Wednesday, November 14, 2012

സിനിമയും ആസ്വാദനവും - ഒരു മറുപടി

സിനിമ ആസ്വാദനത്തെക്കുറിച്ച് ചില കാര്യങ്ങൾ ലാൽ ജോസ് പറയുന്നു. വാർത്ത മാധ്യമത്തിൽ.

ലാൽ ജോസ് പറയുന്നത് കേട്ടിട്ട് എനിക്ക് മനസ്സിലായത്...

1. നിഷ്കളങ്ക ആസ്വാദനമെന്നത് കലയെ മനസ്സിലാക്കാതെ ചുമ്മാ കണ്ടും കേട്ടും പോകുന്നതാണ്. (മറ്റേ ആട്ടം കാണുന്നതുമായി ബന്ധപ്പെട്ട പ്രയോഗമാണിവിടെ ചേരുന്നത്, അതുപക്ഷേ പൊളിറ്റിക്കലി ഇൻ‌കറക്ടായിപ്പോയി)

2. ഒരു കലാസൃഷ്ടിയെ വിമര്‍ശിക്കാന്‍ നിരൂപകന് എന്തൊക്കെയോ യോഗ്യതകളുണ്ടാകണം.

3. വിദേശസിനിമ കോപ്പിയടിക്കാം, പക്ഷേ ഫ്രെയിം ടു ഫ്രെയിം കോപ്പിയടിക്കരുത്.

=====================================================
ആദ്യം പോയിന്റ് 3:
മൗലികത എന്നത് വളരെ അപൂർവമായ ഒന്നാണ്. ലാൽ ജോസിൽ നിന്നും അതാരും പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. നിലനിൽക്കുന്ന ഒന്നിൽ നിന്നുമാണ് പുതിയ ഒന്ന് ഉണ്ടാകുന്നത്. അതുകൊണ്ട് കോപ്പിയടിയോട് വ്യക്തിപരമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ ലാൽ ജോസ് പറയുന്നതുപോലെ ഒരു സിനിമയും ഫ്രെയിം ടു ഫ്രെയിം കോപ്പിയടിക്കാനാകില്ല. കുറെ വർഷങ്ങളായി സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാൾ ഒരിക്കലും പറയാൻ പാടില്ലാത്തൊരു മണ്ടത്തരമാണത്.

പോയിന്റ് 1:
സിനിമയുടെ ആസ്വാദനം എല്ലായ്പ്പോഴും സിനിമയെക്കുറിച്ചുള്ള നമ്മുടെ അറിവുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന്, ലാൽ ജോസിന്റെ തന്നെ മീശ മാധവൻ എന്ന പടത്തിലെ ഒരു രംഗം. ഈ വീഡിയോയിൽ 30:30 മുതൽ ഒരു മുക്കാൽമിനിറ്റ് കണ്ടു നോക്കുക. (അതിലധികം കാണുന്നത് സ്വന്തം ഉത്തരവാദിത്വത്തിൽ, പീഡനക്കേസിൽ അകത്തുപോകാൻ എനിക്കുദ്ദേശ്യമില്ല.)

ദിലീപ് കുറെ ഡയലോഗടിച്ചിട്ട് പോകുമ്പോൾ കാവ്യ മാധവന്റെ കഥാപാത്രം ദിലീപിന്റെ കൈയിൽ പിടിക്കുന്നു. ഈ രംഗം കാണുമ്പോൾ ലവൾക്ക് ലവനോട് പ്രേമമാണെന്ന് ശരാശരി പ്രേക്ഷകൻ മനസ്സിലാക്കും. എന്തുകൊണ്ട്? നമുക്കിതുപോലുള്ള രംഗങ്ങൾ പരിചയമുള്ളതുകൊണ്ട് എന്നുത്തരം. മുൻപ് പല സിനിമകളിലും ഇതുപോലുള്ള രംഗങ്ങൾ കണ്ടിട്ടുണ്ട്, പരിചയത്തിൽ നിന്നും, പരിചയം കൊണ്ടുള്ള അറിവിൽ നിന്നും സംവിധായകനുദ്ദേശിക്കുന്നത് നമ്മൾ മനസ്സിലാക്കുന്നു. ഈ അറിവ് പ്രേക്ഷകർക്കില്ലെങ്കിൽ ലാൽ ജോസ് ഊഞ്ഞാലാടുകയേ നിവൃത്തിയുള്ളൂ.
ഇനി അവിടെ പെട്ടെന്ന് രണ്ടു കുട്ടികളെ കാണാം. ആരാണീ കുട്ടികൾ...ശരാശരി പ്രേക്ഷകന് പെട്ടെന്നു തന്നെ മനസ്സിലാകും, ലത് ലവരുടെ ചെറുപ്പകാലമാണ്. ഫ്ലാഷ് ബാക്കാണ് എന്നൊക്കെ.
ഇതേ സിനിമ മറ്റൊരു നാട്ടിൽ, ഇന്ത്യക്ക് വെളിയിൽ കൊണ്ടുപോയി കാണിക്കുന്നു എന്നിരിക്കട്ടെ. ഇവിടെ പറഞ്ഞതിൽ ഫ്ലാഷ്ബാക്ക് എല്ലാവർക്കും മനസ്സിലാകും. എന്നാൽ കൈയിൽ പിടിക്കുന്നതിന്റെ ഗുട്ടൻസ് അവർക്ക് മനസ്സിലാകില്ല. കാരണം സമാനമായ രീതിയിൽ ഫ്ലാഷ്ബാക്ക് അവതരിപ്പിക്കുന്നത് നിശബ്ദസിനിമയുടെ കാലം മുതലുള്ള ടെക്നിക്കാണ്. (ആരാണിത് ആവിഷ്കരിച്ചത് എന്നെനിക്കറിയില്ല.) അതുമായി എല്ലാനാടുകളിലുമുള്ളവർക്ക് പരിചയമുണ്ടാകും. എന്നാൽ പെണ്ണ് ആണിന്റെ കൈയിൽ പിടിച്ചാൽ അതു പ്രേമമാണെന്ന് ഒരുമാതിരിയുള്ള നാടുകളിലെ ആളുകൾക്കൊന്നും മനസ്സിലാകില്ല, എന്നാൽ ഇന്ത്യയിലുള്ളവർക്ക് മനസ്സിലാകും. കാരണം...പരിചയം.

ഇക്കാര്യം ‘താൽ‘ എന്ന ബോളിവുഡ് സിനിമയ്ക്കെഴുതിയ റിവ്യൂവിൽ പ്രശസ്ത അമേരിക്കൻ നിരൂപകനായ റോജർ ഇബെർട്ട് പറയുന്നുണ്ട്.

The boy wanders up to a high mountain pasture, loses his footing, and falls off. He grabs a tree. The girl, who happens to find herself in the same high pasture, throws him a rope, and she and her two friends and a few of the guys in pantaloons pull the guy up to where he can grasp her hand, just like Cary Grant and Eva Marie Saint in "North by Northwest."

"Ah!" says Uma. "They are holding hands!"

"She is saving his life," I say.

"Yes, that is the excuse for holding hands," she says. "It is not right to touch the bride before marriage."

So thrilled is the hero to have his hand held that he inadvertently pulls the heroine over with him, and both of them dangle at the end of the rope. He takes her photograph before they are hauled up by the pantaloon squad. Soon after, she sings another song, while he watches, unobserved.

ഇവിടെ ഐശ്വര്യ റായ് അക്ഷയ് ഖന്നയുടെ കൈ പിടിച്ചതിന്റെ ഗുട്ടൻസ് ആയിരക്കണക്കിനു സിനിമ കാണുകയും നിരൂപിക്കുകയും ചെയ്ത റോജർ ഇബെർട്ടിനു മനസ്സിലായില്ല. കാരണം, അയാൾ വരുന്ന സംസ്കാരത്തിൽ ഒരു പെണ്ണ് ആണിന്റെ കൈയിൽ പിടിക്കുന്നതിന് പ്രേമമെന്നൊരർത്ഥമില്ല. അത്തരമൊരറിവ് സിനിമയുടെ അടിസ്ഥാ‍നഭാഷയുടെ ഘടകമല്ല. എന്നാൽ ഫ്ലാഷ്ബാക്ക് സിനിമയുടെ അടിസ്ഥാനഭാഷയുടെ ഘടകമാണ്.

അപ്പോൾ സിനിമയുടെ ആസ്വാദനം ഒരേ സമയം സാംസ്കാരികമായ അറിവിന്റെയും സിനിമാറ്റിക്കായ അറിവിന്റെയും ഉപോത്പന്നമാണ്.
സാംസ്കാരികമായ അറിവ് കണ്ടും കേട്ടും വായിച്ചുമൊക്കെ മനസ്സിലാക്കാം, സിനിമയെ സംബന്ധിച്ച അറിവുണ്ടാകുന്നത് സിനിമ കണ്ടും സിനിമയെക്കുറിച്ച് വായിച്ചുമൊക്കെയാണ്. ഇതിനായി ഓരോരുത്തരും ചെലവിടുന്ന സമയത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് സിനിമയെക്കുറിച്ചുള്ള ഓരോരുത്തരുടെയും അറിവ് വ്യത്യസ്ഥമായിരിക്കും. അതുകൊണ്ട് ചില സിനിമകൾ ചിലർക്ക് മനസ്സിലാകില്ല, ചിലർക്ക് മനസ്സിലാകും.
ഈ പറഞ്ഞതിനും ഒരുദാഹരണം. (ഇത് വ്യക്തമാക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു വീഡിയോ നിർഭാഗ്യവശാൽ യൂട്യൂബ് അംഗീകരിക്കുന്നില്ല, കോപ്പി റൈറ്റ് പ്രശ്നം കാരണം)

ടിങ്കർ ടെയിലർ സോൾജ്യർ സ്പൈ (2011)‘ എന്ന സിനിമയിൽ നിന്നും.






35-മത്തെ മിനിട്ടിൽ ഒരു പാർട്ടി രംഗമുണ്ട്. സിനിമയിലെ പ്രധാനകഥാപാത്രങ്ങളെയൊക്കെ ഈ രംഗത്ത് നാം കാണുന്നു.
തന്റെ ഭാര്യ ആനിന്(ചുവന്ന വേഷത്തിലുള്ള സ്ത്രീ) ബില്ലുമായി (കോളിൻ ഫിർത്ത്) വിവാഹേതരബന്ധമുണ്ടെന്ന്  സ്മൈലി (ഗാരി ഓൾഡ്മാൻ) മനസ്സിലാക്കുന്നത് ഈ രംഗത്താണ്. സ്മൈലി ഒരു സ്ത്രീയെ ചുംബിക്കുന്നത് ഇടയ്ക്കു കാണാം (ചിത്രം 1). അങ്ങനെയാണ് അവരാണ് സ്മൈലിയുടെ ഭാര്യ എന്നറിയുന്നത്. സ്മൈലി തന്റെ ഭാര്യയെ നോക്കിയിരിക്കുന്നു (ചിത്രം 2). പെട്ടെന്ന് സ്മൈലിയുടെ പുറകിലൂടെ ബിൽ അവിടെയെത്തുന്നു (ചിത്രം 3). ബിൽ വരുന്നത് സ്മൈലി ആദ്യം അറിയുന്നില്ല, പക്ഷേ പിന്നീട് ആരോ വന്നെന്നറിഞ്ഞ്, ആരാണു വന്നതെന്നറിയാൻ തിരിഞ്ഞു നോക്കുന്നു. (ചിത്രം 4)
തന്റെ പുറകിൽ ആരോ വന്നെന്നും, വന്നയാളിൽ ഭാര്യയ്ക്ക് എന്തോ പ്രത്യേക താത്പര്യമുണ്ടെന്നും സ്മൈലിയ്ക്ക് തോന്നുന്നത് ഭാര്യയുടെ മുഖത്തുള്ള ഭാവമാറ്റത്തിലൂടെയാകണം. എന്നാൽ ഈ ഭാഗം സംവിധായകൻ സമർത്ഥമായി ഒളിപ്പിച്ചിരിക്കുന്നു. പകരം സ്മൈലിയുടെ മുഖം മാത്രം കാണിക്കുന്നു. ഭാര്യയുടെ മുഖത്തുണ്ടായ ഭാവമാറ്റം സ്മൈലിയിൽ പ്രതിഫലിക്കുന്നത് വളരെ subtle ആയി അവതരിപ്പിച്ചിരിക്കുന്നു. (This is what I call great acting and great direction). ഈ സിനിമയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ബോർഡ്‌വെല്ലിന്റെ ഈ ബ്ലോഗ് എണ്ട്രി വായിക്കാം. ബോർഡ്‌വെൽ സൂചിപ്പിച്ച ഒരു പോയിന്റാണ് ഞാനിവിടെ ഉദാഹരിച്ചിരിക്കുന്നതും.
ഇവിടെ കുറെയേറെ കാര്യങ്ങൾ സംവിധായകൻ പ്രേക്ഷകന്റെ ആലോചനയ്ക്കു വിടുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള പരിചയത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുന്നതും ആസ്വദിക്കുന്നതും. ഈ മനസ്സിലാക്കലില്ലെങ്കിൽ ആസ്വാദനമില്ല.
ചുരുക്കത്തിൽ നിഷ്കളങ്കമാ‍യ ആസ്വാദനം എന്നൊന്നില്ല.

പോയിന്റ് 2:

വളരെ പ്രശ്നമുള്ളൊരു പോയിന്റാണത് വാസ്തവത്തിൽ. സിനിമയല്ലാതെ മറ്റൊരു കലയെക്കുറിച്ചും, അതാതു കലകളിൽ പ്രൊഫഷണലോ അമേച്വറോ ആയ അറിവും പരിചയവുമില്ലാത്തവർ നിരൂപണത്തിനൊരുങ്ങാറില്ല. എന്നാൽ സിനിമയുടെ കാര്യം വ്യത്യസ്ഥമാകുന്നത് അതിന്റെ ജനകീയത കൊണ്ടാണ്. അതുമാത്രമല്ല, നിരൂപണങ്ങൾ അധികവും ഒപ്പീനിയൻ പീസുകളാണ്. അഭിപ്രായപ്രകടനം ആർക്കുമാകാമല്ലോ. അതു പാടില്ല എന്നു പറയുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. നിരൂപണങ്ങൾ തന്നെ രണ്ടു തരമുണ്ട്. ജേർണലിസ്റ്റിക് ക്രിട്ടിസിസവും അകാദമിക് ക്രിട്ടിസിസവും. ഇതിൽ ജേർണലിസ്റ്റിക് ക്രിട്ടിസിസത്തിനു മലയാളത്തിലെ ഉദാഹരണം പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന, കോഴിക്കോടന്റെ ‘ചിത്രശാല’ ആയിരിക്കും. പിൽക്കാലത്ത് അതു നിന്നു പോയി. സമാനമായ ഒന്ന് ഇന്ന് മലയാളം പത്രങ്ങളിലില്ലെന്ന് തോന്നുന്നു. അകാദമിക് ക്രിട്ടിസിസവും മലയാളത്തിൽ ഉള്ളതായി അറിവില്ല. ഗ്രാൻഡ് തിയറിയെ അടിസ്ഥാനമാക്കിയുള്ള കുറെ ‘ചലച്ചിത്രപാഠവായനകൾ‘ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നതൊഴിച്ചാൽ സിനിമയെക്കുറിച്ചുള്ള അകാദമിക് എഴുത്തുകൾ മലയാളത്തിൽ ഉള്ളതായി അറിയില്ല. സിനിമയെന്ന ജനകീയ കലയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ശൂന്യതയാണ്. ഈ ശൂന്യതയെയാണ് ഓൺലൈൻ എഴുത്തുകൾ അഡ്രസ് ചെയ്യുന്നത്.

മറ്റൊന്ന് സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച സിനിമാ-എഴുത്തുകൾ ഉണ്ടായത് സിനിമയെക്കുറിച്ച് പ്രൊഫഷണൽ വിദ്യാഭ്യാസമില്ലാത്ത ആളുകളിൽ നിന്നാണ്. ആന്ദ്രെ ബസീനും ‘കഹേ ദു സിനിമ‘യും ഒന്നാമത്തെ ഉദാഹരണം. അവർ കണ്ടും വായിച്ചും സിനിമ പഠിച്ചു, സിനിമയെക്കുറിച്ചെഴുതി. അത് ഇന്നും ആളുകൾക്ക് ചെയ്യാവുന്നതേയുള്ളൂ. ഇന്നാണെങ്കിൽ ഇന്റർനെറ്റ് ഉള്ളതു കാ‍രണം ഈ പഠനം കൂടുതൽ എളുപ്പവുമാണ്. എന്നാൽ സിനിമയെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും നിരൂപണം നടത്താനൊരുങ്ങുന്നവർ മിനിമം സന്നദ്ധത കാണിക്കേണ്ടതുമുണ്ട്. ഏതൊരു അകാദമിക് വിഷയത്തെയും പോലെ സിനിമയും ഒരു അകാദമിക് വിഷയമാണ്. ഓരോ സിനിമയും ഒരു പുതിയ അറിവാണ്. നിലവിലുള്ള അറിവിന്റെ മുകളിൽ പടുത്തുയർത്തിയ പുതിയ അറിവ്. ആ അർത്ഥത്തിൽ ‘നിലവിലുള്ള അറിവ്‘ എന്തൊക്കെയാണെന്ന് നിരൂപകർ മനസ്സിലാക്കേണ്ടതുണ്ട്.

സിനിമയെ നിരൂപണം ചെയ്യാനൊരുങ്ങുന്നവരുടെ യോഗ്യതയെക്കുറിച്ചും ലാൽ ജോസ് ചോദിക്കുന്നുണ്ട്. സിനിമയെടുക്കാൻ ലാൽ ജോസിനുള്ള യോഗ്യതയെക്കുറിച്ച് തിരിച്ചൊരു ചോദ്യം വന്നാൽ..?