിമ എന്ന മീഡിയത്തെ സത്യം, അസത്യം എന്നിവയുമായി ബന്ധപ്പെടുത്തി രണ്ട് പ്രശസ്തമായ ക്വോട്ടുകൾ, സിനിമയുടെ ഭാഷയെ തത്വചിന്താപരമായി വിശകലനം ചെയ്ത ഗൊദാർദ് വകയായിത്തന്നെ നിലവിലുണ്ട്. ഫോട്ടോഗ്രഫി സത്യമാണെങ്കിൽ, സിനിമ നിമിഷത്തിൽ 24 തവണ ആവർത്തിക്കുന്ന സത്യമാണെന്നായിരുന്നു ഗൊദാർദ് ആദ്യം പറഞ്ഞത്. ഈ കാഴ്ചപ്പാട് ഒരുതരം naivete-യിൽ നിന്നുണ്ടാവുന്നതാണെന്ന് മനസ്സിലാക്കിയ ഗൊദാർദ് പിന്നീട്, ഓരോ എഡിറ്റും ഒരു നുണയാണെന്ന് കൂട്ടിച്ചേർക്കുകയുണ്ടായി.

     സിനിമയുപയോഗിച്ച് നുണ പറയാൻ തുനിഞ്ഞിറങ്ങുന്ന ആൾ എങ്ങനെയാണു ആ മീഡിയത്തെ ഉപയോഗിക്കേണ്ടത്? Orson Welles കൃത്യമായും ഗൊദാർദിനെ മനസ്സിലാക്കിയതുപോലെയാണു F for Fake നിർമ്മിച്ചിരിക്കുന്നത്. ഇനി, ഗൊദാർദൊക്കെ സിനിമ പഠിച്ചതു തന്നെ വെൽ‌സിന്റെ സിനിമകൾ കണ്ടായതുകൊണ്ട് ഈ ആശയത്തിന്റെ യഥാർത്ഥ ഉടമ ഒരുപക്ഷേ വെൽ‌സ് തന്നെയായിരിക്കാം. കലാസൃഷ്ടിയിൽ മൗലികത എന്താണെന്നൊക്കെയുള്ള ചർച്ചകൾ സിനിമയെന്ന മീഡിയത്തിനും മുൻപ് തുടങ്ങിയതാണല്ലോ. ഈ വിഷയങ്ങളൊക്കെയാണു F for Fake-ൽ വെൽ‌സ് കൈകാര്യം ചെയ്യുന്നതും. Elmyr de Hory എന്ന കുപ്രസിദ്ധനായ art forger, ഡി ഹോറിയുടെ ബയോഗ്രഫി എഴുതിയ Clifford Irving എന്നിവരെ ചുറ്റിപ്പറ്റിയാണു വെൽ‌സ് പറഞ്ഞു തുടങ്ങുന്നത്. ഈ ക്ലിഫോർഡ് ഇർവിംഗ്, ഹൊവാർഡ് ഹ്യൂസിന്റെ ഫേക് ബയോഗ്രഫി എഴുതിയതിനു ജയിലിൽ കിടന്നയാളാണെന്നത് ചരിത്രം. അറിയപ്പെടുന്ന ആർട്ട് ഫോർജറുടെ ജീവചരിത്രമെഴുതുന്നത്, ഫേക് ജീവചരിത്രമെഴുതുന്നതിൽ സ്പെഷലിസ്റ്റാണെങ്കിൽ, Fake! എന്നു പേരുള്ള ആ ജീവചരിത്രത്തിൽ എത്രമാത്രം സത്യമുണ്ടാകുമെന്നത് പ്രവചനാതീതം. ഇവരെ രണ്ടുപേരെയും വെച്ച് ഡോക്യുമെന്ററി എടുക്കുന്ന ഓർസൺ വെൽ‌സ് ആകട്ടെ, പറക്കും തളികകൾ അമേരിക്കയെ ആക്രമിക്കുന്നതിനെക്കുറിച്ച് ഫേക് ന്യൂസ് പ്രക്ഷേപണം ചെയ്ത് പ്രശസ്തിയിലേക്കുയർന്ന് അങ്ങനെ സിനിമയിലെത്തിയ ആളും. ഡോക്യുമെന്ററിയുടെ പേര് F for Fake എന്നുകൂടിയാണെങ്കിൽ, അതിൽ എന്തുമാത്രം സത്യമുണ്ടാകും?

F for Fake-നെക്കുറിച്ച് പീറ്റർ ബോഗ്ദാനോവിച്ച് പറയുന്നത് കേട്ടു നോക്കൂ. ഈ സിനിമ എന്താണെന്നതിനെക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണം ഇതിലുണ്ട്.



F for Fake-ന്റെ തുടക്കത്തിൽ തന്നെ വെൽ‌സ് പറയുന്നത്
During the next hour, everything you'll hear from us is really true...and based on solid facts എന്നാണ്.

വെൽ‌സ് ഇത് പറയുന്നതാകട്ടെ, മൂന്നാമത്തെ മിനിറ്റിലാണ്. കൃത്യം 63-മത്തെ മിനിറ്റുവരെ വെൽ‌സ് പറയുന്നത് സത്യം തന്നെ. എന്നാൽ അതിനുശേഷം, നുണകളുടെ ഒരു പെരുമഴ തന്നെയാണു. അതിൽ കഥാപാത്രമാകുന്നതോ സാക്ഷാൽ പാബ്ലോ പിക്കാസോ. ഒരു മജീഷ്യനെ പോലെ, തന്റെ ട്രിക്ക് കാണിച്ചു കഴിഞ്ഞ്, പ്രേക്ഷകരെ കബളിപ്പിച്ച ഭാവത്തോടെ വെൽ‌സ് തന്നെ ഇതു തുറന്നു വിശദീകരിക്കുന്നുമുണ്ട്.

     വെൽ‌സും ഗൊദാർദും പറയുന്നത് ഒരേ ആശയമാണെന്ന് തുടക്കത്തിൽ സൂചിപ്പിക്കാൻ കാരണം, ഒരുപക്ഷേ 90-കൾക്കു മുൻപ് ഏറ്റവും കൂടുതൽ എഡിറ്റുകൾ (on a time average) ഉപയോഗിച്ച സിനിമയായിരിക്കും F for Fake. ഈ ചിത്രത്തിന്റെ ആവറേജ് ഷോട്ട് ലെംഗ്ത് 3.2 ആണെന്നാണ് സിനെമെട്രിക്സിൽ കാണുന്നത്. ശരാശരി 7-നു മുകളിൽ ASL ഉണ്ടായിരുന്ന എഴുപതുകളിൽ ഈ എഡിറ്റിംഗ് നൂതനമായൊരു ശൈലി ആയിരുന്നു. ഇന്ന് ‘എം‌ടിവി സ്റ്റൈൽ എഡിറ്റിംഗ്’ എന്ന് വിളിക്കപ്പെടുന്ന ഫാസ്റ്റ് കട്ടിംഗ് സങ്കേതം ഉടലെടുത്തത് ഈ ചിത്രത്തിലൂടെയാണെന്ന് പറയപ്പെടുന്നു. ഓരോ എഡിറ്റും ഓരോ നുണയാണെങ്കിൽ, ഓരോ 3.2 സെക്കന്റിലും ഓരോ നുണകൾ!!

പറയുന്നതു മുഴുവൻ സത്യമാണെന്ന് ആണയിട്ടുകൊണ്ട് വെൽ‌സ് പറയുന്നതിൽ വസ്തുതാപരമായി സത്യമുണ്ടെങ്കിലും, സാങ്കേതികമായി നുണയാണെന്നതാണു സത്യം. ഡി ഹോറിയും ക്ലിഫോർഡ് ഇർവിംഗും തമ്മിലുള്ള ഒരു സംഭാഷണരംഗമുണ്ട് സിനിമയിൽ. നിശബ്ദതയൊക്കെ മനോഹരമായി ഉപയോഗിച്ച ആ സീക്വൻസിൽ, താൻ വരച്ച ഒരു ചിത്രത്തിൽ പോലും താൻ ഒപ്പിട്ടിട്ടില്ലെന്ന് ഡി ഹോറി പറയുന്നു. ഈ രംഗമൊട്ടാകെ എഡിറ്റ് ചെയ്ത് സൃഷ്ടിച്ചതാണെന്നതാണു സത്യം. ക്ലിഫോർഡും ഡി ഹോറിയും സിനിമയിൽ തോന്നിപ്പിക്കുന്നതുപോലെ നേരിട്ടിരുന്നു സംസാരിച്ച് ചിത്രീകരിച്ചതല്ല, മറിച്ച് രണ്ടു പേരെയും വെവ്വേറെ അവസരങ്ങളിൽ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ചേർത്തതാണ്. അവർ സംസാരിച്ചത് സ്ക്രിപ്റ്റ് ചെയ്തതനുസരിച്ചായിരുന്നോ, അറിയില്ല. സിനിമയിൽ പറയുന്നത് പൂർണമായും സത്യമാണോ? അറിയില്ല. അവർ പറയുന്നത് സത്യമാണെങ്കിൽത്തന്നെ, അവർ തമ്മിൽ സംസാരിക്കുന്ന പ്രതീതി സത്യമാണോ?

         ഇങ്ങനെ സത്യത്തിനും അസത്യത്തിനും, യാഥാർത്ഥ്യത്തിനും പ്രതീതിയ്ക്കും, ചരിത്രത്തിനും സങ്കല്‍പ്പത്തിനുമൊക്കെ ഇടയിലുള്ള നേർത്ത വരമ്പുകളിൽ നിലയുറപ്പിക്കാനാകുന്നതാണു സിനിമ എന്ന മീഡിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രശസ്തമായ ‘ഷ്രോഡിഞ്ചറുടെ പൂച്ച’ എന്ന ചിന്താപരീക്ഷണത്തിൽ, പൂച്ച ചത്തതോ ജീവിക്കുന്നതോ എന്ന ചോദ്യം പോലെ, നിയതമായ ഉത്തരങ്ങളില്ലാത്തതാണു ജീവിതവും. യാഥാർത്ഥ്യമെന്ന് നമ്മൾ കരുതുന്നതുപോലും വസ്തുനിഷ്ഠയാഥാർത്ഥ്യമാകണമെന്നില്ല. പദാർത്ഥലോകത്തിന്റെ ആഴങ്ങളിൽ Uncertainty എന്നൊരു നിയമമുള്ളതുപോലെ, തീർപ്പില്ലാത്തതാണു ഉണ്മയും എന്ന തിരിച്ചറിവ്‌ ഏറ്റവും വ്യക്തതയോടെ (അഥവാ സ്വാഭാവികമായ അവ്യക്തതയോടെ) അവതരിപ്പിക്കാനാകുന്ന മീഡിയം എന്നതാണു സിനിമയുടെ പ്രത്യേകത. റാഷോമോണിലെ ഏതു കഥയാണു വിശ്വസിക്കേണ്ടത്? മരീൻബാദിൽ മുൻവർഷം അവർ തമ്മിൽ കണ്ടിരുന്നോ? Cache-യിൽ ആ വീഡിയോടേപ്പുകളുണ്ടാക്കിയതാരാണ്? Certified Copy-യിലെ സ്ത്രീപുരുഷന്മാർ മുൻ‌പരിചയമുള്ളവരും വിവാഹിതരുമായിരുന്നോ? എങ്ങനെയാണ് ആഖ്യാനത്തിന്റെ ഒരു ഭാഗം മറുഭാഗത്തെ ഇല്ലായ്മ ചെയ്യുന്നത്? ലോസ്റ്റ് ഹൈവേയിലെ രണ്ടു കഥകളും തമ്മിലെന്ത്? Mullholand Drive-ലെ മിസ്റ്ററി എന്തായിരുന്നു? യെല്ല ശരിക്കും മരിച്ചിരുന്നോ? ലാറി ഗോപ്നിക്കിന് എന്തു സംഭവിക്കും? Cries & Whispers-ൽ മരിച്ചവർ തിരിച്ചു വരുന്നതെങ്ങനെയാണ്? എങ്ങനെയാണു മരണവുമായി ചെസു കളിക്കുക? ഷട്ടർ ഐലണ്ടിൽ ആരെയാണു വിശ്വസിക്കേണ്ടത്? വേറോനിക്ക ആരെയെങ്കിലും കൊന്നിരുന്നോ? ബാർട്ടൺഫിങ്കിനു സംഭവിച്ചതെന്താണ്? Vertigo, Rosemary’s baby, Repulsion, Knife in the water, Synedoche NewYork, Adaptation, Monalisa, The sea that thinks, Eternal sunshine of the spotless mind, Swimming Poolലിസ്റ്റ് ഇങ്ങനെ ഒരുപാടു നീണ്ടുപോകുന്നു.

     ഇങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മീഡിയമാണു സിനിമ. വേറെ ഏതു മീഡിയത്തിലാണു ഇതൊക്കെ സാധ്യമാകുക? മലയാളത്തിൽ അടൂരും ഷാജി എൻ. കരുണുമൊഴികെ മറ്റാർക്കും ഇതുവരെ പിടികിട്ടിയിട്ടില്ല്ലാത്ത ഒന്നാണ് സിനിമയുടെ ഈ മാജിക്. മുഖാമുഖത്തിലെ ഏതു ശ്രീധരനാണു ശരിയായ ശ്രീധരൻ? അനന്തരം അജയനെന്തു സംഭവിച്ചു? സുമയും നളിനിയുമൊക്കെ അജയനു ആരായിരുന്നു? മതിലുകളിലെ നാരായണി യാഥാർത്ഥ്യമോ അതോ ബഷീറിന്റെ ഭാവനയോ? സ്രാങ്ക് എങ്ങനെയാണു കാലാതിവർത്തിയാകുന്നത്? എന്തുകൊണ്ടാണു മലയാളത്തിലെ ഈ ലിസ്റ്റ് ഇത്രപെട്ടെന്ന് തീർന്നുപോകുന്നത്? ഒരു സമൂഹത്തിലെ കഥകളും ആഖ്യാനങ്ങളും ആ സമൂഹം ജീവിതത്തെ നോക്കിക്കാണുന്നതെങ്ങനെയെന്നതിനു സൂചനയാകാമെങ്കിൽ, ജീവിതത്തെ കറുപ്പും വെളുപ്പും മാത്രമെന്ന് മനസ്സിലാക്കുന്ന, കൃത്യമായ തീർപ്പുകൾക്കും അടവികൾക്കും വേണ്ടി കാത്തിരിക്കുന്ന അത്രയും ഉപരിപ്ലവമാണോ മലയാളിയുടെ ജീവിതദർശനം?